Image

ഓസ്ട്രിയ കൊറോണ വൈറസ് ഭീതിയില്‍: പ്രമുഖ ദേവാലയങ്ങളില്‍ നിന്നും ഹന്നാന്‍ വെള്ളം നീക്കം ചെയ്തു

Published on 29 February, 2020
ഓസ്ട്രിയ കൊറോണ വൈറസ് ഭീതിയില്‍: പ്രമുഖ ദേവാലയങ്ങളില്‍ നിന്നും ഹന്നാന്‍ വെള്ളം നീക്കം ചെയ്തു
വിയന്ന: വടക്കന്‍ ഇറ്റലിയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഓസ്ട്രിയയിലും ആദ്യമായി രണ്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നു രാജ്യത്തിന്റെ പല ഭാഗത്തും സമാനമായ കേസുകള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. അതേസമയം യൂറോപ്പില്‍ കൊറോണ വൈറസ് ഒരു പകര്‍ച്ച വ്യാധിയായി തീരുമോയെന്ന ആശങ്ക ശക്തമാണ്.

വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് കര്‍ശന ജാഗ്രത ഏര്‍പ്പെടുത്തി. ഇറ്റലിയിലേക്കുള്ള അതിര്‍ത്തി അടയ്ക്കുകയും രാജ്യാന്തരയാത്രക്കാരെ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം ജാഗ്രത നിര്‍ദ്ദേശത്തിന്റെ ഭാഗമായി പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ വിയന്നയിലെയും സാല്‍സ്ബുര്‍ഗിലെയും പ്രധാന കത്തീഡ്രലുകളിലെ പൊതുഇടങ്ങളില്‍ വച്ചിരിക്കുന്ന ഹനാന്‍ വെള്ളം നീക്കം ചെയ്തു.

പൊതു ഇടങ്ങളില്‍ അനേകം ആളുകള്‍ ഒരുമിച്ചു കൂടുന്നത് ഒഴിവാക്കാനും പ്രശ്നബാധിത പ്രദേശങ്ങളിലെ ആളുകളോട് കഴിവതും വീടുകളില്‍തന്നെ തുടരാനും സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ചു ലോവര്‍ ഓസ്ട്രിയയിലെ ഹൊള്ളാബ്രൂണിലെ ഹൈസ്‌കൂളില്‍ ഒരു വിദ്യാര്‍ഥിക്ക് വൈറസ് സ്ഥിരീകരിച്ചതിന്റെ വെളിച്ചത്തില്‍ അതെ സ്‌കൂളിലെ 23 വിദ്യാര്‍ഥികളെ വൈറസ് ബാധിച്ചട്ടുണ്ടാകാമെന്ന സംശയത്തില്‍ പ്രത്യേക നീരിക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. നാല് അധ്യാപകരോടും വീടുകളില്‍ തന്നെ കഴിയണമെന്ന് നിര്‍ദ്ദേശിച്ചട്ടുണ്ട്.

ഇപ്പോഴത്തെ നടപടികള്‍ മാര്‍ച്ച് 11 വരെ തുടരും. ഇതുവരെ 200 സംശയകരമായ കേസുകളാണ് ഓസ്ട്രിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്. സമഗ്രമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുന്നതിനുവേണ്ടി മെഡിക്കല്‍ സ്റ്റാഫ് സര്‍ക്കാറുമായി നിരന്തരം കൂടിക്കാഴ്ച നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സംശയം ഉണ്ടായാല്‍ ആരോഗ്യപരിപാലനത്തിനുള്ള ഹെല്‍പ് ലൈന്‍ 1450 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക