Image

അന്ന് ഞാന്‍ ആ നടനെ കണ്ടില്ലായിരുന്നെങ്കില്‍... ഞാന്‍ നാട്ടിലേക്ക് മടങ്ങാന്‍ കാരണം ഇര്‍ഫാന്‍ ആയിരുന്നു.." ഫഹദിന്റെ ഓര്‍മ്മകുറിപ്പ് വൈറല്‍

Published on 30 April, 2020
അന്ന് ഞാന്‍ ആ നടനെ കണ്ടില്ലായിരുന്നെങ്കില്‍... ഞാന്‍  നാട്ടിലേക്ക് മടങ്ങാന്‍ കാരണം ഇര്‍ഫാന്‍ ആയിരുന്നു.." ഫഹദിന്റെ ഓര്‍മ്മകുറിപ്പ് വൈറല്‍

ഇന്ത്യന്‍ സിനിമാ ലോകത്ത് പകരം വെയ്ക്കാനില്ലാത്ത അതുല്യ പ്രതിഭയായിരുന്നു അന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍. ഇര്‍ഫാന്റെ അകാലമരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഇതിനോടകം തന്നെ നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. 


ഇപ്പോഴിതാ ഇര്‍ഫാനെ കുറിച്ചുള്ള ഓര്‍മ്മകളുമായി ഫഹദ് ഫാസില്‍ എത്തിയിരിക്കുകയാണ്. പകരം വെയ്ക്കാനില്ലാത്ത ഒരു കലാകാരനെയാണ് രാജ്യത്തിന് നഷ്ടമായതെന്നും ജീവിതത്തില്‍ എന്നും ഓര്‍മ്മയിലുണ്ടായിരുന്ന ഒരാളായിരുന്നു അദ്ദേഹമെന്നും ഫഹദ് ഫാസില്‍ പറയുന്നു. തന്റെ കരിയര്‍ അദ്ദേഹത്തിന് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹത്തോട് എന്നും താന്‍ കടപ്പെട്ടവനാണെന്നും ഫഹദ് വ്യക്തമാക്കി.


 പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച്‌ നടനാകാന്‍ ഇറങ്ങിത്തിരിച്ചതിന് പ്രചോദനമായത് ഇര്‍ഫാന്‍ ഖാന്‍ ആയിരുന്നും ഫഹദ് പറയുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് താരത്തിന്റെ ഈ തുറന്നുപറച്ചില്‍.


ഫഹദ് ഫാസിലിന്റെ കുറിപ്പ്-

പകരം വെക്കാനില്ലാത്ത കലാകാരനെയാണ് രാജ്യത്തിന് നഷ്ടമായത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നഷ്ടത്തെക്കുറിച്ച്‌ എനിക്ക് സങ്കല്‍പിക്കാന്‍ മാത്രമേ കഴിയൂ. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ശൂന്യത അനുഭവപ്പെടുന്ന തിരക്കഥാകൃത്തുക്കളെയും സംവിധായകരെയും കുറിച്ച്‌ ഖേദം തോന്നുന്നു. നമുക്ക് അദ്ദേഹത്തെ വേണ്ട പോലെ ലഭിച്ചില്ല. എന്റെ ഭാര്യ റൂമിേലയ്ക്ക് ഓടിയെത്തി ഈ വാര്‍ത്ത പറയുമ്ബോള്‍ അത് കേട്ട് ഞെട്ടിപ്പോയെന്നു പറയുന്നത് നുണയാകും. കാരണം, ഞാന്‍ ചെയ്തുകൊണ്ടിരുന്ന് അതുപോലെ തന്നെ ഞാന്‍ തുടര്‍ന്നു കൊണ്ടിരുന്നു. പക്ഷേ, ഈ ദിവസം മുഴുവന്‍ ഞാന്‍ അദ്ദേഹത്തെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ടിരുന്നു.


ഒരുപാട് ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്ബ്. സത്യമായും ഏത് വര്‍ഷമാണെന്ന് കൃത്യമായി ഓര്‍മ്മയില്ല. അമേരിക്കയിലെ എന്റെ പഠനകാലത്താണ്. ക്യാംപസിനുള്ളിലായിരുന്നു താമസം. അതുകൊണ്ട് തെന്നെ ഇന്ത്യന്‍ സിനിമകള്‍ കാണാനുള്ള യാതൊരു സാഹചര്യവും ഇല്ലായിരുന്നു. അതിനാല്‍ ഞാനും എന്റെ സുഹൃത്ത് നികുഞ്ചും കൂടി എല്ലാ ആഴ്ച്ചയും ക്യാംപസിനടുത്തുള്ള പാകിസ്ഥാനി കടയില്‍ പോയി ഇന്ത്യന്‍ സിനിമകളുടെ ഡിവിഡികള്‍ വാടകയ്ക്ക് എടുക്കുമായിരുന്നു.


അത്തരത്തിലൊരു സന്ദര്‍ശന വേളയില്‍ ഖാലിദ് ഭായി ആ കടയുടെ ഉടമ ഞങ്ങള്‍ക്കൊരു സിനിമ ശിപാര്‍ശ ചെയ്തു 'യൂ ഹോതാ തോ ക്യാ ഹോതോ'. നസറുദ്ദീന്‍ ഷാ ആണ് ആ സിനിമ സംവിധാനം ചെയ്തത് എന്നതാണ് ഞാന്‍ ആദ്യം ശ്രദ്ധിച്ചത്. അങ്ങനെ ആ ഡിവിഡി ഞാന്‍ മേടിച്ചു. അന്ന് രാത്രി സിനിമ കണ്ടു തുടങ്ങി അല്‍പം കഴിഞ്ഞ് സലിം രാജബലി എന്ന കഥാപാത്രം സ്‌ക്രീനിലെത്തിയപ്പോള്‍ ഞാന്‍ നികുഞ്ചിനോട് ചോദിച്ചു ആരാണീ മനുഷ്യന്‍ എന്ന്.. പല നടന്മാരെയും ഞാന്‍ കണ്ടിട്ടുണ്ട്. സ്‌റ്റൈലിഷ് ആയ, ഗാഢമായി അഭിനയിക്കുന്ന, സൗന്ദര്യമുള്ള. പക്ഷെ ആദ്യമായി ഞാന്‍ ഒരു യഥാര്‍ത്ഥ നടനെ കണ്ടു. അദ്ദേഹത്തിന്റെ പേരായിരുന്നു ഇര്‍ഫാന്‍ ഖാന്‍.


ഞാന്‍ വളരെ വൈകിയായിരിക്കും അദ്ദേഹത്തെ ശ്രദ്ധിക്കുന്നത്. എന്നാല്‍ ലോകത്തിന് അദ്ദേഹത്തെ കണ്ടുപിടിക്കാന്‍ അധികം സമയം വേണ്ടിയിരുന്നില്ല. ഝുംപ ലാഹിരിയുടെ നെയിംസേക്ക് സിനിമയായപ്പോള്‍ അതിലെ അശോകിന്റെ വേഷം അവതരിപ്പിക്കുന്നത് ഇര്‍ഫാനെന്നറിഞ്ഞ് എല്ലാവരും അദ്ഭുതപ്പെട്ടു. ജനപ്രിയമായ ഒരു പാട്ട് പോലെയായിരുന്നു ഇര്‍ഫാന്റെ വളര്‍ച്ച. എല്ലാവരും അത് അനുഭവിച്ചറിയുകയായിരുന്നു.

ഞാന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടുകൊണ്ടിരുന്നു. അദ്ദേഹത്തെ അഭിനയത്തില്‍ മുഴുകിപ്പോയതിനാല്‍ പലപ്പോഴും സിനിമയുടെ കഥ പോലും ശ്രദ്ധിക്കാന്‍ ഞാന്‍ മറന്നു പോകും. സത്യത്തില്‍ ഇര്‍ഫാന്‍ ഖാന്‍ സ്‌ക്രീനില്‍ ഉള്ളിടത്തോളം സമയം സിനിമയുടെ കഥ എനിക്ക് അത്ര പ്രധാനമായിരുന്നില്ല. 


സിമിമാഭിനയം ആയാസരഹിതമാണെന്ന് അദ്ദേഹം തോന്നിപ്പിച്ചു. പക്ഷേ ഞാന്‍ വിഡ്ഢി ആകുകയായിരുന്നു. ഇര്‍ഫാന്‍ ഖാനെ കണ്ടെത്തിയതോടെ എന്‍ജിനിയറിംഗ് പാതി നിര്‍ത്തി സിനിമയിലഭിനയിക്കാന്‍ ഞാന്‍ ഇന്ത്യയിലേയ്ക്ക് തിരിച്ചു.

കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ അതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇര്‍ഫാനെ ഞാന്‍ നേരില്‍ കണ്ടിട്ടില്ല. എന്നാല്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത പലരുമായും ഞാന്‍ ബന്ധപ്പെട്ടിട്ടുണ്ട്. വിശാല്‍ ഭരദ്വാജിനെ കണ്ടപ്പോള്‍ ആദ്യം സംസാരിച്ചത് മക്ബൂല്‍ എന്ന സിനിമയെ കുറിച്ചായിരുന്നു. 


എന്റെ പ്രിയ സുഹൃത്ത് ദുല്‍ഖര്‍, ഇര്‍ഫാനൊപ്പം സ്വന്തം നാട്ടില്‍ ഒരു സിനിമ ചെയ്തപ്പോഴും എനിക്ക് നേരില്‍ കാണാന്‍ സാധിച്ചില്ല. അദ്ദേഹത്തിനൊരു ഹസ്തദാനം നല്‍കാന്‍ കഴിയാത്തതില്‍ ഇന്ന് ഞാന്‍ ഖേദിക്കുന്നു. ഒരിക്കലെങ്കിലും ബോംബെയില്‍ പോയി അദ്ദേഹത്തെ കാണേണ്ടതായിരുന്നു.


ജീവിതത്തില്‍ എന്നും ഓര്‍മ്മയിലുണ്ടായിരുന്ന ഒരാളാണ് നഷ്ടമായത്. എന്നും ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടവനാണ്. എന്റെ കരിയര്‍ ഞാന്‍ അദ്ദേഹത്തിന് സമര്‍പ്പിക്കുകയാണ്. അന്ന് ആ ഡിവിഡി എടുത്ത് ആ നടനെ കണ്ടില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് ഇവിടെ എത്തുമായിരുന്നില്ല. അദ്ദേഹം എന്റെ ജീവിതം തന്നെ മാറ്റി മറിചചു. നന്ദി സര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക