2020 ഫെബ്രുവരി ഇരുപത്തിയൊന്നാം തിയതി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയില്‍ക്കൂടി ദൃശ്യമായ ഒരു അത്ഭുത സിദ്ധിയെ മാര്‍പാപ്പാ അംഗീകരിച്ചു. ദേവ സഹായം പിള്ളയെ വിശുദ്ധനാക്കാനുള്ള എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയായിരിക്കുന്നു. ഇന്ത്യയില്‍നിന്നും വിശുദ്ധപട്ടം കിട്ടുന്ന ആദ്യത്തെ അല്മായന്‍ ദേവസഹായം പിള്ളയായിരിക്കും. അദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റി ആധികാരികമായ ഒരു ചരിത്ര രേഖയില്ല. കോട്ടാര്‍ രൂപതയുടെ വെബ്സൈറ്റില്‍ ദേവസഹായം പിള്ളയുടെ ജീവചരിത്രം സംഗ്രഹിച്ചിട്ടുണ്ട്. രൂപതയുടെ വിവരശേഖരണത്തില്‍നിന്നും അദ്ദേഹത്തെപ്പറ്റി വായിച്ചറിഞ്ഞ ആധികാരികമല്ലാത്ത ചരിത്രവും ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
'തിരുവിതാംകൂര്‍ രാജാവ് മാര്‍ത്താണ്ഡ വര്‍മ്മയുടെ കാലത്താണ് ശ്രീ പത്ഭനാഭ സ്വാമി ക്ഷേത്രം പണിയാരംഭിച്ചത്. നീലകണ്ഠപിള്ള (ദേവസഹായം) ക്ഷേത്രത്തിന്റെ മേല്‌നോട്ടക്കാരനും കാര്യക്കാരനുമായിരുന്നു. 1741-ല്‍ കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാം കൂര്‍ സൈന്യം ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തി. തടവുകാരനാക്കപ്പെട്ട ഡച്ചുകാരനായ 'ഡിലനായിയെ' രാജാവ് സൈന്യാധിപനാക്കി നിയമിച്ചു. ഉദയ ഗിരി കോട്ട പണിയുന്ന ചുമതല ഡിലനായിക്കായിരുന്നു. കോട്ടയ്ക്കുള്ളില്‍ രാജകീയ അനുമതിയോടെ ഒരു ദേവാലയവും പണിതുയര്‍ത്തി. ഡിലനായി വലിയ ക്രിസ്തു ഭക്തനായിരുന്നു. അദ്ദേഹത്തിന്റെ വിശുദ്ധിയും പ്രാര്‍ത്ഥനാ ജീവിതവും കണ്ട നീലകണ്ഠന് യേശുവിനെ കുറിച്ച് അറിയാന്‍ താല്പര്യമുണ്ടായി. ഡിലനായി അദ്ദേഹത്തെ തിരുനല്‍വേലിയിലുള്ള ഒരു പള്ളിയില്‍ മതപഠനത്തിനായി അയച്ചു. 1745-ല്‍ ഫാദര്‍ ജിയോവാന്നി ബാറ്റിസ്റ്റ ബുട്ടറി (Fr. Giovanni Battista Buttari) വടക്കന്‍കുളം അദ്ദേഹത്തിന് മാമോദീസ നല്‍കി ക്രിസ്ത്യാനിയാക്കി. അദ്ദേഹം ദേവസഹായം പിള്ള എന്ന പേര് സ്വീകരിച്ചു.
ആധികാരികമായ രേഖകളില്ലെങ്കിലും ദേവസഹായത്തിന്റെ ജീവചരിത്ര രേഖകള്‍ കോട്ടാര്‍ രൂപതയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. '1712 -ല്‍ കന്യാകുമാരി ഡിസ്ട്രിക്ടില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും ദേവകിയമ്മയുടെയും മകനായി ദേവസഹായം പിള്ള ജനിച്ചു. 'അമ്മ നായര്‍ സമുദായത്തിലുള്ള ഒരു സ്ത്രീയായിരുന്നു. ശിവന്റെ പേരില്‍ നീലകണ്ഠന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. മരുമക്കത്തായം നിലനിന്നതുകൊണ്ട് അദ്ദേഹത്തിന്റെ ജാതി നായരായി അറിയപ്പെട്ടു. 'നീലം'വളര്‍ന്നു കഴിഞ്ഞപ്പോള്‍ രാജകൊട്ടാരത്തില്‍ നല്ല സ്ഥാനമാനങ്ങള്‍ നല്‍കിയിരുന്നു. പേരിന്റെ കൂടെ പിള്ളയെന്ന സ്ഥാനപ്പേരും നല്‍കി. അങ്ങനെയാണ് നീലകണ്ഠന്‍ പിള്ളയായത്. അദ്ദേഹത്തിന്റെ പിതാവ് ശിവന്റെ പേരില്‍ പ്രതിഷ്ട ചെയ്ത ഒരു അമ്പലത്തിന്റെ പൂജാരിയായിരുന്നു. ബാലനായപ്പോള്‍ തന്നെ ആയുധ കലകളില്‍ പ്രാവിണ്യം നേടിയിരുന്നു. തമിഴും മലയാളവും സംസ്‌കൃതവും പഠിച്ചിരുന്നു. കൂടാതെ കളരിപ്പയറ്റും മര്‍മ്മ ശാസ്ത്രവും പഠിച്ചു. നീലകണ്ഠ പിള്ള മാര്‍ത്താണ്ഡ വര്‍മ്മ രാജാവിന്റെ പട്ടാളക്കാരനായി സേവനം ആരംഭിച്ചു. പിന്നീട് പത്ഭനാഭപുരത്തുള്ള നീലകണ്ഠ സ്വാമി ക്ഷേത്രത്തിലെ ചുമതലക്കാരനായി ജോലിയെടുത്തു. ഉദയ ഗിരി കോട്ട ഡച്ചുകാരനായ ഡിലനായുടെ നേതൃത്വത്തിലായിരുന്നു പണിതുകൊണ്ടിരുന്നത്. തൊഴിലാളികള്‍ക്ക് കൂലി കൊടുക്കുന്ന ചുമതല നീലകണ്ഠ പിള്ളയ്ക്കായിരുന്നു. നല്ല വിദ്യാസമ്പന്നനും, കളരിപ്പയറ്റ് വിദഗ്ദ്ധനുമായ നീലകണ്ഠ പിള്ളയെ രാജാവിനു വളരെ പ്രിയമായിരുന്നു. അമ്പലത്തില്‍ പൂജാ കര്‍മ്മങ്ങളുമായി ഭക്തനായി കഴിഞ്ഞിരുന്നു. അമ്പലത്തിന്റെ സുരക്ഷിതത്വ ചുമതലയും നീലകണ്ഠനായിരുന്നു. അദ്ദേഹം ഒരു ബ്രാഹ്മണ സ്ത്രീയായ ഭാര്‍ഗവി അമ്മാളിനെ വിവാഹം ചെയ്തു. നീലകണ്ഠന്‍ ഭൂസ്വത്തുണ്ടായിരുന്ന ധനികനായിരുന്നതുകൊണ്ട് നിരവധി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ അദ്ദേഹത്തിനുവേണ്ടി വിവാഹ വാഗ്ദാനമായി വരുമായിരുന്നു. '
കരിഷ്മാറ്റിക്ക് നേതാവായ 'ബെന്നി പുന്നത്തറ' എഴുതിയ ദേവസഹായം പിള്ളയുടെ ജീവിതത്തെ സംബന്ധിച്ചുള്ള ഒരു ലേഖനത്തിന്റെ പ്രസക്തഭാഗങ്ങളില്‍നിന്നും ഭാവനാത്മകമായ ചില വിവരങ്ങള്‍ ചുരുക്കമായി ഇവിടെ ചേര്‍ക്കുന്നു. 'പിള്ളയുടെ ക്രിസ്തുമതത്തിലേക്കുള്ള മാറ്റം മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവിന്റെ ദളവായായ രാമയ്യന് അതൃപ്തിയുണ്ടാക്കി. ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ചില്ലെങ്കില്‍ കൊന്നു കളയുമെന്ന ഭീഷണി പ്പെടുത്തി. വസ്ത്രം ഊരി രാജ സന്നിധിയില്‍ കൊണ്ടുപോയിയെന്നും മതത്തില്‍ തിരിച്ചു വന്നാല്‍ വലിയ ഉദ്യോഗങ്ങള്‍ വാഗ്ദാനം ചെയ്തെന്നും കഥകള്‍ തുടരുന്നു. ദണ്ഡന മുറകള്‍ നല്‍കിയെന്നും കഴുത്തില്‍ എരിക്കിന്‍ മുള്ള് ഇട്ടു വലിച്ചെന്നും അക്കാലങ്ങളില്‍ ക്രിസ്ത്യാനികളെ മുഴുവന്‍ രാജാവ് പീഡിപ്പിച്ചെന്നും പറയുന്നു. എരുമപ്പുറത്ത് കയറ്റി ചാട്ട വാറുകൊണ്ട് അടിച്ചിട്ടും അദ്ദേഹം ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ചില്ല. ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളില്‍ മുളക് പൊടി വിതറി നട്ട വെയിലില്‍ നിര്‍ത്തിയിരുന്നു. പ്രതിദിനം ചാട്ടവാറുകള്‍ കൊണ്ടുള്ള 'മുപ്പതു അടികള്‍' വീതം സഹിക്കേണ്ടി വന്നു. ദാഹിക്കുമ്പോള്‍ ചകിരി ചീഞ്ഞ അഴുക്കു ജലം കുടിപ്പിച്ചിരുന്നു. പുറത്തുനിന്നുള്ള ചോരത്തുള്ളികള്‍ എരുമയുടെ പുറത്തുംകൂടി ഒലിച്ചു. വഴിവക്കില്‍ ചിലര്‍ കരയുമ്പോള്‍ മറ്റു ചിലര്‍ പൊട്ടി ചിരിക്കുമായിരുന്നു.' (Ref:ബെന്നി പുന്നത്തറ) കോട്ടാര്‍ രൂപതയും പുരോഹിതരും വിശ്വാസികളെ കൂടതന്ത്രങ്ങളില്‍ക്കൂടി കെണിയില്‍ പെടുത്തുവാന്‍ തക്കവണ്ണം നിരവധി കഥകള്‍ ഇതിനോടകം വിശുദ്ധനെപ്പറ്റി പ്രസിദ്ധീകരിച്ചു കഴിഞ്ഞു. 1749 മുതല്‍ 1752 വരെ കഠിനമായി പീഡിപ്പിച്ച ശേഷം നാഗര്‍കോവില്‍ തിരുനെല്‍വേലി റോഡ് സൈഡിലുള്ള ഒരു വനപ്രദേശത്തു മാര്‍ത്താണ്ഡ വര്‍മ്മയുടെ പട്ടാളക്കാര്‍ ദേവസഹായം പിള്ളയെ വെടി വെച്ചുകൊന്നുവെന്നാണ് കഥ.
2012 ജൂണ്‍ ഇരുപത്തിയെട്ടാം തിയതി രക്തസാക്ഷിയായ ദേവസഹായം പിള്ളയെ സഭയുടെ വിശുദ്ധനാക്കുന്ന ആദ്യത്തെ പടിയായി വാഴ്ത്തപ്പെട്ടവന്‍ എന്നു പ്രഖ്യാപിച്ചു. ദേവസഹായത്തെ വാഴ്ത്തപ്പെട്ടവനെന്നു വിളിക്കാനുള്ള സഭയുടെ ചേതോവികാരം എന്തായിരിക്കും? ഇങ്ങനെ ഒരാളിന്റെ ജീവിതവുമായി ചരിത്രത്തില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ആരെയാണ് സാധാരണ രക്തസാക്ഷിയെന്നു വിളിക്കാറുള്ളത്. പോപ്പ്, യൂറോപ്പിന്റെ മേല്‍ പരമാധികാരിയായിരുന്ന കാലത്തില്‍ സഭയ്ക്കു വേണ്ടി യുദ്ധം ചെയ്തു മരിക്കുന്ന പട്ടാളക്കാരെ സഭയുടെ രക്തസാക്ഷികളെന്നു വിളിച്ചിരുന്നു. സഭയുടെ ഈ വീര ശൂര പരാക്രമികള്‍ കൊല്ലും കൊലയും അക്രമണങ്ങളും നടത്തുമായിരുന്നു. കീഴടങ്ങുന്നവരെ മതപരിവര്‍ത്തനവും നടത്തിയിരുന്നു. സ്വന്തം ജീവിതം ഏറ്റുമുട്ടലില്‍ നഷ്ടപ്പെടുകയും ചെയ്യാമായിരുന്നു. ഈ രക്തസാക്ഷികള്‍ കന്യാകുമാരിയില്‍നിന്ന് ആയിരക്കണക്കിന് മൈലുകള്‍ക്കുമപ്പുറം സഭയ്ക്കുവേണ്ടി ത്യാഗം അനുഷ്ടിച്ചവരായിരുന്നു. രക്തസാക്ഷികളുടെ രക്തം സഭയുടെ ബീജമാണെന്ന് രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന 'ഫാദര്‍ ടെര്‍ട്ലിന്‍' എഴുതി. സഭയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനുള്ള ചുടുരക്തം ഓരോ രക്തസാക്ഷികളും വഹിച്ചിരുന്നു.
രക്തസാക്ഷിത്വത്തിന്റെയും വിശുദ്ധ പദവികളുടെയും പിന്നിലുള്ളത് മതത്തില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുകയെന്നുള്ളതാണ്. വത്തിക്കാന്റെ അസ്തിത്വം നില നിര്‍ത്തുന്ന യോദ്ധാക്കളാണ് ഈ രക്തസാക്ഷികളെന്ന് ജോണ്‍ പോള്‍ പറയുകയുണ്ടായി. സഭയുടെ ആദ്യ നൂറ്റാണ്ടുകള്‍ സഭയെ രക്തസാക്ഷികളുടെ രക്തം കൊണ്ട് പടുത്തുയര്‍ത്തിയതായിരുന്നു. ദൈവത്തിനു വേണ്ടി മരിച്ച അജ്ഞാത യോദ്ധാക്കളെന്നും അവരെ വിശേഷിപ്പിക്കാറുണ്ട്.
മതം മനുഷ്യന്റെ ആന്തരിക ചിന്തകളെയും മനുഷ്യത്വത്തെയും ഉണര്‍ത്തുന്നുവെന്നാണ് വെപ്പ്. മതത്തില്‍നിന്നു അവനില്‍ ദിവ്യത്വവും കല്‍പ്പിക്കുന്നു. ഇത്തരം ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ മതത്തിന്റെ പരിപാവനത മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ മതം രാജ്യങ്ങള്‍ കീഴ്‌പെടുത്തി സമ്മര്‍ദങ്ങളില്‍ക്കൂടെ മതപ്രചാരണം നടത്തുന്നുവെങ്കില്‍ അതില്‍ വിശ്വസിക്കുന്ന മതത്തെ എന്തു പേരു വിളിക്കണമെന്ന് വ്യക്തമല്ല. മതം എന്നാല്‍ അഭിപ്രായങ്ങള്‍ എന്നാണ് അര്‍ത്ഥം. കൊളോണിയല്‍ കാലങ്ങളില്‍ രാജ്യങ്ങള്‍ കീഴടക്കുന്ന സമയം അവിടെയുള്ള ജനങ്ങളെ ഭീക്ഷണികള്‍കൊണ്ട് ക്രിസ്തു മതത്തില്‍ ചേരാന്‍ നിര്‍ബന്ധിച്ചിരുന്നു. ബലപ്രയോഗത്തോടെയുള്ള മത പരിവര്‍ത്തനത്തെ സ്വദേശികളായ നാട്ടുകാര്‍ എതിര്‍ക്കുമ്പോള്‍ ഏറ്റുമുട്ടലുകളും സംഭവിക്കാം. സഭയുടെ യോദ്ധാക്കളും അവിടെ മരിക്കാനിട വരുന്നു. പിന്നീട് അവരെ സഭയ്ക്കു വേണ്ടി മരിച്ച രക്തസാക്ഷികളായി വാഴ്ത്തുകയും ചെയ്യും.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇന്ത്യയില്‍ വന്നപ്പോള്‍ പറഞ്ഞ വാക്കുകളില്‍ ചില യാഥാസ്ഥികരായ ഹിന്ദുക്കളെ ചൊടിപ്പിച്ചിരുന്നു. 'ആദ്യത്തെ പത്തു നൂറ്റാണ്ടുകളില്‍ ഞങ്ങള്‍ യൂറോപ്പിനെ ക്രിസ്തീയ രാജ്യങ്ങളാക്കി. രണ്ടാമത്തെ പത്തുനൂറ്റാണ്ടുകള്‍ അമേരിക്ക ഭൂഖണ്ഡത്തെയും ക്രിസ്ത്യന്‍ രാജ്യങ്ങളാക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഏഷ്യ മുഴുവന്‍ ഞങ്ങള്‍ കുരിശുകള്‍ നാട്ടും'. സഭയ്ക്ക് ആത്മാക്കളുടെ സമൃദ്ധി ആവശ്യമാണ്. അതിന്റെ പരിണിത ഫലമാണ് രക്തസാക്ഷികള്‍. സഭ കേരളത്തിലും തമിഴ് നാട്ടിലും ശ്രീ ലങ്കയിലും രക്തസാക്ഷികളെ തേടി നടക്കുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ രക്തസാക്ഷികളുടെ ധീരോജ്വലമായ ഡോകുമെന്റുകള്‍ ശേഖരിക്കാനും ആവശ്യപ്പെട്ടിരുന്നു.
രക്തസാക്ഷിയായ ഒരു വിശുദ്ധനെ തേടിയുള്ള ഖനനത്തില്‍ കണ്ടുപിടിച്ചയാളാണ്, ദേവസഹായം പിള്ള. ദേവസഹായം പിള്ളയുടെ ചരിത്രം നിരവധി ക്രിസ്ത്യന്‍ വെബ്സൈറ്റുകളിലും ചേര്‍ത്തിട്ടുണ്ട്.
ദേവസഹായ പിള്ളയെ വിശുദ്ധനാക്കുക വഴി സഭയുടെ അന്തസ്സിനും സമൂഹത്തിനും ഗുണപ്രദമാവുമെന്നാണ് കോട്ടൂര്‍ രൂപത വെബ്സൈറ്റ് പറയുന്നത്. അതില്‍നിന്നും മനസിലാക്കേണ്ടത് ദേവസഹായം പിള്ള സഭയുടെ പുതിയ ഒരു വ്യാവസായിക ഉല്‍പ്പന്നമെന്നാണ്. വ്യവസായത്തിനായുള്ള സഭയുടെ ഒരു ഉപകരണം മാത്രം. സഭയുടെ ഈ വിശുദ്ധനെ വാഴിക്കുന്നതില്‍ക്കൂടി യാതൊരു ആദ്ധ്യാത്മികതയും കാണുന്നില്ല. ഏതെല്ലാം ദിശയില്‍ ഈ വ്യാവസായിക ഉല്‍പ്പന്നം പ്രയോജനപ്പെടുത്താമെന്നും സഭ ചിന്തിക്കുന്നു. ദേവസഹായത്തോടുള്ള ഭക്തി അക്രൈസ്തവരിലും കടന്നുകൂടും. തമിഴ് നാട്ടിലും തെക്കേ കേരളത്തിലും ശ്രീ ലങ്കയിലും ഈ വിശുദ്ധന്‍ പ്രസിദ്ധനാകും. അതുമൂലം ആ ഭൂപ്രദേശങ്ങളിലെല്ലാം ധനസമ്പാദനത്തോടൊപ്പം മതം പ്രചരിക്കുകയും ചെയ്യാം.
ദേവസഹായം പിള്ളയുടെ 'വിശുദ്ധീകരണ ദിനം' ജനുവരി പതിനാലാം തിയതിയെന്നാണ് സഭയുടെ കലണ്ടറില്‍ കുറിച്ചിരിക്കുന്നത്. ആ ദിവസമാണ് ദേവസഹായം പിള്ള രക്തസാക്ഷിയായി എന്നുള്ള കഥയും. കത്തോലിക്ക ബിഷപ്പ് കോണ്‍ഫറന്‍സും ആ തിയതി അംഗീകരിച്ചു. ജനുവരി പതിനാലാം തിയതി ഹിന്ദുക്കളുടെ ഒരു പുണ്യ ദിനമാണ്. അന്നേദിവസമാണ് തമിഴര്‍ 'പൊങ്കല്‍' ആചരിക്കുന്നതും. പൊങ്കല്‍ ദിവസം തന്നെ ദേവസഹായ പിള്ളയുടെ രക്തസാക്ഷി ദിനം ആഘോഷിക്കുന്നതില്‍ ഹൈന്ദവ സംഘടനകളിലും എതിര്‍പ്പുണ്ട്. സ്ഥലത്തെ ആചാരങ്ങളായ പൊങ്കല്‍ ദിന ആചാരങ്ങളെ ഇല്ലാതാക്കാനുള്ള ഗൂഢതന്ത്രമാണ് ദേവസഹായ പിള്ളയുടെ മരിച്ച ദിനം കൊണ്ടാടുന്നതെന്നും കരുതുന്നു. രാഷ്ട്രീയ ലക്ഷ്യവും മത പരിവര്‍ത്തനവുമെന്ന് ചില ഹൈന്ദവ സംഘടനകള്‍ വിശ്വസിക്കുന്നു.
ചരിത്രപരമായ തെളിവുകളോടെയാണ് ദേവസഹായത്തിന്റെ ഈ വിശുദ്ധ പദവിയെന്നു സാധാരണക്കാര്‍ വിശ്വസിക്കുന്നു. മണ്ണിന്റെ പുത്രനെന്നു കരുതുകയും ചെയ്യുന്നു. വിശ്വാസത്തിനടിമപ്പെട്ടു കഴിഞ്ഞാല്‍ സത്യം അന്വേഷിക്കാന്‍ ആരും മെനക്കെടാറില്ല. ദേവസഹായം പിള്ളയുടെ കഥ ചരിത്രമല്ലെന്ന് സഭയ്ക്കും അറിയാം. ഗവേഷണം നടത്തുന്നവര്‍ക്ക് മണ്ണിന്റെ ഈ പുത്രന്‍ വെറും കെട്ടുകഥയെന്നു മനസിലാകും. സത്യത്തിനു വിരുദ്ധമായ കഥകളാണ് സഭ നെയ്തുണ്ടാക്കിയിരിക്കുന്നത്.
പ്രസിദ്ധ ചരിത്രകാരനായ ശ്രീധര മേനോന്‍ 2004 ജനുവരി ഇരുപത്തിനാലാം തീയതി നടത്തിയ ഒരു അഭിമുഖ സംഭാഷണത്തില്‍ പറഞ്ഞു, 'തിരുവിതാം കൂറിന്റെ ചരിത്രത്തില്‍ മതം മാറ്റിയെന്ന പേരില്‍ ഒരാളെ പോലും രാജവംശം ശിക്ഷിച്ചിട്ടില്ല. ആരെയും വധിച്ചിട്ടില്ല. ദേവസഹായത്തിന്റെ കഥ നല്ലവണ്ണം നെയ്‌തെടുത്തതും ഭാവനയില്‍ കുരുത്തതുമാണ്.' ഇന്ത്യയുടെ ചരിത്ര ഗവേഷകനും ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് അദ്ധ്യക്ഷനുമായിരുന്ന (Council of Historical Research, ICHR) എംജിഎസ് നാരായണന്‍ പറഞ്ഞത് 'കേരള ചരിത്രത്തില്‍ നീലകണ്ഠ പിള്ള യെന്നോ ദേവസഹായം പിള്ളയെന്നോ പേരുള്ള ഒരു പട്ടാള മേധാവി മാര്‍ത്താണ്ഡ വര്‍മ്മയ്ക്കുണ്ടായിരുന്നതായി അറിവില്ലാ'യെന്നാണ്.
ചരിത്രകാരനായ 'ശ്രീ നാഗം അയ്യ' ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്, 'ദേവസഹായം പിള്ളയുടെ കഥകള്‍ ആദ്യം പ്രചാരത്തില്‍ വന്നത് മതം മാറിയ പുതു ക്രിസ്ത്യാനികളില്‍ നിന്നുമെന്നാണ്. കര മൂപ്പന്മാരുടെയും പൂര്‍വികരുടെയും വീരകഥകള്‍ പ്രചരിപ്പിക്കുക എന്നത് ഹിന്ദുക്കളില്‍ താഴ്ന്ന വിഭാഗങ്ങളിലുള്ളവരുടെ കീഴ്വഴക്കമായിരുന്നു. പിന്നീട് അവരെ കുലദൈവങ്ങളായി ആചരിക്കുകയും ചെയ്യും. അതുപോലെ പുതുക്രിസ്ത്യാനികളിലും പൂര്‍വികരുടെ വീര കഥകള്‍ പ്രചരിപ്പിക്കുന്ന കീഴ്വഴക്കമുണ്ടായിരുന്നു.' അങ്ങനെ ദേവസഹായം പിള്ളയ്ക്കും വ്യാജ കഥകളില്‍ വീരപട്ടം ലഭിച്ചുവെന്നു കരുതണം.
ദേവ സഹായ പിള്ളയെപ്പറ്റി എഴുതുന്ന ക്രിസ്ത്യന്‍ കഥാകൃത്തുക്കള്‍ തിരുവിതാം കൂര്‍ രാജാക്കന്മാരുടെ കാലത്ത് മതപീഡനം ഉണ്ടായിരുന്നുവെന്ന കെട്ടുകഥകള്‍ എഴുതിക്കൊണ്ടിരിക്കുന്നു. മതപീഡനം സ്ഥാപിക്കാന്‍ വ്യാജ തെളിവുകളും സൃഷ്ടിക്കുന്നു. ചരിത്രത്തില്‍ എന്തു തെളിവെന്ന് ഇവര്‍ക്കാര്‍ക്കും സ്ഥാപിക്കാന്‍ സാധിക്കുന്നില്ല. അതേ സമയം ക്രിസ്ത്യാനികളെയും ദേവ സഹായത്തേയും പീഡിപ്പിച്ചെന്നു പറയുന്ന മാര്‍ത്താണ്ഡ വര്‍മ്മ രാജാവ് വരാപ്പുഴ പള്ളിക്ക് സ്ഥലം ദാനം ചെയ്യുകയും പള്ളിക്ക് കരം അടയ്ക്കേണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. (തിരുവിതാംകൂര്‍ മാനുവല്‍ , വോളിയം l. പേജ് 16, ടി.കെ. വേലുപ്പിള്ള )
നീലകണ്ഠ പിള്ളയെ അടക്കിയ കോട്ടാര്‍ പള്ളി ഫ്രാന്‍സീസ് സേവ്യറിന്റെ പേരിലാണ്. കന്യാകുമാരിയില്‍ നല്ലൊരു ശതമാനം ക്രിസ്ത്യാനികളുണ്ട്. സെന്റ്. തോമസ് രക്തസാക്ഷിയായതുപോലെ നീലകണ്ഠ പിള്ളയും രക്തസാക്ഷിയായി സഭയുടെ ഔദ്യോഗിക റിക്കോര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നു. തിരുവിതാംകൂറിലെ മഹാരാജാവ് മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് 'പിള്ളയെ' മൂന്നു വര്‍ഷം ജയിലില്‍ അടച്ച് പീഡിപ്പിച്ചു കാട്ടില്‍ കൊണ്ടുപോയി വെടി വെച്ചു കൊന്നുവെന്നുള്ള കഥയും വിശ്വസിക്കാന്‍ വിശ്വാസികളുമുണ്ടാവും. കേരള ജനത ബഹുമാനിച്ചിരുന്ന വീര മാര്‍ത്താണ്ഡ വര്‍മ്മ രാജാവിനെ ചരിത്രത്തിലെ വില്ലനായും ചിത്രീകരിക്കും. ദേവസഹായത്തെപ്പറ്റി വ്യജകഥകള്‍ നെയ്തുണ്ടാക്കി പ്രചരിപ്പിക്കുന്ന വഴി മഹാനായ ഒരു രാജാവിനെയാണ് അപമാനിക്കുന്നത്. ദേവസഹായത്തിന്റെ കെട്ടുകഥയിലൂടെ അന്നത്തെ കേരള സമൂഹത്തെ ബാര്‍ബേറിയന്‍മാരായും ചിത്രീകരിക്കുന്നു.
ചരിത്രകാരനായ ടി. കെ. വേലുപ്പിള്ള, തിരുവിതാംകൂര്‍ മാനുവലില്‍ വോളിയം ഒന്നില്‍ പതിനാറാം പേജില്‍ എഴുതിയിരിക്കുന്നത് നോക്കുക, 'തിരുവിതാകൂര്‍ മഹാരാജാവായിരുന്ന കാര്‍ത്തിക തിരുന്നാള്‍, ഡിലനായി ആവശ്യപ്പെട്ട പ്രകാരം 'ഉദയഗിരി പള്ളി' പണിക്കുള്ള ചെലവുകള്‍ വഹിച്ചു. കൂടാതെ രാജാവ് പള്ളി വികാരിക്ക് 100 പണം ശമ്പളവും നല്കുന്നുണ്ടായിരുന്നു. സ്‌കോട്ടീഷ് ക്രിസ്ത്യാനിയായ കേണല്‍ മണ്‍റോ തിരുവിതാം കുര്‍ ദിവാനായിരുന്നു. ക്രിസ്ത്യാനികളോട് വിരോധമുള്ള രാജാവ് ക്രിസ്ത്യാനിയെ ദിവാനാക്കുന്നതും വിരോധാഭാസമാണ്. തിരുവിതാം കുര്‍ രാജാക്കന്മാരെ മതഭ്രാന്തരായി ചിത്രീകരിക്കുന്നവര്‍ രാജാക്കന്മാര്‍ക്ക് അക്കാലങ്ങളില്‍ ക്രിസ്ത്യാനികളുമായുണ്ടായിരുന്ന സഹകരണവും പഠിക്കണം. കൂടുതല്‍ രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ രാജാക്കന്മാരെ വര്‍ഗീയവാദികളായി ചിത്രീകരിക്കേണ്ടത് സഭയുടെ ആവശ്യമായി മാറിയിരിക്കുന്നു.
ഡച്ചുകാരനായ 'ഡിലനായി' ഒരു പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനിയായിരുന്നു. ഉദയഗിരി ഫോര്‍ട്ടിലുള്ള അദ്ദേഹത്തിന്റെ പള്ളി പ്രൊട്ടസ്റ്റന്റുകാരുടെ പള്ളിയാണ്. പോരാഞ്ഞ് ഇന്ത്യയിലുള്ള ഡച്ചു മിഷിനറിമാരായിരുന്നു അന്ന് മതം മാറുന്നവര്‍ക്ക് മാമ്മോദീസ കൊടുത്തിരുന്നതും. അങ്ങനെയുള്ള സാഹചര്യത്തില്‍ ഡിലനായി എന്തുകൊണ്ട് നീലകണ്ഠ പിള്ളയെ കത്തോലിക്കനായി മാമ്മോദീസ മുക്കാന്‍ അയച്ചു. മഹാരാജാവിന്റെ ജനറല്‍ മാമ്മോദീസ മുങ്ങിയാല്‍ രാജാവിന് എന്തെങ്കിലും പ്രായോജനമുണ്ടാകുമായിരുന്നോ? ഉയര്‍ന്ന ജാതിക്കാരനായ നീലകണ്ഠ പിള്ള യാതൊരു രാഷ്ട്രീയ സ്വാധീനവുമില്ലാത്ത കത്തോലിക്ക സഭയില്‍ മാമ്മോദീസ മുങ്ങിയാല്‍ എന്ത് നേട്ടമായിരുന്നു അയാള്‍ക്ക് ഉണ്ടാവുന്നത്? ഇതില്‍ നിന്നും മനസിലാക്കേണ്ടത് ദേവസഹായം പിള്ളയുടെ കള്ളക്കഥ രചിച്ചവര്‍ക്ക് അന്നത്തെ തിരുവിതാം കൂറിന്റെ രാഷ്ട്രീയ സാമൂഹിക ചരിതം അറിഞ്ഞു കൂടായിരുന്നുവെന്നാണ്. അല്ലെങ്കില്‍ അന്നത്തെ കാലത്തെ യൂറോപ്പിന്റെ രാഷ്ട്രീയ പശ്ചാത്തലവും അവര്‍ക്ക് അജ്ഞാതമായിരുന്നു. റ്റി.കെ. വേലുപ്പിള്ളയുടെ ബുക്കില്‍ മാര്‍ത്താണ്ഡ വര്‍മ്മ രാജാവിന്റെ തിരുവിതാം കൂര്‍ പട്ടാളത്തില്‍ ഈഴവരും ക്രിസ്ത്യാനികളും മുസ്ലിമുകളും ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. (വോളിയം 4, പേജ് 122) അങ്ങനെയെങ്കില്‍ ക്രിസ്ത്യാനിയായ ദേവസഹായം പിള്ള എങ്ങനെ കുറ്റവാളിയാകും?
നീലകണ്ഠ പിള്ളയെ മത പരിവര്‍ത്തനം ചെയ്ത നാളുകളില്‍ യൂറോപ്പില്‍ പ്രൊട്ടസ്റ്റന്റ്കാരും കത്തോലിക്കരും തമ്മില്‍ പരസ്പ്പരം യുദ്ധം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യയിലും കത്തോലിക്കരും പ്രൊട്ടസ്റ്റന്റ്കാരുമായുള്ള വഴക്കുകള്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു. കൊച്ചി ഫോര്‍ട്ട് പിടിച്ച ശേഷം പ്രൊട്ടസ്റ്റന്റ് ഡച്ചുകാര്‍ ഹോളി അന്റോണിയോ കത്തോലിക്ക പള്ളിയുടെ പേര് ഹോളി ഫ്രാന്‍സിസ് പ്രൊട്ടസ്റ്റന്റ് ചര്‍ച്ച് എന്ന പേരില്‍ മാറ്റിയെഴുതി. അവിടെ വാസ്‌കോഡി ഗാമയുടെ ഭൗതിക അവശിഷ്ടം നിലകൊള്ളുന്നു. ഈ പള്ളി ഇപ്പോള്‍ പ്രൊട്ടസ്റ്റന്റ് സഭയായ സിഎസ്ഐ സഭയുടെ നിയന്ത്രണത്തിലാണ്.
ഇന്ത്യന്‍ ചരിത്രകാര്‍ ക്രിസ്ത്യാനികള്‍ക്ക് എതിരാണെന്നും ഹിന്ദുക്കള്‍ക്ക് അനുകൂലമായി ചരിത്രം എഴുതുന്നുവെന്നും ചില ക്രിസ്ത്യന്‍ പുരോഹിതരും മതചരിത്രകാരും പരാതിപ്പെടാറുണ്ട്. ക്രിസ്ത്യന്‍ കഥകള്‍ ചരിത്രമായി, സത്യമായി അംഗീകരിക്കുന്നില്ലെന്നാണ് പരാതി. ക്രിസ്ത്യന്‍ പുരോഹിതരുടെ ഈ വാദഗതിയും പരിശോധിക്കേണ്ടിയിരിക്കുന്നു.
1774 ജൂലൈ രണ്ടാം തിയതി ക്ലമന്റ് പതിന്നാലാം മാര്‍പാപ്പായുടെ ഒരു കത്തില്‍ 'തിരുവിതാം കൂര്‍ മഹാരാജാവിന്റെ ക്രിസ്ത്യാനികളോടുള്ള സ്‌നേഹവാത്സല്യത്തെയും ദയയെയും അഭിനന്ദിക്കുന്നുണ്ട്. (തിരുവിതാംകൂര്‍ മാനുവല്‍ വോളിയം 1, പേജ് 387, എം. നാഗം അയ്യാ ) എങ്കില്‍ ക്ലമന്റ് മാര്‍പാപ്പാ കള്ളം പറഞ്ഞതാണോ? കേരളത്തിന്റെ പഴയ രാജാക്കന്മാരുടെ മത സൗഹാര്‍ദ്ദത്തെപ്പറ്റി പോപ്പ് ജോണ്‍ പോള്‍ രണ്ടാമനും പറഞ്ഞത് നുണയായിരുന്നോ? അതുപോലെ ബനഡിക്റ്റ് മാര്‍പാപ്പയും കേരളത്തില്‍ നില നിന്നിരുന്ന മതസൗഹാര്‍ദത്തെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. രാജാക്കന്മാര്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് ഭൂമി ദാനമായി നല്‍കിയിട്ടുണ്ടെങ്കില്‍, രാജാക്കന്മാരുടെ പട്ടാളത്തില്‍ ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നെങ്കില്‍, മുമ്പുള്ള മാര്‍പാപ്പാമാര്‍ കേരളത്തിന്റെ മതസഹിഷ് ണതയെ പുകഴ്ത്തി പറഞ്ഞിരുന്നുവെങ്കില്‍ വിശുദ്ധനായ ദേവസഹായത്തെ പറ്റി ഇപ്പോള്‍ കേള്‍ക്കുന്ന കഥകള്‍ വ്യാജങ്ങളെന്നും വ്യക്തമാണ്. മുമ്പുണ്ടായിരുന്ന മാര്‍പാപ്പാമാര്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ ചരിത്രത്തിനു വിപരീതവും തന്നെ. ഇപ്പോള്‍ കോട്ടാര്‍ രൂപത പറയുന്നത് സത്യമാണെങ്കില്‍, ഇവരില്‍ കള്ളം പറയുന്നത് മാര്‍പാപ്പമാരോ കോട്ടാര്‍ രൂപതയോയെന്നും പഠിക്കേണ്ടിയിരിക്കുന്നു.
തിരുവിതാം കൂര്‍ രാജാക്കന്മാര്‍ മരണ ശിക്ഷ നല്‍കിയിരുന്നത് രാജ്യത്തിനെതിരെ ആസൂത്രണ പദ്ധതികള്‍ ചെയ്യുന്നവരെയും കലാപകാരികളെയും കൂട്ടം കൂടി കൊള്ള നടത്തുന്നവരെയും എന്ന് ചരിത്രകാരന്‍ ശ്രീ നാഗം അയ്യ രേഖപ്പെടുത്തിയിരിക്കുന്നു. (തിരുവിതാം കുര്‍ മാനുവല്‍, വോളിയം 4, പേജ് 77) ഒരു പക്ഷെ നീലകണ്ഠ പിള്ള ക്രിസ്ത്യാനിയായ ശേഷം രാഷ്ട്രീയ രഹസ്യങ്ങള്‍ ചോര്‍ത്തി രാജ്യദ്രോഹം ചെയ്തിരിക്കാം. രാജ്യത്തിന്റെ നിയമം ലംഘിച്ചതുകൊണ്ട് വധിക്കപ്പെട്ടിരിക്കാം. ക്രിസ്ത്യാനിയായി മത പരിവര്‍ത്തനം ചെയ്താലോ പ്രചരിപ്പിച്ചാലോ യാതൊരു ശിക്ഷയും തിരുവിതാംകൂര്‍ സര്‍ക്കാരിലുണ്ടായിരുന്നില്ല. ജാതി വ്യവസ്ഥ സവര്‍ണ്ണ ക്രിസ്ത്യാനികളിലുമുണ്ടായിരുന്നു. അദ്ദേഹം താഴ്ന്ന ജാതികളുമായി സഹവസിച്ചിരുന്നെങ്കില്‍ ഉയര്‍ന്ന ജാതികള്‍ അദ്ദേഹത്തെ വെറുത്തു കാണാം. അങ്ങനെ ജാതിവ്യവസ്ഥയില്‍ കൊന്നതുമാകാം. അതില്‍ സര്‍ക്കാരിന്റെ നിയമവുമായി യാതൊരു ബന്ധവുമില്ല. സഭ ലജ്ജയില്ലാതെ ഇവിടെ ജാതി വ്യവസ്ഥ എന്ന കഥയും മെനഞ്ഞെടുത്തിട്ടുണ്ട്. ജാതി വ്യവസ്ഥയനുസരിച്ച് ജാതികള്‍ തമ്മിലുള്ള കലഹം അക്കാലത്തിലെ ചരിത്രത്തില്‍ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല.
ദേവ സഹായം പിള്ള മത പരിവര്‍ത്തനം നടത്തിയെന്ന് ആരോപ്പിക്കുന്ന വടക്കന്‍കുളം പ്രദേശങ്ങളില്‍ താണവരായ വെള്ളാള ക്രിസ്ത്യാനികള്‍ക്ക് സവര്‍ണ്ണരുടെ പള്ളികളില്‍ ഇന്നും പോവാന്‍ അനുവാദമില്ല. അഥവാ പള്ളിയില്‍ പോയാലും അവര്‍ പ്രത്യേകമായ ഒരു സ്ഥലത്ത് ഇരിക്കേണ്ടിയും വരുന്നു. ക്രിസ്തു മതത്തില്‍ തന്നെ ജാതി വ്യവസ്ഥ ഇന്നും ഉള്ള സ്ഥിതിക്ക് ദേവ സഹായംപിള്ള ജാതി വ്യവസ്ഥക്കെതിരെ പോരാടിയെന്നു വിശ്വസിക്കുന്നതെങ്ങനെ? ഇന്നുള്ള വര്‍ണ്ണ വര്‍ഗ വിവേചനത്തിനെതിരെയുള്ള സഭയുടെ നിലപാട് എന്താണ്? ജാതിയില്‍ താണവരുമായി വിവാഹബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കാറുണ്ടോ?
ഒരു പ്രദേശത്തെ ജനതയുടെ സംസ്‌ക്കാരത്തെ നശിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നീലകണ്ഠ പിള്ളയുടെ പൗരുഷമോ, അല്ലെങ്കില്‍ സഭ കരുതുന്നപോലെ രക്തസാക്ഷിത്വമോ ? ഹിന്ദുക്കളുടെ ആത്മാക്കളെ രക്ഷിച്ചുവെന്ന വാദങ്ങളാണ് ഉന്നയിക്കുന്നത്. നല്ലവരായ ഹിന്ദു ജനത ക്രിസ്ത്യാനികളെ ഇരുകരങ്ങളും കൂട്ടി സ്വാഗതം ചെയ്തു. അവര്‍ക്ക് പള്ളി പണിയാന്‍ സൗകര്യങ്ങള്‍ നല്‍കി. മതം ആചരിക്കാനും സൗകര്യങ്ങള്‍ നല്‍കി. വാസ്തവത്തില്‍ അവരുടെ പാരമ്പര്യത്തെയും മാമൂലുകളെയും സംസ്‌ക്കാരത്തെയും നശിപ്പിച്ച 'ഇവര്‍' സഹായിച്ചവരെ ചതിക്കുകയല്ലേ ചെയ്തത്. സഭയുടെ പ്രചാരണത്തിനൊരുങ്ങുന്ന ക്രിസ്ത്യാനിയുടെ ഒരു പോരാളി മരിച്ചാല്‍ അയാള്‍ രക്തസാക്ഷിയാകും. അതേ യോദ്ധാവ് സഭയ്ക്ക് വേണ്ടി ശത്രു രാജ്യത്തിലുള്ളവരെ കൊല ചെയ്താലും വിശുദ്ധനാകും. ഇതാണ് ക്രിസ്തീയ ചരിത്രം. ക്രിസ്തുമതം ലോക വ്യാപകമായി പ്രചരിച്ചതും രക്തസാക്ഷികളില്‍ക്കൂടിയാണ്.