തബ്ലീഗ് വിഭാഗക്കാര്‍ ഡല്‍ഹിയിലെ നിസ്സാമുദ്ദീനില്‍ കൂടിച്ചേരല്‍ നടത്തിയത് കൊണ്ടാണ് ഇന്ത്യയില്‍ ഇത്രയും കൊറോണ ബാധിയ്ക്കാന്‍ കാരണം എന്ന വിഷയത്തെ കുറിച്ചുള്ള വാദപ്രതിവാദം നിലനില്‍ക്കെ ആയിരകണക്കിന് ആളുകള്‍ മുംബൈയിലെ ബാന്ദ്ര റെയില്‍വേ സ്റ്റേഷന് പുറമെ തടിച്ചു കൂടിയ സംഭവം മുംബൈ ജനതയെ ഞെട്ടിപ്പിച്ചിരിയ്ക്കുകയാണ് .
ലോക്ക് ഡൗണ്‍ മെയ് മൂന്നുവരെ നീട്ടി എന്നുള്ള മുഖ്യമന്ത്രിയുടെ (ഏപ്രില്‍ 14) പ്രഖ്യാപനത്തിനു ശേഷം ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത് സംഭവിച്ചത് . ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുമുള്ള അതിഥി തൊഴിലാളികള്‍ സ്വാദേശത്തേയ്ക്ക് പോകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സംഘടിച്ചത്.
ഏപ്രില്‍ 14 -നു ലോക്ക് ഡൗണ്‍ പിന്‍വലിയ്ക്കുമെന്നും, റെയില്‍ ഗതാഗതം പുനരാരംഭിയ്ക്കുമെന്നും ഉള്ള പ്രതീക്ഷയിലായിരുന്നു ഇവര്‍. എന്നാല്‍ ലോക്ക് ഡൗണ്‍ നീട്ടിയതോടെ താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടുന്നു അതിനാല്‍ തിരിച്ചു പോകണമെന്നുമുള്ള ആവശ്യം ഉന്നയിച്ച് കൊണ്ടാണ് ഇവര്‍ തടിച്ചു കൂടിയത് എന്ന് മാധ്യമങ്ങളും ഗവണ്മെന്റും വിശദീകരിയ്ക്കുന്നു. ഗവണ്മെന്റ് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലത്ത് ഭക്ഷണവും താമസ സൗകര്യവും വാഗ്ദാനം ചെയ്തതിനു ശേഷമാണ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കഴിഞ്ഞതെന്ന് മാധ്യമങ്ങള്‍ പറയുന്നു.
എന്നാല്‍ കൊറോണ ബാധിച്ച പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഇന്ത്യയിലും അതില്‍ ഏകദേശം 700 -ല്‍ പരം കേസുകള്‍ മുംബൈ നഗരത്തില്‍ നിന്നും ആണെന്നുള്ള സ്ഥിതിവിശേഷം നിലനില്‍ക്കെയാണ് ഇത് സംഭവിച്ചത്. ഇത്തരം സംഭവങ്ങള്‍ കൊറോണ വൈറസിന് എതിരെയുള്ള പോരാട്ടം ദുര്ബ്ബലപ്പെടുത്തും എന്ന് കേന്ദ്ര മന്ത്രി അമിത് ഷാ പറഞ്ഞു. അനിഷ്ഠ സംഭവങ്ങള്‍ ഉണ്ടാകാതിരിയ്ക്കാന്‍ ഭരണകൂടം ശ്രദ്ധിയ്ക്കണമെന്നും, മഹാരാഷ്ട്ര ഗവണ്‍മെന്റിനാവശ്യമായ എല്ലാ പിന്തുണയും കേന്ദ്രം നല്‍കുമെന്നും അമിത് ഷാ അറിയിച്ചു.
മാര്‍ച്ച് 23 -നു തുടങ്ങിയ ലോക്ക് ഡൗണിനുശേഷം ജനപ്പെരുപ്പം കൂടുതലുള്ള മുംബൈ നഗരം ശ്വാസം പിടിച്ച് കൊണ്ടാണ് നിയമങ്ങള്‍ അനുസരിയ്ക്കുന്നതും കൊറോണ എന്ന മഹാമാരിയെ ചെറുത്തു നില്‍ക്കാന്‍ ശ്രമിയ്ക്കുന്നതും. ഒരു കൊച്ചു മുറിയില്‍ ഒന്‍പതും പത്തും പേര് താമസിയ്ക്കുന്ന ചേരിയില്‍ പോലും ജനങ്ങള്‍ പുറത്തിറങ്ങാതെ ജയില്‍ വാസം പോലെ തുടരുകയാണ്.
എന്നിട്ടും ഇന്ന് മുംബൈ നഗരത്തില്‍ കുതിച്ചു കയറുന്ന കൊറോണ ബാധ്യതരുടെ എണ്ണം ആശങ്കാവഹമാണ്. നിത്യ ജീവിതത്തിനു തൊഴിലിനെയും കച്ചവടത്തെയും ചെറുകിട വ്യവസായത്തെയും ഉത്പാദനത്തെയും ആശ്രയിച്ച് കഴിയുന്ന ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനമായ മുംബൈ നാളെ നേരിടേണ്ടി വരുന്ന സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ചും ജനങ്ങള്‍ വ്യാകുലരാണ്.
എന്നിരുന്നാലും ജീവന് പ്രാധാന്യം നല്‍കികൊണ്ട് നിയമ വ്യവസ്ഥയെ അനുസരിയ്ക്കാന്‍ ജനങ്ങള്‍ തയാറായി. ഇത് കൂടാതെ അവശ്യ വസ്തുക്കളുടെ ദൗര്‍ലഭ്യം നേരിടേണ്ടി വരുമോ അടിയന്തിര വൈദ്യ സഹായം എങ്ങിനെ തുടങ്ങിയ നിത്യ ജീവിതത്തില്‍ പല പ്രശ്‌നങ്ങളും ഈ ലോക്ക് ഡൗണ്‍ കൊണ്ട് ജനത അനുഭവിയ്ക്കുന്നുണ്ട്. എന്നിട്ടും ഈ ലോക്ക് ഡൗണ്‍ ഒരു സാമൂഹിക കടമ കുടിയാണെന്നുള്ള ബോധത്തോടെ ഭൂരിഭാഗം ജനങ്ങളും ഏറ്റെടുത്തിരിയ്ക്കുന്ന ഒരു സാഹചര്യത്തില്‍ ബാന്ദ്രയില്‍ നടന്ന കൂടിച്ചേരല്‍ ഒരു സാമൂഹിക വിരുദ്ധ നടപടി തന്നെയാണ്.
എന്നാല്‍ ഇന്ന് നടന്ന സംഭവത്തില്‍ ഏതൊക്കെയോ സംശയങ്ങള്‍ ഉള്ളതായി മാധ്യമങ്ങള്‍ പറയുന്നു. താമസത്തിനോ ഭക്ഷണത്തിനോ കഷ്ടപ്പെടുന്നവരാണെങ്കില്‍, ജന്മ നാട്ടിലേയ്ക്ക് പോകാനുള്ളവരാണെങ്കില്‍ അവരുടെ കൈവശം അവരുടെ സാധനങ്ങള്‍ ഉണ്ടാകുമായിരുന്നു. മാത്രമല്ല ആ സംഭവം പകര്‍ത്തിയ ദൃശ്യങ്ങളില്‍ പലരുടെയും കൈവശം വടികള്‍ കാണപ്പെട്ടതും, സംഭവ സ്ഥലത്ത് അതേസമയം ജനങ്ങള്‍ക്ക് അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നതായി കാണപ്പെട്ടതും കൂടുതല്‍ സംശയങ്ങള്‍ക്ക് വക നല്‍കുന്നു. ഇത് കൂടാതെ സാമൂഹിക അകലം പാലിച്ചും, നിയമങ്ങള്‍ അനുസരിച്ചും കൊറോണയെ അതിജീവിയ്ക്കുന്നത് ഒരു സാമൂഹിക ആവശ്യം കൂടി ആയിരിയ്‌ക്കേ, നിയമനടപടികള്‍ കൂടുതല്‍ കര്ശനമായിരിയ്‌ക്കേ ഇത്രയും പേര് ആരുടെ പ്രേരണയോടെ, പിന്തുണയോടെ ഒത്തു കൂടി എന്നതും സംശയാവഹമാണ്. ഇതില്‍ മത രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് പങ്കുണ്ടോ എന്ന് സംശയിയ്ക്കപ്പെടുന്നതായി ചില മാധ്യമങ്ങള്‍ വ്യക്തമാക്കി.