ഡല്‍ഹി: പാലത്തിന്റെ കൈവരിയിലിരുന്ന് ഫോണ്‍ ചെയ്ത് പൊട്ടിക്കരയുന്ന ഒരു കുടിയേറ്റ തൊഴിലാളിയുടെ ചിത്രം രാജ്യത്ത് കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച കുടിയേറ്റ തൊഴിലാളികളുടെ ദയനീയാവസ്ഥ പുറത്ത് കൊണ്ടുവരുന്ന മറ്റൊരു ഉദാഹരണമായി മാറുന്നു.
രാജ്യ തലസ്ഥാനത്തെ നവാഡയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളിയാണ് റാം പുകാര്‍ പണ്ഡിറ്റ്. ജോലി നഷ്ടമായി നാട്ടിലേക്ക് നടന്നു തുടങ്ങിയ റാം പുകാറിനെ നിസാമുദ്ദീന്‍ പാലത്തിനപ്പുറം കടക്കാന്‍ പൊലീസ് അനുവദിച്ചില്ല.
ആ സമയം അതുവഴി വന്ന പിടിഐ ഫോട്ടോഗ്രാഫറായ അതുല്‍ യാദവ് എടുത്ത ഈ ചിത്രം പറയുന്നത് റാം പുകാര്‍ യാദവിന്റെ ദുരിത കഥയാണ്. 38 വയസ്സുകാരനായ റാം പുകാര്‍ പണ്ഡിറ്റ്ന്റെ ഒരു വയസ്സുള്ള മകന്‍ മരണത്തിന്‌റെ വക്കില്‍ നില്‍ക്കുന്നു എന്ന വാര്‍ത്ത അറിഞ്ഞാണ് സ്വദേശമായ ബീഹാറിലെ ബഗുസരായിലേക്ക് പുറപ്പെട്ടത്. വാഹനങ്ങള്‍ ലഭിക്കാതെ വന്നതോടെ പണ്ഡിറ്റ് നടന്ന് പോകാന്‍ തുടങ്ങി.
നിസാമുദ്ദീനിലെ പാലത്തിലെത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നാട്ടിലേക്ക് വിളിച്ച് പൊട്ടിക്കരയുമ്ബോഴാണ് അതുല്‍യാദവ് അവിടെത്തിയത്. ചിത്രവും വാര്‍ത്തയും മാദ്ധ്യമങ്ങള്‍ ഏറ്റെടുത്തതോടെ 1200 കിലോമീറ്റര്‍ അകലെയുള്ള നാട്ടിലേക്ക് പോകാന്‍ റാം പുകാര്‍ പണ്ഡിറ്റിന് അവസരമായി.
ന്യൂഡല്‍ഹി റയില്‍വേ സ്റ്റേഷനില്‍ നിന്നും ബിഹാറിലേക്കുള്ള കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള ട്രെയിനില്‍ പണ്ഡിറ്റിനെ അധികൃതര്‍ യാത്രയാക്കി. നാട്ടിലെത്തിയ പണ്ഡിറ്റിനെ അടുത്തുള്ള സ്കൂളില്‍ കൊവിഡ് രോഗ പരിശോധന നടത്തിയ ശേഷമേ വീട്ടിലേക്ക് അയക്കൂ.