തിരുവനന്തപുരം: കൊറോണ ഭീതിയില്‍ മരുന്നുകള്‍ സ്റ്റോക്ക് ചെയ്യുന്ന പ്രവണത ആളുകളില്‍ വര്‍ദ്ധിക്കുന്നതായി ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍.
കൊറോണ നിയന്ത്രിക്കുന്നതിന് നഗരങ്ങളില്‍ കൂടുതലാളുകള്‍ എത്താതിരിക്കാന്‍ അധികൃതര്‍ ശ്രമിക്കുമ്ബോഴും മെഡിക്കല്‍ ഷോപ്പുകളില്‍ കച്ചവടം വര്‍ദ്ധിക്കുകയാണ്.
ഭാവിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നാല്‍ മരുന്നുകള്‍ കിട്ടാതാകുമോ എന്ന ഭയമാണ് ആളുകളെ മരുന്നുകള്‍ വന്‍ തോതില്‍ വാങ്ങിക്കൂട്ടുന്നതിന് പ്രേരിപ്പിക്കുന്നതെന്ന് ഡോ.അമര്‍ ഫെറ്റല്‍ കേരളകൗമുദി ഓണ്‍ലൈനിനോട് പറഞ്ഞു.
കൊറോണ പിടിവിട്ടു പോയാല്‍ വീടിന് പുറത്തിറങ്ങുക കൂടുതല്‍ അപകടകരമാകുമെന്ന ഭയവും ആളുകളെ വന്‍ തോതില്‍ മരുന്ന് വാങ്ങിക്കൂട്ടാന്‍ പ്രേരിപ്പിക്കുന്നു. അരിയും പല വ്യഞ്ജനങ്ങളും വാങ്ങുന്നതു പോലെ മരുന്നുകളും വാങ്ങിക്കൂട്ടുന്ന പ്രവണതയാണ് കാണുന്നത്.
തിരക്ക് ക്രമാതീതമാവുമ്ബോള്‍ ടോക്കണുകള്‍ നല്‍കുകയാണ് ചില പ്രധാന മെഡിക്കല്‍ ഷോപ്പുകാര്‍ ചെയ്യുന്നത്.
അതേസമയം മരുന്നുകള്‍ അവശ്യവസ്തു ആയതിനാല്‍ ഇവയുടെ ലഭ്യതയ്ക്ക് ഒരു കാലത്തും കുറവ് വരില്ല. ഇതറിയാതെയാണ് പലരും മരുന്നുകള്‍ വലിയ തോതില്‍ വാങ്ങിക്കൂട്ടുന്നത്.
സാധാരണ ഗതിയില്‍ പത്തും പതിനഞ്ചും ദിവസത്തേക്ക് വാങ്ങുന്നവര്‍ രണ്ടും മൂന്നും മാസത്തേക്ക് മരുന്ന് വേണം എന്നാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. പ്രമേഹം, കൊളസ്ട്രോള്‍, ഹൃദ്രോഗം, നാഡീരോഗം എന്നിവയ്ക്കുള്ള മരുന്നുകളാണ് കൂടുതലായും ചെലവാകുന്നത്.
സ്ഥിരമായി ഇങ്ങനെ ആളുകളെത്താന്‍ തുടങ്ങിയതോടെ അവര്‍ പറയുന്ന അളവില്‍ മരുന്ന് കൊടുക്കാനില്ലെന്ന് മെഡിക്കല്‍ ഷോപ്പുകാര്‍ക്ക് പറയേണ്ടി വരുന്നു.
രണ്ടു മാസത്തേക്ക് ആവശ്യപ്പെടുന്നവര്‍ക്ക് ഒരു മാസത്തേക്ക് നല്‍കിയും മറ്റും താത്കാലികമായി പ്രശ്നം പരിഹരിക്കുകയാണിപ്പോള്‍ മെഡിക്കല്‍ ഷോപ്പുകാര്‍. മരുന്നിന് ക്ഷാമമുണ്ടാകുമെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുമോയെന്ന് ഫാര്‍മസി രംഗത്തുള്ളവര്‍ക്കും ആശങ്കയുണ്ട്