Image

ക്രിസ്തുവിന്റെ പുനരുത്ഥാനം പ്രഘോഷണം ചെയ്ത പുണ്യദിനം: ഈസ്റ്റര്‍ (ഡയസ് ഇടിക്കുള)

Published on 11 April, 2020
ക്രിസ്തുവിന്റെ പുനരുത്ഥാനം പ്രഘോഷണം ചെയ്ത പുണ്യദിനം: ഈസ്റ്റര്‍ (ഡയസ് ഇടിക്കുള)
യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ദിവ്യമായ സന്ദേശം പ്രഘോഷണംചെയ്ത പുണ്യദിനമാണ് ഈസ്റ്റര്‍. പീഡാനുഭവങ്ങളെ അതിജീവിച്ച ക്രിസ്തുവിന്റെ പുനരുത്ഥാനം ക്രിസ്തീയ വിശ്വാസത്തിന്റെ നാള്‍വഴികളിലെ സുപ്രധാന സംഭവമാണ്. വിശ്വാസ ദീപ്തിയില്‍ നവീകരിക്കപ്പെടുന്ന സുദിനമാണ് ഈസ്റ്റര്‍. അതിജീവനത്തിന്റെ സന്ദേശമാണ് ഈസ്റ്റര്‍ നമുക്ക് നല്‍കുന്നത്. മരണമാണ് അവസാനം എന്ന് ചിന്തിച്ചിരുന്ന ലോകത്തിന്, അതിന് അപ്പുറത്തേക്ക് പ്രത്യാശയുടെയും വിശാലതയുടെയും സാധ്യതകളെക്കുറിച്ച് വിശ്വസംസ്കൃതിയെ ബോധ്യപ്പെടുത്തിയ ദൈവിക പദ്ധതിയാണ് ക്രിസ്തുവിന്റെ പുനരുത്ഥാനം.
   
ആദിമ സഭയിലെ വിശ്വാസികള്‍ക്ക് ഈസ്റ്റര്‍  ആനന്ദത്തിന്റെ ഞായറാഴ്ചയായിരുന്നു. ''ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു  സത്യം സത്യമായി അവിടുന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു'' എന്ന വിശ്വാസപ്രഖ്യാപനത്തിലൂടെയാണ് ഈസ്റ്റര്‍ ദിനത്തില്‍ വിശ്വാസികള്‍ ഉപചാരം കൈമാറിയിരുന്നത്.
   
ആദിമസഭയിലെ പിതാക്കന്മാര്‍ കല്പിച്ചപ്രകാരം അന്‍പതു ദിനരാത്രങ്ങളുള്ള വലിയനോമ്പിലൂടെയാണ് ഈസ്റ്ററിനെ നാം വരവേല്‍ക്കുന്നത്. വ്രതാനുഷ്ഠാനങ്ങളും യാമപ്രാര്‍ത്ഥനകളും സമന്വയിക്കുന്ന ഈ പുണ്യദിനങ്ങള്‍ പരിസമാപ്തിയിലെത്തുന്നത് ക്രിസ്തുവിന്റെ രക്ഷാകരമായ കഷ്ടാനുഭവങ്ങളില്‍ നാം പങ്കാളികളാകുന്നതിലൂടെയാണ്.

    ദൈവസന്നിധിയില്‍ നമ്മുടെ ജീവിതത്തെ പൂര്‍ണ്ണമായി സമര്‍പ്പിക്കുന്ന വിശുദ്ധീകരണത്തിന്റെ പുണ്യദിനങ്ങളാണ് വലിയനോമ്പ്. ക്രിസ്തുവിന്റെ കുരിശിങ്കലേക്കുള്ള പ്രയാണമാണിത്. നോമ്പ്കാലത്ത് പ്രതീകാത്മകമായി ദൈവലയമദ്ധ്യത്തില്‍ സ്ഥാപിക്കുന്ന ക്രൂശിനെ പ്രണമിച്ച് പ്രാര്‍ത്ഥനയോടെ നാം കുമ്പിടുമ്പോള്‍ ക്രിസ്തുവിന്റെ പീഡാനുഭവം നമുക്കുവേïിയുള്ളതാണെന്ന് സ്വമനസ്സാലെ നാം ഏറ്റുപറയുകയാണ്.

ഓശാനപെരുന്നാള്‍
   
വിശുദ്ധവാരത്തിലേക്ക് നാം പ്രവേശിക്കുന്നത് ഓശാനപെരുന്നാളിലൂടെയാണ്. ക്രൂശിലേറ്റപ്പെടുന്നതിനുമുമ്പ് ബഥാനിയായില്‍നിന്നും ജറുസലേമിലേക്ക് കഴുതപ്പുറത്തേറിവരുന്ന ക്രിസ്തുവിനെ ഒലിവുമരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയില്‍വിരിച്ച്; ''ദാവീദിന്റെ പുത്രന് ഓശാന'' എന്ന് നിഷ്കളങ്കമായ സമൂഹം പാടിസ്വീകരിക്കുന്ന ചരിത്രാനുഭവമാണ് നാം ഈ പെരുന്നാളിലൂടെ അനുസ്മരിക്കുന്നത്. നിഷ്കളങ്കമായ സ്‌നേഹത്തോടെ ഭക്ത്യാദരപൂര്‍വ്വം പ്രതീകാത്മകമായി കുരുത്തോലകളും പൂക്കളുമായി നാം ക്രിസ്തുവിനെ സ്വീകരിക്കുന്ന സുദിനമാണിത്.

പെസഹാ പെരുന്നാള്‍ 
   
ഓശാനപ്പെരുന്നാളിനുശേഷം വിശുദ്ധവാരത്തിന്റെ ആദ്യ സന്ധ്യയിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ക്രിസ്തുവിന്റെ ക്രൂശീകരണ സമയത്തോട് നാം അടുക്കുകയാണ്. 'പെസഹാ' പെരുന്നാളിലേക്കാണ് നാം പിന്നീട് പ്രവേശിക്കുന്നത്. 'പെസഹാ' എന്ന വാക്കിന്റെ അര്‍ത്ഥം 'കടന്നുപോക്ക്' എന്നാണ്. പുറപ്പാട് പുസ്തകം 12 ാം അദ്ധ്യായത്തില്‍  'പെസഹാ'യെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നു. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളാണിത്. മിസ്രേമിലെ അടിമത്തത്തില്‍നിന്ന്   ഇസ്രായേല്‍ സമൂഹത്തെ  വാഗ്ദത്ത കാനാനിലേക്ക് നടത്തിയ വീണ്ടെടുപ്പിന്റെ സ്മരണയാണ് പെസഹാ. യഹോവയുടെ ദൂതന്‍  മിസ്രേമിലേക്ക് പ്രവേശിക്കുമ്പോള്‍, മിസ്രേമ്യര്‍ക്ക് സംഹാരദൂതനും ഇസ്രേല്യര്‍ക്ക് വീണ്ടെടുപ്പിന്റെ ദൂതനുമാണ്. യഹോവയുടെ നിര്‍ദ്ദേശം അനുസരിച്ച് കുഞ്ഞാടിനെ അറുത്ത് രക്തമെടുത്ത് വാതിലിന്റെ കുറുംപടിയിലും കട്ടിളക്കാലിലും ഇസ്രായേല്‍ സമൂഹം പുരട്ടിയപ്പോള്‍ അവര്‍ക്ക് രക്ഷ ലഭിക്കുന്നു. ക്രിസ്തുവിന്റെ ക്രൂശിലെ രക്തത്താല്‍ നമ്മുടെ ഭവനങ്ങള്‍ മുദ്രയിടണം എന്ന സന്ദേശമാണ് സഭാപിതാക്കന്മാര്‍  പെസഹായിലൂടെ നമ്മെ പ്രബോധിപ്പിക്കുന്നത്.

കാല്‍കഴുകല്‍ ശുശ്രൂഷ
   
പെസഹാ പെരുന്നാളിനോട് ചേര്‍ന്ന് നടത്തുന്ന ഭക്തിനിര്‍ഭരമായ ശുശ്രൂഷയാണ്  'കാല്‍കഴുകല്‍ ശുശ്രൂഷ'. കര്‍ത്താവിന്റെ കഷ്ടാനുഭവത്തിലും തിരുശരീരരക്തത്തിലും നാം പങ്കാളികളാകുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കര്‍ത്താവ് നമ്മുടെ കാലുകളെ കഴുകണം. അതിനായി നാം സമര്‍പ്പണത്തോടെ ശുദ്ധീകരണത്തിന്റെ അനുഭവത്തിലേക്ക് കടന്നുവരണം. ജീവിത്തിന്റെ അഹംഭാവം വെടിഞ്ഞ് ദാസനായി സഹോരന്റെ കാല്‍കഴുകുന്ന കര്‍മ്മമാണ് ഈ ശുശ്രൂഷ. ആത്മീയജീവിത്തില്‍ കൂടുതല്‍ ഒരുക്കമുള്ളവരായിത്തീരുന്ന മഹനീയ കര്‍മ്മമാണിത്.

ദുഃഖവെള്ളിയാഴ്ച
   
പൗരസ്ത്യ സഭുടെ പാരമ്പര്യപ്രകാരം 'വലിയവെള്ളിയാഴ്ച' പുനരുത്ഥാന പെരുന്നാളിന്റെ ഒരുക്കശുശ്രൂഷയാണ്. മാനവരാശിയുടെ രക്ഷയ്ക്കായി സ്വമനസ്സാലെ പീഡാനുഭവങ്ങള്‍ സഹിച്ച് കുരിശുമരണത്തിനായി ക്രിസ്തു പ്രവേശിക്കുന്ന നാഴികകള്‍ അക്ഷരാര്‍ദ്ധത്തില്‍ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷയില്‍ നാം അനുസ്മരിക്കുന്നു. ക്രൂശാരോഹണം മുതല്‍ കബറടക്കംവരെയുള്ള ഭാഗങ്ങള്‍  ഭക്ത്യാദരപൂര്‍വ്വം അനുസ്മരിക്കുന്ന പ്രാര്‍ത്ഥനകളാണ് സുറിയാനി സഭാപിതാക്കന്മാര്‍  ക്രമീകരിച്ചിരിക്കുന്നത്.

അറിയിപ്പിന്റെ ശനിയാഴ്ച
   
ദുഖഃവെള്ളിയാഴ്ചയ്ക്ക് ശേഷമുള്ള ദിനം അറിയിപ്പിന്റെ ശനിയാഴ്ചയായി ഗണിക്കുന്നു. ക്രൂശിതനായ ക്രിസ്തു മരിച്ചവരുടെ ഇടയില്‍ സുവിശേഷം അറിയിക്കുന്ന സന്ദര്‍ഭം അനുസ്മരിപ്പിക്കുന്ന ദിനമാണിത്. മരിച്ചുപോയവരെ പ്രത്യേകമായി അനുസ്മരിക്കുന്ന സമയമാണിത്. പത്രോസ് ശ്ലീഹായുടെ 1 ാം ലേഖനം 3,ര്‍ അദ്ധ്യായങ്ങളില്‍ ഈ ഭാഗം വിശദീകരിക്കുന്നു.

ഉയിര്‍പ്പ് പെരുന്നാള്‍   - ഈസ്റ്റര്‍

മരണത്തെ ജയിച്ച വീണ്ടെടുപ്പുകാരനായ ക്രിസ്തുവിന്റെ പുനരുത്ഥാനം പ്രത്യാശയുടെ സന്ദേശം നല്‍കുന്ന സുദിനമാണ്. മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷകനായ ക്രിസ്തുവിന്റെ ഉയിര്‍പ്പ് ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനമാണ്. പീഡാനുഭവങ്ങളെ അതിജീവിച്ച് ഉത്ഥാനത്തിന്റെ സന്ദേശം ലോകത്തിന് പ്രഘോഷണംചെയ്ത പുണ്യദിനമായ ഈസ്റ്റര്‍ നമുക്ക് ഉണര്‍വ്വേകുന്നു. ''ലോകം മുഴുവന്‍ കീഴ്‌മേല്‍ മറിഞ്ഞാലും എന്റെ വചനങ്ങള്‍ മാഞ്ഞ് പോകില്ലെന്ന്'' അവിടുന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ലോകചരിത്രം ഗതിമാറുന്ന കാഴ്ചയാണ് നാം ഈസ്റ്ററിലൂടെ ദര്‍ശിക്കുന്നത്. ''യഹൂദന്മാരുടെ രാജാവ് ക്രിസ്തു'' ആണെന്നവാദം ഉയരാതിരിക്കാനാണ് യഹൂദര്‍ ക്രിസ്തുവിനെ കുരിശില്‍ തറച്ചത്. എന്നാല്‍ അധികാരിയായ പീലാത്തോസ് ക്രിസ്തുവിന്റെ കുരിശിന്മുകളില്‍ സ്ഥാപിച്ച ശീര്‍ഷകം ''നസ്രായനായ യേശു യഹൂദന്മാരുടെ രാജാവ്'' എന്നാണ്. ഇനി ആരും രാജാവെന്ന് വിളിക്കാതിരിക്കാനാണ് ക്രിസ്തുവിനെ ക്രൂശിച്ചത്. ലോകചരിത്രത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന രാജാധിരാജനായി ഉത്ഥിതനായ ക്രിസ്തു ജീവിക്കുന്നു. അസഹിഷ്ണുതയും അസമാധാനവും നിറഞ്ഞ ലോകത്ത് ക്രിസ്തുവിലുള്ള പ്രത്യാശയും സമാധാനവും നമ്മെ വഴിനടത്തുന്നു.

ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍...!

 (യു.എ.ഇ - ലെ അജ്മാന്‍ - ഗള്‍ഫ് മെഡിയ്ക്കല്‍ യൂണിവേഴ്സിറ്റിയുടെ ചീഫ് ലൈബ്രേറിയനായി പ്രവര്‍ത്തിയ്ക്കുന്ന ലേഖകന്‍ ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയും , തിരുവിതാംകൂര്‍ ചരിത്ര ഗവേഷകനുമാണ്. തിരുവിതാംകൂ4 ഹെറിറ്റേജ് ഗാര്‍ഡന്‍സ് ചെയര്‍മാന്‍, തിരുവിതാംകൂ4 മലയാളി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി, പ്രവാസി കേരളാ കോണ്‍ഗ്രസ്സ് (എം) യു.എ.ഇ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി, പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ഡയറക്റ്റര്‍ ബോര്‍ഡ് അംഗം - തുടങ്ങിയ വിവിധ സാമൂഹ്യ സംഘടനകളുടെ നേതൃത്വ നിരയിലും പ്രവര്‍ത്തിയ്ക്കുന്നു.റാന്നി സ്വദേശിയും റാന്നി സെന്റ് തോമസ് കോളേജ് യൂണിയന്‍ മുന്‍ മുന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറുമാണ്. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗവുമാണ്.)
ക്രിസ്തുവിന്റെ പുനരുത്ഥാനം പ്രഘോഷണം ചെയ്ത പുണ്യദിനം: ഈസ്റ്റര്‍ (ഡയസ് ഇടിക്കുള)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക