അമേരിക്കക്കാരുടെ
സ്വന്തം മഹാബലിയാണ് അപ്പുച്ചേട്ടൻ .ഒരു രൂപ പോലും കൈപ്പറ്റാതെ
അമേരിക്കയിലെ ഓണാഘോഷങ്ങളിലെല്ലാം ഓടിയെത്തുന്ന അപ്പുച്ചേട്ടന് കഴിഞ്ഞ ദിവസം
അപ്രതീക്ഷിതമായി ഒരു കിരീടം കിട്ടി .തിരുവിതാം കൂറിന്റെ തമ്പുരാട്ടിയിൽ
നിന്ന്. എൻ. എസ് . എസ് ഓഫ് നോർത്ത് അമേരിക്കയുടെ അവാർഡ് നൈറ്റ് വേദിയിൽ
സംഘടനയുടെ ട്രസ്റ്റി ബോർഡ് മെമ്പർ കൂടിയായ അപ്പുപിള്ളയ്ക്കാണ് ആദരവ്
ലഭിച്ചത് .
തിരുവനന്തപുരം ഉദയ പാലസ് കൺവെൻഷൻ
സെന്ററിൽ നടന്ന അവാർഡ് നൈറ്റിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി
കിരീടമണിയിച്ചാണ് അപ്പുപിള്ളയെ ആദരിച്ചത് . മലയാളികളുടെ പ്രിയപ്പെട്ട
മഹാബലിയ അപ്പു പിള്ളയെ കിരീടമണിയിച്ചു ആദരിക്കാൻ സാധിച്ചതിൽ
സന്തോഷമുണ്ടെന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി പറഞ്ഞു .പ്രതിഫലം
നോക്കാതെ കർമ്മം ചെയ്യുന്നതിന് ലഭിച്ച അംഗീകാരമാണ് ഇത് .നല്ലവനായ ഒരു
ഭരണാധികാരിയുടെ പേരിൽ അറിയപ്പെടുന്നതും ഭാഗ്യമാണെന്നും ലക്ഷ്മി ഭായി
കൂട്ടിച്ചേർത്തു .എൻ. എസ് . എസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ്
സുനിൽ നായർ രഹസ്യമാക്കി വച്ചിരുന്ന ഒരു ആദരവ് കൂടി ആയിരുന്നു ഇത് .
അപ്പു
ചേട്ടൻ എന്ന അപ്പുകുട്ടൻപിള്ള വർഷങ്ങളായി മഹാബലിയായി വിവിധ സംഘടനകളുടെ
ഓണാഘോഷങ്ങളിൽ അപ്പുച്ചേട്ടൻ മഹാബലിയായി വേഷമണിഞ്ഞു നിൽക്കുമ്പോൾ കേരളത്തിൽ
നിന്നും സാക്ഷാൽ മഹാബലി അമേരിക്കയിൽ എത്തിയതെന്നു തോന്നും .മലയാളി
മനസ്സിൽ കൊണ്ടുനടക്കുന്ന മഹാബലിയുടെ അതെ രൂപ സാദൃശ്യമാണ് അപ്പു ചേട്ടന്റെ
മഹാബലിക്ക് .എല്ലാ ഓണത്തിനും ഒരു നിയോഗം പോലെയാണ് മഹാബലിയായി അപ്പുച്ചേട്ടൻ
വരിക .അപ്പോൾ തീർച്ചയായും അദ്ദേഹവും എൻ എസ് എസ് നോർത്ത് അമേരിക്കയുടെ
കേരളത്തിലെ വളരെ പ്രധാനപ്പെട്ട ഒരു പരിപാടിയിൽ അപ്പു പിള്ളയെ
ആദരിക്കപ്പെടേണ്ടതാണെന്നു സുനിൽ നായർ അറിയിച്ചു .
സ്വന്തം
നാട്ടിൽ തിരുവിതാംകൂറിന്റെ അവകാശിയിൽ നിന്നും ഒരു കിരീട ധാരണം അംഗീകാരമായി
ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അപ്പു പിള്ള പറഞ്ഞൂ .കേരളത്തെ ആധിയും
വ്യാധിയുമില്ലാത്ത ഒരു സമൂഹമാക്കി ഒരു ചരടിൽ കോർത്തിണക്കി ഭരിച്ച നല്ലവനായ
ഭരണാധിപന്റെ പേരിൽ ഒരു അംഗീകാരം സാമൂഹ്യ പരിഷ്കർത്താവായ മന്നത്തു
പദ്മനാഭന്റെ പിന്മുറക്കാരിൽ നിന്നും ലഭിച്ചതിൽ അഭിമാനവും സന്തോഷവും ഉണ്ട്
മഹാബലിയുടെ വേഷം അണിയുമ്പോൾ വല്ലാത്ത ഒരു സന്തോഷമാണ് മനസിനുണ്ടാകുന്നത്
.മഹാബലിയെ കാണുമ്പോൾ കേരളം പണ്ട് നന്നായി ഭരിച്ചിരുന്ന ഒരു ഭരണാധിപനോട് ജനം
കാണിക്കുന്ന സ്നേഹവായ്പുകൾ എനിക്കും ലഭിക്കുന്നു .മലയാളി ഉള്ള കാലത്തോളം
മഹാബലിയും ഉണ്ടാകുന്നു എന്നതാണ് തന്റെ സന്തോഷമെന്ന്" അപ്പുപിള്ള പറഞ്ഞു
മഹാബലി
മാത്രമല്ല അപ്പുച്ചേട്ടൻ .അമേരിക്കൻ മലയാളികളെ ചെണ്ട അഭ്യസിപ്പിക്കുന്ന
ആശാൻ കൂടിയാണ് അദ്ദേഹം .ഓരോ അവധിക്ക് നാട്ടിൽ വരുമ്പോഴും രണ്ടു
ചെണ്ടയെങ്കിലും അമേരിക്കയ്ക്ക് കൊണ്ടുപോകും ."മലയാളികൾ പലപ്പോഴും മറന്നു
പോകുന്ന നാട്ടു കലകൾ കേരളം വിടുന്നതോടെ നമ്മുടെ ഗൃഹാതുര സ്മരണകൾ ആയി മാറും
.അപ്പോഴാണ് ചെണ്ട പഠിക്കണമെന്നും അത് പൊതു വേദിയിൽ അവതരിപ്പിക്കണമെന്നും
ആഗ്രഹം ഉണ്ടാകുന്നത് ."
അങ്ങനെ നിരവധി വിദ്യാർത്ഥികളെ ചെണ്ട
പഠിപ്പിക്കുകയും പല വേദികളിൽ തന്റെ ശിഷ്യർക്കൊപ്പം ഗംഭീര ചെണ്ടമേളം
നടത്തുവാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് .ഫൊക്കാനാ നാഷണല്‍
കമ്മിറ്റിയംഗം, കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ
സ്ഥാപക മെമ്പര്‍, നായര്‍ ബെനവലന്റ് അസോസിയേഷന്‍ സ്ഥാപക മെമ്പര്‍ ,കെ എച് .
എന്‍ .എ യുടെ സംഘാടകന്‍, എന്നീ നിലകളില്‍ പ്രശസ്തനായ സംഘടകനാണ് അപ്പു
പിള്ള.രണ്ട് സിനിമകളുടെ നിര്‍മ്മാതാവ് ,നടന്‍ എന്നീ നിലകളിലെല്ലാം
പ്രശസ്തനായ അപ്പുപിള്ള നല്ലൊരു സഹൃദയൻ കൂടിയാണ് .
പോസ്റ്റല്‍
ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ആയിരുന്ന അപ്പു പിള്ള റിട്ടയര്‍മെന്റിനു ശേഷം
സംഘടനാ പ്രവര്‍ത്തനങ്ങളിലും അഭിനയത്തിലും സജീവമാണ് . പൂർണ്ണമായും
അമേരിക്കയിൽ ചിത്രീകരിച്ച അവര്‍ക്കൊപ്പം എന്ന സിനിമയില്‍ ഒരു മികച്ച
കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധ നേടുകയും ചെയ്തു .
വിശ്വാസവും,
സംഘടനാപ്രവര്‍ത്തനവും ,അഭിനയനുമൊക്കെ ഉണ്ടെങ്കിലും അപ്പുച്ചേട്ടന്‍
അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട മഹാബലിയാണ് . ഇനിയിപ്പോൾ ഒറിജിനൽ
മഹാബലി വന്നാലും അപ്പുച്ചേട്ടനെ കഴിഞ്ഞേയുള്ളു അമേരിക്കയിൽ മലയാളത്തിന്റെ
സ്വന്തം മഹാബലിക്ക് സ്ഥാനം .