ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീട്ടില്‍ വേറിട്ട സ്വീകരണം.
നേഴ്‌സാവട്ടെ, റെസ്പിറ്റോറി തെറാപിസ്റ്റാവട്ടെ ആശുപത്രി ജോലിക്കാര്‍ ആരുമാവട്ടെ ആശുപത്രിയില്‍ നിന്നും മടങ്ങി വീട്ടിലെത്തുമ്പോള്‍ മുന്‍പെങ്ങും കാണാത്ത രീതിയിലുള്ള ഒരു സ്വീകരണമാണ് ഇപ്പോഴുള്ളത്. അവര്‍ വരുന്നതിനു മുന്നേ വീട്ടിലുള്ള കുട്ടികള്‍ അടക്കമുള്ളവര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറും. (ഒരു കുടുംബത്തില്‍ വിളിച്ചപ്പോള്‍ സുഹൃത്ത് പറഞ്ഞത് അമ്മയുടെ വണ്ടി ഡ്രൈവ് വേയില്‍ എത്തുമ്പോഴേ നാലു വയസുകാരന്‍ അലറി വിളിക്കും. മമ്മി വരുന്നുണ്ടേ, ഓടിക്കോ എന്ന്.
പിന്നെ എല്ലാവരും ചേര്‍ന്ന് ഒരു ഓട്ടമാണ്, മുകളിലത്തെ കിടപ്പു മുറിയിലേക്ക്.) ബേസ്‌മെന്റില്‍, ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അലക്കുവാനിട്ട് അവിടെത്തന്നെ അലക്കും കുളിയും കഴിഞ്ഞ് പിന്നാമ്പുറ വാതില്‍ വഴിയാണ് ഇത്തരത്തില്‍ ആതുരസേവനം കഴിഞ്ഞെത്തുന്ന ഓരോരുത്തരും വീട്ടിനുള്ളിലേക്ക് കയറുന്നത്. എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമെങ്കിലും വീടിനുള്ളിലും കൃത്യമായ അകലം പാലിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. കൊറോണയെ പ്രതിയുള്ള ഭയം ഓരോ മുഖത്തും വ്യക്തം. ഇത്തരത്തില്‍ പുതിയൊരു ജീവിതമാണ് ഓരോ കുടുംബത്തിലുമുള്ളതെന്ന് മലയാളികള്‍ വിശേഷം തിരക്കാന്‍ വിളിക്കുമ്പോള്‍ തമ്മില്‍ പറയുന്നു.
കോവിഡ് 19 രോഗികളെ പരിചരിച്ചതിനു ശേഷം വീട്ടിലെത്തുമ്പോള്‍ ഇങ്ങനെ ഭയപ്പെട്ടില്ലെങ്കിലേ അതിശയമുള്ളുവെന്നാണ് പലരും പറയുന്നത്. കാരണം, വെന്റിലേറ്ററിലും ഗുരുതര അവസ്ഥയിലും കഴിയുന്നവരെ ചികിത്സിക്കുമ്പോള്‍ എന്തും സംഭവിക്കാമെന്നതാണ് അവസ്ഥ. എന്നാല്‍, ദൈവകൃപയാല്‍ വൈറസിന്റെ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ മിക്ക മലയാളികള്‍ക്കും കഴിഞ്ഞിരിക്കുന്നുവെന്നതാണ് ആശ്വാസപ്രദമായ വാര്‍ത്ത. ശരിയായ വാക്‌സിന്‍ കണ്ടെത്തിയിട്ടില്ലെങ്കിലും ജാഗ്രതയും മുന്നറിയിപ്പുകളും പാലിക്കുന്നതില്‍ മലയാളികള്‍ മുന്നില്‍ തന്നെയാണ്. ന്യൂയോര്‍ക്കിലെയും ന്യൂജേഴ്‌സിയിലെയും സ്ഥിതി ഇതു തന്നെ.