ന്യൂയോര്‍ക്കിലേക്ക് അടിയന്തരസഹായത്തിനു തിരിക്കുമ്പോള്‍ കൊളറാഡോ സ്വദേശി പോള്‍ കാരി ഇത്തരമൊരു അന്ത്യം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കോവിഡ് 19 താണ്ഡവമാടുന്ന ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് അത്യാവശ്യ സഹായത്തിനായാണ് പോള്‍ എത്തുന്നത്. അറോറയില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി അഗ്‌നിശമന സേനാംഗവും പാരാമെഡിക്കുമായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒന്നര മാസമായി പോള്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ വൈറസിനെതിരായ പോരാട്ടത്തില്‍ പങ്കുചേര്‍ന്നിരുന്നു. കോവിഡ് 19-നെത്തുടര്‍ന്ന് മോണ്ടിഫിയോര്‍ മെഡിക്കല്‍ സെന്ററില്‍ മരിക്കുമ്പോള്‍ അദ്ദേഹം ന്യൂയോര്‍ക്കുകാര്‍ക്കിടയിലെ ഹീറോ ആയി മാറിയിരുന്നു.
ന്യൂയോര്‍ക്ക് സംസ്ഥാനത്തെ പകര്‍ച്ചവ്യാധി പോരാട്ടത്തിന്റെ മുന്‍നിര പോരാളിയായിരുന്നു പോള്‍ കാരി എന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏപ്രില്‍ 19 നാണ് ഇദ്ദേഹം ആദ്യമായി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം മരിച്ചു. നഗരത്തിലെ പകര്‍ച്ചവ്യാധി പ്രതിരോധ സന്നദ്ധപ്രവര്‍ത്തകന്റെ മരണങ്ങളിലെ ആദ്യത്തെയാളാണ് ഇദ്ദേഹം.
ന്യൂയോര്‍ക്കിലേക്ക് വരുന്നതിനു മുന്‍പ് സ്വകാര്യ ആംബുലന്‍സ് സര്‍വീസിലായിരുന്നു പോള്‍ ജോലി ചെയ്തിരുന്നത്. അതിനുമുമ്പ് അഗ്‌നിശമന സേനാംഗവും പാരാമെഡിക്കായും 30 വര്‍ഷത്തിലേറെ അറോറ, കൊളറാഡോ, അഗ്‌നിശമന വകുപ്പ് എന്നിടങ്ങളില്‍ ജോലി ചെയ്തിരുന്നു. സംസ്‌ക്കാരം കഴിഞ്ഞു.
ന്യൂയോര്‍ക്ക് മേയര്‍ ഡി ബ്ലാസിയോ തന്റെ കൊറോണ വൈറസ് ബ്രീഫിംഗിനിടെ, പോള്‍ കാരിയുടെ മരണത്തെക്കുറിച്ചു പ്രതിപാദിച്ചതോടെയാണ് ഇത് മാധ്യമങ്ങള്‍ അറിഞ്ഞത്. 500ലധികം ഇ.എം.ടികളും പാരാമെഡിക്കുകളും ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് ഗുരുതരാവസ്ഥയിലുള്ളവരെ മെഡിക്കല്‍ സൈറ്റുകളില്‍ എത്തിക്കുന്നത് ഇവരുടെ ജോലിയാണ്.