Image

കൊറോണക്കാലത്തെ ലോക സഞ്ചാരം (മുരളി തുമ്മാരുകുടി)

മുരളി തുമ്മാരുകുടി Published on 14 March, 2020
കൊറോണക്കാലത്തെ ലോക സഞ്ചാരം (മുരളി തുമ്മാരുകുടി)
കൊറോണയും പ്രവാസികളും എന്നൊരു ലേഖനം ഇന്നലെ എഴുതിയിരുന്നെങ്കിലും അതില്‍ കുറച്ചു ലിങ്കുകള്‍ ഉണ്ടായിരുന്നത് കൊണ്ട് ഒട്ടും റീച്ച് കിട്ടിയില്ല. അതിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി, ലോകത്തെ 122 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള വേള്‍ഡ് മലയാളി ഫെഡറേഷന്റെ കോണ്‍ടാക്ട് ലിസ്റ്റുകളും ഉള്‍പ്പെടുത്തിയ പുതിയൊരു ലേഖനം ആണിത്. യാത്ര ചെയ്യുന്നതിന് മുന്‍പോ യാത്രക്കിടയിലോ എന്തെങ്കിലും സംശയമോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കില്‍ അതാത് രാജ്യത്തെ വേള്‍ഡ് മലയാളി ഫെഡറേഷനുമായി ബന്ധപ്പെടൂ. അവര്‍ കൊറോണ കൈകാര്യം ചെയ്യാനായി മാത്രം ഒരു ആഗോള ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. അവരുടെ കോണ്‍ടാക്ട് ഒന്നാമത്തെ കമന്റില്‍ ഉണ്ട്.

കൊറോണ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളില്‍ പോവുകയും നൂറിലേറെ രാജ്യങ്ങളില്‍ കൊറോണ പടരുകയും ചെയ്തതോടെ ലോകാരോഗ്യ സംഘടന കൊറോണ വൈറസ് ബാധയെ മഹാമാരിയായി പ്രഖ്യാപിച്ചു.

ലോകം സമീപകാലത്തൊന്നും കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു സാഹചര്യമാണ്. കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ ചൈന ഈ സാഹചര്യത്തെ നിയന്ത്രണത്തില്‍ കൊണ്ടുവന്നു. ലോകരാജ്യങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ രാജ്യങ്ങള്‍ പല തരത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നുണ്ട്.

ഇന്ത്യയും ഏറെ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഛഇക കാര്‍ഡ് ഉള്ളവര്‍ക്കുള്‍പ്പെടെ വിസകള്‍ ഏപ്രില്‍ പതിനഞ്ചു വരെ സസ്‌പെന്‍ഡ് ചെയ്തു.

അത്യാവശ്യമല്ലാത്ത എല്ലാ വിദേശ യാത്രകളും ഒഴിവാക്കാന്‍ എല്ലാ ഇന്ത്യക്കാരോടും ആവശ്യപ്പെട്ടു.

ഇന്ത്യയിലേക്കുള്ള യാത്രകള്‍, ഇന്‍ഡ്യാക്കാരുടേത് ഉള്‍പ്പടെ, അത്യാവശ്യമല്ലെങ്കില്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു.

ചൈന, ഇറ്റലി, ഇറാന്‍, റിപ്പബ്ലിക്ക് ഓഫ് കൊറിയ, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി, എന്നീ രാജ്യങ്ങളില്‍ ഫെബ്രുവരി പതിനഞ്ചിന് ശേഷം യാത്ര ചെയ്തിട്ടുള്ള എല്ലാവരെയും ഇന്ത്യയില്‍ എത്തുന്‌പോള്‍ പതിനാലു ദിവസം ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും.

കരമാര്‍ഗ്ഗം ഇന്ത്യയിലേക്കുള്ള യാത്ര ശരിയായ പരിശോധനാ സംവിധാനങ്ങള്‍ ഉള്ള ചെക്ക് പോയിന്റുകളില്‍ കൂടി മാത്രമാക്കി ചുരുക്കുന്നു.

ലോകത്ത് മിക്കവാറും രാജ്യങ്ങളിലുള്ള മലയാളികള്‍ ഓരോരുത്തര്‍ക്കും കൊറോണ ആശങ്കകള്‍ ഉണ്ട്. രോഗം വരുമോ എന്നുള്ള പൊതുവായ ആശങ്ക ഒഴിച്ചാല്‍ വിവിധ രാജ്യങ്ങളിലുള്ളവരുടെ ആശങ്കകള്‍ വ്യത്യസ്തമാണ്.
രോഗം വന്നാല്‍ ആവശ്യത്തിനുള്ള ചികിത്സ ലഭിക്കുമോ?
ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം ഉണ്ടാകുമോ?
വിമാനങ്ങള്‍ റദ്ദാക്കുന്ന സാഹചര്യത്തില്‍ തിരിച്ച് നാട്ടിലേക്ക് എത്താന്‍ സാധിക്കുമോ?

നാട്ടിലേക്ക് പോകുന്നതിന് ഇപ്പോള്‍ ഇറ്റലിയില്‍ ഉള്ളതു പോലെ രോഗബാധയുടെ ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കുമോ?
നാട്ടിലെത്തിയാല്‍ ആശുപത്രിയില്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരുമോ?

നാട്ടിലേക്ക് പോയാല്‍ പഠനം, തൊഴില്‍ ഇവ മുടങ്ങുമോ? തിരിച്ചു വരാന്‍ സാധിക്കുമോ?

ഓരോ ചോദ്യങ്ങളും പ്രധാനമാണെങ്കിലും അവയ്ക്ക് എളുപ്പത്തില്‍ ഉത്തരങ്ങളില്ല. ഓരോ രാജ്യത്തും സാഹചര്യം വ്യത്യസ്തമാണ്. നിങ്ങള്‍ ആ രാജ്യത്തെ പൗരനാണോ, സന്ദര്‍ശകനാണോ എന്നുള്ളതും, നിങ്ങള്‍ ഒറ്റയ്ക്കാണോ അതോ ധാരാളം സുഹൃത്തുക്കളും സഹപാഠികളും ഉണ്ടോ എന്നതിനെയും ഒക്കെ അനുസരിച്ചിരിക്കും ഇതിന്റെ ഉത്തരങ്ങള്‍. എങ്ങനെയാണ് ഈ വിഷയത്തെ കൈകാര്യം ചെയ്യേണ്ടതെന്ന കുറച്ചു നിര്‍ദ്ദേശങ്ങള്‍ തരാം.

1. കൊറോണ വൈറസ് ലോകവ്യാപകം ആണെങ്കിലും ബാധിച്ചവരുടെ എണ്ണം ഇപ്പോഴും വളരെ കുറവാണ്. ഏറ്റവും കൂടുതല്‍ കൊറോണ ബാധയുണ്ടായിട്ടുള്ള ചൈനയിലും ഇറ്റലിയിലും ദക്ഷിണകൊറിയയിലും ഒരു ലക്ഷത്തില്‍ ഇരുപത് പേര്‍ക്ക് താഴെയാണ് രോഗബാധ ഉള്ളത്. മരിച്ചവരുടെ എണ്ണമാകട്ടെ രോഗം ബാധിച്ചവരില്‍ നാലു ശതമാനവും.

2. കൊറോണ ബാധ ഒരു ഫ്‌ലുവിലപ്പുറം കൂടുതല്‍ സങ്കീര്‍ണ്ണതയിലേയ്ക്ക് പോകാനുള്ള സാധ്യത പ്രായമായവരിലും മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കും (ഹൃദ്രോഗം, പ്രമേഹം, ശ്വാസകോശ രോഗങ്ങള്‍, കാന്‍സര്‍) ആണ് കൂടുതല്‍.

3. നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് ശരിയായ ആരോഗ്യ സംവിധാനങ്ങള്‍ ഉണ്ടാവുകയും നിങ്ങള്‍ക്ക് വേണ്ടത്ര ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്താല്‍ ഈ രോഗത്തെ മറ്റേതൊരു രോഗത്തെയും പോലെ നേരിടാം. അതുകൊണ്ട് തന്നെ അവിടെ നിന്നും നാട്ടിലേക്ക് എത്രയും വേഗം തിരിച്ചു പോകേണ്ട കാര്യമില്ല.

4. നിങ്ങള്‍ താമസിക്കുന്ന രാജ്യത്തെ മുനിസിപ്പാലിറ്റിയും, ആരോഗ്യ വകുപ്പുമെല്ലാം കൊറോണയെ നേരിടാനുള്ള അനവധി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടാകും, അവ ശ്രദ്ധിക്കണം. നിങ്ങള്‍ താമസിക്കുന്ന നാട്ടിലെ ഭാഷ പരിചയമില്ലെങ്കില്‍ ആ നാട്ടുകാരോട് ചോദിച്ചു കാര്യങ്ങള്‍ മനസിലാക്കുക.

5. മുന്‍കരുതലുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ലോകാരോഗ്യ സംഘടനയാണ് ഏറ്റവും ആധികാരികമായ വിവരങ്ങള്‍ നല്‍കുന്നത്. രോഗമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന മുന്‍കരുതലുകള്‍ എടുക്കുക.

5. കുടുംബവുമായും സുഹൃത്തുക്കളുമായും കൊറോണ വിഷയം ചര്‍ച്ച ചെയ്യുക. പ്രത്യേകിച്ചും കുടുംബത്തിലോ കൂട്ടുകാരിലോ ഒരാള്‍ക്ക് രോഗബാധ ഉണ്ടായാല്‍ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്, എങ്ങനെയാണ് പരസ്പരം സഹായിക്കാന്‍ പറ്റുന്നത് എന്നുള്ളതായിരിക്കണം ചര്‍ച്ചകള്‍. ഇക്കാര്യത്തിന് മാത്രമായി ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുക. ഇതില്‍ അനാവശ്യമായ ആശങ്കകള്‍ ഉണ്ടാക്കുന്ന പോസ്റ്റുകള്‍ ഉണ്ടാകില്ല എന്ന് ഉറപ്പു വരുത്തുക.

6. വേണ്ടത്ര ആരോഗ്യ സംവിധാനങ്ങള്‍ ഇല്ലാത്ത പല രാജ്യങ്ങളിലും മലയാളികള്‍ ജീവിക്കുന്നുണ്ട്. ഈ പ്രദേശത്തുള്ളവര്‍ രോഗബാധ ഉണ്ടായാല്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്ന് ചിന്തിക്കുക, സുഹൃത്തുക്കളുമായി സംസാരിക്കുക. നിങ്ങളുടെ ഇന്‍ഷുറന്‍സ് കന്പനിയോട് ചര്‍ച്ച ചെയ്യുക. നിങ്ങളുടെ തൊഴില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപദേശവും തേടിയതിന് ശേഷം നാട്ടിലേക്ക് പോകണോ എന്ന കാര്യം തീരുമാനിക്കുക.

7. പൊതു സുരക്ഷയും ഭക്ഷ്യസുരക്ഷയും പ്രശ്‌നമായ പ്രദേശങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ കൊറോണക്കാലത്ത് കൂടുതല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ നിങ്ങള്‍ വ്യക്തിപരമായും നിങ്ങളുടെ കമ്മ്യൂണിറ്റി അല്ലെങ്കില്‍ ക്യാംപ് വേണ്ടത്ര മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. രണ്ടാഴ്ചത്തേക്കുള്ള ഭക്ഷ്യവസ്തുക്കളും, മരുന്നുകളും മറ്റ് അത്യാവശ്യ വസ്തുക്കളും വാങ്ങി ശേഖരിക്കുന്നത് ശരിയായ നടപടിയാണ്.

8. നിങ്ങള്‍ താമസിക്കുന്ന നാടുകളിലെ ഹോസ്പിറ്റല്‍, പോലീസ് എന്നിവയുടെ എമര്‍ജന്‍സി നന്പര്‍ കണ്ടുപിടിച്ച് ഫോണില്‍ സേവ് ചെയ്യുക. എല്ലാ കുടുംബങ്ങള്‍ക്കും ഇക്കാര്യം അറിയാം എന്ന് ഉറപ്പു വരുത്തുക. അവിടെ നിന്നും അലെര്‍ട്ടുകള്‍ കിട്ടാന്‍ സൗകര്യമുണ്ടെങ്കില്‍ പേരുകള്‍ രെജിസ്റ്റര്‍ ചെയ്യുക.

9. നിങ്ങള്‍ എവിടെയാണെങ്കിലും ഏറ്റവും അടുത്ത മലയാളി അസോസിയേഷന്‍, ഇന്ത്യന്‍ എംബസ്സി, ഇവയുടെ നന്പറുകള്‍ കയ്യില്‍ കരുതുക. ഗ്രൂപ്പിലുള്ളവരുമായി ഷെയര്‍ ചെയ്യുക.

10. കേരളത്തിലുള്ള നിങ്ങളുടെ ബന്ധുക്കളുമായി ദിവസത്തില്‍ ഒരിക്കലെങ്കിലും സംസാരിക്കുക. നിങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ യഥാര്‍ത്ഥമായ സ്ഥിതിഗതികള്‍ അവരോട് പങ്കുവെക്കുക. അവര്‍ക്ക് നിങ്ങളെ കുറിച്ചുള്ള പേടി മനസ്സിലാക്കാവുന്നതാണെങ്കിലും എന്ത് ചെയ്യണം എന്നുള്ള തീരുമാനം അവരുടെ ആശങ്കകളെ അനുസരിച്ചല്ല, നിങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ പറ്റിയുള്ള നിങ്ങളുടെ അറിവിനെ അനുസരിച്ചാണ് എടുക്കേണ്ടത്.

11. നിങ്ങള്‍ ഇപ്പോള്‍ നാട്ടില്‍ ആണെങ്കില്‍ വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് മുന്‍പ് ആ യാത്ര ഒഴിവാക്കാവുന്നതാണോ എന്ന് ചിന്തിക്കുക. നിങ്ങള്‍ വിദേശത്ത് ജോലി ചെയ്യുകയോ പഠിക്കുകയോ ആണെങ്കില്‍ അവരെ വിളിച്ച് ആ സ്ഥാപനങ്ങളില്‍ എന്ത് നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നതെന്ന് അറിയുക. പല സ്ഥാപനങ്ങളും 'ൃലാീലേ ംീൃസശിഴ/ലേമരവശിഴ' തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയും കൊറോണബാധിത പ്രദേശമായതിനാല്‍ പല നാടുകളിലേക്കും നിങ്ങള്‍ ചെല്ലുന്നതിന് വിലക്കുണ്ടെന്നും, ചിലയിടത്തെല്ലാം ക്വാറന്റൈനില്‍ ആയേക്കാമെന്നുമുള്ള കാര്യം ശ്രദ്ധിക്കുക. കൂടുതല്‍ യാത്ര വിലക്കുകള്‍ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ടൂറിസത്തിനായുള്ള യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് ബുദ്ധി. ക്രൂയിസ് ഷിപ്പുകളിലൂടെ ഉള്ള ടൂറിസത്തില്‍ ഉള്‍പ്പെട്ട ആളുകള്‍ ഏറെ ബുദ്ധി മുട്ടുന്ന കഥകളും വായിക്കുന്നുണ്ടാകുമല്ലോ.

വേള്‍ഡ് മലയാളി ഫെഡറേഷന്‍
ലോകത്തിലെ തന്നെ ഏറ്റവും വലിയ മലയാളി സംഘടനായ വേള്‍ഡ് മലയാളി ഫെഡറേഷന് ഇപ്പോള്‍ ലോകത്തെ 122 രാജ്യങ്ങളില്‍ ബ്രാഞ്ചുകള്‍ ഉണ്ട്. അവയുടെ ഭാരവാഹികള്‍ ഈ സാഹചര്യത്തില്‍ മലയാളികള്‍ക്ക് വേണ്ടത്ര നിര്‍ദ്ദേശം നല്കാന്‍ തയ്യാറാണ്. ഓരോ രാജ്യത്തെയും ഭാരവാഹികളുടെയും കോണ്‍ടാക്ട് ഒന്നാമത്തെ കമന്റില്‍ ഉണ്ട്.

സുരക്ഷിതരായിരിക്കുക!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക