ഡോ. അംബേദ്കര്‍ ജന്മദിനം; യുഎസ് ഹൗസില്‍ പ്രമേയം അവതരിപ്പിച്ചു
പി.പി.ചെറിയാൻPublished on 15 April, 2020
വാഷിംഗ്ടണ്‍: ഡോ. ബി.ആര്‍ അംബേദ്കറുടെ 129-മത് ജന്മദിനത്തോടനുബന്ധിച്ച് യുഎസ് ഹൗസില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്ന പ്രമേയം കലിഫോര്‍ണിയയില്‍ നിന്നുള്ള ഡമോക്രാറ്റിക് പ്രതിനിധി ആര്‍ ഒ ഖന്ന ഏപ്രില്‍ 14-നു അവതരിപ്പിച്ചു. ഖന്ന അവതരിപ്പിച്ച പ്രമേയത്തിനു യുഎസ് ഹൗസ് ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധികളായ അമി ബേറ, പ്രമീള ജയ്പാല്‍, രാജാ കൃഷ്ണമൂര്‍ത്തി എന്നിവര്‍ സഹ സ്‌പോണ്‍സര്‍മാരിയിരുന്നു.
അംബേദ്കര്‍ ദളിതനായിരുന്നതിനാല്‍ മറ്റു കുട്ടികളുടെ കൂടെ പ്രൈമറി ക്ലാസുകളില്‍ ഇരിക്കുന്നതിനുപോലും അനുവദിച്ചിരുന്നില്ലെങ്കിലും, കഠിന പ്രയത്‌നത്താല്‍ ബോംബെ യൂണിവേഴ്‌സിറ്റിയിലെ ആദ്യ ദളിത വിദ്യാര്‍ത്ഥിയാകുന്നതിനുള്ള അസുലഭ അവസരം ലഭിച്ചിരുന്നു.
ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പിഎച്ച്ഡിയും, ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്നും മാസ്റ്റര്‍ ബിരുദവും നേടി ഇന്ത്യയിലെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ പട്ടികയില്‍ ഒന്നാം സ്ഥാനംപിടിച്ചിരുന്നു. അതോടൊപ്പം സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നിയമ വകുപ്പ് മന്ത്രി സ്ഥനം അലങ്കരിച്ച അംബേദ്കര്‍ ഇന്ത്യയുടെ ഭരണഘടനാ ശില്പികൂടിയായിരുന്നു.
ഇന്ത്യയ്ക്കും അമേരിക്കയ്ക്കുംവേണ്ടി നിലകൊണ്ടിരുന്ന അംബേദ്കറെ അനുസ്മരിക്കുകയും, ആദരിക്കുകയും ചെയ്യുന്നതില്‍ അഭിമാനിക്കുന്നുവെന്നു പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഖന്ന പറഞ്ഞു. ദളിതരുടെ അവകാശങ്ങള്‍ക്കും അംഗീകാരത്തിനും വേണ്ടി ജീവിതം ഉയര്‍ത്തിപ്പിടിച്ച വ്യക്തിയായിരുന്നു അംബേദ്കര്‍ എന്നു ഖന്ന കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല