ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരിച്ച ആളുകളിൽ ഏറ്റവും കൂടുതൽ പ്രമേഹരോഗികൾ ആണെന്നു കണക്കുകൾ. മാർച്ച് 31ന് ശേഷം മരിച്ച 22,332 രോഗികളിൽ 5,873 പേർ അതായത് 26 ശതമാനത്തോളം പേർ പ്രമേഹരോഗ ബാധിതർ ആയിരുന്നെന്നാണ് കണക്കുകൾ. 18 ശതമാനം പേർ ഡിമെൻഷ്യ ബാധിതർ ആയിരുന്നുവെന്നും എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. 15 ശതമാനം പേർ വിട്ടുമാറാത്ത ശ്വാസകോശരോഗബാധിതരും പതിനെട്ടു ശതമാനം പേർ കിഡ്നി സംബന്ധമായ അസുഖങ്ങളും ഉള്ളവർ ആയിരുന്നു. 1,549 രോഗികൾ ആസ്ത്മ ബാധിതർ ആയിരുന്നെന്നും കണക്കുകൾ പറയുന്നു.
കഴിഞ്ഞ രണ്ടാഴ്ചയിലായി ഇംഗ്ലണ്ടിലെ അയ്യായിരം വീടുകളിൽ കഴിയുന്ന പതിനോരായിരം ആളുകളിൽ നടത്തിയ സ്വാബ് ടെസ്റ്റിലൂടെ രാജ്യത്തെ നാനൂറു പേരിൽ ഒരാൾ വീതം വൈറസ് ബാധിതർ ആയിട്ടുണ്ട് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
വന്ദേ ഭാരത് മിഷന്റെ ഭാഗമായി ചൊവ്വാഴ്ച ലണ്ടനിൽനിന്നു നെടുമ്പാശേരിയിലേക്കു നടത്തുന്ന ആദ്യ എയർ ഇന്ത്യ സർവീസിൽ നാട്ടിലേക്കു പോകാൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളുകൾക്കു ലണ്ടനിലെ ഹൈകമ്മീഷനിൽനിന്നും ഇ- മെയിൽ മുഖേനയും തുടർന്ന് ടെലിഫോണിലൂടെയും നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ലണ്ടൻ- കൊച്ചി സർവീസിന് ഇക്കോണമി ക്ലാസിൽ 596 പൗണ്ടാണ് ഈടാക്കുന്നത്.
രോഗബാധിതർ
ഇതിനിടെ, കോവിഡ് ബാധിതരായി ദിവസേന ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണം നേർ പകുതിയായി കുറഞ്ഞതായി നാഷണൽ ഹെൽത്ത് സർവീസ് തലവൻ സൈമൺ സ്റ്റീവൻസ് അറിയിച്ചു. രോഗം മൂർധന്യത്തിൽനിന്ന സമയവുമായി താരതമ്യം ചെയ്യുമ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ആഴ്ചയിൽ രാണ്ടായിരത്തോളം കുറവ് വന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, അണുബാധയുടെ വേഗം കഴിഞ്ഞ ഒരാഴ്ചയായി ഉയരുന്നെന്നാണ് സയന്റഫിക് അഡ്വൈസറി ഗ്രൂപ്പ് ഓഫ് എമെർജൻസിസ് പറയുന്നത്. കഴിഞ്ഞ ആഴ്ച 0 .5നും 0 .9ഉം ഇടയിൽ ആയിരുന്ന വൈറസിന്റെ റീപ്രൊഡക്ഷൻ ശേഷി ഇപ്പോൾ 0 .7നും ഒന്നിനും ഇടയിലേക്കുയർന്നു എന്നു ശാസ്ത്രജ്ഞർ പറയുന്നു.
നഴ്സുമാർ ഉൾപ്പടെ ഉള്ള ആരോഗ്യപ്രവർത്തകർക്കു പാരിതോഷികം നൽകുന്ന കാര്യം സർക്കാരിന്റെ പരിഗണയിലാണെന്നു ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് ഡെയ്ലി ബ്രീഫിംഗിൽ പറഞ്ഞു. 1,33,784 പേരെയാണ് ഇന്നലെ പരിശോധനയ്ക്കു വിധേയരാക്കിയത്. ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചതിനു പതിന്നാലായിരം പേരിൽനിന്ന് പിഴ ഈടാക്കി.