Image

'ദൈവദശകം ' പാരായണം, അർത്ഥതലത്തിൽ നിന്നും അനുഭവ തലത്തിലേക്ക്' ബ്രഹ്മശ്രീ ത്രിരത്‌ന തീർത്ഥസ്വാമികൾ

പി.പി.ചെറിയാൻ Published on 06 May, 2020
'ദൈവദശകം ' പാരായണം, അർത്ഥതലത്തിൽ നിന്നും അനുഭവ തലത്തിലേക്ക്' ബ്രഹ്മശ്രീ ത്രിരത്‌ന തീർത്ഥസ്വാമികൾ
ഡാളസ് -ഗുരുദേവന്റെ വിശ്വപ്രസിദ്ധമായ  'ദൈവദശകം' എന്ന കൃതി , അതിന്റെ അർത്ഥതലത്തിൽ നിന്നും അനുഭവ തലത്തിലേക്ക് എത്തിച്ചേരാൻ ഏതു രീതിയിൽ പാരായണം ചെയ്യണമെന്ന് ബ്രഹ്മശ്രീ ത്രിരത്‌ന തീർത്ഥസ്വാമികൾ ഉദ്‌ബോധിപ്പിച്ചു

ശിവഗിരി ആശ്രമം ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഗുരു വന്ദനം വിശ്വശാന്തി ഓണ്‍ലൈന്‍ പ്രാര്‍ഥനാ പരമ്പരയില്‍ മെയ് 3 ഞായറാഴ്ച  നടന്ന സത്സംഗത്തില്‍ ദൈവദശകം' എന്ന കൃതിയെ കുറിച്ചു അതീവ ഹൃദ്യമായി
വിശദീകരിക്കുകയായിരുന്നു സ്വാമികൾ.

ആശ്രമം ജനറൽ സെക്രട്ടറി ശ്രീ. മനോജ് തങ്കച്ചന്റെ ആമുഖത്തോടെ സമാരംഭിച്ച സത്‌സംഗത്തിൽ , ശ്രീമതി പ്രസന്ന ബാബു സ്വാഗതമോതി. തുടർന്ന് സംപൂജ്യനായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികളുടെ നേതൃത്വത്തിൽ ഗുരുസ്മരണയോടുകൂടി പ്രാർഥനകൾക്കു തുടക്കം കുറിച്ചു .

 സത്യദർശി ആയ ഗുരുദേവൻ , തനിക്കു അനുഭവ വേദ്യമായ സത്യം പരമകൃപയാൽ പത്തു ശ്ലോകങ്ങളായി ലോകമംഗളത്തിനായി സമർപ്പിച്ചതാണ് ദൈവദശകം .നമുക്കേവർക്കും സുപരിചിതമായ ഈ കൃതി സ്വാമിജിയുടെ വിശദീകരണത്തിലൂടെ അതിൻ്റെ അർത്ഥ പൂർണതയിലേക്ക് എത്തുകയായിരുന്നു . സംസാര സാഗരത്തിൽ പെട്ട് ഉഴലുന്ന ജീവൻ പടിപടിആയി ആനന്ദസാഗരത്തിൽ അണയാനുള്ള രീതി ഗുരുദേവൻ ഈ കൃതിയിൽ വിവരിക്കുന്നു . പ്രാർത്ഥനയുടെ രുചിയും , തത്വചിന്തയുടെ ആഴവും സമ്മേളിച്ച കൃതിയിലൂടെ സ്വാമിജി ശ്രോതാക്കളെ കൈപിടിച്ചു നടത്തി .

"ദൈവമേ കാത്തുകൊൾകങ്ങു കൈവിടാതിങ്ങു ഞങ്ങളെ "എന്ന അർത്ഥനയിൽ ആരംഭിക്കുന്ന കൃതി , സംസാര സമുദ്രത്തിൽ നിന്ന് ഉള്ള മോചനത്തിന് ഒരേ ഒരു മാർഗമേ ഉള്ളൂ എന്ന് അസന്നിഗ്ദ്ധമായി പറയുന്നു . ഒരു സത്യാന്വേഷി, സത്യം എന്തെന്ന് അന്വേഷിക്കുമ്പോൾ ഉണ്ടായി മറയുന്നതു സത്യമല്ല എന്ന് ഉറപ്പുവരുന്നു. . ഉള്ളതിന് ഒരിക്കലും ഇല്ലാതാകാൻ കഴിയില്ല എന്ന ഔപനിഷദമായ സത്യം അറിഞ്ഞു അത് കണ്ടെത്താനുള്ള മാർഗം ഗുരുദേവൻ "ഒന്നൊന്നൊയ് എണ്ണിയെണ്ണി ...എന്ന ശ്ലോകത്തിലൂടെ മനോഹരമായി പറയുന്നു . ലോകത്തു ഇന്ദ്രിയ വേദ്യമായ എല്ലാ പൊരുളുകളുടെയും സത്യസ്ഥിതി മനസിലാകുന്ന സാധകന്റെ ദൃക്ക് ദൈവത്തിൽ അസ്പന്ദമാകും എന്ന് ഗുരുദേവൻ പറയുന്നു. കാണപ്പെടുന്നതിൽനിന്നു കാണുന്നവനിലേക്കും , കാണുന്നവനായ ജീവബോധം ബ്രഹ്മസത്യത്തിൽലയിച്ചു അസ്പന്ദമാകണം എന്ന് ഒരു സാധകൻ അപേക്ഷിക്കുകയാണ് . ലോക വിഷയങ്ങളിൽ ചഞ്ചലപ്പെട്ടു ഉഴലുന്ന മനസ് ഉപശമിച്ചു, കാണപ്പെടുന്നവന്റെ സ്വരൂപം വെളിവാക്കിത്തരുന്നു, ആ സ്പന്ദിക്കുന്ന ബോധസ്പൂർത്തി സ്പന്ദനം നിലച്ചു സാന്ദ്രാനന്ദാവബോധമായ ഈശ്വരനിൽ ലയിച്ചു ഏകീഭവിക്കണം .

മനുഷ്യൻ, തന്റെ സാമർത്ഥ്യം കൊണ്ടാണ് തന്റെ ജീവിതത്തിനു ആവശ്യമുള്ളതെല്ലാം നേടുന്നതെന്ന് ചിന്തിക്കാറുണ്ട് . അന്നവും വസ്ത്രവും തുടങ്ങി ഈ ലോകത്തു ജീവിക്കാൻ വേണ്ടുന്നതെല്ലാം നേടിയെടുക്കുന്നതിൽ മനുഷ്യന്റെ പ്രയത്‌നം വളരെ ചെറിയ ഒരു അംശം മാത്രമേ ഉള്ളുവെന്നു ചിന്തിച്ചാൽ മനസിലാകും . ചെടി , മണ്ണ് , വെള്ളം , സൂര്യപ്രകാശം എന്നു തുടങ്ങി ദൈവം ഊടും പാവും നെയ്തു തന്ന ഭക്ഷണമാണ് നാം കഴിക്കുന്നത് . അതിൽ ഏതെങ്കിലും ഒന്നില്ലെങ്കിൽ മനുഷ്യന്റെ സാമർത്ഥ്യത്തിന് എന്ത് ഫലം ? അതെല്ലാം തന്നു ഞങ്ങളെ ധന്യരാകുന്ന നീ ഒന്നുതന്നെയാണ് ഞങ്ങളുടെ തമ്പുരാൻ എന്ന് ഗുരുദേവൻ പറയുന്നു . തുടർന്ന് വരുന്ന മൂന്നുശ്ലോകങ്ങൾ നാല് (4) എന്ന ഉപനിഷത് പ്രസിദ്ധമായ സംഖ്യരീതി ഉപയോഗിച്ചാണ് ഗുരുദേവൻ ദൈവസങ്കല്പത്തെ വിവരിക്കുന്നത് . സമുദ്രത്തിനു അതിലെ തിരയും , കാറ്റും , ആഴവും എങ്ങനെ ഭിന്നമല്ലയോ അതുപോലെഞങ്ങളുൾപ്പെടുന്ന ജീവജാലങ്ങളും , മായയും , ദൈവത്തിന്റെ മഹത് രൂപവും , ദൈവവും ഒന്നുചേർന്ന് നില്കുന്നു എന്ന് ഞങ്ങൾക്ക് ധരിക്കാൻ കഴിയണം എന്ന് പ്രാർത്ഥിക്കുന്നു . അടുത്ത ശ്ലോകത്തിൽ ദൈവം , സൃഷ്ടി യും , സ്രഷ്ടാവും , സൃഷ്ടി ജാലവും , സൃഷ്ടിക്കുള്ള സാമഗ്രിയും ആയി വിവരിക്കുന്നു . പിന്നീട് , ദൈവം തന്നെയാണ് മായയും , മായാവിയും , മായാവിനോദനും , മായയെ നീക്കി സായൂജ്യം നൽകുന്ന ഗുരുവും ആകുന്നത് .അജ്ഞാന ദശയിൽ ഇരിക്കുന്ന ഒരുസാധകന് ഇവയെല്ലാ വെവ്വേറെ ആണെങ്കിലും സത്യം അനുഭവിച്ചറിഞ്ഞാൽ ഈ ഭേദം വിട്ടുപോകും എന്ന് ഗുരുദേവൻ അരുളിച്ചെയ്യുന്നു .

അടുത്ത ശ്ലോകത്തിൽ , ഗുരുദേവൻ ദൈവത്തിന്റെ സ്വരൂപം എന്തെന്ന് വെളിവാകുന്നു . നീ , സത്യമാണ് , ജ്ഞാനം ആണ് , ആനന്ദമാണ് . ( സച്ചിദാനന്ദമാണ് ) നീ വർത്തമാനകാലമാണ് (കഴിഞ്ഞുപോയ വർത്തമാനകാലമാണ് ഭൂതകാലം, വരാനിരിക്കുന്ന വർത്തമാന കാലമാണ് ഭാവികാലം . അനുഭവം എന്നത് വർത്തമാനകാലത്തു മാത്രം ഉള്ളതാണ് ) ഒന്നോർത്താൽ ഓതുന്ന ഈ മൊഴിയും നീതന്നെയാണ് .
അകവും പുറവും ഇടതിങ്ങി നിറഞ്ഞുനിൽക്കുന്ന മഹത്തായ ദൈവ സ്വരൂപത്തെ ഞങ്ങൾ പാടി പുകഴ്ത്തുന്നു . ഭഗവാനെ അങ്ങ് വിജയിക്കുമാറാകട്ടെ !

അടുത്ത ശ്ലോകത്തിൽ , ദേവദേവനായ ദൈവമേ അങ്ങ് ജയിക്കുക , ദുഃഖിതൻമാരെ രക്ഷിക്കാൻ സദാ ഉണർന്നിരിക്കുന്ന ദൈവമേ അങ്ങ് വിജയിക്കുക , ബോധസ്വരൂപനായ , കാരുണ്യ കടലായ അങ്ങ് വിജയിക്കുക എന്ന് പാടി പുകഴ്ത്തുന്നു . അവസാന ശ്ലോകത്തിൽ അങ്ങയുടെ ജ്യോതിസ്സാകുന്ന ആഴമുള്ള കടലിൽ പൂർണമായി മുങ്ങണമെന്നും അതുമാത്രം പോരാ , നിത്യമായ ആനന്ദസാഗരത്തിൽ എന്നെന്നും വാഴണമെന്നും പ്രാർത്ഥിക്കുന്നു.

സംസാര സാഗരത്തിൽ നിന്ന് ആനന്ദസാഗരത്തിലേക്കുള്ള ഗുരുദേവന്റെ സ്വാനുഭവം വിളിച്ചോതുന്ന ഒരു പ്രാർത്ഥനാ ഗീതമാണ് ദൈവദശകം . ഈ കൃതി ,അർത്ഥമറിഞ്ഞു പദശുദ്ധിയോടെ ചൊല്ലാൻ സ്വാമിജി ഉപദേശിച്ചു .

തുടർന്ന് , ശ്രീ ശ്രീനിവാസൻ ശ്രീധരൻ ഗുരുദേവന്റെ കുണ്ഡലിനി പാട്ട് എന്ന കൃതി ആലാപനം ചെയ്തു . കുമാരി ശ്രേയ അഭി കോലതീരേശസ്തവം എന്ന ഗുരുദേവകൃതി മനോഹരമായി ചൊല്ലി . ഈ ചെറുപ്രായത്തിൽ മലയാളം മാതൃഭാഷ അല്ലാത്ത ഒരുനാട്ടിൽ ഇത്ര മനോഹരമായി ഗുരുദേവകൃതി പാരായണം ചെയ്യുന്നത് ഗുരുദേവൻ വരും തലമുറയിൽ എങ്ങനെ സ്വാധിനിക്കുന്നു എന്നതിന് ഉദാഹരണമായി . ഒരുപക്ഷെ  എസ് എ എൻ എ യുടെ(SANA) പ്രാഥമിക ലക്ഷ്യങ്ങളിൽ പ്രധാനമായതും പുതു തലമുറയിലേക്കു ഗുരുദേവ വചസ്സുകൾ എത്തുക എന്നതാണല്ലോ . ബ്രഹ്‌മശ്രീ ഗുരുപ്രസാദ് സ്വാമികൾ ഗുരുദേവകൃതികളുടെ മനോഹാരിതയും ഗുരുദേവൻ ആ കൃതികൾ എഴുതന്നതിനുണ്ടായ സാഹചര്യവും വിവരിച്ചു . ഗുരുദേവൻ എങ്ങനെ കാലാതീതനാകുന്നു എന്നതിന്റെ നേർസാക്ഷ്യമായിരുന്നു സ്വാമിജിയുടെ സന്ദേശം.

കോവിഡ്  19 എന്ന മഹാമാരിയിൽ കഷ്ടപ്പെടുന്ന ജനതയ്ക്കായി എസ് എ എൻ എയുടെ   (SANA) യുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഹെല്പ് ലൈനിന്റെ  ഉത്‌ഘാടനം സംപൂജ്യനായ ഗുരുപ്രസാദ് സ്വാമികൾ നിർവഹിച്ചു . ശ്രീ അനൂപ് രവീന്ദ്രനാഥും , ശ്രീമതി പ്രസന്ന ബാബുവും ഹെല്പ് ലൈൻ സാരഥികളായി .

ശ്രീ ജയരാജ് ജയദേവൻ സത്‌സംഗത്തിനു പങ്കെടുത്ത ഏവർക്കും നന്ദി അറിയിച്ചു .

വിശ്വശാന്തി പ്രാർത്ഥനാ യജ്ഞം എന്ന ഈ സത്‌സംഗ പരിപാടി , അതീവ ഹൃദ്യമായി സംഘടിപ്പിക്കുവാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ അണിയറ പ്രവർത്തകർക്കും , ഒപ്പം ഇതിന്റെ ഭാഗമായി പങ്കുകൊള്ളുന്ന ലോകത്തെമ്പാടുമുള്ള ആശ്രമ ബന്ധുക്കൾക്കും പ്രണാമം

അടുത്ത ആഴ്ച, മെയ് 10 ഞായറാഴ്ച , ശിവഗിരി മഠത്തിൽ നിന്നും ശ്രീമദ് ബോധിതീർത്ഥ സ്വാമികളാണ് നമ്മോട് സംവദിക്കുവാനെത്തുന്നത് വിശദ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്.
'ദൈവദശകം ' പാരായണം, അർത്ഥതലത്തിൽ നിന്നും അനുഭവ തലത്തിലേക്ക്' ബ്രഹ്മശ്രീ ത്രിരത്‌ന തീർത്ഥസ്വാമികൾ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക