Image

സ്പ്രിംഗ് ളര്‍ ഒരു പുകമറ (സോണി കല്ലറയ്ക്കൽ)

Published on 26 April, 2020
സ്പ്രിംഗ് ളര്‍ ഒരു പുകമറ (സോണി കല്ലറയ്ക്കൽ)
കൊറോണയെക്കാൾ പ്രതിപക്ഷം വല്ലാതെ ഭയപ്പെടുന്നത് പിണറായി വിജയൻ എന്ന വ്യക്തിയെയാണെന്ന് തോന്നുന്നു. തങ്ങൾ ഇല്ലാതാകുമോ എന്ന ഭയം. സ്പ്രിംഗ് ളർ വിവാദം ഉണ്ടായിരുന്നില്ലെങ്കിൽ ഒരു പ്രതിപക്ഷം പോലും ഉണ്ടന്നു ആരും അറിയാത്ത അവസ്ഥയായിരുന്നു ഇതുവരെ. പൌരത്വബിൽ ഉൾപ്പെടെ പ്രതിരോധിക്കേണ്ട പല വിഷയങ്ങളും ഉണ്ടായപ്പോൾ നിർജ്ജീവമായിരുന്നല്ലോ നമ്മുടെ പ്രതിപക്ഷം. തങ്ങളൂടെ കമടമ നിർവഹിക്കാൻ ചില നാടകങ്ങൾ കാട്ടിയിട്ട് പോയി എന്നതിനപ്പുറം എന്തായിരുന്നു അവരുടെ സംഭാവന. ചില സമയങ്ങളിൽ അഡ്ജസ്റ്റ് മെന്റ് രാഷ്ട്രിയം കളിക്കുന്നോ എന്ന പ്രതീതി പോലും ഉളവാക്കി. കോവിഡ് പ്രതിരോധത്തിൽ സർക്കാർ നടത്തിയ ഭരണമികവ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയെന്നു മാത്രമല്ല ലോകത്തിന്റെ മുഴുവൻ അംഗീകാരം നേടിയെടുത്തു എന്നതാണ് സത്യം. എന്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അമരക്കാരൻ കേരളത്തിന്റെ എം.പിയായ രാഹുൽ ഗാന്ധിപോലും സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശിക്കുകയല്ല അഭിനന്ദിക്കുകയാണ് ഉണ്ടായത്. മറ്റൊന്നും ചിന്തിക്കാൻ പറ്റാതെ കൊറോണ ഭിതിയിൽ ആശങ്കപ്പെട്ടു കഴിയുന്ന ജനങ്ങൾക്ക് മുൻപിൽ അധികാരം സ്വപ്നം കൊണ്ട് ഇപ്പോൾ ഇങ്ങനെയൊരു വിവാദം അടിച്ചേൽ‌പ്പിക്കണമായിരുന്നോ എന്ന് പ്രതിപക്ഷം
ചിന്തിക്കണം. പ്രത്യേകിച്ച്  എല്ലാ രാഷ്ട്രീയ അഭിപ്രായ ഭിന്നതകളും അകലെ നിർത്തി കേരള ജനത സാമൂഹ്യ അകലം പാലിച്ചു ഒറ്റകെട്ടായി മുൻപോട്ടു പോകുമ്പോൾ. ലക്ഷോപലക്ഷം പ്രവാസികള്‍ മലയാളികളാണ്. പറ്റുന്നിടത്തോളം പേരേ സ്വീകരിക്കാന്‍ തയാര്‍ ആയതും അവരുടെ ആശങ്കകളെ മനസ്സിലാക്കുകയും ചെയ്ത ഇന്ത്യന്‍ സംസ്ഥാനത്തെ ഒരേ ഒരു മുഖ്യമന്ത്രി കേരളത്തില്‍ ആണ്. മഹാവ്യാധിക്കാലത്ത് ആദ്യം കൊവിഡ് സ്ഥിരീകരിച്ചിട്ടും ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ഏറ്റവും കുറവ് മരണ സംഖ്യയും ഏറ്റവും കൂടുതല്‍ പേര്‍ സൗഖ്യമാകുന്നതും കൊവിഡ് കേസിന് 33 പ്രത്യേകം ഹോസ്പിറ്റലുകള്‍ നിമിഷം കൊണ്ട് സജ്ജമാക്കിയതും കേരളമാണ്. അതൊക്കെ ഒരു മുഖ്യമന്ത്രിയുടെ ഭരണ മികവ് തന്നെ ആണ്.  ഇവിടുത്തെ സാധാരണക്കാരന് അവന്റെ അതിജീവനപ്രശ്നങ്ങളിലും ജീവനിലും മാത്രമേ ആശങ്കയുളളൂ. ആ വിഷയത്തില്‍ ഓരോരുത്തരും ഭയാശങ്കകളില്ലാതെ ജീവിക്കുന്നു എങ്കില്‍ ജനതയെ ചേര്‍ത്തു പിടിക്കുന്ന ഒരു സര്‍ക്കാര്‍ ഉളളത് കൊണ്ടാണെന്ന് ഓരോ കേരളീയനും വിശ്വസിക്കുന്ന കാലത്തോളം ഡാറ്റ വിവാദം ഇവിടുത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുളള തൊഴുത്തില്‍ കുത്ത് രാഷ്ട്രീയം മാത്രമായി മാറും. ജനങ്ങൾ ജീവനോടെ ഇരുന്നാലേ വോട്ടു ചെയ്യാന്‍ അവരുണ്ടാകൂ എന്ന് ചിന്തിക്കാന്‍ പോലും കഴിവില്ലാത്ത ഇവരെ സാമാന്യ ബോധമുളള ജനത മനസ്സിലാക്കട്ടെ. ഇപ്പോൾ വെറുതെ നിലനിൽ‌പ്പിനായി കുത്തിപൊക്കിയ ഈ വിവാദവും തുടർന്നുണ്ടായ നേതാക്കളുടെ ജല്പനങ്ങളും കേരളനാടിനു വലിയ നാണക്കേട് വരുത്തിയെന്ന് മാത്രം.

സ്പ്രിഗ്ലർ ഡാറ്റാ ചോർച്ച വിവാദം എന്ത് ?. ഇത് വെറും പുകമറയും യാതൊരു അടിസ്ഥാനമില്ലാത്ത കാര്യവുമാണെന്ന് വ്യക്തമാക്കുന്നു എക്സിപീരിയൻസുള്ള ഐടി പ്രഫഷണലുകൾ. അവർ പറയുന്നത് ഇങ്ങനെ. പ്രൈവറ്റ് ഡാറ്റ ചോരുന്നു എന്നതാണ് ഏവരും ഉന്നയിക്കുന്ന പ്രശ്നം. വൈറലായ ഡാറ്റ ആണ് അതെങ്കിൽ അത് പ്രശ്നം തന്നെയാണ് പക്ഷേ കൊറോണ വിഷയത്തിൽ ശേഖരിക്കപ്പെടുന്ന ഡാറ്റയിൽ ദുരുപയോഗിക്കാവുന്നവ എന്താണ് ഉള്ളതെന്ന് മനസിലാവുന്നില്ല. സാധാരണ ഗതിയിൽ ദുരുപയോഗപെടുന്ന ഡാറ്റകൾ പറയാം. 1, ബാങ്ക് അക്കൗണ്ട് ഡീറ്റയിൽസ് 2, കോൾ ഹിസ്റ്ററി 3, ഇന്റർനെറ്റ് സെർച്ച് ഡീറ്റൈൽസ് 4, റിയൽടൈം ലൊക്കേഷൻ. നിലവിലെ അറിവിൽ ഇത്തരത്തിൽ ഒരു ഡാറ്റയും അപ്ലോഡ് ചെയ്യുന്നില്ല. ശേഖരിക്കുന്ന ഡാറ്റയിൽ അക്കൗണ്ട് വിവരങ്ങളും റിയൽ ടൈം ലൊക്കേഷനുകളും ഷെയർ ചെയ്യുന്നുണ്ടെങ്കിൽ മാത്രമേ ഈ കരാറിനെ പേടിക്കേണ്ടതുള്ളൂ. കാരണം സ്വകാര്യതയും പണവും ഹാക്കർമാർക്ക് ഇതിലൂടെ ആക്സസ് ചെയ്യാൻ സാധിക്കും. നിലവിലുള്ള ആരോഗ്യ പ്രശ്നങ്ങളും അഡ്രസുമൊക്കെ അപ്ലോഡ് ചെയ്യുന്നത് കൊണ്ട് ഒരു പ്രശ്നവുമില്ല. കാരണം ഈ ഡാറ്റ വച്ച് ഇനി രോഗം വരാനുള്ള ഏരിയകൾ പ്രഡിറ്റ് ചെയ്യാം എന്നതിൽ കവിഞ്ഞ് കമ്പനികൾക്ക് കൂടുതലായി ഒരു ലാഭവും ഉണ്ടാക്കാനാവില്ല.
ക്ലൗഡ് സിസ്റ്റത്തെ  പേടിക്കണ്ട യാതൊരു സാഹചര്യവും നിലവിൽ ലോകത്തില്ല മൈക്രോസോഫ്റ്റ് മുതൽ ഫേസ്ബുക്ക് ഗൂഗിൾ തുടങ്ങി ബഹുഭൂരിപക്ഷം കമ്പനികളും സ്റ്റോറേജിനായി യൂസ് ചെയ്യുന്നത് ക്ലൗഡിനെ ആണ്. ഡെഡിക്കേറ്റഡ് സെർവർ ഒക്കെ വച്ച് ഡാറ്റ സൂക്ഷിക്കാം പക്ഷേ അതിന്റെ ഇന്റർഫേസ് ഉണ്ടാക്കണമെങ്കിൽ മാസങ്ങൾ വേണം.  സ്പ്രിഗ്ളർ ഒരു മരുന്ന് കമ്പനിക്ക് ഡാറ്റ കൊടുക്കുന്നു എന്നാണ് ആരോപണം. അങ്ങനെ ചെയ്താൽ എന്താണ് തെറ്റ്. അത് വളരെ നല്ലതല്ലേ. വളരെയധികം ജനങ്ങൾക്ക് വരുന്ന അസുഖം മനസിലാക്കിയാൽ പുതിയ മരുന്നുകൾ കണ്ടെത്താനും അത് ജനങ്ങൾക്ക് ലഭ്യമാക്കാനുമല്ലേ സാധിക്കുക. WHO പോലും ഉപയോഗിക്കുന്ന ഒരു ടെക്നോളജി ഉപയോഗിക്കുന്നതിൽ എന്തിനാണ് തർക്കം എന്നാണ് മനസിലാവാത്തത്. ഇനി പറയുന്നത് തിടുക്കത്തിലുള്ള കോൺട്രാക്ട് എന്തിന് എന്നാണ്. 80 ലക്ഷം ആളുകൾക്ക് വരെ കോവിഡ് പടർന്നു പിടിച്ചേക്കാം എന്നൊരു പ്രെഡിക്ഷൻ വന്നപ്പോൾ, അതിനെ സാധ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ച് നേരിടാനുള്ള തീരുമാനങ്ങളിൽ ഒന്നാണ് ഡാറ്റാ അനലിറ്റിക്സ് സൊല്യൂഷൻ. ഡാറ്റാ കോംപ്ലക്സ് ആണെങ്കിൽ, ഒരു തീരുമാനമെടുക്കാൻ സാധാരണ രീതിയിൽ കഴിയുന്നില്ലെങ്കിൽ, അത്തരം സാഹചര്യങ്ങളിൽ ഒരു ഡയറക്ഷൻ ( സൂപ്പർ പൊസിഷൻ) കിട്ടാൻ
നിലവിലുള്ളതിൽ വച്ച് ഏറ്റവും മികച്ച സൊല്യൂഷൻ ആണ് ബിഗ് ഡാറ്റാ അനലിറ്റിക്‌സ്.

അങ്ങനൊരു പരിശ്രമം നടത്തി എന്നത് സത്യത്തിൽ അഭിനന്ദനാർഹമാണ്.  പിന്നെ റിസ്ക് കൂടുതലുള്ള SaaS തെരഞ്ഞെടുത്തത്, SaaS ൽ മാത്രമാണ് റെഡിലി അവൈലബിൾ ആയൊരു സോഫ്റ്റ്‌വെയർ, സർവീസ് ആയി പെട്ടെന്ന് തന്നെ ഉപയോഗിക്കാൻ പറ്റുന്നത്. മറ്റെല്ലാത്തിലും ഡെവലൊപ്മെന്റും, ചേഞ്ച് മാനേജ്മെന്റും ഒക്കെ വേണ്ടി വരും, അവയെല്ലാം വളരെയേറെ ചെലവേറിയതും, സമയം എടുക്കുന്നതുമായ പ്രോസസ്സ് ആണ്. എന്തുകൊണ്ട് ഇന്ത്യയിൽ തന്നെ സ്റ്റോർ ചെയ്യണമെന്ന് കോൺട്രാക്ടിൽ പ്രത്യേകം എഴുതിച്ചേർത്തില്ല എന്നൊരു ചോദ്യം വന്നു. ഗ്ലോബൽ കമ്പനികളുടെ കസ്റ്റമേഴ്സ് എല്ലാം ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ളവരായിരിക്കും. അവർക്കെല്ലാം പ്രത്യേകം പ്രത്യേകം ക്ളോസുകൾ എഴുതി ചേർക്കുക എന്നത് സാങ്കേതികമായി അസാധ്യമാണ്. അതുകൊണ്ടു തന്നെ ഒരു കോമൺ ടെംപ്ളേറ്റ് ആണ് ഉപയോഗിക്കുക. നിങ്ങളുടെ രാജ്യത്തിന്റെ ലോക്കൽ നിയമങ്ങൾ ബാധകമാണ് എന്നൊരു ലൈൻ ഉണ്ടെങ്കിൽ പിന്നെ അതിനു മറ്റു വിശദീകരണം ആവശ്യമില്ല. ഇന്ത്യയിലെ സർക്കാർ ഡാറ്റ ഇന്ത്യയിൽ തന്നെ സ്റ്റോർ ചെയ്യണം എന്നൊരു നിയമമുണ്ടെങ്കിൽ അത് വീണ്ടും അവർത്തിക്കേണ്ടതില്ലെന്നു സാരം. അങ്ങനെ ആവർത്തിക്കാൻ തുടങ്ങിയാൽ ഇന്ത്യൻ നിയമം മുഴുവൻ എഴുതി ചേർക്കേണ്ടി വരും. അധ്വാനവും, സമയവും മിനക്കെടുത്തുന്ന ഒരാവശ്യവുമില്ലാത്തൊരു കാര്യം. അതുപൊലെ അവർ ISO / GDPR സർട്ടിഫിക്കേറ്റ് ഒക്കെ ഉള്ളവരാണെങ്കിൽ, അവർ അതിൽ പറയുന്ന നിയമങ്ങൾ ബാധകമാകുന്നവർ എന്നാണർദ്ധം. അതെല്ലാം വീണ്ടും വലിച്ചു വാരി കോൺട്രാക്റ്റിൽ എഴുതേണ്ടതില്ല. 4, ഒരു ഡാറ്റാ ബ്രീച് ഉണ്ടായാൽ എന്തുകൊണ്ട് നാം അമേരിക്കയിൽ പോയി കേസ് നടത്തണം?. ഇന്ത്യയെന്ന് മാത്രമല്ല ലോകത്തിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും വളരെ ഇഫക്റ്റീവ് ആയൊരു ഡാറ്റാ പ്രൊട്ടക്ഷൻ നിയമം ഇല്ല. ഇപ്പോഴും സർക്കാരുകൾ അതിൽ വ്യക്തത വരുത്തി വരുന്നതേ ഉള്ളു. അതിൽ തന്നെ ശക്തമായ നിയമങ്ങൾ ഉള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് അമേരിക്ക. അവിടെ കേസു കളിച്ചാൽ എന്തെങ്കിലും നടക്കും. ഇന്ത്യയിൽ കേസ് കളിച്ചാൽ എന്ത് സംഭവിക്കുമെന്ന് നോക്കാം. നമ്മുടെ ആധാർ കാർഡിന്റെ ഏതാണ്ട് ഒരു കോടി യൂസർ ഡാറ്റാ പുറത്തായി എന്നാരോപണം വന്നു. വെറും അഞ്ഞുറു രൂപയ്ക്കു ഇ ഡാറ്റാ പുറത്തു ലഭ്യവുമായിരുന്നു എന്നാണ് വാർത്ത. വാർത്ത വന്നപ്പോൾ കമ്പനി അത് നിഷേധിച്ചു, ലീക് എവിടെയെന്നു കണ്ടു പിടിച്ചു പരിഹരിച്ചു, വാർത്ത റിപ്പോർട്ടു ചെയ്ത മാധ്യമ പ്രവർത്തകനെതിരെ പോലീസ് FIR ഇട്ടു കേസ് രജിസ്റ്റർ ചെയ്തു. ഇതാണ് പരമാവധി സംഭവിക്കുക. എന്നാൽ സമാനമായ കേസ് ഫേസ്ബുക്കിന് എതിരെ വന്നപ്പോൾ, ഫേസ്ബുക് അപ്പോളജിസ്‌ ചെയ്യുകയും, 5 ബില്യൺ ഡോളർ ഫൈൻ അടക്കുകയും ചെയ്തു. ഇനി നിങ്ങൾ പറയൂ ഇന്ത്യയിൽ കേസ് നടത്തണോ അതോ അമേരിക്കയിൽ വേണോ? 5, എന്തുകൊണ്ട് നിയമ വകുപ്പിന്റെ അനുമതി വാങ്ങിയില്ല?.

ഗവണ്മെന്റിലെ എന്നല്ല സാധാരണ പ്രൈവറ്റ് കമ്പനികളിൽ പോലും ഐടി ടെക്നിക്കൽ ജാർഗൻസും, ആധുനിക വിവര സാങ്കേതിക വിദ്യയുടെ കോമ്പ്ലെക്സിറ്റിയും മനസ്സിലാക്കാൻ കഴിവുള്ള ഒരു നിയമ വിദഗ്ധനും ഇല്ല. അപ്പോൾ അവർ പുറത്തുള്ള എക്സ്പെർട്ടുകളുടെയോ, അല്ലെങ്കിൽ ഐടി വകുപ്പിന്റെയോ അഡ്വൈസ് ചോദിക്കും. സർക്കാരിന്റെ ഐടി സെക്രട്ടറിക്ക് അറിവും, കോൺഫിഡൻസും ഉണ്ടെങ്കിൽ, വീണ്ടും പണവും സമയവും മുടക്കി തേർഡ് പാർട്ടികളുടെ അഡ്വൈസ് എടുക്കണോ വേണ്ടയോ?. 6, ഡാറ്റാ ശേഖരിക്കുമ്പോൾ അതിലേ യൂസർ എഗ്രിമെന്റ് സാധാരണ യൂസർക്ക് മനസ്സിലാകില്ല. അപ്പോൾ സ്പ്രിഗ് ളർ എന്ന് മുകളിൽ എഴുതി വയ്ക്കണം.  ഒരാൾ വാട്സ് ആപ്പും,  ഫേസ്ബുക്കും, ജിമെയിലും, യൂട്യൂബും, ഗൂഗിൾ മാപ്പും അങ്ങനെ സകലമാന സോഫ്റ്റ്‌വെയർ ആപ്പ്ലികേഷനും  സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്തപ്പോൾ അയാൾ ഒരു യൂസർ എഗ്രിമെന്റു സൈൻ ചെയ്തിട്ടുണ്ട്. ഒരാളുടെ സ്മാർട്ഫോണിലെ മുഴുവൻ ഡാറ്റയുടെയും ഒരു കോപ്പി അതാതു ഫോൺ സർവീസ് പ്രൊവൈഡേഴ്സിന്റെ ക്‌ളൗഡ്‌ സ്റ്റോറേജിൽ ഉണ്ട്.

നിങ്ങൾ ഐഫോൺ മാറ്റി സാംസങ്‌ വാങ്ങിയാൽ ആപ്പിളിന് നിങ്ങളുടെ ഡാറ്റാ ദുരുപയോഗം ചെയ്തു കൂടെ എന്ന് ചിന്തിക്കാത്തതെന്തു?. സർക്കാർ ഡാറ്റ വിൽക്കുന്നു എന്ന ആരോപണം സത്യമെന്നു കരുതുന്ന നിഷ്കളങ്കരോടാണ് ഇനി സംസാരിക്കുന്നത്. നിങ്ങൾ സ്വയം സംസ്ഥാനത്തിന്റെ ഐടി യുടെ തലവൻ എന്ന് കരുതുക. നമുക്ക് എത്രയും വേഗം ഡാറ്റ അനാലിറ്റിക്‌സും, ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഒക്കെ ഉപയോഗിച്ച് നമുക്കാവശ്യമുള്ള ഡാറ്റ സൃഷ്ടിക്കുന്നൊരു സോഫ്റ്റ്‌വെയർ വേണം. നിങ്ങൾ ഇത് ടെൻഡർ വിളിച്ചു, ഒരു കമ്പനിയെ തിരഞ്ഞെടുത്തു, പുതിയതായി ഡെവലപ്പ് ചെയ്തു ലൈവ് ആക്കണമെങ്കിൽ എന്ത് ചിലവും, കാലതാമസവും വരും എന്ന് ആ മേഖലയിൽ വിവരമുള്ളവർക്കു വെറുതെ ഊഹിക്കാവുന്നതേയുള്ളു. അപ്പോഴാണ് മലയാളിയായൊരാൾ, ഗ്ലോബൽ സ്റ്റാൻഡേർഡിൽ ഇങ്ങനൊരു സർവീസ് പ്രൊവൈഡ് ചെയ്യുന്നൊരാൾ, റെഡിലി അവൈലബിൾ സൊല്യൂഷൻ ഫ്രീ ആയി ഓഫർ ചെയ്യുന്നത്. നിങ്ങൾ ആ ഓഫർ സ്വീകരികുമോ, അതോ നമ്മുടെ സ്വാഭാവിക ടെണ്ടർ പ്രോസസ്സിങ്ങിനായി മാസങ്ങളോളം കാത്തിരിക്കുമോ?. ഫ്രീ ആണ്, അപ്പോൾ കമ്പനിയുടെ പരസ്യം അല്ലെ അവന്റെ ലക്‌ഷ്യം?. നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് ബിസിനസ് ലോകത്തു - നോ ലഞ്ച് ഈസ് ഫ്രീ - എന്ന സത്യമാണ്. ആധുനിക ബിസിനസ് മോഡലെല്ലാം വിൻ-വിൻ സ്ട്രാറ്റജി പിന്തുടരുന്നതാണ്. ഒരാൾ വേൾഡ് ക്‌ളാസ് ഐടി സർവീസ് ഫ്രീ ആയി ഓഫർ ചെയ്യുന്നുവെങ്കിൽ, അയാൾ അത് പരസ്യത്തിന് പോലും ഉപയോഗിക്കാൻ പാടില്ല എന്നത് വെറും ബാലിശമാണ്, അത് യാഥാർഥ്യമല്ലെന്നു ആർക്കാണറിയാത്തത്?.  ഇനി പ്രൈവസി?.  ഇ സർവീസ് ഇപ്പോൾ ബിൽ ഗേറ്റ്സ് നേരിട്ട് ഓഫർ ചെയുന്നു എന്ന് വയ്ക്കുക, അപ്പോഴും ഇതേ ആരോപണം ഉന്നയിക്കാം. ഡാറ്റ മൈക്രോസോഫ്റ്റിന് വിറ്റു എന്ന് പറയാം. ഒരു കാര്യം മനസിലാക്കുക. അങ്ങനെ ആർക്കും തകർക്കാൻ കഴിയാത്ത ഒരു പ്രൈവസിയും IT ലോകത്തില്ല. ഒരു ഇന്റർനെറ്റ് ക്ലൗഡ് സെർവറിൽ സ്റ്റോർ ചെയ്തിരിക്കുന്ന ഒരു പ്രൊഫൈൽ ഡാറ്റയെക്കാൾ എത്രയോ സെക്യൂർ ആണ് നെറ്റ്‌വർക്ക് കണക്ഷൻ ഇല്ലാത്ത നമ്മുടെ EVM മെഷീനുകൾ. അതുമല്ലെങ്കിൽ നിങ്ങളുടെ ഫേസ്ബുക് ആക്ടിവിറ്റിയും, യൂട്യൂബ് ആക്ടിവിറ്റിയും ഒബ്സർവ് ചെയ്യുന്ന ഒരു ആർട്ടിഫിഷ്യൽ ഇന്റലിജന്റ് സോഫ്റ്റ്‌വെയർന് നിങ്ങളറിയുന്ന നിങ്ങളെക്കാൾ മികച്ചൊരു നിങ്ങളുടെ ക്ലോൺ വളരെ ഈസിയായി സൃഷ്ഠിക്കാവുന്നതേഉള്ളു. എന്നിരുന്നാലും, എല്ലാ വേൾഡ് ക്‌ളാസ് സർവീസ്പ്രൊവൈഡേഴ്സിനും ഒരു സ്റ്റാൻഡേർഡ് ഡാറ്റ നോൺ ഡിസ്‌ക്ലോഷർ എഗ്രിമെന്റ് ഉണ്ടാകും. അത് എല്ലാ കസ്റ്റമേഴ്സിനും ബാധകമായ ഒരു കോമൺ എഗ്രിമെന്റ് ആയിരിക്കും. അതിനപ്പുറത്ത് ഒരുറപ്പും അവർക്കു നൽകാനാവില്ല, കാരണം ഇതെല്ലം വലിയൊരു നെറ്റ്‌വർക്ക് ആണ്, ടീം വർക്ക് ആണ്, ഒരാളുടെ സ്വന്തമല്ല. ഒരു പ്രത്യേക കസ്റ്റമറിനുവേണ്ടി വേണ്ടി എന്തെങ്കിലും പുതിയതായി ചേർക്കുന്നുവെങ്കിൽ അതിലൊന്നും വലിയ കാര്യമുണ്ടാവില്ല, ഡാറ്റ പോയാൽ കേസുകളിക്കാം, അവസാനം, വക്കീലിനും, ജഡ്ജിനും കേസ് പിടി കിട്ടാത്തതിനാൽ പ്രതികളെ വെറുതെ വിടുകയും ചെയ്യും.

സുക്കർബർഗിനൊക്കെ എന്ത് സംഭവിച്ചു എന്ന് നാം കണ്ടതല്ലേ. ഇതൊക്കെ ഇതു സംബന്ധിച്ച് വിദഗ്ധരായ ഐ റ്റി പ്രൊഫഷണത്സിൽ നിന്ന് ലഭിച്ച വിവരങ്ങളാണ്. ശരിക്കും പറഞ്ഞാൽ വിവാദങ്ങൾക്ക് അപ്പുറം നേരായ ഒരു പഠനമാണ് ഈ വിഷയത്തിൽ സമൂഹത്തിൽ ആവശ്യം. അല്ലാതെ സാധാരണക്കാരെ മണ്ടന്മാരാക്കുന്ന പ്രവണത ആരായാലും മാറ്റണം. സമൂഹത്തിന് പൊതുവായ വിവരം ഉണ്ടാക്കിക്കൊടുക്കുകയാണ് സാമൂഹിക പരിഷ്കർത്താക്കളും നേതാക്കളും ചെയ്യേണ്ടത്. അല്ലാതെ മാധ്യമങ്ങളുടെ മുന്നിൽ തോന്നിയത് വിളമ്പി കണ്ണടച്ച് ഇരുട്ടാക്കുകയല്ല വേണ്ടത്.  പിന്നെ ഒരു ചോദ്യം?. മുഖ്യമന്ത്രിയുടെ മകൾ ആയി ജനിച്ചു പോയതിൽ ഒരാൾക്ക് ഒരു  ഐ.ടി കമ്പനിയുടെ തലപ്പത്തിരിക്കാൻ പാടില്ലെ ?. മുഖ്യമന്ത്രിയുടെ മകളായി ജനിച്ചത് ഒരു അപരാധമോ ?.  വെറുതെ ഒരു സംശയം.

"ആകെ ബോറടിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ചിറ്റപ്പൻ തട്ടിപ്പോയത്. പിന്നെ ഫോൺവിളിയായി, പന്തലുകെട്ടായി, പെട്രോമാക്‌സായി, പാട്ടുപെട്ടിയായി, മൈക്ക് സെറ്റായി, കപ്പപ്പുഴുക്കായി, കട്ടങ്കാപ്പിയായി ...
ചിറ്റപ്പൻ സഹായിച്ച് ആകെ തിരക്കായി." ഇത് പ്രതിപക്ഷത്തിന്റെ നിലവിലെ അവസ്‌ഥ. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന നിലപാട്. അത് പക്ഷേ, ജനങളുടെ ജീവൻ വച്ചാകരുത്. ഒരു ജനത മാരകമായൊരു ദുരന്തത്തിൽ ജീവന്മരണ പോരാട്ടം നടത്തുന്ന സമയത്തു രാഷ്ട്രീയം കളിക്കുകയല്ല വേണ്ടത്.
സത്യത്തിൽ ചടുലമായ തീരുമാനങ്ങളിലൂടെയും, നീക്കങ്ങളിലൂടെയും ആണ് കേരള സർക്കാർ ഇ മഹാമാരിയോട് ഇതുവരെ ചെറുത്തു നിന്നത്. ഇനി മുൻപോട്ടും അങ്ങനെതന്നെ എന്ന് കരുതാം.  ഇന്നത്തെ ഈ സാഹചര്യത്തിൽ കോവിഡിനെ പ്രതിരോധിക്കാൻ എല്ലാ ഭിന്നതകളും മാറ്റിവെച്ച്  മുഖ്യമന്ത്രിയ്ക്കും സർക്കാരിനും ശക്തമായ പിന്തുണകൊടുത്ത് കൂടെ നിൽക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. അതാകും നിങ്ങൾക്കുള്ള ജനങ്ങളുടെ അംഗീകാരം. വിവാദത്തിനും തർക്കത്തിനുമെല്ലാം പിന്നിടു സമയമുണ്ടല്ലോ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക