Image

ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്റെ പൂര്‍ണപിന്തുണയെന്ന് തിരുവഞ്ചൂര്‍

Published on 20 May, 2012
ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്റെ പൂര്‍ണപിന്തുണയെന്ന് തിരുവഞ്ചൂര്‍
കണ്ണൂര്‍: ചന്ദ്രശേഖരന്‍ വധത്തിന്റെ അന്വേഷണത്തില്‍ ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്റെ പൂര്‍ണപിന്തുണയുണ്ടെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. ഡിജിപി പറഞ്ഞത് നൂറു ശതമാനം ശരിയാണ്. എന്നാല്‍ ആ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ് ഡിജിപിയുടെ വാക്കുകള്‍ വളച്ചൊടിക്കുന്നതെന്നും ഡിജിപിയില്‍ തനിക്ക് നല്ല വിശ്വാസമുണ്ടെന്നും അദ്ദേഹത്തിന്റെ കഴിവുകളെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. അന്വേഷണ സംഘത്തില്‍ ഭിന്നതയില്ലെന്നും അന്വേഷണ സംഘത്തിന് പൂര്‍ണ സ്വാതന്ത്യ്രം ഉണ്ടെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. യഥാര്‍ഥ പ്രതികളെ കണ്ടെത്തുന്നതിന് വേണ്ടി എത്ര സമയം വേണമെങ്കിലും അന്വേഷണ സംഘത്തിന് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. പാര്‍ട്ടി ഓഫീസിലെ അംഗത്വപട്ടിക നോക്കിയല്ല അന്വേഷണം നടത്തുന്നത്. പൂര്‍ണ തെളിവോടെ ഒരാളെ പിടിച്ചാല്‍ രാഷ്ട്രീയബന്ധം നോക്കി വിടണമെന്ന് പറയാന്‍ പാടില്ല. അന്വേഷണത്തെ തടസപ്പെടുത്തിയാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ 186, 195 എ വകുപ്പുകള്‍ പ്രകാരം എട്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാമെന്നും രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള വേട്ടയാടലിന് തയാറല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതികളെ പിടിച്ചുതരാന്‍ കഴിയുന്ന നാട്ടുകാരുണ്ടെങ്കില്‍ അവര്‍ക്ക് പാരിതോഷികം കൊടുക്കും. അന്വേഷണസംഘത്തെ ഭീഷണിപ്പെടുത്തി ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക