Image

പെന്‍സില്‍വേനിയ സ്റ്റേറ്റിലെ ഭീതിജനകമായ കോവിഡ് 19 (ജീമോന്‍ ജോര്‍ജ്)

Published on 25 March, 2020
പെന്‍സില്‍വേനിയ സ്റ്റേറ്റിലെ ഭീതിജനകമായ കോവിഡ് 19 (ജീമോന്‍ ജോര്‍ജ്)
മാനവരാശി ഇപ്പോള്‍ നേരിടുന്ന കൊറോണ വൈറസ് (കോവിഡ് 19) എന്ന മഹാമാരിയെ നാം ഒന്നിച്ച് നേരിടേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വളരെ വിശദമായും വിപുലമായും സര്‍ക്കാര്‍ തലത്തിലും ആരോഗ്യവകുപ്പിലെ അധികൃതരില്‍ നിന്നും നിരന്തരം അച്ചടി-ദൃശ്യ മാധ്യമങ്ങളിലൂടെ സമൂഹത്തില്‍ എത്തിക്കുന്നുണ്ട്. 

അമേരിക്കയിലെ താക്കോല്‍ സംസ്ഥാനം എന്നറിയപ്പെടുന്ന പെന്‍സില്‍വേനിയായില്‍ ബാധിച്ചിരിക്കുന്ന കോവിഡ് 19 എന്ന വൈറസ് സാധാരണ ജനജീവിതത്തെ അസാധാരണമാം വിധം പിടിമുറുക്കിയിരിക്കുകയാണ്. അനേകം ഇന്ത്യക്കാരും മലയാളികളും അധിവസിക്കുന്ന ഈ പ്രദേശത്ത് ഇതിനോടകം 645 പോസറ്റീവ് രോഗികളും 175 മരണവും (ഇതെഴുതുമ്പോള്‍) സംഭവിച്ചതായി മാധ്യമങ്ങളിലൂടെ അറിയുകയുണ്ടായി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി നല്‍കിയും ജോലിസ്ഥലങ്ങളിലെല്ലാം നിര്‍ബന്ധമായി അവധി എടുപ്പിച്ചും (ആരോഗ്യമേഖലയൊഴിച്ച്) മനുഷ്യന്റെ നിത്യോപയോഗത്തില്‍പ്പെട്ടതും ഒഴിച്ചുകൂടാന്‍ പറ്റാത്തതുമായ ഗ്രോസറികള്‍ മരുന്നുവില്‍പ്പനശാലകള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങിയവയെല്ലാം അടഞ്ഞുകിടക്കുന്ന ശോകമൂകമായ അന്തരീക്ഷമാണ് ഇവിടെ.

ദുഷ്‌കരമായ അടിയന്തര സാഹചര്യത്തെ നേരിടുവാന്‍ പൊതുനിരത്തില്‍ ആളുകള്‍ തമ്മില്‍ അകലം പാലിക്കുക, കൈകള്‍ സോപ്പിട്ട് കഴുകി വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാര്‍ വൃത്തങ്ങളും നിരന്തരം അറിയിച്ചുകൊണ്ടിരിക്കുകയാണ്. പൊതുവായ എല്ലാ യാത്രാ സംവിധാനങ്ങളും താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ആരാധനാലയങ്ങള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്. രാജ്യത്താകമാനം 80 മില്യണിലധികം ആളുകള്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നതായും 44000 ലധികം കോവിഡ് 19 പോസറ്റീവ് ടെസ്റ്റും കൂടാതെ 550 മരണങ്ങളും ഇതുവരെയുള്ള അറിയിപ്പുകളിലൂടെ ലഭിച്ചിട്ടുണ്ട്.

ഈ മഹാമാരിയെ ലോകത്ത് നിന്നും തുടച്ചുനീക്കാന്‍ മരുന്നു കണ്ടുപിടിക്കാനായി ശാസ്ത്രലോകം രാവും പകലും ഒരുപോലെ പരിശ്രമിക്കുകയാണ്. ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ എത്ര പ്രശംസിച്ചാലും ഈ അവസരത്തില്‍ അത് അധികമാവില്ല. എന്നാല്‍ ഇതൊടൊപ്പം അപകടകരമായ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്ന മാധ്യമപ്രവര്‍ത്തകരെയും എത്ര പ്രശംസിച്ചാലും കുറയില്ല. ലോകത്തിന്റെ ഏതുകോണിലും നടക്കുന്ന കാര്യങ്ങള്‍ തത്സമയം തന്നെ ലോകത്തിന്റെ എല്ലാ ദിശകളിലും എത്തിക്കുന്ന അച്ചടി-ദൃശ്യ മാധ്യമപ്രവര്‍ത്തകരെയും അഭിനന്ദിക്കേണ്ട സമയമാണിത്. പ്രത്യേകിച്ച് സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങളുടെ തത്സമയ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുക എന്നുള്ളതും രോഗപ്രതിരോധ മാര്‍ഗം കണ്ടുപിടിക്കാത്ത ഈ മഹാമാരി രാജ്യത്താകമാനം പടര്‍ന്നു പിടിക്കപ്പെട്ടുകഴിഞ്ഞു. പ്രായഭേദമന്യേ നമ്മള്‍ ഓരോരുത്തരും ചെയ്യേണ്ട കര്‍ത്തവ്യമാണ് ഈ രോഗം പടര്‍ന്നുപിടിക്കാതിരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കുക എന്നത്.

ജനങ്ങളില്‍ ഭീതി പരത്തിക്കൊണ്ടിരിക്കുന്ന ഈ രോഗം മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ ഒരു സാമ്പത്തിക ഉത്തേജന പദ്ധതിക്കായി ദ്രുതഗതിയില്‍ യുഎസ് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. വളരെ ഭീതിയോടെ ഗ്രോസറികളില്‍ നിന്നും ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണ് ജനങ്ങള്‍. വലിയ ഒരു ക്ഷാമം ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലെ. ആഗോള വ്യാപകമായ ഒരു സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ തക്കവണം ദുഷ്‌കരമായ സാഹചര്യമാണ് മുന്നിലുള്ളതെന്നും വിദഗ്ദര്‍ പ്രവചിക്കുകയുണ്ടായി. 

ഒരു പക്ഷേ, ബന്ദുകളും ഹര്‍ത്താലുകളും വളരെയധികം പരിചിതമായ കേരളത്തിലെ ജനങ്ങള്‍ക്ക് ഇതുപോലൊരു ശൈലി പുത്തന്‍ അനുഭവം ആയിരിക്കില്ല എന്നും പ്രവാസികള്‍ തമാശരൂപേണ പറയുകയുണ്ടായി. അമേരിക്കയിലെ മലയാളികള്‍ക്കിടയില്‍ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം നേരിടുന്നതിനായി ധാരാളം മലയാളി ഹൈല്‍പ്പ് ലൈനുകള്‍ വ്യക്തിപരമായും സംഘടനാപരമായും ആരാധനാലയങ്ങള്‍ വഴിയും പ്രാദേശികതലത്തും ദേശീയ തലത്തും ഉടലെടുത്തിട്ടുണ്ടെന്ന് മാധ്യമങ്ങളിലൂടെ അറിയാന്‍ സാധിച്ചു. ഏതു വിധേയനയും ജനങ്ങളെ സഹായിക്കുക അതിലുപരിയായി സേവിക്കുക എന്നുള്ളതാണല്ലോ അവരുടെയും ലക്ഷ്യം. ഈ അവസരത്തില്‍ നമ്മുക്ക് അവരെയും അഭിനന്ദിക്കാം. 'ഈ സമയവും കടന്നു പോകും' എന്ന വാക്യം ഒരിക്കല്‍കൂടി ഓര്‍മിപ്പിക്കുന്നു.
പെന്‍സില്‍വേനിയ സ്റ്റേറ്റിലെ ഭീതിജനകമായ കോവിഡ് 19 (ജീമോന്‍ ജോര്‍ജ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക