ബര്‍ലിന്‍: കോവിഡിന്റെ സാമൂഹ്യവ്യാപനം തടയുന്നതിനായി ജര്‍മനിയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ സാമൂഹിക അകലം പാലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നതിനെതിരാണ് ജനങ്ങള്‍ എന്ന് പുതിയ സര്‍വേ പറയുന്നു. നിലവിലെ നിയമങ്ങളില്‍ മറ്റുള്ളവരില്‍ നിന്ന് 1.5 മുതല്‍ രണ്ടു മീറ്റര്‍ വരെ അകലം പാലിക്കുക, രണ്ടില്‍ കൂടുതല്‍ ആളുകളുടെ ഒത്തുചേരല്‍ പാടില്ല, റസ്റ്ററന്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യാപകമായി അടച്ചിടുക തുടങ്ങിയ കര്‍ശന നിയമങ്ങളാണ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 19 വരെയാണ് ഇതിനു പ്രാബല്യമുള്ളത്.
എന്നാല്‍ വാര്‍ത്താ ഏജന്‍സിയായ ഡിപിഐയുടെ അഭിപ്രായ ഗവേഷണ സ്ഥാപനമായ യൂഗോവ് നടത്തിയ ഒരു പുതിയ വോട്ടെടുപ്പില്‍ പല നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കണ്ടെത്തി.
സര്‍വേ പ്രകാരം 44 ശതമാനം പേര്‍ ഏപ്രില്‍ 19 നു ശേഷം നിയന്ത്രണ നടപടികള്‍ വിപുലീകരിക്കണമന്നെും 12 ശതമാനം പേര്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന് അനുകൂലമാണെന്നും അഭിപ്രായപ്പെട്ടു.
32 ശതമാനം പേര്‍ മാത്രമാണ് നടപടികളില്‍ ഇളവ് വരുത്തുന്നതിനെ അനുകൂലിച്ചത്, എന്നാല്‍ എട്ട് ശതമാനം പേര്‍ നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കണമെന്ന് ആഗ്രഹിക്കുന്നു. അഞ്ച് ശതമാനം പേര്‍ യാതൊരു അഭിപ്രായം പറഞ്ഞില്ല.
അതേസമയം, നിലവിലെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടെന്ന് 78 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ആകെ 18 ശതമാനം പേര്‍ തങ്ങള്‍ ഭാഗികമായി നിയമങ്ങള്‍ പാലിക്കുകയാണെന്നും 2 ശതമാനം പേര്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടത്.
ഏപ്രില്‍ 15 നു (ബുധന്‍) ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ രാജ്യത്തെ 16 സംസ്ഥാന മുഖ്യമന്ത്രിമാരുമായി നിജസ്ഥിതി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഏപ്രില്‍ 13 വരെ ജര്‍മനിയില്‍ 127,800 ല്‍ അധികം കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചതായി ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതുവരെയായി മൂവായിരത്തിലധികം പേര്‍ മരിച്ചു. മൊത്തം 60,260 പേര്‍ വൈറസില്‍ നിന്ന് പൂര്‍ണമായും സുഖം പ്രാപിച്ചു.4895 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലുള്ളത്.
രാജ്യത്ത് പുതിയ അണുബാധകളുടെ എണ്ണം കുറയുന്നതിനാല്‍ ജനജീവിതം ക്രമാനുഗതമായി സാധാരണ നിലയിലേക്ക് മടങ്ങിവരാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
അയല്‍രാജ്യമായ ഓസ്ട്രിയ കഴിഞ്ഞയാഴ്ച അതിന്റെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചതിനുശേഷം പ്രത്യേകിച്ചും ജര്‍മനിയില്‍ എപ്പോള്‍, എങ്ങനെ നടപടികളില്‍ ഇളവു വരുത്തണം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ച നേതാക്കളുടെയിടയില്‍ ഉയര്‍ന്നു കഴിഞ്ഞു.
നിയന്ത്രണങ്ങളില്‍ നിന്ന് ക്രമേണ പുറത്തുകടക്കാന്‍ സംസ്ഥാനങ്ങളും ഫെഡറല്‍ സര്‍ക്കാരും ഏകോപിത സമീപനം സ്വീകരിക്കണമെന്ന് പ്രതിരോധമന്ത്രിയും സിഡിയു നേതാവുമായ അന്നെഗ്രെറ്റ് ക്രാന്പ്കാരെന്‍ബൗവര്‍ പറഞ്ഞു.
നിലവിലെ അടച്ചുപൂട്ടലില്‍ നിന്ന് ജര്‍മനിയുടെ പാത എങ്ങനെയായിരിക്കുമെന്ന് കഴിഞ്ഞയാഴ്ച ഒരു ആഭ്യന്തര ഔട്ട്‌ലേ അവതരിപ്പിച്ചിരുന്നു. അതില്‍ അണുബാധ കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ്, നിര്‍ബന്ധിത മാസ്‌ക് ധരിക്കല്‍, തുടര്‍ന്നും സാമൂഹിക അകലം പാലിക്കല്‍ നടപടികള്‍ എന്നിവ ഉള്‍പ്പെടുന്നു.സമീപഭാവിയില്‍, വിശാലമായ പരിശോധനയിലൂടെ രോഗബാധിതരെ വേഗത്തില്‍ തിരിച്ചറിയുകയും ക്വാറെറന്റന്‍ രീതി തുടരുകയും ചെയ്യുക എന്നതാണ് പ്രധാന ദൗത്യമെന്ന് ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ പറഞ്ഞു. അണുബാധയുടെ ശൃംഖലകള്‍ തകര്‍ക്കുന്നതിനുള്ള ഒരേയൊരു മാര്‍ഗം ഇതുമാത്രമാണന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ക്ഷമയോടെ കാത്തിരിക്കണമെന്ന് മെര്‍ക്കല്‍ വ്യാഴാഴ്ച ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. നിയന്ത്രണങ്ങള്‍ സാവധാനത്തില്‍ മാത്രമേ നീക്കുകയുള്ളൂവെന്ന് അവര്‍ പറഞ്ഞിരുന്നു.അവയുടെ ഫലപ്രാപ്തി അടുത്ത മൂന്ന് ആഴ്ച അടിസ്ഥാനത്തില്‍ അവലോകനം ചെക്കുമെന്നും മെര്‍ക്കല്‍ അറിയിച്ചിരുന്നു.
വിജയം ഇനിയും അകലെ: സ്പാനിഷ് പ്രധാനമന്ത്രി
മാഡ്രിഡ്: കൊറോണവൈറസ് ബാധയ്‌ക്കെതിരായ പോരാട്ടത്തില്‍ വിജയം ഇനിയും ഏറെ അകലെയെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. തുടര്‍ച്ചയായ മൂന്നു ദിവസം മരണസംഖ്യയില്‍ കുറവ് രേഖപ്പെടുത്തിയ ശേഷം രണ്ടു ദിവസം മരണസംഖ്യ വര്‍ധിച്ചതിനെത്തുടര്‍ന്നാണ് സാഞ്ചസിന്റെ പ്രതികരണം.
ഞായറാഴ്ച മാത്രം 619 പേരാണ് രാജ്യത്ത് മരിച്ചത്. ആകെ മരണസംഖ്യ പതിനേഴായിരത്തിലെത്തി. യുഎസിലും ഇറ്റലിക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് സ്‌പെയ്ന്‍ ഇപ്പോള്‍. ശനിയാഴ്ച 510 പേര്‍ മരിച്ചത് മാര്‍ച്ച് 23നു ശേഷമുള്ള ഏറ്റവും കുറഞ്ഞ സംഖ്യയായിരുന്നു.
അതേസമയം, പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിവസംതോറും കുറഞ്ഞു വരുകയാണ്. ശനിയാഴ്ചത്തെക്കാള്‍ കുറവ് ആളുകള്‍ക്കു മാത്രമാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍