Image

കൊറോണായിലെ വെള്ളിരേഖകള്‍- (ബാബു പാറയ്ക്കല്‍)

ബാബു പാറയ്ക്കല്‍ Published on 21 March, 2020
കൊറോണായിലെ വെള്ളിരേഖകള്‍- (ബാബു പാറയ്ക്കല്‍)
കൊറാണാ വൈറസ്, കോവിഡ്- 19, ലോകം മുഴുവന്‍ നാശം വിതച്ചുകൊണ്ടിരിക്കുകയാണല്ലോ. എല്ലാ തുറകളിലുമുള്ള മനുഷ്യരുടെ ജീവിതം കീഴ്‌മേല്‍ മറിച്ചുകൊണ്ട് ഈ വൈറസ് ജൈത്രയാത്ര തുടരുകയാണ്. മലവെളളപ്പാച്ചിലില്‍ പുഴയുടെ ഗതിമാറി ഒഴുകുന്നതുപോലെ ലോകത്തിന്റെ ഗതിവിഗതികള്‍ ശ്രീഘ്രം മാറ്റപ്പെട്ടു കഴിഞ്ഞു. വായുനിന്നാല്‍ എന്തു സംഭവിക്കുമെന്നു  പണ്ടു കവി സങ്കല്‍പിച്ചതുപോലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍. കടകമ്പോളങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, സ്‌ക്കൂളുകള്‍, സര്‍വ്വകലാശാലകള്‍, ദേവാലയങ്ങള്‍ എല്ലാം നിശ്ചലം! ആവശ്യസാധനങ്ങള്‍ക്കു വേണ്ടി മനുഷ്യര്‍ നെട്ടോട്ടം ഓടുന്നു. ഇന്നലെ വരെ ചിന്തിക്കാതിരുന്ന കാര്യം ഇന്നു മനുഷ്യന്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. നാളെ എന്താകും? അനിശ്ചിതത്വവും ഭീതിയും മാത്രം നിറഞ്ഞുനില്‍ക്കുന്ന ഈ അവസരത്തില്‍ എവിടെയാണ് മനുഷ്യര്‍ക്കും ശുഭപ്രതീക്ഷ നല്‍കുന്ന വെള്ളിരേഖകള്‍ കാണാന്‍ കഴിയുക!

നമുക്കു സമയം ഒരു മാസം പുറകോട്ടു തിരിച്ചു വയ്ക്കാം. എന്താണു നാം കാണുന്നത് ? പൗരത്വഭേദഗതി ബില്‍, ദേശീയത, ഹിന്ദുത്വവാദം, മുസ്ലീം തീവ്രവാദ സംഘടനകളുടെ റാലി, ക്രിസ്ത്യന്‍ സഭകള്‍ക്കുള്ളില്‍ അഴിമതിയും ലൈംഗികാരോപണങ്ങളും, രോഗശാന്തി ശുശ്രൂഷകള്‍, അഴിഞ്ഞാടുന്ന ആള്‍ ദൈവങ്ങള്‍, എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒറ്റമൂലിയായ ധ്യാനകേന്ദ്രങ്ങള്‍, ദൈവാനുഗ്രഹം മൊത്തമായി വാങങി ചില്ലറയായി വില്‍ക്കുന്ന ജോത്സ്യന്മാര്‍, ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശിക്കാമോ, രാമജന്മഭൂമിയില്‍ ക്ഷേത്രം പണി തീരുമോ, സുപ്രീം കോടതി വിധിയിലൂടെ നേടിയെടുത്ത ദേവാലയങ്ങള്‍ പിടിച്ചെടുക്കാന്‍ ഒരു കൂട്ടര്‍, ജീവന്‍ പോയാലും വിട്ടുകൊടുക്കില്ലെന്നു വാദിക്കുന്ന മറ്റൊരു കൂട്ടം കുപ്പായ തൊഴിലാളികള്‍, സ്വന്തം മാതാവിനെ ക്ഷേത്രാങ്കണത്തിലുപേക്ഷിച്ചിട്ട് ഗോമാതാവിനെ വീട്ടില്‍ പൂജിക്കുന്ന മതമൗലിക വാദികള്‍, പശുവിന്റെ ചാണകത്തില്‍ പ്ലൂട്ടോണിയം ഉണ്ടെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞ സ്വാമികള്‍, ഗ്രൂപ്പു വഴക്കു മൂലം നശിച്ചു നാറാണക്കല്ലായ രാഷ്ട്രീയ പാര്‍ട്ടികള്‍ വീണ്ടും വിഴുപ്പലക്കുന്നു. വ്യവസായ സ്ഥാപനങ്ങള്‍ മായം കലര്‍ന്ന സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്കു നല്‍കി ലാഭം കൊയ്യുന്നു, മത നേതാക്കന്മാര്‍  വിശ്വാസികള്‍ക്കുവേണ്ടി  വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവരെ പ്രബുധരാക്കുന്നു. മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും ലേബലൊട്ടിച്ച് അന്യോന്യം വെട്ടി അരിയുന്നു! അങ്ങനെ എല്ലാ വിധത്തിലും ശബ്ദമുഖരിതമായിരുന്ന ലോകം ഇന്നു നിശ്ശബ്ദമായിരിക്കുന്നു.

പൗരത്വഭേദഗതി ബില്‍ ഇന്ന് ആരും തിരഞ്ഞുനോക്കുന്നില്ല. ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ അടച്ചിട്ടിരിക്കയാണ്. ആരാധന പോലും നടത്താനാവാതെ. രോഗശാന്തി ശുശ്രൂഷക്കാരൊക്കെ എവിടെയാണെന്നു പോലും ആര്‍ക്കുമറിയില്ല. അഴിഞ്ഞാടിയ ആള്‍ ദൈവങ്ങള്‍ പത്തായത്തില്‍ കയറി ഒളിച്ചിരിക്കുന്നു. ധ്യാനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. ശബരിമലയില്‍ സന്ദര്‍ശികരില്ലാതെ അയ്യപ്പന്‍ തനിച്ചിരിക്കുന്നു. രാമജന്മഭൂമിയില്‍ ക്ഷേത്രം ഇപ്പോള്‍ ആര്‍ക്കും പണിയണ്ട. ദേവാലയങ്ങള്‍ പിടിച്ചെടുക്കാന്‍ വന്നവരും ചെറുത്തുനിന്നവരും ഇപ്പോള്‍ മിണ്ടുന്നില്ല. ദേവാലയങ്ങള്‍ ആര്‍ക്കും വേണ്ട. ഹിന്ദുത്വത്തിന്റെ വക്താക്കള്‍ എന്നു സ്വയം വിശേഷിപ്പിച്ചു ഞെളിഞ്ഞു നടന്ന കള്ള സ്വാമിമാരൊക്കെ കണ്ടം വഴി ഓടിയിരിക്കുന്നു. രാഷ്ട്രീയക്കാര്‍ വീടിനുള്ളില്‍ നിന്നും വെളിയിലിറങ്ങിന്നില്ല. മായം വിറ്റു കാശുണ്ടാക്കിയവര്‍ക്ക് ഇപ്പോള്‍ കടകള്‍ തുറക്കുകയേ വേണ്ട! മതനേതാക്കള്‍ക്കു വിദേശയാത്രകള്‍ വേണ്ടേ വേണ്ട! മതത്തിന്റെയും ജാതിയുടെയും ലേബല്‍ നോക്കി വെട്ടി അരിഞ്ഞവര്‍ അന്യോന്യം കൈകോര്‍ത്തു സ്‌നേഹം പങ്കിടുന്നു!

ഇന്നു ലോകത്തിനു പുതിയ മുഖഛായയാണ്. കൊറോണ വൈറസ് വന്ന് ലോകം മുഴുവന്‍ ഭീതി വിതച്ച് കുറെപ്പേരെ  കൊന്നൊടുക്കുകയും ലോകരാജ്യങ്ങളില്‍ പലതിന്റെയും സാമ്പത്തിക നട്ടെല്ലു തകര്‍ക്കുകയും ചെയ്തു. എന്നാല്‍ മനുഷ്യരെ ചൂഷണം ചെയ്ത് അനുദിനം കാര്‍ന്നുതിന്നുകൊണ്ടിക്കുന്ന മാരകമായ പല വൈറസുകളെയും കൊറോണ നശിപ്പിച്ചു. താല്‍ക്കാലികമായിട്ടാണെങ്കിലും. കൊറോണ പോയിക്കഴിയുമ്പോള്‍ ഈ വൈറസുകളൊക്കെ വീണ്ടും ജീവന്‍ പ്രാപിക്കും. എന്നാൽ ഇതിനെ മനുഷ്യർ തിരിച്ചറിയുകയാണെങ്കിൽ ലോകം രക്ഷപ്പെടും. ഇതൊന്നുമില്ലെങ്കിലും മനുഷ്യര്‍ക്കു സൈ്വര്യമായും സമാധാനമായും ജീവിക്കാം എന്ന തിരിച്ചറിവ്! എന്നാല്‍ മാത്രം.

Join WhatsApp News
nadukaani 2020-03-21 08:07:24
ബാബു സാറേ . മഹാമാരി വന്നപ്പോൾ പറഞ്ഞു നമ്മൾ ഒരു പാഠം പഠിച്ചുവെന്ന്. ഇല്ല സാറേ ..നമ്മൾ പഠിക്കില്ല. ധ്യാനകുറുക്കന്മാരും ജോത്സ്യന്മാരും ഇത് കഴിയുമ്പോൾ മാളത്തിനു വെളിയിൽ വരും. ഇപ്പോൾ അവർ പ്രാണരക്ഷാർത്ഥം അകത്തു ഒളിവിലാണ്. അവർ വെളിയിൽ വരുമ്പോൾ കൂടെ അവർക്ക് വളം വച്ചുകൊടുക്കുന്ന കുറെ അന്ധ - ഭക്ത - മണ്ട ശിരോമണികൾ ഓശാന പാടി ഒപ്പം കൂടും. ഞങ്ങളാണ് കൊറോണയെ തുരത്തിയത് എന്ന അവകാശ വാദവുമായി കാലനുപോലും വേണ്ടാത്ത സി.സി അടഞ്ഞു തീരാറായ സംഘടനാ പ്രവർത്തകരും വെളിയിലിറങ്ങും. ഇപ്പോൾ അവർ ഓണമാഘോഷിക്കുവാൻ, മദേഴ്‌സ് ഡേ ആഘോഷിക്കുവാൻ കഴിയുമോ എന്ന വേവലാതിയിൽ സോഡയും ടച്ചിങ്‌സുമായി ഹെൽപ്പ് ലൈൻ പ്രഖ്യാപിച്ച് മുറിക്കുള്ളിൽ കഴിഞ്ഞു കൂടുന്നു. സ്വന്തം ഭദ്രാസനങ്ങളിൽ നാളിതുവരെ ഈസ്റ്റർ ശുസ്രൂഷ ചെയ്യാതെ വിദേശ രാജ്യങ്ങൾ കറങ്ങി 4 കാശുണ്ടാക്കുന്ന തിരുമേനിമാർ സ്വന്തം അരമനയിൽ സ്വയം കാലുകഴുകി ഒതുങ്ങിക്കൂടേണ്ടിവരുന്ന ഒരു ഗതികേട് ഭയങ്കരം തന്നെ. കച്ചവട താല്പര്യത്തോടുകൂടിയ കപട ആചാരങ്ങളും ആത്മീയ കച്ചവട തട്ടിപ്പുകളും കണ്ടു മടുത്ത ദൈവം തന്ന ശിക്ഷയാണ് ഈ കൊറോണാ എന്ന സത്യം തിരിച്ചറിയാൻ നമ്മൾ വൈകുന്തോറും ഇത്തരം വ്യാധികൾ ഒഴിയാതെ നിൽക്കും.
Sudhir Panikkaveetil 2020-03-21 19:51:29
നല്ല വിശകലനം. കൊറോണ അപ്രത്യക്ഷ്യമായാൽ വീണ്ടും ഹോമങ്ങളും, പൂജകളും, യോഗങ്ങളും ആലിംഗനങ്ങളും തുടരും. മനുഷ്യർ തമ്മിലുള്ള സഹായങ്ങളും ശാസ്ത്രവും മാത്രം സഹായത്തിനു വന്നപ്പോൾ ഓടിയൊളിച്ച ദൈവങ്ങളെ ഇനി മനുഷ്യൻ എന്തിനു അവന്റെ തലയിൽ ചുമക്കുന്നു. മനുഷ്യർ പരസ്പരം സ്നേഹിച്ച് ജീവിച്ചാൽ അവനുണ്ടാക്കി അവനു തന്നെ വിനയായ ദൈവത്തിന്റെ ആവശ്യമില്ല. ഒരു പ്രപഞ്ചശക്തിയുണ്ട് അതിൽ മാത്രം വിശ്വസിക്കുക. പുരോഹിതരുടെയും പ്രവാചകരുടെയും ചട്ടി ഉടയുന്ന തീരുമാനമായതിനാൽ മനുഷ്യർ അത് ചെയ്യുകയില്ല. കാരണം നായയുടെ യജമാന സ്നേഹം പോലെ മനുഷ്യർ അത്തരം ആളുകളുടെ കാൽക്കൽ പട്ടിയായി കിടക്കും. ചരിത്രം വീണ്ടും ആവർത്തിക്കും.
Joseph Padannamakkel 2020-03-21 19:52:09
ബാബു പാറയ്ക്കൽ വളരെ മനോഹരമായി ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥിതിയെപ്പറ്റിയും മതാധിപത്യത്തെപ്പറ്റിയും ചൂഷണങ്ങളെപ്പറ്റിയും ലേഖനത്തിൽ വിവരിച്ചിരിക്കുന്നു. ചുരുങ്ങിയ അക്ഷരക്കൂട്ടങ്ങളിൽ ഒതുക്കി ബ്രഹത്തായ ആശയങ്ങളാണ് ഈ ലേഖനത്തിൽ നിറച്ചിരിക്കുന്നത്. കേരളത്തിലെ മാലാഖാക്കുട്ടികളായ നേഴ്‌സുമാരുടെ കഥകൾ തന്നെ എടുക്കുക! ഇരുപത്തിനാലു മണിക്കൂറും പണി എടുപ്പിച്ച് ചൂഷണം ചെയ്ത ശേഷം അവർക്കു നക്കാപ്പിച്ച ശമ്പളം കൊടുക്കുന്നു. ഒരു 'അമ്മ വേതാള ദൈവത്തിന്റെ ഹോസ്പിറ്റലിൽ പാവപ്പെട്ട നേഴ്‌സുമാരെ തല്ലി ചതച്ച ചരിത്രവുമുണ്ട്. പുരോഹിത വർഗ്ഗങ്ങൾ പണക്കാർക്കായി വൻകിട ഹോസ്പ്പിറ്റലുകൾ പണി തീർത്തു. ഒരു പാവപ്പെട്ടവനെയെങ്കിലും ചീകത്സിച്ച ചരിത്രം ഈ ചൂഷക കുപ്പായ ധാരികൾക്കുണ്ടായിരുന്നില്ല. കോമാളി വേഷവും ധരിച്ചു നടക്കും. സഞ്ചരിക്കുന്നത് ലോകത്തിലെ ഏറ്റവും ആഡംബരം കൂടിയ കാറുകളിലും. ഒരു പാവപ്പെട്ടവനോ അത്താഴപട്ടിണിക്കാരനായ വിദ്യാസമ്പന്നനോ ജോലി കൊടുത്തതായ ചരിത്രം ഇവർക്കില്ല. എല്ലാ ജോലികളും കുപ്പായ ശിങ്കിടികൾക്കും അവരുടെ ബന്ധുക്കൾക്കും നൽകുന്നു. ഈ ചൂഷകരെ വളർത്തുന്നതു അന്ധ വിശ്വാസം പുലർത്തുന്ന ഒരു വിശ്വാസി സമൂഹമായിരുന്നുവെന്ന കാര്യവും മറക്കേണ്ട! കഴിഞ്ഞ കുറേക്കാലമായി ഇ-മലയാളിയിലെ ഭൂരിഭാഗം എഴുത്തുകാർക്കും ബാബുവിന്റെ ഈ ലേഖനത്തിൽ വിവരിച്ചിരിക്കുന്ന അഭിപ്രായങ്ങൾ തന്നെയാണുള്ളത്. സത്യങ്ങൾ പച്ചയായി തുറന്നു കാണിച്ച അദ്ദേഹത്തിന് അഭിനന്ദനങ്ങൾ.
josecheripuram 2020-03-21 22:01:14
I don't know when people will understand that we don't need all these religions to survive peacefully in this world.I'am sure people will forget all these&go back to the old life.All we can do is teach our children that there are more important things other than Religion, in this world.
കോരസൺ 2020-03-21 23:46:07
കുറഞ്ഞൊന്നു കഴിഞ്ഞിട്ടു വർദ്ധിത വീര്യത്തോടെ കടന്നുവരാവുന്ന വിഷയങ്ങളാണ് ഇവ. തിരിച്ചറിയാൻ സാധിക്കുന്ന ജനം ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം പോലെ മാത്രം എന്നാണ് ചരിത്രം. കൊറോണക്ക് ശേഷം പുതിയ ബില്ലും, അമ്പലവും പള്ളിയും എല്ലാം പുനർജനിക്കും അപ്പോഴേക്കും ആത്‌മീക വൈറസ് കുറേ പേരുമായി നൃത്തം ചവിട്ടും. നമ്മളൊക്കെ ആ താളവുമായി പള്ളികളും അമ്പലങ്ങളുമായി നോട്ടീസും പിരിവും കൺവൻഷനും...പിന്നെ.. - കോരസൺ
വിപ്ലവം കൊള്ളാം പക്ഷെ! 2020-03-22 07:11:13
എഴുത്തു കൊള്ളാം, നല്ല ഒരു വിപ്ലവ ഗാനം പക്ഷേ പറയുന്നത് പാറക്കൽ അല്ലേ!. താങ്കൾ ഒരു വലിയ ഓർത്തഡോക്സ് വിശ്വസി ആണ്. പത്തു പേർ കേൾക്കെ വിപ്ലവം പറയുവാൻ എളുപ്പം, പക്ഷെ കുപ്പായക്കാരെ കാണുമ്പോൾ കവാത്തു മറക്കുന്നു. - ഒരു വിശ്വസി ന്യൂയോർക്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക