ജനീവ : കൊറോണ വൈറസിന്റെ തലസ്ഥാനമായി യുഎസ് മാറാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കി. അവിടെ അതിവേഗത്തിലാണ് രോഗം വ്യാപിക്കുന്നതെന്നു വക്താവ് മാര്‍ഗരറ്റ് ഹാരിസ് വ്യക്തമാക്കി. ഇതിനിടെ, എല്ലാ സംസ്ഥാനത്തും മാസ്ക്കും വെന്റിലേറ്ററും മറ്റും സംഭരിച്ച് എത്തിക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുറന്നു പറഞ്ഞു.
ആഗോള തലത്തിലെ രോഗികളുടെ എണ്ണം 4 ലക്ഷമാകുന്നു. ഇതിനൊപ്പം മരണസംഖ്യയും ഉയരുകയാണ്. ഇറ്റലിയിലും ഇറാനിലും സ്‌പെയിനിലും യുഎസിലും രോഗികളുടെ എണ്ണം പെരുകുന്നു. മ്യാന്‍മറില്‍ ആദ്യമായി രോഗം എത്തി. ലാവോസില്‍ ആദ്യമായി 2 പേരില്‍ സ്ഥിരീകരിച്ചു.
ന്മസിഡ്‌നിയില്‍ യാത്രക്കപ്പലില്‍ രോഗികള്‍ വന്നിറങ്ങിയതോടെ ഓസ്‌ട്രേലിയയിലെ രോഗബാധിതരുടെ എണ്ണം കുത്തനെ കൂടി. 10 ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം പെരുകിയതോടെ മലേഷ്യ പരിശോധന ശക്തമാക്കി.
ന്മ ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തതിലും പത്തിരട്ടിയാകാന്‍ സാധ്യത. ആശുപത്രിയിലെത്തുന്നവര്‍ക്കു മാത്രമാണ് പരിശോധന നടത്തിയിട്ടുള്ളത്. അതിനര്‍ഥം ആയിരങ്ങള്‍ ആശുപത്രിയിലെത്തിയിട്ടില്ലെന്നാണ്. 6.4 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടാവും– കണക്ക് ശേഖരിക്കുന്ന സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ മേധാവി ആഞ്ജലോ ബൊറേല്ലി പറയുന്നു.
അതിനിടെ ചൈനയിലെ പ്രധാന രോഗകേന്ദ്രങ്ങളായിരുന്ന ഹുബെയ് പ്രവിശ്യയും തലസ്ഥാനനഗരിയായ വുഹാനും തുറക്കും. ഇവിടെ 5.6 കോടി ജനങ്ങളാണുള്ളത്. വിലക്ക് ഏര്‍പ്പെടുത്തിയിട്ട് 3 മാസമായി. പ്രവിശ്യ ഇന്നു തുറന്നുകൊടുക്കും. എന്നാല്‍ വുഹാന്‍ ഏപ്രില്‍ എട്ടിനേ തുറക്കൂ. ഹുബെയില്‍ നിന്ന് പുറത്തേക്കു പോകുന്ന യാത്രക്കാരുടെ വിലക്കുകള്‍ നീക്കും. എന്നാല്‍ മറ്റു മേഖലകളില്‍ നിയന്ത്രണം കര്‍ക്കശമാക്കും.