Image

കൊവിഡ് സാമൂഹിക വ്യാപനം ഉണ്ടായാല്‍ (ഡോ.ഗംഗ എസ്)

Published on 06 April, 2020
കൊവിഡ് സാമൂഹിക വ്യാപനം ഉണ്ടായാല്‍ (ഡോ.ഗംഗ എസ്)
അമേരിക്കയില്‍ ഞാന്‍ പോയിട്ടില്ല. യൂ എസില്‍ ജീവിയ്ക്കുന്ന മലയാളികള്‍ ആയ ചില ഫേസ് ബുക്ക് സുഹൃത്തുക്കള്‍ ഉണ്ടെന്ന് മാത്രം.സഹപാഠികള്‍ കുറേപ്പേര്‍ യൂ എസ്സിലും കാനഡയിലും യൂ കെയിലും ഒക്കെ ഉണ്ട്.
ചിലര്‍ അവിടെ നിന്ന് ബിരുദാനന്തര ബിരുദം എടുത്തിട്ടുണ്ട്.

എന്റെ അധ്യാപകര്‍ മിക്കവരും അന്നത്തെക്കാലത്തു വിദേശത്ത് നിന്ന് FRCS MRCP തുടങ്ങി ഡിഗ്രികള്‍ എടുത്തവര്‍ ആയിരുന്നു. പ്രഗത്ഭര്‍.

യൂ എസ് എ 32.7 കോടി ജനങ്ങള്‍ ഉള്ള, 50 സ്റ്റേറ്റുകളും ഒരു ഫെഡറല്‍ ഡിസ്ട്രിക്റ്റും ഉള്ള, ഫെഡറല്‍ റിപ്പബ്ലിക് ഭരണം ഉള്ള ,വടക്കേ അമേരിക്കയിലെ, ലോകത്തെ അതി സമ്പന്ന രാജ്യങ്ങളില്‍ ഒന്ന് ആണ്.

യൂ എസ്സില്‍ ആകെ
കൊവിഡ് ബാധിതര്‍ - 330263,
മരണം - 9444
( ഇന്നലത്തെ കണക്ക് ).

നിലവിലെ കണക്ക് വച്ചു ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ച ആദ്യത്തെ 10 ല്‍ 7 എണ്ണം യൂ എസ് ഉള്‍പ്പെടെ വികസിത രാജ്യങ്ങള്‍ ആണ്.
ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതില്‍ ആദ്യത്തെ 10 ല്‍ 8 ഉം വികസിത രാജ്യങ്ങള്‍ ( യൂ എസ് ഉള്‍പ്പെടെ ) ആണ്.

അത് കൊണ്ട് മേല്പറഞ്ഞ രാജ്യങ്ങളിലെ ചികിത്സാ സൗകര്യങ്ങളുടെ അല്ലെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ പരാജയമോ അപര്യാപ്തതയോ എന്ന് പറയാന്‍ പറ്റില്ല.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ആ രാജ്യങ്ങളിലെ ചികിത്സാ സൗകര്യങ്ങളെയും സമ്പ്രദായങ്ങളെയും താഴ്ത്തിക്കെട്ടാന്‍ ശ്രമിയ്ക്കുന്നത് ആയി കാണുന്നു. അത് ശരിയല്ല എന്നതാണ് സത്യം.

യൂ എസ്സിലെ സ്ഥിതി വച്ചു ആണെങ്കില്‍, കോവിഡിനെ കുറിച്ച് വിവരം ശേഖരിച്ചതില്‍ അവരുടെ ഇന്റലിജന്റ്സ് വിഭാഗത്തിന്റെ പാളിച്ച ആകാം. അല്ലെങ്കില്‍ അവരുടെ മുന്നറിയിപ്പുകള്‍ ഭരണാധികാരികള്‍ അവഗണിച്ചതോ ആവാം.അല്ലെങ്കില്‍ അവരുടെ രാഷ്ട്രീയ, സാമ്പത്തിക, കച്ചവട താല്പര്യങ്ങള്‍ ആകാം . വേണ്ടത്ര മുന്‍ കരുതല്‍ എടുക്കാഞ്ഞതിന്റെ കാരണംഅമിത ആത്മ വിശ്വാസം ആകാം. ചിലപ്പോള്‍ അവരുടെ ആഭ്യന്തര നയങ്ങള്‍ ആകാം.

കൊവിഡ് പാന്‍ഡെമിക്ക് ആണ്.
യൂ എസ്സിന് വൈറല്‍ ഫ്‌ലൂ പുതുതല്ല.

100 വര്‍ഷം മുന്‍പ് 1918 ല്‍ പാന്‍ഡെമിക്ക് ആയ സ്പാനിഷ് ഫ്‌ലൂവിന് ശേഷം അമേരിക്ക അങ്ങനെ വ്യാപകമായി ഒരു പകര്‍ച്ച വ്യാധി നേരിട്ടിട്ടില്ല.
അമേരിക്ക എന്നല്ല ഒട്ട് മിക്ക പാശ്ചാത്യ വികസിത രാജ്യങ്ങളും.എന്നാലും, കഴിഞ്ഞ 30 വര്‍ഷം ആയി യൂ എസ്സില്‍ എല്ലാ വര്‍ഷവും 2 ലക്ഷം ആള്‍ക്കാര്‍ ഫ്‌ലൂവിനോട് അനുബന്ധിച്ചുള്ള അസുഖങ്ങള്‍ ബാധിച്ചു ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുന്നതായും അതില്‍ 3000 തൊട്ട് 40000 പേര്‍ മരിയ്ക്കുന്നതായും സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്റെ കണക്കുകള്‍ സൂചിപ്പിയ്ക്കുന്നു. ( ഗൂഗിള്‍ )

(നമ്മുടെ രാജ്യത്തെ കൃത്യം ആയ കണക്കുകള്‍ ലഭ്യമല്ല. ഓരോ വര്‍ഷത്തെയും മൊത്തം ഫ്‌ലൂ കണക്കുകള്‍ ആശുപത്രികളില്‍ സൂക്ഷിച്ചു വയ്ക്കാറുണ്ടെന്ന് തോന്നുന്നില്ല. ആശുപത്രിയില്‍ എത്താത്ത കേസുകള്‍ ആവും കൂടുതല്‍ ).

അന്നത്തെ സ്പാനിഷ് ഫ്‌ലൂവില്‍ ആറേ മുക്കാല്‍ ലക്ഷം അമേരിക്കന്‍ നിവാസികള്‍ മരിച്ചു. യൂ എസ്സിന്റെ 28 ആം പ്രസിഡന്റ് തോമസ് വൂഡ്രോ വില്‍സണിനും ഫ്‌ലൂ ബാധിച്ചു.

ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത അമേരിക്കന്‍ സൈനികരില്‍ നിന്ന് ആണ് അന്ന് ഫ്‌ലൂ അവിടെ വ്യാപിച്ചത്.അന്നും മാസ്‌കും ലോക്ക് ഡൗണും ഒക്കെ ഉണ്ടായിരുന്നു . ആസ്പിരിന്‍ ഗുളിക വലിയ തോതില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു.1940 കളില്‍ ആണ് അമേരിക്കയില്‍ ആദ്യമായി ഫ്‌ലൂ വിനുള്ള വാക്സിന്‍ ഉപയോഗിച്ചത്.എന്ത് കാരണം കൊണ്ടായാലും യൂ എസ്സിലെ ഇപ്പോഴത്തെ കൊവിഡ് ബാധിതരുടെ കണക്കുകള്‍ ആശങ്കപ്പെടുത്തുന്നു.

എങ്കിലും, കൊവിഡിനോ കാന്‍സര്‍ ഉള്‍പ്പെടെയുള്ള മറ്റ് അസുഖങ്ങള്‍ക്കോ ഉള്ള ചികിത്സ അവിടുത്തെ ആശുപത്രികളില്‍ മോശം എന്നര്‍ത്ഥം ഇല്ല.

ജി ഡി പി യുടെ 17.7% അവര്‍ ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിയ്ക്കുന്നു.(നമ്മള്‍ ജി ഡി പിയുടെ 1.28 % മാത്രം ആണ് ആരോഗ്യ മേഖലയില്‍ ചിലവഴിയ്ക്കുന്നത്. )

എറ്റവും മികച്ച കാന്‍സര്‍ ചികിത്സ അമേരിക്കയില്‍ ഉണ്ട് , Memorial Sloan Kettering, ന്യൂ യോര്‍ക്ക് ഉള്‍പ്പെടെ.

നമ്മുടെ ധാരാളം വി ഐ പി കള്‍, രാഷ്ട്രീയ, സിനിമ മേഖലകളില്‍ നിന്നുള്ളവര്‍, യൂ എസ്സില്‍ പോയി ചികിത്സ ചെയ്തിട്ടുള്ളത്, ചെയ്യുന്നത് അറിയാമല്ലോ.

ഈ പുരോഗമന കാലത്തും , മൂന്നാം ലോകത്തെ അല്ലെങ്കില്‍ അവികസിത വികസ്വര ദരിദ്ര രാജ്യങ്ങളിലെ വെല്ലുവിളി ആണ് സാംക്രമിക രോഗങ്ങള്‍ ആയ വൈറല്‍ ഫ്‌ലൂ,, കോളറ, ഡിസെന്ററി ( വയറുകടി ), ടൈഫോയ്ഡ്, ക്ഷയം, കുഷ്ഠം, പോഷകാഹാരക്കുറവ് കൊണ്ടുള്ള അസുഖങ്ങള്‍ മുതലായവ.

യൂ എസ്സില്‍ ബിസിജി വാക്സിനേഷന്‍ ഇല്ലാത്തതിന്റെ കാരണം അവിടെ ക്ഷയ രോഗം ഇല്ലാത്തത് കൊണ്ട് ആണ്. 50 - 52 നു ശേഷം അവിടെ ടി ബി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇല്ലാത്ത അസുഖത്തിന് വാക്സിനേഷന്‍ വേണ്ട. (ബി സി ജി വാക്സിനേഷന്‍ കൊറോണയെ തടയും എന്നൊരു ധാരണ ഉണ്ട് )

(വസൂരിയ്ക്ക് നമ്മള്‍ ഇപ്പോള്‍ വാക്സിനേഷന്‍ കൊടുക്കുന്നില്ല. അത് രാജ്യത്തില്‍ നിന്ന് നിര്‍മ്മാര്‍ജനം ചെയ്തത് കൊണ്ട് ആണ്. )

ഇന്ത്യയില്‍ ഒരു വര്‍ഷം 1 ലക്ഷത്തില്‍ 84 പേര്‍ക്ക് ടിബി ടെസ്റ്റ് പോസിറ്റീവ് ആകുന്നു. ഇവിടെ ഏറ്റവും കൂടുതല്‍ ക്ഷയരോഗികള്‍ ഉള്ളത് യൂ പി യില്‍ ആണ്.അത് കൊണ്ട് ആണ് പ്രതിരോധ വാക്സിന്‍ ആയ ബി സി ജി, ജനിച്ച ഉടനെ കുട്ടികള്‍ക്ക് കൊടുക്കുന്നത്.

വികസിത രാജ്യങ്ങളില്‍ യൂഎസ് ഉള്‍പ്പെടെ, കാന്‍സര്‍, പക്ഷാഘാതം, ഹൃദ്രോഗം, അല്‍ഷിമേഴ്സ്, മറവി രോഗം (ഡിമെന്‍ഷ്യ) , പാര്‍ക്കിന്‍സോണിസം തുടങ്ങിയ അസുഖങ്ങള്‍ ആണ് പ്രധാനമായും കൂടുതല്‍ ഉണ്ടാവുന്നത്. അവരുടെ ഉയര്‍ന്ന ജീവിത ശൈലി ആണ് അതിന് കാരണം. (പ്രായം ആയവരുടെ എണ്ണം വികസിത രാജ്യങ്ങളില്‍ കൂടുതല്‍ ആണ്. ) അതിനുള്ള മികച്ച ചികിത്സാ സൗകര്യം അവിടെ ഉണ്ട്.

ഇനി ഇവിടെ, ഇന്ത്യയില്‍ ആയാലും കൊവിഡ് സാമൂഹിക വ്യാപനം ഉണ്ടായാല്‍ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടുതല്‍ ആയി ഒന്നും ചെയ്യാന്‍ പറ്റിയെന്ന് വരില്ല.

ലക്ഷക്കണക്കിന് രോഗികളെ ചികില്‍സിയ്ക്കാന്‍ തക്ക സൗകര്യം തല്ക്കാലം നമുക്കില്ല. ലക്ഷങ്ങള്‍ കോടികളിലേയ്ക്ക് എത്തിയാല്‍.. എത്താതിരിയ്ക്കട്ടെ, സകല ആരോഗ്യ പ്രവര്‍ത്തനവും നിഷ്പ്രഭമാകും.

അത്രയും എത്താതിരിയ്ക്കാന്‍ ആണ് നമ്മള്‍ നോക്കുന്നത്.

അത്‌കൊണ്ട് ആണ് സാമ്പത്തികമായി ഗുരുതര വെല്ലുവിളികള്‍ ഉണ്ടായിട്ടും ഇനി ഉണ്ടാവാന്‍ സാധ്യത ഉണ്ടായിട്ടും, ഇവിടെ പ്രതിരോധ നടപടികള്‍ ആയ രോഗികളെ കണ്ടെത്തല്‍, ഐസൊലേഷന്‍, റൂട്ട് മാപ്പിങ്, ക്വാറന്റൈന്‍, ലോക്ക് ഡൗണ്‍, സാമൂഹിക അകലം പാലിയ്ക്കല്‍, മാസ്‌ക്, സാനിറ്റയിസര്‍ ഉപയോഗിയ്ക്കല്‍, ശുചിത്വം പാലിയ്ക്കല്‍, തുടങ്ങിയവ കൊണ്ട് കഴിവതും കൊറോണയെ അകറ്റി നിര്‍ത്താന്‍ ശ്രമിയ്ക്കുന്നത്.

യൂ എസ്സില്‍ ധാരാളം കൊറോണ ടെസ്റ്റുകള്‍ ചെയ്യുന്നുണ്ട്. അങ്ങനെ ആണ് 3 ലക്ഷം രോഗബാധിതര്‍ എന്ന കണക്ക് വന്നത്. അവര്‍ ചെയ്യാവുന്നിടത്തോളം ചെയ്യുന്നുണ്ട്.

അത്രയും രോഗികളെ നമുക്ക് ടെസ്റ്റ് ചെയ്യുന്നത് നിലവിലെ സാഹചര്യത്തില്‍ പ്രയാസം ആണ്.

നമ്മുടെ ആരോഗ്യ പ്രവര്‍ത്തനം അവരുടേതുമായി താരതമ്യം ചെയ്യാന്‍ പറ്റില്ല. ഇവിടെ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ പരിമിതമായ സൗകര്യങ്ങളിലും ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നുണ്ട്.

നമ്മുടെ ഡോക്ടര്‍മാരും നഴ്സുമാരും ഫിസിയോ തെറാപ്പിസ്റ്റുകളും ഫാര്മസിസ്റ്റുകളും വിദേശ രാജ്യങ്ങളില്‍ കഴിവ് തെളിയിച്ചു ജോലി ചെയ്യുന്നുണ്ട്.

നിലവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും ആശുപത്രി സൗകര്യങ്ങളുടെയും കൊറോണ ടെസ്റ്റ് കിറ്റുകളുടെയും ജനസംഖ്യ അനുപാതികമായുള്ള കുറവ് ആണ് നമുക്ക് ഉള്ള വെല്ലുവിളി.
അതിനെ മറികടക്കാന്‍ കൂട്ടായ പ്രവര്‍ത്തനം കൊണ്ട് പ്രതിരോധം ശക്തമാക്കേണ്ടതുണ്ട്.
കൊവിഡ് സാമൂഹിക വ്യാപനം ഉണ്ടായാല്‍ (ഡോ.ഗംഗ എസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക