Image

പ്രധാനമന്ത്രി ആവശ്യപ്പെട്ടത് മോഹന്‍ലാല്‍ പോലും മനസിലാക്കിയത് ഈ വിധത്തില്‍ ആണെങ്കില്‍ നമ്മുടെ കാര്യം കഷ്ടം തന്നെ! ബെന്യാമിന്‍

Published on 22 March, 2020
പ്രധാനമന്ത്രി ആവശ്യപ്പെട്ടത് മോഹന്‍ലാല്‍ പോലും മനസിലാക്കിയത് ഈ വിധത്തില്‍ ആണെങ്കില്‍ നമ്മുടെ കാര്യം കഷ്ടം തന്നെ! ബെന്യാമിന്‍

ജനതാ കര്‍ഫ്യൂവുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാല്‍ നടത്തിയ ഒരു പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകാണ്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഏറ്റെടുത്ത്, ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് നാമെല്ലാവരും പാത്രത്തില്‍ ക്ലാപ്പ് ചെയ്യുന്നതിലൂടെ വൈറസും ബ്ക്ടീരിയയുമൊക്കെ നശിച്ചുപോകട്ടെയെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു. ഇതാണ് വിവാദമായിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ പ്രതികരണത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടത് മോഹന്‍ലാല്‍ പോലും മനസിലാക്കിയത് ഈ വിധത്തിലാണെങ്കില്‍ നമ്മുടെ കാര്യം കഷ്ടം തന്നെയെന്നാണ് ബെന്യാമിന്‍ പ്രതികരിച്ചത്.


ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


അതികാലത്തെ എഴുനേറ്റ് ടിവി കാണുന്ന പതിവൊന്നും ഇല്ല. എന്നാല്‍ ചില പ്രത്യക ദിനങ്ങളില്‍ ഉണ്ട് താനും. ഇന്ന് കാലത്ത് ടിവി കണ്ടു. ഇന്നലെ മനോരമ ചാനലില്‍ നിന്ന് വിളിച്ച് ജനത കര്‍ഫ്യു സംബന്ധിച്ച് ഒരു സന്ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ടിരുന്നു. മറ്റുള്ളവര്‍ പറയുന്നത് എന്തൊക്കെ എന്നറിയാനാണ് ടിവി കണ്ടത്. എത്ര ലളിതവും മനോഹരവുമായ ഭാഷയിലാണ് ഇന്ദ്രന്‍സ് അത് പറഞ്ഞത്. അത് കഴിഞ്ഞ് വിളി പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അവര്‍ മോഹന്‍ ലാലിനെ കണക്ട് ചെയ്യുന്നത്. എന്തുകൊണ്ടും ഈ ആശയം ജനങ്ങളില്‍ എത്തിക്കാന്‍ എന്നേക്കാള്‍ ആയിരം മടങ്ങ് യോഗ്യനാണ് അദ്ദേഹം. കൂടുതല്‍ പ്രശസ്തരും ജനപ്രിയരും പറയുമ്പോഴാണ് ജനം കൂടുതല്‍ ശ്രദ്ധിക്കുക. ( സമയ ദൗര്‍ലഭ്യം കാരണം പിന്നെ എന്നെ വിളിച്ചതുമില്ല )
പക്ഷേ അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് അക്ഷരാര്‍ത്ഥത്തില്‍ തരിച്ചിരുന്നുപോയി. 

പാത്രങ്ങള്‍ കൊട്ടുന്ന ശബ്ദത്തില്‍ വൈറസ് ഇല്ലാതെ ആവുമെന്ന് 
നമ്മുടെ നാട്ടിലെ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ കയ്യടിക്കുകയോ പാത്രങ്ങള്‍ കൊട്ടുകയോ മണി അടിക്കുകയോ ചെയ്യാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടത് മോഹന്‍ ലാല്‍ പോലും മനസിലാക്കിയത് ഈ വിധത്തില്‍ ആണെങ്കില്‍ നമ്മുടെ കാര്യം കഷ്ടം തന്നെ.
ഇന്നത്തെ കര്‍ഫ്യുവോടെ വൈറസ് മുഴുവന്‍ നശിച്ചു പോകും എന്ന് ധരിച്ചിരിക്കുന്ന ബഹുഭുരിപക്ഷം ഉണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. എങ്കില്‍ നാം അപകടത്തിലേക്കാണ് നീങ്ങുന്നത് നിശ്ചയം. ശാസ്ത്രജ്ഞരും ആരോഗ്യ പ്രവര്‍ത്തകരും പറയുന്നത് ഇത്തിരി കൂടെ ശ്രദ്ധയോടെ കേള്‍ക്കാന്‍ നാം തയ്യാറാവണം. വട്സപ്പ് യൂണിവേഴ്‌സിറ്റികളില്‍ വിശ്വസിക്കാതെ ഇരിക്കുക. ആണു വ്യാപനം ഒരു ദിവസം കൊണ്ട് പിടിച്ചു നിര്‍ത്തുവാന്‍ ആവില്ല. പാത്രം കൊട്ടുന്നത് അതിനുമല്ല. അടുത്ത രണ്ടാഴ്ച സുപ്രധാനം ആണ്. വീട്ടിലിരിപ്പും സാമൂഹിക അകലവും പാലിക്കുക, സ്വയം രക്ഷിക്കുക, നാടിനെ രക്ഷിക്കുക.





Join WhatsApp News
Naradan 2020-03-23 08:08:32
ബെന്ന്യാമിൻ സാറെ ഈ മോഹൻലാൽ എന്ന് പറഞ്ഞാൽ ഏതാണ്ട് വലിയ സംഭവമാണോ? അങ്ങേർക്കു ആകെ ഒള്ളത് ഒരു ഡിഗ്രി! പിന്നെ സിനമയിൽ വാനരന്മാർ ചാടിക്കളിക്കുന്നതുപോലെ ചാടിക്കളി നടത്തി കുറെ കാശും പത്രോസും അർഹതയില്ലാതെ കിട്ടിയ കുറെ പരമോന്നത അംഗീകാരങ്ങളും! ഇയാളിൽ നിന്ന് ഇത്രയൊക്കെ പ്രതിഷിച്ചാൽ മതി.
from facebook 2020-03-23 10:17:03
ശ്രീകുമാര്‍ മേനോന്റെ കുറിപ്പ് ലാലേട്ടന്‍ പറഞ്ഞത് കേട്ടു, നിലവില്‍ അഭിമുഖീകരിക്കുന്ന ഈ ലോകമഹായുദ്ധത്തില്‍ ജീവന്‍ ബാക്കിയാകാന്‍ പലതരം ശ്രമങ്ങള്‍ ആത്മാര്‍ത്ഥതയോടെ നടക്കുന്നുണ്ട്. അലോപ്പതി അതിലൊരു പ്രബലമായ ശക്തിയാണ്. രോഗബാധിതരുമായി നേരിട്ട് ഇടപെട്ടും ജീവന്‍ രക്ഷിച്ചും ആ ശാസ്ത്ര ശാഖയിലെ ഓരോരുത്തരും ലോകത്തോട് ഏറ്റവും പ്രിയത്തോടെ പെരുമാറുന്നു. ജീവന്‍ വെച്ചാണ് അവര്‍ ഈ സേവനം ലോകത്തിനായി ചെയ്യുന്നത്. അവരോട് നന്ദി പറയേണ്ടത് എങ്ങനെയെന്ന് നമുക്കറിയില്ല. പ്രതീകാത്മകമായി, നന്ദിപൂര്‍വമുള്ള ശബ്ദം ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും നിര്‍ദ്ദേശിക്കുന്നു. നമ്മുടെ മുഖ്യമന്ത്രി കേന്ദ്രത്തോട് ഐക്യപ്പെടുന്നു. ഇന്ത്യക്കാര്‍ എന്ന നിലയില്‍ ഇപ്പോള്‍ അത് നമ്മുടെ തീരുമാനമാണ്! പള്ളിമണികളും വാങ്ക് വിളികളും മന്ത്രോച്ചാരണങ്ങളുമടക്കവുമുള്ള ശബ്ദങ്ങളുടെ കാര്യത്തില്‍ ശാസ്ത്രീയമായ അന്വേഷണങ്ങളും പഠനങ്ങളും നടക്കുന്നതാണ്. ശബ്ദവുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്തുന്ന വ്യക്തികളെ സംബന്ധിച്ച് അതിന്റെ ശാസ്ത്രീയ സാധ്യതകളും കൊറോണയ്ക്ക് എതിരെ ഉപയോഗിക്കണമെന്ന് ആഗ്രഹിക്കാം. അത്തരത്തിലൊരു ആശയമാണ് ലാലേട്ടനും പങ്കുവെച്ചത്. ഹോമിയോ ഗുളികകളാണ് ജപ്പാന്‍ ജ്വരം വന്നപ്പോള്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഉപയോഗിച്ചത്. കൊറോണയുടെ കാലത്തും പ്രതിരോധം ഉയര്‍ത്താന്‍ ശേഷി ഹോമിയോപ്പതിക്കുണ്ടെന്ന് കേന്ദ്ര ആയുഷ് വകുപ്പ് മാത്രമല്ല, തെലുങ്കാന ഹൈക്കോടതിയും നിര്‍ദ്ദേശിക്കുന്നുണ്ട്. (ഇമേജ് ഇതോടൊപ്പം). പക്ഷേ, നമ്മള്‍ ഹോമിയോയുടെ സാധ്യതയെ വേണ്ടവിധം ഉപയോഗിക്കുന്നില്ല. പ്രാകൃതശാസ്ത്രം എന്ന നിലയിലുള്ള പരിഗണന അലോപ്പതിയോടു മാത്രം ഭ്രമമുള്ള ആളുകള്‍, ഹോമിയോപ്പതിയോടും ആയുര്‍വേദത്തോടും പുലര്‍ത്തുന്നു. എല്ലാ സാധ്യതകളും ഉപയോഗിക്കേണ്ട സമയമാണിത്. പ്രതിരോധം ഉയര്‍ത്തുന്ന നാട്ടറിവുകളടക്കം. ഹോമിയോ അടക്കം ശാസ്ത്രീയമല്ലാത്ത 'മന്ത്ര'വാദമായി കരുതുന്ന ഒരു പ്രത്യേക കൂട്ടമുണ്ട്. കൊറോണയ്ക്ക് എതിരെ നേരിട്ട് യുദ്ധം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരോട് നന്ദി മുഴക്കി നാമുയര്‍ത്തുന്ന ശബ്ദത്തിന്റെ മറ്റൊരു സാധ്യതയില്‍ ലാലേട്ടന് വിശ്വാസമുണ്ട്. അത്തരത്തില്‍ ആത്മീയതയെ പഠിക്കുകയും പരിശീലിക്കുകയും ചെയ്യുവാന്‍ ലാലേട്ടന് സ്വാതന്ത്ര്യമുണ്ട്. ആ സാധ്യത കൂടി മഹാവിപത്തിനെതിരെ ഉപയോഗിക്കണമെന്ന് ലാലേട്ടനെ പോലെ ഒരുപാടുപേര്‍ ആഗ്രഹിക്കുന്നു. അഞ്ചുമിനിറ്റ് ശബ്ദം മുഴക്കുന്നതിലൂടെ ഒന്നും നഷ്ടം വരാനില്ല. അതേസമയം ശബ്ദവീചികളുടെ ശാസ്ത്രം മറ്റൊന്നാണെന്ന് പുതുക്കപ്പെടുന്ന ശാസ്ത്രത്തെ പിന്തുടരുന്നവര്‍ക്ക് അറിയാം. ശാസ്ത്രീയമായി ഗവേഷണങ്ങള്‍ നടത്തുന്ന സജീവ് നായരുടെ കുറിപ്പു വായിക്കു: ലാലേട്ടന്‍ പറഞ്ഞതിനെ കുറേക്കൂടി ശാസ്ത്രീയമായി വിലയിരുത്തുന്ന ഈ ലേഖനവും വായിക്കു: ലാലേട്ടനെ പോലെ ലോകത്തോട് അപാരമായ സ്നേഹമുള്ള ഒരാള്‍, തികച്ചും സ്നേഹപൂര്‍വേ പറയുന്ന ഒന്നിനെ രാഷ്ട്രീയ പ്രേരിതമായി അക്രമിക്കുന്നതാണ് ഇന്നു കണ്ടത്. വിശ്വാസം, അഭിപ്രായം പോലുള്ളവയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി സംസാരിക്കുന്നവരാണ് ലാലേട്ടന്‍ പറഞ്ഞ കാര്യത്തെ രാഷ്ട്രീയപ്രേരിത താല്‍പര്യങ്ങള്‍ക്കായി അക്രമിക്കുന്നത്. എനിക്ക് സങ്കടം തോന്നി. പുതുക്കപ്പെടുന്ന ശാസ്ത്രത്തില്‍ വിശ്വാസമില്ലാതെ, ഭൂമി ഉരുണ്ടതാണ് എന്നു പറഞ്ഞവരെ തല്ലിക്കൊന്ന അതേ ആള്‍ക്കൂട്ട ആക്രമണമാണ് നടന്നതെന്ന് തോന്നി. കഷ്ടം! നമ്മള്‍ വിശ്വസിക്കുന്നതാണ് ശരി എന്നതു മാത്രമല്ല, കൊറോണക്കാലത്തെ ശരി. മറ്റു ശരികളും പരീക്ഷിക്കാമല്ലോ. നന്ദിയോടെ മുഴക്കുന്ന ശബ്ദം തീര്‍ച്ചയായും മന്ത്രമാണ്. മുദ്രാവാക്യവുമാണ്. കേന്ദ്രത്തെ നയിക്കുന്ന നരേന്ദ്ര മോദിയോടും കേരളം ഭരിക്കുന്ന പിണറായി വിജയനോടുമുള്ള ഐക്യദാര്‍ഢ്യമായാണ് ലാലേട്ടന്‍ ആ 'മന്ത്രവാക്യം' മുഴക്കാമെന്ന് പറഞ്ഞത് എന്നു ഞാന്‍ തിരിച്ചറിയുന്നു. അത് ഒരേ സമയം ഒത്തൊരുമയോടെ ഒരു വിപത്തിനെ തുരത്തുന്ന ഐക്യത്തിന്റെ മന്ത്രമാണ്. ആ മന്ത്രത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. ആ മന്ത്രത്തിന് ഈ ലോകത്തെ രക്ഷിക്കാനാകും. ഞാനും എന്റെ കുടുംബവും ഇന്ന് വീട്ടിലിരിപ്പാണ്. കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം ചെയ്ത ആ ശബ്ദം മുഴക്കുകയും ചെയ്യും. മന്ത്രമായോ, മുദ്രാവാക്യമായോ അത് മാറിക്കോട്ടെ. പക്ഷെ, അതിന്റെ ശാസ്ത്രത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. തെളിയിക്കപ്പെട്ടതിനെ കുറിച്ച് പലര്‍ക്കും വെളിവില്ലാത്തത് ലാലേട്ടന്റെ കുറ്റമല്ല. തമാശയും പരിഹാസങ്ങളുമാകാം. പക്ഷേ ഇതല്ല സമയം. സമൂഹത്തിനോട് ഇടപെടാനാവും പോലെ ശ്രമിക്കുന്നവരുടെ ആത്മവീര്യം നമ്മുടെ അജ്ഞത പ്രകടിപ്പിക്കാനുള്ള അവസരമായി കണക്കാക്കരുത്. ചിലര്‍ക്ക് കൊറോണ ഇപ്പോഴും തമാശയാണ്. ഇനി ഏത് വിപത്തിനാണ് നമ്മളെ ഒന്നിപ്പിക്കാന്‍ കഴിയുക? മനമടുത്ത്... മെയ്യകന്ന് !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക