കവിതകളെ ഞാനിപ്പോൾ
കൂട്ടിലിട്ടു സൂക്ഷിക്കലാണ് പതിവ്
തുറന്നു വിട്ടാൽ ലോകം മുഴുവൻ പറന്നു നടക്കും
സോഷ്യൽ ഡിസ്റ്റൻസ് പാലിക്കാതെ
കൂട്ട് കൂടും, സകലരോടും.
ഫേസ് ഷീൽഡ് ധരിക്കാതെ തുറിച്ചു നോക്കും
സകല വൈറസുകളെയും നേരിടാൻ നേരിട്ടിറങ്ങും
വായ് മൂടി വെയ്ക്കാതെ
തെറിക്കുത്തരം മുറി പത്തൽ എന്ന രീതി.
ഇരുട്ടുമ്പോൾ തിരിച്ചു വരുമെന്ന് യാതൊരുറപ്പുമില്ല
അടങ്ങി കിടക്കാൻ ചിറകിന്റെ അരികൽപ്പം അരിഞ്ഞു മാ റ്റി
ഇനി ആവേശം മൂത്ത് അഴികളറുത്താലോ
കൊക്കും നഖവും വെട്ടി മിനുക്കി
അവളിന്നൊരു അനുസരണയുള്ള കുഞ്ഞായി
കൊറോണ ലോകത്തിൽ നിന്ന് പോയാലും
കവിതകളെ കൂട്ടിലടച്ചു വളർത്തുന്നതാണ് നല്ലത്
“വളർത്തു കവിത”യാക്കി!