Image

മടങ്ങി വരുന്ന പ്രവാസികളെ വീട്ടിലേക്ക് അയയ്ക്കരുത് (ഡോ.മനോജ്‌ ഉണ്ണിത്താൻ)

Published on 29 April, 2020
മടങ്ങി വരുന്ന  പ്രവാസികളെ വീട്ടിലേക്ക് അയയ്ക്കരുത് (ഡോ.മനോജ്‌ ഉണ്ണിത്താൻ)
മടങ്ങിവരുന്ന പ്രവാസികളോട് എയർപോർട്ടിലെ ഡോക്ടർ ചൂട് ഉണ്ടോ, ചുമയുണ്ടോ, ശരീര വേദനയുണ്ടോ,ശ്വാസം മുട്ടൽ ഉണ്ടോ എന്നൊക്കെ ചോദിക്കും, steth വച്ച് ചെസ്റ്റ്‌ ക്ലിയർ ആണോ എന്ന് നോക്കും.സ്കാനർ വച്ച് ചൂട്‌ നോക്കും .(ഫ്ലൈറ്റിൽ ഇരുന്ന് കഫ് സിറപ്പും പാരസെറ്റമോളും കഴിച്ചിട്ടായിരിക്കും ഇവർ വരുന്നത്) ഇതിലേതെങ്കിലും ഉണ്ടെങ്കിൽ ആശുപത്രിയിലേക്ക് വിടും, ഇല്ലെങ്കിൽ വീട്ടിലേക്കും so simple. ഇതാണ് സർക്കാരിന്റെ മടങ്ങി വരുന്ന പ്രവാസികൾക്കായി ഉള്ള പ്ലാനിന്റെ ഉള്ളടക്കം.ഇവർക്ക് ടെസ്റ്റ് ചെയ്യുന്ന കാര്യത്തെപ്പറ്റി ഒന്നും മിണ്ടുന്നില്ല

ഈ അസുഖം വരുന്നവരിൽ 80 ശതമാനത്തിനും ഒരു രോഗലക്ഷണവും ഇല്ലെന്ന കാര്യം മുൻ അനുഭവത്തിൽ നിന്നു സർക്കാർ മനസ്സിലാക്കിയിട്ടില്ലെന്നത് ദയനീയം. കഴിഞ്ഞ ഒന്നരമാസമായി കേരളം മുഴുവൻ അടച്ചിട്ട് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി വരുമാനം മുടക്കി കോടിക്കണക്കിനു രൂപയുടെ നഷ്ടം ഉണ്ടായത് മുഴുവൻ airport വഴി വന്ന കേസുകളും അവരിൽ നിന്ന് പകർന്നവരും ആയിരുന്നു. airport ൽ വച്ചു തന്നെ പ്രവാസികളെ വീട്ടിൽ വിടാതെ നിർബന്ധിതമായി quarantine ചെയ്തിരുന്നെങ്കിൽ അവരെ വീട്ടിൽ വിട്ടത് വഴി ഉണ്ടാക്കിയ സാമ്പത്തിക നഷ്ടത്തിന്റെയോ ബുദ്ധിമുട്ടിന്റെയോ ആയിരത്തിൽ ഒന്നു മതിയായിരുന്നു എന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും തോന്നാം

അപ്പോൾ പറയും ഇതിനുള്ള സൗകര്യം ഇല്ലെന്ന്. സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ട് ആണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ അവരെ പ്രേരിപ്പിച്ചത് എന്നു വ്യക്തം. സർക്കാർ തന്നെ ഇതെല്ലാം ചെയ്യണമെന്ന് ആരു പറഞ്ഞു?. airport ൽ വരുന്ന എല്ലാ പ്രവാസികൾക്കും airport ൽ വച്ചു തന്നെ pcr test ചെയ്യുക. ഇതിന്റെ ചിലവ് അവർ വഹിക്കട്ടെ. സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളവരുടെ ചിലവ് സർക്കാർ വഹിക്കും ഇതിൽ സ്വകാര്യ ലാബുകളേയും ഉൾപ്പെടുത്താം. രോഗ ലക്ഷങ്ങൾ ഉള്ളവരെ അവരുടെ താത്പര്യമനുസരിച്ചു സർക്കാർ സ്വകാര്യ ആശുപത്രികളിൽ ഏതു വേണമെന്ന് തീരുമാനിച്ചു അങ്ങോട്ടു അയക്കട്ടെ.

ലക്ഷണങ്ങൾ ഇല്ലാത്തവരുടെ കാര്യം ആണ് പ്രധാനം. അവരെ വീട്ടിൽ അയയ്ക്കാതെ quarantine ചെയ്യണം. സാമ്പത്തിക സ്ഥിതി ഇല്ലാത്തവർക്ക് സർക്കാർ സംവിധാനം ഉപയോഗിക്കാം. അല്ലാത്തവർക്ക് ലോഡ്ജുകൾ, 2 സ്റ്റാർ, 3സ്റ്റാർ 4 star എന്നിങ്ങനെ. ലീലയിലും താജിലും താമാസിക്കേണ്ടവർ അവിടെ കിടക്കട്ടെ. അവിടെ പോലീസ് അല്ലെങ്കിൽ സന്നദ്ധ സേവകരുടെ കാവൽ ഏർപ്പെടുത്തട്ടെ. ഇവർക്ക് ഭക്ഷണം കൊടുക്കുന്നവർ, cleaning staff എന്നിവർക്ക് ppe കിറ്റുകൾ കൊടുക്കുക .

സർക്കാർ ,ഡോക്ടർമാരുടെ സംഘടനകളെ വിശ്വാസത്തിൽ എടുക്കണം. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മാത്രം തീരുമാനം എടുക്കരുത്. എല്ലാം സർക്കാർ തന്നെ ചെയ്യണമെന്ന് ശാഠ്യം പിടിക്കരുത്. സാമ്പത്തികമുള്ളവർക്ക് ചിലവ് വഹിക്കാൻ സർക്കാർ അവസരം ഒരുക്കണം. യാതൊരു കാരണവശാലും പ്രവാസികളെ വീട്ടിലേക്ക് അയയ്ക്കരുത്. പിന്നെ അവരുടെ ബന്ധുക്കൾ പോസിറ്റീവ് ആകും. നാട്ടിൽ 144 പ്രഖ്യാപിക്കും. ഇവർ quarantine ലംഘിച്ചാൽ കാസർകോടും പത്തനം തിട്ടയും വീണ്ടും ആവർത്തിക്കും. മുഴുവൻ ജില്ലയുംഅടച്ചിടും. ഒരു തെറ്റും ചെയ്യാത്ത ജനങ്ങളെ ദുരിതക്കയത്തിലേക്ക് വലിച്ചെറിയും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക