Image

കൊറോണ രഹിത സര്‍ട്ടിഫിക്കറ്റ് ഇല്ല; ഇറ്റലിയില്‍ കുടുങ്ങിയത് 40 ഓളം മലയാളി യാത്രക്കാര്‍

Published on 11 March, 2020
 കൊറോണ രഹിത സര്‍ട്ടിഫിക്കറ്റ് ഇല്ല; ഇറ്റലിയില്‍ കുടുങ്ങിയത് 40 ഓളം മലയാളി യാത്രക്കാര്‍


റോം: പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ പന്തം കൊളുത്തി പട പന്തളത്ത് എന്നു പറഞ്ഞ മാതിരിയാണ് ഇറ്റലിയിലെ 40 ഓളം മലയാളികള്‍. ഇറ്റലിയില്‍ നിന്നും നാട്ടിലേയ്ക്കു പോകാനായി ഇറ്റലിലെ ഫ്‌ളുമിച്ചിമോ വിമാനത്താവളത്തിലെത്തിയ 40 ഓളം മലയാളി യാത്രക്കാര്‍ക്ക് കൊറോണ ബാധയില്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് കൈവശമില്ല എന്ന കാരണത്താല്‍ അധികൃതര്‍ യാത്രാനുമതി നിഷേധിച്ചു.

എമിറേറ്റ്‌സിന്റെ വക ഇകെ 098 വിമാനത്തില്‍ റോമില്‍ നിന്ന് ദുബായിലേക്കും അവിടെ നിന്ന് കണക്ഷന്‍ ഫ്‌ളൈറ്റായ ഇകെ 530ല്‍ കൊച്ചിയിലേക്കും യാത്ര തിരിക്കാനെത്തിയവരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.

കൊറോണ ബാധ ഇല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ ഇന്ത്യയിലേക്ക് തിരിക്കാനാവില്ലെന്നാണ് വിമാനക്കമ്പനി അധികൃതര്‍ പറഞ്ഞത്.ചൊവ്വാഴ്ച ഇറ്റാലിയന്‍ സമയം ഉച്ചകഴിഞ്ഞു 3.10 നുളള ഫ്‌ളൈറ്റില്‍ (ഇന്ത്യന്‍ സമയം വൈകിട്ട് 7.40 ന്) യാത്ര തിരിക്കാനെത്തിയ കൊച്ചുകുട്ടികളും ഗര്‍ഭിണികളും ഉള്‍പ്പെടെയുള്ള നാല്‍പതോളം മലയാളികള്‍ ഉള്‍പ്പെടുന്ന സംഘമാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ചെക്ക് ഇന്‍ ചെയ്യാനായി ക്യൂവില്‍ നില്‍ക്കുമ്പോഴാണ് ഈ വിവരം ലഭിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയാണ് യാത്രക്കാര്‍ ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.

'സുഹൃത്തുക്കളെ, ഞങ്ങള്‍ ഇറ്റലിയില്‍ നിന്നാണ്. വിമാനടിക്കറ്റ് എടുത്തിട്ട് ഞങ്ങള്‍ക്കു കേരളത്തിലേക്ക് കയറാന്‍ പറ്റുന്നില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്നാണ് ഇറ്റലിയിലെ സര്‍ക്കാര്‍ പറയുന്നത്. ഞങ്ങള്‍ പിന്നീട് എവിടേയ്ക്കാണ് പോകേണ്ടത്. പ്രവാസികളായ ഞങ്ങള്‍ എവിടേയ്ക്കാണ് പോകേണ്ടതെന്ന് നിങ്ങള്‍ ഉത്തരം പറയൂ, വീഡിയോയില്‍ സംഘത്തിലെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരുടെ രോഷം വളരെ വ്യക്തമായി കേള്‍ക്കാം'.

അതേസമയം, ചൊവ്വാഴ്ച മുതല്‍ ഇറ്റലിയില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നും ഇന്ത്യയിലെത്തുന്നവര്‍ കോവിഡ് 19 ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച തന്നെ അറിയിപ്പു നല്‍കിയിരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇറ്റലിയിലേയും ദക്ഷിണ കൊറിയയിലേയും അംഗീകൃത ലാബുകളില്‍ നിന്ന് ഇത് സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരുന്നതെന്നും പറയുന്നു.

എന്നാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നവരെ ഇക്കാര്യം വിമാനക്കമ്പനി അറിയിച്ചിരുന്നില്ലെന്നാണ് യാത്രക്കാര്‍ നല്‍കിയ വിവരം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക