ഇരുട്ടിപ്പുഴ അവന്റെ സ്വപ്നങ്ങളേയും വഹിച്ചുകൊണ്ട് ഓര്‍മ്മയിലെ ഭൂതകാലത്ത് നിന്നും വര്‍ത്തമാന കാലത്തേക്ക് നീണ്ട് പരന്ന് നിലക്കാതെ ഒഴുകിക്കൊണ്ടിരുന്നു . മൂവന്തിയിലെ ഇരുട്ടിനെ സ്വാഗതം ചെയ്തുകൊണ്ട് പുറത്ത് ചീവീടുകള്‍ ഗസല്‍ മീട്ടി . വീടിനടുത്ത് വാഴത്തോപ്പിലെ കുലച്ച വാഴയില്‍ നിന്നും തേന്‍ നുകരാനായി നരിച്ചീറുകള്‍ തലങ്ങും വിലങ്ങും പാറിപ്പറന്നുകൊണ്ടിരുന്നു. മൂവന്തി ഇരുളിന്‍ കറുത്ത വര്‍ണ്ണത്തില്‍ മുക്കിയ കുടിലിലെ റാന്തലിന്‍ ഇത്തിരി വെട്ടത്തിരുന്ന് അവന്‍ വിശുദ്ധ ഖുര്‍ആനിലെ യാസീന്‍ അദ്ധ്യായം പാരായണം ചെയ്തു. ''ബാപ്പയേയോ ബന്ധുക്കളേയോ കണ്ട് കിട്ടാനായി അവന്‍ പതിവ് പോലെ സര്‍വ്വേശ്വരനോട് മനമുരുകി പ്രാര്‍ത്ഥിച്ചു''. നീറുന്ന മനോതാപത്തില്‍ നിന്നും ആശ്വാസത്തിനായി അവന്‍ അവരുടെ അയല്‍വാസിയും ഉമ്മയുടെ പ്രിയപ്പെട്ട തോഴിയുമായ അമ്മിണിയമ്മയുടെ വീട്ടിലേക്ക് നടന്നു .
മുനിഞ്ഞ് കത്തുന്ന മണ്ണെണ്ണ വിളക്കിന്‍ വെട്ടത്തിരുന്ന് അവര്‍ അരിയില്‍ നിന്നും കല്ലും നെല്ലും പെറുക്കുകയാണ് .
''യോസഫേ ഉമ്മ എത്തിയില്ലേ'' ? – അമ്മിണിയമ്മ ചോദിച്ചു.
''ഇല്ല , അര മണിക്കൂറിനുള്ളില്‍ എത്തുമായിരിക്കും ഇന്ന് വള്ളിത്തോട് വരെ പോകുമെന്ന് പറഞ്ഞിരുന്നു'' .
''നീ ചായ കുടിച്ചോടാ'' ?
''കുടിച്ചു. പ്രാര്‍ത്ഥിക്കുകയും യാസീനോതുകയും ചെയ്തിട്ടുണ്ടെന്ന്'' അടുത്ത് ചോദിക്കാനുള്ള ചോദ്യത്തിനും കൂടി അവന്‍ ഉത്തരം നല്‍കി .
''അമ്മേ പ്രാത്ഥനയൊക്കെ വെറുതെയാണെന്നാ എനിക്ക് തോന്നുന്നത്'' യൂസുഫ് പറഞ്ഞു .
''കുട്ടീ അങ്ങനെ ഈശ്വരനെ തള്ളിപ്പറയാതെ, ഏതെങ്കിലുമൊര് ദിവസം അവന്‍ നിന്നെ ബാപ്പയുടേയോ അവരുടെ ബന്ധുക്കളുടേയോ അടുത്ത് എത്തിക്കാതിരിക്കില്ല'' .
അവന്റെ തൊണ്ടയില്‍ സങ്കടത്തിന്റെ മൊട്ടുസൂചികള്‍ തറക്കുന്നത് പോലെ അവന് തോന്നി. നിറഞ്ഞ കണ്ണുകള്‍ തുടച്ച് മറുപടിയായി അവന്‍ ഒന്നമര്‍ത്തി മൂളുക മാത്രം ചെയ്തു.
''ഞാന്‍ പറഞ്ഞ മൂന്നും നാലും സ്ഥലങ്ങളില്‍ നീ ചെന്ന് അന്വേഷിച്ചില്ലേ ? അവരെ കണ്ടെത്താന്‍ പറ്റിയില്ലല്ലോ ? ഇനി രണ്ടേ രണ്ട് വഴികളേ ഞാന്‍ കാണുന്നുള്ളൂ'' ഒര് നിരാശാ ബോധത്തോടെ അമ്മിണിയമ്മ അവനോട് പറഞ്ഞു .
''ഞാന്‍ എത്രസ്ഥലത്ത് പോവാനും തയ്യാറാണ്. ഏതാണ് ഇനിയുള്ള രണ്ട് വഴികള്‍, അത്കൂടി നിങ്ങളെനിക്ക് പറഞ്ഞ് തരൂ''.
പുറത്തെ ഇരുട്ടില്‍ നിന്നും ഒരു കണ്ടന്‍ പൂച്ച വയറ് നോവിയിട്ടെന്നപോലെ നീട്ടിക്കരഞ്ഞുകൊണ്ടിരുന്നു. പുറത്ത് നിന്നും അകത്തേക്ക് കടന്നുവരുന്ന കാറ്റിനൊത്ത് വിളക്കിന് മീതെ തീ നാളം നൃത്തമാടി. അവന്റെ പൊള്ളി വെന്ത മനസ്സുകള്‍ക്ക് അമ്മിണിയമ്മയുടെ വാക്കുകള്‍ ആശ്വാസമേകി.
''നീ നാളെ പള്ളിയില്‍ പോയി ഹംസ മുല്ലയെ കാണണം. എന്നിട്ട് 1975 ലെ വിവാഹ രജിസ്റ്റര്‍ എടുത്ത് തരാന്‍ പറയണം. ആ വര്‍ഷമാണ് ഉമ്മയുടെ വിവാഹം നടന്നത്. അത് മുഴുവന്‍ തിരയുമ്പോള്‍ നിന്റെ ബാപ്പയുടേയും വലിയുപ്പയുടേയും അഡ്രസ് കാണും . അത് നോക്കി അവരെ തേടിപ്പോയാല്‍ കണ്ടെത്താന്‍ കഴിയുമായിരിക്കും''. പൂമുഖത്തെ ടേബിളിന് മുകളിലൂടെ രണ്ട് മിന്നാമിനുങ്ങുകള്‍ പാറിനടന്നു .
''അവിടേയും കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ നീ മമ്പുറം മഖാമില്‍ ചെന്ന് പ്രാര്‍ത്ഥിക്കുക, എന്തെങ്കിലുമൊരു വഴി കാണിച്ച് തരാന്‍ പറയുക'' .
പിറ്റേന്ന് അവന്‍ ഹംസ മുല്ലയെ കണ്ട് കാര്യം പറഞ്ഞു . അയാള്‍ അവനേയും കൂട്ടി അകത്തേ പള്ളിയിലെ പഴയ അലമാര തുറന്ന് രജിസ്റ്ററിനായി കുറേ തിരഞ്ഞു . അവസാനം 1975 ലെ രജിസ്റ്റര്‍ കിട്ടി. അവന്റെ ശ്വാസോച്ഛാസം അധികരിക്കാന്‍ തുടങ്ങി. ഓരോ പേജുകളും മറിച്ച് അതിലെ അക്ഷരങ്ങള്‍ക്ക് മീതെ മുല്ലയുടെ ചൂണ്ടുവിരലുകള്‍ ഓടിക്കൊണ്ടിരുന്നു. കളര്‍ മങ്ങിയ ഓരോ പേജുകളും രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഓരോ ചരിത്ര താളുകളാണെന്ന് അവന് തോന്നി. രജിസ്റ്ററിലെ നാല്‍പ്പത്തൊന്നാമത്തെ പേജില്‍ അവന്റെ ബാപ്പയുടെ അഡ്രസ് കണ്ടെത്തി . സഫര്‍ 21, ഹസന്‍ മുല്ലയുടെ വിരലുകള്‍ ആ തിയ്യതിക്ക് മുകളിലൂടെ ഒന്ന് രണ്ട് തവണ ഓടിനടന്നു. അയാളുടെ വിരലിലെ മോതിരത്തിന്റെ നീലക്കല്ല് സ്വര്‍ണ്ണ വെളിച്ചത്തെ പേജിലേക്ക് വിതറുന്നപോലെ യൂസുഫിന് തോന്നി. സന്തോഷത്താല്‍ യൂസുഫിന്റെ കണ്ണ് നിറഞ്ഞു. ഹസ്സന്‍ മുല്ല ഒരു പഴയ സിഗരറ്റ് കൂടെടുത്ത് ചീന്തി അതിന്‍റെ വെളുത്ത പുറത്ത് ആ അഡ്രസ് എഴുതിക്കൊടുത്തു. അയാളുടെ തടിച്ച ഹീറോ പെന്‍ ആ സിഗരറ്റുകൂടിനുമേല്‍ മറ്റൊരു ചരിത്രത്തെ രചിക്കുകയായിരുന്നു . ഉണ്ണിമൊയ്തീന്‍, കീഴേപറമ്പ് (വീട്) , അരുവയില്‍ (പോസ്റ്റ്) , മലപ്പുറം (ജില്ല). രജിസ്റ്ററിലെ ആ അഡ്രസ്സും അതിന്‍റെ വരികള്‍ക്കിടയിലെ അവന്റെ ബാപ്പയുടെ ഒപ്പും അവന്‍ കണ്‍ കുളിര്‍ക്കെ നോക്കിക്കൊണ്ടിരുന്നു. ആ പേജിനു മുകളിലൂടെ അവന്‍ കൈ വെള്ള പായിച്ചു. ബാപ്പയുടെ ഒപ്പിനുമീതെ അവന്‍ മുത്തം നല്‍കി. മുഖം പൊള്ളിച്ചുകൊണ്ട് ധാരധാരയായ് അവന്റെ കണ്ണുനീരൊഴുകാന്‍ തുടങ്ങി . ഹംസ മുല്ല അവന്റെ തോളത്ത് തട്ടി, ''മോനേ നീ സങ്കടപ്പെടാതെ. എല്ലാം നല്ലതിനാലാണെന്ന് സമാധാനിക്ക്. ബാപ്പ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവരെ കണ്ടെത്താന്‍ അള്ളാഹു നിന്നെ സഹായിക്കട്ടേ ആമീന്‍ . ഈ അഡ്രസ്സില്‍ ചോദിച്ച് പോയാല്‍ അവരുടെ ബന്ധുക്കളേയെങ്കിലും കണ്ടെത്താന്‍ കഴിയുമെന്നാണ് എന്റെ മനസ്സ് പറയുന്നത്'' . അതുകേട്ടപ്പോള്‍ യൂസുഫിന് സന്തോഷം . അകത്തേ പള്ളിയിലെ പഴയ ഘടികാരത്തില്‍ നിന്നും ഉച്ചക്ക് മണി ഒന്നായപ്പോള്‍ നിശബ്ദതയെ വകഞ്ഞുമാറ്റി അത് മണി നാഥങ്ങളെ പുറപ്പെടുവിച്ച്‌കൊണ്ടിരുന്നു .
ഹംസമുല്ലയും അവനും ഓടുമേഞ്ഞ പള്ളിയുടെ വരാന്തയിലേക്ക് നടന്നു, അവര്‍ അവിടുത്തെ പഴയ ചേറ്റുപടിയിലിരുന്നു .
''നിന്റെ ഉമ്മയുടെ ബാപ്പ വളരെ മാന്യനും അഭിമാനിയുമായിരുന്നു. നിന്നെ വയറ്റിലുള്ളപ്പോള്‍ നിന്റെ ബാപ്പ വീട്ടിലൊന്നും പറയാതെ എവിടേക്കോ നാട് കടന്ന് പോയി ! വല്ല്യുപ്പ ഒരുപാടന്വേഷിച്ചു , നിന്റെ ഉമ്മ ഒരുപാട് വേദന തിന്ന് മാസങ്ങള്‍ തള്ളി നീക്കി. അങ്ങനെ ദിവസങ്ങളും മാസങ്ങളും ഒരുപാട് കഴിഞ്ഞു. പിന്നെ നിനക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് നിന്റെ ബാപ്പ തിരിച്ചുവന്നത്. അങ്ങനെ നിന്നേയും മടിയിലിരുത്തി ലാളിക്കുകയായിരുന്നു. അപ്പോഴാണ് വല്ല്യുപ്പ കടയടച്ച് വീട്ടിലെത്തുന്നത്. നിന്നേയും മടിയിലിരുത്തി ലാളിക്കുന്നതും കണ്ട് കൊണ്ടാണ് വല്ല്യുപ്പ കയറിവന്നത്. വല്ല്യുപ്പ കോപം കൊണ്ട് കലി തുള്ളി''. '' ഇറങ്ങിപ്പോടാ എന്റെ വീട്ടില്‍ നിന്നും. ഈ പടി ഇനി നീ ചവിട്ടരുത്, എന്‍റെ മോളെ ത്വലാഖ് ചൊല്ലി കാര്യം ഒഴിവാക്കി പോടാ ജാഹിലേ'' അയാള്‍ അലറി. ഏഴാനാകാശത്തെ അര്‍ഷിന്റെ ഗോപുരം പോലും ത്വലാഖ് കേട്ട് ദുഃഖത്താല്‍ കണ്ണീര്‍ വാര്‍ത്തു. ഇത്രയും കാര്യം എല്ലാവര്‍ക്കും അറിയുന്നത്. വേറെ ഒരു രഹസ്യവും കൂടിയുണ്ട്. നീ ഗര്‍ഭത്തിലിരിക്കുന്ന സമയം ബാപ്പ ഇവിടുന്ന് പോയതിന് ശേഷം രഹസ്യമായി വേറെ ഒര് പെണ്ണ് കൂടി കെട്ടിയിരുന്നു, അത് വല്ല്യുപ്പ അറിഞ്ഞു. അതുകൊണ്ടാണ് വല്ല്യുപ്പ ത്വലാഖ് ചൊല്ലിച്ചതെന്ന് എന്നോട് പറഞ്ഞിരുന്നു .
പള്ളിക്കാട്ടിലെ മീസാന്‍ കല്ലിനുമീതെ തളിര്‍ത്ത് നില്‍ക്കുന്ന ചെമ്പരത്തിച്ചെടിയിലെ ചുവന്ന പുഷ്പങ്ങള്‍ക്ക് മീതെ നീളന്‍ ചുണ്ടുകളുള്ള കുഞ്ഞുകുരുവികള്‍ തേന്‍ നുകരനായ് ചുണ്ടുകള്‍ താഴ്ത്തി വായുവില്‍ ചിറകടിച്ച് കൊണ്ടിരുന്നു. പള്ളിക്കാട്ടിലെ മൈലാഞ്ചി പുഷ്പത്തിന്‍ ഗന്ധമുള്ള കാറ്റ് അവരെ തഴുകിക്കൊണ്ട് അകത്തേ പള്ളിയിലെ തസ്ബീഹ് മാലകളെ മുത്തം വെക്കാനായ് കടന്നു പോയി .
അവന്‍ വീട്ടിലേക്ക് മടങ്ങി, അഡ്രസ് കിട്ടിയ വിവരം ഉമ്മയോടും അമ്മയോടും പറഞ്ഞു. അവന്‍ ബാപ്പയെത്തേടിയുള്ള പുതിയ യാത്രക്കായ് ഒരുക്കമാരംഭിച്ചു . വസ്ത്രങ്ങളൊക്കെ മടക്കി ഓരോന്നായി ബാഗില്‍ വെച്ചു. നോവുന്ന മനസ്സുമായി അവന്‍ ഉമ്മയോടും അമ്മയോടും യാത്രപറഞ്ഞിറങ്ങി. അവന്റെ നീറുന്ന വ്യഥകളെയോര്‍ത്ത് ഉമ്മ ശബ്ദമമര്‍ത്തി വിങ്ങിപ്പൊട്ടിക്കരഞ്ഞു . ഭഗവാനേ നീയാ കുട്ടിയെ അനുഗ്രഹിക്കണേ എന്ന് അമ്മ പ്രാര്‍ത്ഥിച്ചു . വഴി വക്കിലെ തെങ്ങും മാവും അതിന്റെ നിഴല്‍ രൂപങ്ങളെ ഭൂമിയെന്ന ക്യാന്‍വാസിനുമീതെ മനോഹരമായി വരച്ചിട്ടു . അവന്‍ കോഴിക്കോട്ടേക്ക് ബസ്സ് കയറി, രാത്രിയില്‍ അയല്‍വാസി ചിന്നുട്ടി യുടെ ഹോട്ടലില്‍ തങ്ങി. പിറ്റേന്ന് രാവിലെ മലപ്പുറത്തേക്കുള്ള മയില്‍ വാഹനത്തില്‍ കയറി. മലപ്പുറത്ത് നിന്നും അരുവയിലേക്കും ബസ്സ് കയറി. ഒന്നര മണിക്കൂര്‍ യാത്രക്ക് ശേഷം അരുവയില്‍ ബസ്സിറങ്ങി. സ്റ്റാന്‍ഡില്‍ ഒരു ചെറിയ ചായക്കടയില്‍ നിന്നും കടുങ്കാപ്പിയും പഴംപൊരിയും കഴിച്ചു. കീഴേപറമ്പിലേക്ക് എവിടെ നിന്നാണ് വാഹനം കിട്ടുക എന്നന്വേഷിച്ചു.
'' താഴെ ഒരു ബേക്കറിയുണ്ട്. അതിനുമുമ്പില്‍ കുറെ ജീപ്പുകള്‍ ഉള്‍ഗ്രാമങ്ങളിലേക്ക് സര്‍വീസ് നടത്തുന്നവയുണ്ട് . കീഴേപറമ്പിലേക്ക് അവിടുന്ന് ജീപ്പ് കിട്ടും'' കടക്കാരന്‍ പറഞ്ഞു. അയാള്‍ താഴെ റോഡിലൂടെ ജീപ്പന്വേഷിച്ചു നടന്നു. ജീപ്പും ബേക്കറിയും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. രണ്ട് മൂന്ന് തവണ അതിലെ നടന്ന് നോക്കിയെങ്കിലും ഒരൊറ്റ ജീപ്പും ബേക്കറിയും കണ്ടെത്താനായില്ല. നിരാശയോടെ ബാപ്പയെത്തേടി അവന്റെ മനസ്സ് നൊന്തു. റോഡിന് ഇടതു വശത്തെ ചീനി വൃക്ഷത്തിനടുത്തെത്തിയപ്പോള്‍ അവിടെ കല്‍ബെഞ്ചിലിരിക്കുന്ന യുവാക്കള്‍ അവനെ കൈ കൊട്ടി വിളിച്ചു .
''ഇങ്ങോട്ട് വരിന്‍ , എന്ത് പറ്റി? നിങ്ങള്‍ കുറച്ച് നേരമായല്ലോ നടക്കുന്നു, ആരെയാണ് നിങ്ങള്‍ അന്വേഷിക്കുന്നത്'' ?
അവന്‍ പറഞ്ഞു '' എനിക്ക് കീഴേപറമ്പിലേക്ക് പോവണം, ഇവിടുന്ന് ജീപ്പ് കിട്ടും എന്ന് പറഞ്ഞു, വല്ല ജീപ്പും ഉണ്ടോയെന്ന് തെരഞ്ഞ് നടന്നതാണ്''.
''ഒര് ജീപ്പ് ഇപ്പോള്‍ പോയതേയുള്ളൂ. ഇനി ചുരുങ്ങിയത് അര മണിക്കൂറെങ്കിലും കഴിഞ്ഞേ അടുത്തത് വരൂ . നിങ്ങള്‍ ഇവിടെ ഇരുന്നോളൂ . വണ്ടി വരുമ്പോള്‍ പോയാല്‍ മതി'' .
കൂട്ടത്തിലൊരുവന്‍ ചോദിച്ചു , ''സംസാരം കേട്ടിട്ട് നിങ്ങള്‍ കണ്ണൂര്‍കാരനെ പോലുണ്ടല്ലോ ? നാടെവിടെയാണ്'' ?
''കണ്ണൂരിലെ ഇരുട്ടിയില്‍''
''ഓഹ്.ഇവിടെ കീഴേപറമ്പില്‍ ആരെ കാണാനാണ് വന്നത്'' ? അവന്‍ അവന്റെ ബാപ്പയെത്തേടിയുള്ള സഞ്ചാര കഥകള്‍ അവരോട് പറഞ്ഞു .
അവര്‍ പറഞ്ഞു ''നിങ്ങള്‍ ഒന്നുകൊണ്ടും പേടിക്കേണ്ട, നിങ്ങളുടെ ബാപ്പയേയും ബന്ധുക്കളേയും കണ്ടെത്താന്‍ ഞങ്ങള്‍ സഹായിക്കാം''. യൂസുഫ് അവരെ അഡ്രസ് കാണിച്ചു. കീഴേപറമ്പില്‍ മൊയ്തീന്‍. നിങ്ങളുടെ അഡ്രസ്സിലുള്ള കീഴേപറമ്പുകാര്‍ വെസ്റ്റിലാണ് കൂടുതലുള്ളത്. അവിടെ ചെന്ന് അന്വേഷിച്ചാല്‍ കണ്ടെത്താന്‍ പറ്റു മായിരിക്കും. ഷാഫിക്ക അജിത്തിനേയും അഷ്‌റഫിനേയും അടുത്ത് വിളിച്ചു, അവരുടെ ചെവിയില്‍ എന്തോ സ്വകാര്യമായിപ്പറഞ്ഞു . അപ്പോള്‍ അവര്‍ ദൃതിയില്‍ എങ്ങോട്ടേക്കോ നടന്നു നീങ്ങി. മഞ്ഞക്കളര്‍ ഫുട്‌ബോള്‍ ജഴ്‌സിയണിഞ്ഞ അവരിലെ ഒരാള്‍ ചോദിച്ചു '' നിങ്ങള്‍ ഫുട്‌ബോള്‍ കളിക്കുമോ'' ?
''നാട്ടിലെ ക്ലബ്ബിനും വേണ്ടി കളിച്ചിട്ടുണ്ട്''. അവരുടെ മുഖത്ത് സന്തോഷം .
''ഞങ്ങള്‍ ഇവിടുത്തെ ടൗണ്‍ ടീമിന്‍റെ പ്ലയേഴ്‌സാണ്. ഇന്ന് ഞങ്ങള്‍ക്ക് തൃശൂരില്‍ ഒരു ഫൈനല്‍ ടൂര്‍ണ്ണമെന്റുണ്ട്, സത്യേട്ടന്റെ തൃശൂര്‍ ടീമാണ് എതിരാളികള്‍. അവര്‍ കട്ടക്ക് ടീമുണ്ട്. അവരുടെ ബാക്ക് ലൈന്‍ അഭാരമാണ്. ബോള് അപ്പുറത്തേക്ക് കടന്ന് കിട്ടണമെങ്കില്‍ വലിയ പാടാണ്. എന്നാലും ഞങ്ങള് ഒരു കൈ നോക്കും. ഇവര്‍ മൂന്നുപേരും കേരളാപോലീസിന്റെ പ്ലയേഴ്‌സാണ് . ഞങ്ങളുടെ ടീം വിജയിക്കാന്‍ വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം'' .
''തീര്‍ച്ചയായും''
''നിങ്ങള്‍ക്ക് അഥവാ അവിടെ കീഴേപറമ്പില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പേടിക്കേണ്ട, അവിടെ ആ ബില്ഡിങ്ങിനുമുകളിലുള്ള മൂന്ന് റൂം നമ്മുടെ ക്ലബ്ബിന്റേതാണ്. എപ്പോള്‍ വന്നാലും ഞങ്ങളിലൊരു പ്ലയറായി അവിടെ നിങ്ങള്‍ക്ക് പ്രവേശനമുണ്ടാകും. ഒരു ഫുട്‌ബോള്‍ പ്ലയര്‍ ലോകത്തൊരിടത്തും തനിച്ചാകില്ല ഭായ് . മസില്‍ തിരുമ്മിക്കൊണ്ട് സഹീര്‍ക്ക പറഞ്ഞു''. ഷാഫിക്ക അഡ്രസ്സും ഫോണ്‍ നമ്പറും ഫോട്ടോയുമുള്ള ഒരു വിസിറ്റിങ് കാര്‍ഡ് യൂസുഫിന് നല്‍കി. എന്ത് ആവശ്യമുണ്ടേലും അറിയിക്കണമെന്ന് പറഞ്ഞു. യൂസുഫിന്‍റെ അഡ്രസ് അയാളും വാങ്ങി. ചീനി മരത്തിന് മുകളില്‍ നിന്നും കുയില്‍ അതിന്‍റെ സായാഹ്ന സംഗീതമാലപിച്ച് കൊണ്ടിരുന്നു. ഉണങ്ങിയ ചെറിയ കമ്പുകള്‍ കാറ്റില്‍ മഞ്ഞ ഇലകളോടൊപ്പം താഴേക്ക് വീണു. ഷാഫിക്ക നേരത്തെ പറഞ്ഞയച്ച അജിത്തും അഷ്‌റഫും ഒരു ഓട്ടോ വിളിച്ച് വന്നു . അവരുടെ രണ്ട് പേരുടെ കയ്യിലും വലിയ രണ്ട് കവറുകളില്‍ നിറയെ പഴങ്ങളും പലഹാരങ്ങളും കുട്ടികള്‍ക്കുള്ള സമ്മാനപ്പൊതികളുമുണ്ട്. അതെല്ലാം അവര്‍ യൂസുഫിന്റെ കയ്യില്‍ നല്‍കി. ഷാഫിക്ക നൂറിന്റെ മൂന്ന് നോട്ടുകള്‍ ചുരുട്ടി യൂസുഫിന്റെ പോക്കറ്റിലേക്ക് അമര്‍ത്തിയിട്ടു. അവന്‍ ഒന്നും വാങ്ങാന്‍ കൂട്ടാക്കുന്നില്ല. അപ്പോള്‍ ഷാഫിക്ക പറഞ്ഞു, ''ഭായ് ഒര് ഫുട്!ബോള്‍ പ്ലയര്‍ ലോകത്തൊരിടത്തും തനിച്ചാകരുത്. നിങ്ങളോട് കൂടെ ഞങ്ങള്‍ എന്നുമുണ്ടാകും. നിങ്ങള്‍ ഞങ്ങളുടെ അതിഥിയാണ്''. ഓട്ടോക്കാരനോട് ഷാഫിക്ക പറഞ്ഞു ''ഇദ്ദേഹത്തെ കീഴേപറമ്പ് വെസ്റ്റില്‍ കൊണ്ടെത്തിക്കൂ ''
''ശരി സര്‍'' .
അങ്ങിനെ യൂസുഫ് അവിടുന്ന് യാത്രയായി. ഗ്രാമപാതകളേയും പറമ്പിനേയും വയലിനേയുമൊക്കെ കീറിമുറിച്ച് ഓട്ടോ പതിനഞ്ചുമിനുട്ട് ഓടിയിട്ടുണ്ടാകും. കീഴേപറമ്പ് വെസ്റ്റില്‍ അങ്ങാടിയുടെ ഇടത് ഓരം ചേര്‍ന്നുള്ള അത്താണിയുടെ ഭാഗത്ത് ഓട്ടോ നിര്‍ത്തി , യൂസുഫ് ഇറങ്ങി.
''കാശെത്രയായി ''? അവന്‍ ചോദിച്ചു .
''കാശ് അവിടെ നിന്നും ഷാഫി സാര്‍ തന്നിട്ടുണ്ട്'' .
യൂസുഫ് തന്‍റെ ബാഗും പലഹാരക്കവറും മറ്റും എടുത്ത് അവിടെയുള്ള പഴയ കടയുടെ ബെഞ്ചിലേക്കിരുന്നു. ആ നാട്ടിലെ ആഡംബര വാഹനമായ ഓട്ടോയില്‍ വന്നിറങ്ങിയ ആ വി ഐ പി യെ എല്ലാവരും ശ്രദ്ധിച്ചു നോക്കി . അവന്‍ തന്റെ പേഴ്‌സില്‍ നിന്നും വിറയ്ക്കുന്ന കൈകളാല്‍ തന്‍റെ ബാപ്പയുടെ അഡ്രസെഴുതിയ കടലാസെടുത്തു . അപ്പുറത്തിരിക്കുന്ന ഒരു വയസ്സന്‍റെ അടുത്ത് ചെന്നു , അഡ്രസ് വായിച്ചു കേള്‍പ്പിച്ചു. അപ്പോഴേക്കും കുറേ വയസ്സന്മാര്‍ അവര്‍ക്കു ചുറ്റും കൂടിയിരുന്നു. ''നീ ഞങ്ങളുദ്ദേശിച്ച ആള്‍ തന്നെയാണ്. പക്ഷേ നീ വായിച്ച പേരല്ല നിന്‍റെ ബാപ്പയുടെ യഥാര്‍ത്ഥ പേര്, ഉണ്ണിമോയിന്‍ എന്നാണ് ശരിക്കുള്ള പേര്. ഉണ്ണിമോയിന്‍റെ മകനാണ് നീയെന്ന് ഈ കണ്ണും മുഖവും കണ്ടാലറിയാം. നിന്റെ ബാപ്പയുടെ ബന്ധുക്കള്‍ ഇവിടെ ധാരയാളമുണ്ട്. അവര്‍ നിന്റെ ബാപ്പയേയും അന്വേഷിച്ച് കുറേ കാലം നടന്നതാണ്''.
കൂട്ടത്തില്‍ ഉണ്ണിമോയിന്‍റെ പഴയ സുഹൃത്ത് സൈനുദ്ധീന്‍ക്ക പറഞ്ഞു , ''നിന്റെ ബാപ്പാന്റെ അനിയന്റെ വീട് അപ്പുറത്താണ്. വാ ഞാന്‍ ആക്കിത്തരാം''. അവന്‍റെ മനസ്സില്‍ പതിനാലാം രാവിന്‍റെ തെളിമയുള്ള ആയിരം നിലാവുകള്‍ പൂത്തുലഞ്ഞു. ആ ഗ്രാമത്തിലെ നാട്ടുപാതയിലൂടെ മുള്‍വേലി കെട്ടിയ പറമ്പിന്നരികിലൂടെ നടന്ന് ഒരു പ്രതാപമുള്ള തറവാട്ടു വീട്ടിലെത്തി .
''മുഹമ്മൂട്ടി മുഹമ്മൂട്ടീ'' ... സൈനുക്ക നീട്ടി വിളിച്ചു ,
''ആങ് . സൈനുക്കാക്കേ എന്തേ'' ? വീട്ടുകാരന്‍ അകത്ത് നിന്നും മറുപടിയായി ചോദിച്ചു .
''നിനക്ക് ഒര് പ്രധാനപ്പെട്ട അതിഥിയുണ്ട് , ഉണ്ണിമോയിന്‍റെ മകന്‍''. വീട്ടുകാരന്‍ ആകാംക്ഷയോടെ പുറത്ത് വന്നു .
തന്റെ ജേഷ്ടന്‍റെ അതേ മുഖം , അതേ ശരീര ആകാരം അതേ ശബ്ദം അതേ നടത്തം . മുഹമ്മൂട്ടി യൂസുഫിനെ പുത്രവാത്സല്യത്തോടെ കെട്ടിപ്പിടിച്ചു. വര്‍ഷങ്ങളോളം ജേഷ്ടനെത്തേടിയലഞ്ഞ അനിയന്‍റെ സങ്കട കണ്ണീര്‍ അനിയന്ത്രിതമായൊഴുകി. ആ വീട്ടില്‍ എന്നോ കളഞ്ഞുപോയ ഒരു രത്‌നമുത്ത് തിരിച്ച് കിട്ടിയതുപോലെ ആഹ്‌ളാദം അലയടിച്ചു. മുഹമ്മൂട്ടിയുടെ ഭാര്യ സല്‍ക്കാരത്തിനായി തേങ്ങാചോറും നാടന്‍ കോഴിക്കറിയും പാചകം ചെയ്യാന്‍ തുടങ്ങി. കുട്ടികള്‍ അടുക്കളയില്‍ ആഹ്‌ളാദത്തോടെ സൊറ പറഞ്ഞിരുന്നു. അവരുടെ മഞ്ചയുടെ താഴെ കറുത്ത പൂച്ചയും മാംസ ഗന്ധത്തിന്‍റെ ആഹ്‌ളാദത്തില്‍ അവരുടെ കാലുകളില്‍ ദേഹമുരസി നടന്നു. എന്നും കഞ്ഞിയും തേങ്ങാ ചമ്മന്തിയുമാണ് നാട്ടിലെ മിക്ക വീടുകളിലും , ചിലപ്പോള്‍ പുഴുക്കോ ഉണക്കല്‍ മീനോ ആവും എന്നുമാത്രം. ചോറ് ആകെ രണ്ട് മാസത്തില്‍ ഒരു ദിവസത്തെ ഒരു നേരം മാത്രം ! മദ്രസയിലെ ഉസ്താദിന് വീട്ടില്‍ നിന്നും ഭക്ഷണം കൊടുക്കുന്ന അന്ന് മാത്രമേ ചോറ് കാണൂ, പൊരിച്ച പപ്പടവും പയറുപ്പേരിയും മാംസക്കറിയുമൊക്കെ ഒരേ ഒരുദിവസം മാത്രം. ഇന്ന് അതേപോലെയാണ്.
മക്കളില്‍ മുതിര്‍ന്ന മോനുവും കുഞ്ഞിമ്മും പരസ്പരം ഇങ്ങനെ അടക്കം പറഞ്ഞു ''ഇന്ന് ആയത്തുല്‍ കുര്‍സീ ഓതി കിടന്നാല്‍ മതി. ആ വന്നത് ആരാണെന്ന് നമുക്കറിയില്ലല്ലോ. ഏതോ ഒരു തട്ടിപ്പുകാരനല്ല എന്ന് എന്താണൊരുറപ്പ് ? നേരം പാതിരയാവുമ്പോള്‍ ഇയാള്‍ക്ക് പുറമേ വേറെയും ആളുകള്‍ വരില്ലെന്നാര് കണ്ടു ? അവര്‍ നമ്മെ കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയും ചെയ്യില്ലെന്നാര്‍ക്കറിയാം!'' അവരുടെ അടക്കം പറച്ചില്‍ മുഹമ്മൂട്ടി കേട്ടു. അവരെ രണ്ട് പേരെയുമൊന്ന് തറപ്പിച്ചു നോക്കി അയാള്‍ പൂമുഖത്തേക്ക് നടന്നു നീങ്ങി . കുട്ടികളുടെ ഭയത്തില്‍ അയാള്‍ക്ക് സങ്കടം തോന്നി. നിശാ പ്രാര്‍ത്ഥനക്കായ് ദൂരെ നിന്നും മസ്ജിദിന്റെ മിനാരങ്ങളിലൂടെ നേര്‍ത്ത ബാങ്കൊലി ഒഴുകിയെത്തി . ഓര്‍മ്മയില്‍ ഏടുകളിലെ ചരിത്ര പേജുകളെ ആ ബാങ്കൊലി പൊടി തട്ടിയെടുക്കുന്നപോലെ . ഉണ്ണിമോയിന്‍റെ പഴയ കൂട്ടുകാരും ഓത്തുപള്ളിയിലെ പഴയ സഹപാഠികളും യൂസുഫിനെ കാണാനായി മുഹമ്മൂട്ടിയുടെ വീട്ടിലേക്ക് വന്നു . ''തലയും താടിയും നരച്ച ഓരോ മനുഷ്യര്‍. എന്‍റെ ബാപ്പ ഈ ഭൂമിയിലെവിടെയെങ്കിലുമുണ്ടെങ്കില്‍ ഇതേ പ്രായമായിരിക്കും അദ്ദേഹത്തിനും'' , അവന്‍ ആത്മഗതം പോലെ ഒന്ന് നെടുവീര്‍പ്പിട്ടു .
''നിന്റെ ബാപ്പ വളരെ രസികനായിരുന്നു . ഏത് ചിരിക്കാത്തോനേം തമാശ പറഞ്ഞ് ചിരിപ്പിക്കും'' .
''ഓന്‍ ആദ്യം ഇവിടെ ഒരു പെണ്ണ് കെട്ടി. അതില്‍ നാലുമക്കളുണ്ട്. കൂപ്പില്‍ പണിക്ക് പോവുന്നു എന്നും പറഞ്ഞ് പോയതാ. അവനെ ഇവരന്വേഷിക്കാത്ത സ്ഥലങ്ങളില്ല . അവനെ പല സ്ഥലത്തും ജോലിക്ക് കണ്ടവരുണ്ട്. അതറിഞ്ഞ് ഇവര്‍ ബന്ധുക്കള്‍ അവിടെ എത്തുമ്പോഴേക്കും അവന്‍ അവിടുന്ന് മാറും. നിന്റെ ഉമ്മയുള്‍പ്പെടെ രണ്ട് വിവാഹം കഴിച്ചിട്ടുണ്ടവന്‍''.
യൂസുഫ് മനസ്സില്‍ പറഞ്ഞു , ''ആര്‍ക്കറിയാം എന്റെ അറിവില്‍ മൂന്നായി''.
പിറ്റേന്ന് രാവിലെ മുഹമ്മൂട്ടി അവനേയും കൂട്ടി ബന്ധുവീടുകളില്‍ മുഴുവനും പോയി അവനെ എല്ലാവര്‍ക്കും പരിചയപ്പെടുത്തി. വയസ്സായവരൊക്കെ പറഞ്ഞു, ''ഉണ്ണി മോയിനെ മുറിച്ച് വെച്ചതുപോലുണ്ട്''. അവര്‍ക്കെല്ലാം സന്തോഷമായി . അടുത്ത തവണ വരുമ്പോള്‍ ഉമ്മയേയും കൂട്ടി വരണമെന്ന് അവര്‍ നിര്‍ദേശിച്ചു . വീട്ടിലെത്തിയതിന് ശേഷം മുഹമ്മൂട്ടി ഒരു കറുത്ത തോല്‍ ബാഗെടുത്തു.
അതില്‍ നിന്നും പറമ്പിന്റെ ആധാരങ്ങളെടുത്തു '' യൂസുഫേ ഇനിമുതല്‍ നീയാണ് ഇത് സൂക്ഷിക്കേണ്ടത്. ഞാന്‍ നിന്നെയേല്പിക്കുന്നു. നിന്റെ ബാപ്പയുടെ ഓഹരി സ്വത്തിന്‍റെ ആധാരമാണ് . അത് കണ്ട അവന്‍ അത്ഭുതപ്പെട്ടു! . ഇത്രവലിയ ഒരു ധനാട്യന്റെ മോനാണോ ഞാന്‍! അവനെ അയാള്‍ പറമ്പുകള്‍ കാണിച്ചുകൊടുക്കാനായി കൊണ്ടുപോയി. നിറയെ കാഴ്ച്ച് നില്‍ക്കുന്ന തെങ്ങുകള്‍ തടിച്ചുനീണ്ട പ്ലാവുകള്‍ നിറയെ തേക്കുകള്‍. അവന്റെ മനസ്സില്‍ സന്തോഷം വിടര്‍ന്നു .
''യൂസുഫേ എനിക്ക് അറുപത് വയസ്സ് കഴിഞ്ഞു മോനെ , ഒന്ന് ഹജ്ജിന് പോവണം. ഈ സാമ്പത്തിക ഉത്തരവാദിത്വം എന്റെ പിരടിയിലായിരുന്നത് കാരണം ഹജ്ജ് നിര്‍വഹിച്ചാല്‍ പടച്ചോന്‍ സ്വീകരിക്കുമോ എന്ന സംശയമായിരുന്നു . ഇപ്പോള്‍ നിന്നെ കണ്ടപ്പോള്‍ വളരെ സമാധാനമായി'' .
'എളാപ്പാ, ഇത്രയൊക്കെ സമ്പത്തുണ്ടായിട്ടും ബാപ്പ എന്തേ ഇവിടുന്ന് നാട് കടന്ന് അവിടെ വന്ന് ഉമ്മയെ കല്ല്യാണം കഴിച്ചത്'' ?
'' ആ ചോദ്യത്തിനുത്തരം ഞാനൊരുപാട് തവണ ആലോചിച്ചതാണ്, എനിക്ക് തോന്നുന്നത് ഞങ്ങളുടെ ബാപ്പ കുറച്ച് കണിശക്കാരനായിരുന്നു . ചെറിയ തെറ്റുകള്‍ പോലും വിചാരണക്ക് വിധേയമായിരുന്നു. ഉണ്ണിമോയിന്‍ സാമ്പത്തിക അച്ചടക്കം കുറഞ്ഞ ആളായിരുന്നു. അതിന്റെ പേരില്‍ അവനെ ബാപ്പ വഴക്ക് പറയാറുണ്ടായിരുന്നു. അതില്‍ മനം നൊന്തായിരിക്കാം''.... മുഹമ്മൂട്ടി കണ്ണുനീര്‍ തുടച്ചു .
'' എളാപ്പാ ഒരു രഹസ്യം കൂടെ എനിക്ക് പറയാനുണ്ട്, ബാപ്പാക്ക് വേറെ ഒരു ഭാര്യ കൂടിയുണ്ടെന്ന് പള്ളിയിലെ മുല്ല പറഞ്ഞിരുന്നു. അതില്‍ മക്കളുണ്ടോ ഇല്ലേ എന്നറിയില്ല'' . അത് കേട്ട് മുഹമ്മൂട്ടി സ്തപ്തനായി! ''അവരെ കണ്ടെത്താന്‍ പരിശ്രമിക്കുക , അവരുടെ അവകാശങ്ങള്‍ അവര്‍ക്ക് നല്‍കുക'' .
''ഒന്ന് സ്വസ്ഥമായി ഹജ്ജിന് പോവണം. പ്രവാചകന്റെ പാദസ്പര്‍ശമേറ്റ മണ ല്‍ത്തരികളെയൊന്ന് മുത്തണം. ജിബ്‌രീലിന്റെ ചിറകടിയേറ്റ ഹിറാഗുഹയൊന്ന് കാണണം . നജ്‌റാനില്‍ നിന്നും അതിഥികളായെത്തിയ കൃസ്തുമത വിശ്വാസികള്‍ക്ക് താമസിക്കാനും പ്രാര്‍ത്ഥിക്കാനും പ്രവാചകന്‍ ഇടം നല്‍കിയ മസ്ജിദിന്‍റെ മിനാരമൊന്ന് കാണണം. ഗോത്ര മഹിമയുടെ അഹങ്കാരത്തിന്റെ ഭാണ്ഡം തൂക്കി നടന്നവന്റെ മുന്നില്‍ മനുഷ്യ വര്‍ഗ്ഗം ഒന്നേയുള്ളൂ എന്ന് ബോധനം നടത്തി കറുത്ത ആഫ്രിക്കന്‍ നീഗ്രോ അടിമയായ ബിലാലിനെ തന്റെ വെളുവെളുത്ത ചുമലില്‍ ചവിട്ടിക്കൊണ്ട് കഅബയുടെ മുകളില്‍ കയറി അത്യുച്ചത്തില്‍ അതിമനോഹരമായി സര്‍വ്വേശ്വരന്‍ മാത്രമാണ് അത്യുന്നതന്‍ എന്ന് തുടങ്ങുന്ന ബാങ്കൊലി മുഴക്കാന്‍ പറഞ്ഞപ്പോള്‍ വീണുടഞ്ഞ ഗോത്ര മഹിമ കണ്ട കഅബയുടെ ചുമരൊന്ന് സ്പര്‍ശിക്കണം''.
''പ്രവിശാലമായ സാമ്രാജ്യത്തിന്‍റെ ഭരണാധികാരിയായിരുന്നിട്ടും സര്‍വ്വേശ്വരനെ പ്രണയിച്ച് നിദ്രക്കായ് ഈന്തപ്പനയോല മാത്രം വിരിച്ച് കിടന്ന ഖലീഫ ഉമറിനെ കണ്ട തെരുവുകളെയെനിക്ക് കാണണം'' . ''നിന്‍റെ മാതാവിന്‍റെ കാല്‍ക്കീഴിലാണ് സ്വര്‍ഗ്ഗമെന്ന് പഠിപ്പിച്ച പ്രവാചക ഗുരുവിന്‍റെ മസ്ജിദിലെ പാഠശാലയിലൊന്ന് കയറണം''. അയാള്‍ തന്‍റെ ഹജ്ജ് മോഹത്തിന്റെ ജപമാലയിലെ കിനാക്കളുടെ ഓരോ മുത്തുകളും എണ്ണിപ്പറഞ്ഞുകൊണ്ടിരുന്നു.
അനാഥനായ് വന്ന യൂസുഫ് സനാഥനായ് ധനാട്യന്‍റെ പ്രൗഢിയുള്ള തറവാട്ട് പുത്രനായ് തലയുയര്‍ത്തി തിരിച്ച് നടന്നു . ഭൂമിയിലെ മനുഷ്യന്‍റെ വിധിവൈപരീത്യങ്ങളുടെ ഒഴുക്ക് കണ്ട് തേക്കും പ്ലാവും ചന്ദനവും കാറ്റില്‍ പൊട്ടിച്ചിരിച്ചു .