അഭിനയമൊഴിഞ്ഞൊരു നേരമില്ലാത്ത ലളിതച്ചേച്ചിയുടെ 73-0 ജന്മദിനവും ആഘോഷമൊന്നുമില്ലാതെ കടന്നുപോകും. മിക്കവാറും സിനിമയുടെയൊ, സീരിയലിന്റെയൊ സെറ്റിലായിരിക്കും എന്നത്തെയും പോലെ അവര്‍ അന്നും.
"ചേട്ടന് പോയില്ല്യോ, ഇനിയെന്തോന്ന് ആഘോഷം?" ചേച്ചിയുടെ കണ്ണുകളില്‍ ശോകം നിഴലിച്ചിരുന്നു.
2016, ഓഗസ്റ്റില്‍ കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്സണായി നിയമിതയായതില്‍ പിന്നെ തിരക്കുപിടിച്ച അഭിനയ ജീവിതത്തിനിടയില്‍ സമയം കണ്ടെത്തിയാണ് പുതിയ ചുമതലകള്‍ അവര്‍ നിര്‍വ്വഹിക്കുന്നത്.
അര നൂറ്റാണ്ടു കാലത്തെ കലാജീവിതത്തില്‍, അറുനൂറിനുമേല്‍ പടങ്ങളിലഭിനയിച്ചു, മലയാളി മനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയ അഭിനേത്രി തന്റെ അനുഭവങ്ങളും, നേട്ടങ്ങളും, ദുഃഖങ്ങളും, വിയോജിപ്പുകളുമെല്ലാം തന്റെയെന്ന് പ്രേക്ഷകര്‍ കരുതുന്ന അതേ ഭാഷയില്‍ത്തന്നെ ഇവിടെ പങ്കുവെക്കുന്നു!
ചേലുള്ള ചെറുപ്പക്കാരി
'അനുഭവങ്ങള്‍ പാളിച്ചകള്‍' (1971) എന്റെ ഒമ്പതാമത്തെ പടമാണ്. എനിക്കന്ന് 23 വയസ്സേ ഒള്ളൂ!
തകഴിച്ചേട്ടന്റെ കഥയും, തോപ്പില്‍ ഭാസിയുടെ തിരക്കഥയും, സേതുമാധവന് സാറിന്റെ സംവിധാനവും. ഇതിലായിരുന്നു ഞാന്‍ ആദ്യത്തെ ഗൗരവമേറിയ കഥാപാത്രം ചെയ്തത്. പാര്‍വ്വതി. 'കല്യാണി, കളവാണീ...' എന്നു പാടി, പൗരുഷമുള്ള സത്യന് സാറിനേയും ഉള്ളില്‍ക്കണ്ട്, ഊഞ്ഞാലാടുന്ന ആ ചേലുള്ള ചെറുപ്പക്കാരി തന്നെയാണ് ഞാനിന്നും!
നിന്റെയിടത്തെ കണ്‍പുരികം തുടിയ്ക്കണൊണ്ടോ?
നിന്റെ നെഞ്ചിനകത്തൊരു മോഹം മൊളയ്ക്കണൊണ്ടോ?
തത്തമ്മേ...
എന്നാ വരികളാണെന്നറിയാവോ, വയലാര്‍ എഴുതി വെച്ചിരിക്കുന്നത്! ഇതിനെയാണ് പത്രക്കാര് നിത്യഹരിതം എന്നൊക്കെ പറയുന്നത്!
പിന്നെ, എന്റെ ചേലിന്റെ കാര്യം... എന്റെ ചേലിന് ഇപ്പോഴും എന്നാ ഒരു കൊറവ്? ദേവരാജന്‍ മാഷ്ടെ സംഗീതത്തില്‍, മാധുരി പാടിയ 'കല്യാണി, കളവാണീ...' എവിടെ കേട്ടാലും എനിക്കെന്റെ കുട്ടിക്കാലം തിരിച്ചു കിട്ടുന്നതു പോലെ തോന്നും!
കൊഴപ്പവില്ല, കൊറച്ചു കാലമായി ദിവസേന രണ്ടു നേരം ഇന്‍സുലിന്‍ കുത്തിവെക്കുന്നുണ്ട്. അസുഖങ്ങളെ ശത്രുതയോടെ കാണുന്നതാണ് പ്രശ്നം. അവ നമ്മുടെ മിത്രങ്ങളാണെന്നു കരുതി, അവക്കു വേണ്ടതു ചെയ്തുകൊടുത്ത്, സ്നേഹത്തോടെ കൂടെ കൂട്ടിനോക്കൂ, രോഗങ്ങളൊക്കെ നമ്മുടെ ചൊല്‍പ്പടിക്കു നില്ക്കും! എനിക്ക് ഏതാണ്ട് എല്ലാവിധ സോക്കേടുകളുമൊണ്ട്, പക്ഷെ അവരെല്ലാം എന്റെ അടുത്ത ചെങ്ങാതിമാരാണ്!
സ്വാഭാവികതയുടെ ദൃഷ്ടാന്തം
'മീന്‍ കിട്ട്യാലും സന്തോയം, മീന്‍ കിട്ടീലേലും സന്തോയം!' എങ്ങിനെയായിരുന്നാലും, മുക്കുവന്മാര്ക്കു മദ്യപിക്കണം! 'അമര'ത്തിലെ ഭാര്‍ഗ്ഗവിയുടെ റോള്‍ എന്നെ മനസ്സില്‍ കണ്ടുകൊണ്ടാ ലോഹിതദാസ് എഴുതിയത്. ചേട്ടനു (ഭര്‍ത്താവ്, ഭരതന്) പകരം, 'അമരം' മറ്റാരു ഡയറക്ടര്‍ സംവിധാനം ചെയ്തിരുന്നേലും, ആ മുക്കുവത്തിക്കു ജീവന് കൊടുക്കാന്‍ എന്നയെ ആരും വിളിക്കുമായിരുന്നുള്ളൂ!
അടൂര്‍ സാറിന്റെ 'സ്വയംവരം' (1972), 'കൊടിയേറ്റം' (1977) മുതലായവ എന്റെ അഭിനയ ജീവിതത്തിലെ ആദ്യത്തെ നാഴികക്കല്ലുകളാണ്! 'ആരവത്തി'ലെ (1978) അലമേലുവും, 'സന്മനസുള്ളവര്‍ക്കു സമാധാന'ത്തിലെ (1986) കാര്‍ത്ത്യായനിയും, 'ഗോഡ്ഫാദ'റിലെ (1991) കൊച്ചമ്മിണിയും, 'വെങ്കല'ത്തിലെ (1993) കുഞ്ഞിപ്പെണ്ണും, എനിക്ക് കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം തന്ന മറ്റു ചില ക്യാരക്ടേര്‍സാണ്.
മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരങ്ങള്‍ നേടിയത് ചേട്ടന് സംവിധാനം ചെയ്ത 'അമര'ത്തിലെ (1991) അഭിനയത്തിനും, ചേട്ടന്റെ ശിഷ്യന് ജയരാജ് സംവിധാനം ചെയ്ത 'ശാന്ത'ത്തിലെ (2001) അഭിനയത്തിനുമായിരുന്നെന്ന കാര്യം ഏറെ സംതൃപ്തി നല്കുന്നു.
സംസ്ഥാന പുരസ്കാരങ്ങളും, ഫിലീംഫേര്‍ അവാര്‍ഡുകളും, മറ്റു അഭിനയ മികവിനുള്ള സമ്മാനങ്ങളും ഒത്തിരി കിട്ടിയിട്ടുണ്ട്. അതൊന്നും അത്ര കൃത്യമായി ഓര്‍ത്തുവെക്കാന്‍ ഒക്കത്തില്ല!
സമാനതകളില്ലാത്ത സംഭാഷണം
'മതിലുക'ളില്‍ (1990) നായികയായ എന്നെ സ്ക്രീനില്‍ കാണുന്നേയില്ല. ശബ്ദം കൊണ്ടുമാത്രമാണ് സാന്നിദ്ധ്യം തെളിയിക്കുന്നത്. 'മതിലുക'ളിലെ ഏക സ്ത്രീ കഥാപാത്രം.
നാരായണിക്കുള്ള ശബ്ദം നല്കാന് അടൂര്‍ സാര്‍ എന്നെ പ്രത്യേകം തിരഞ്ഞെടുത്തതാണ്. ബഷീറിന്റെ യഥാര്‍ത്ഥ അനുഭവമാണ് ആ ക്യാരക്ടര്‍. മമ്മുട്ടിയുടെ നായികയായി ഞാന്‍ ചേരില്ലെന്ന വിമര്‍ശനങ്ങളുണ്ടായിരുന്നെങ്കിലും, എന്റെ ശബ്ദം തന്നെ വേണമെന്ന് അടൂര്‍ സാര്‍ നിര്‍ബ്ബന്ധം പിടിച്ചു. 'മതിലുക'ള്‍ ലോകം മുഴക്കെ എത്തി! അത് എന്റെ ശബ്ദത്തിനുകൂടി ലഭിച്ച ഒരംഗീകാരമായി ഞാന്‍ കാണുന്നു!
ഞാന്‍ ഒരിക്കലും ഒരു ഡബ്ബിംങ് ആര്‍ട്ടിസ്റ്റ് ആയിട്ടില്ല, പക്ഷെ, ശാരദക്കും, ലക്ഷ്മിക്കും, നന്ദിതാ ബോസിനും, വിജയശ്രീക്കും, സുരേഖക്കും ശബ്ദം നല്‍കിയിട്ടുണ്ട്. പല സിനിമകളില്‍. വിഭിന്നമായ ഏജ് ഗ്രൂപ്പില്‍ പെട്ടവരായതിനാല്‍, ഓരോരുത്തര്‍ക്കും പ്രത്യേകമായ മോഡുലേഷനിലാണ് സംസാരിക്കുന്നത്.
എന്റെ അമ്മ ഇങ്ങിനേര്ന്നു. സംഭാഷണവും ജീവിതവുമൊക്ക ഒരു കലര്‍പ്പുമില്ലാതെ. മയമില്ലെന്നു ചിലര്‍ക്കു തോന്നാം, പക്ഷെ അമ്മയുടെ ഉള്ളു നിറയെ സ്നേഹാര്ന്നു!
അഭിനയ മികവ്
'ഇട്ടിമാണി ഫ്രം ചൈന'യില്‍ (സെപ്റ്റംബര്‍, 2019) മോഹന്‍ലാലിന്റെ അമ്മ, 'തെയ്യാമ്മ' അടുത്ത കാലത്ത് എനിക്കെന്റെ റേഞ്ച് തെളിയിക്കാന്‍ സൗകര്യമൊരുക്കിയ കഥാപാത്രമാണ്. ഒത്തിരി ഇഷ്ടപ്പെട്ട സംഭാഷണങ്ങള്‍! ലാലിനൊപ്പം 'കട്ടയ്ക്കു' നില്ക്കണ്ടായോ, ഞാനും ഒട്ടും വിട്ടുകൊടുത്തില്ല!
സേതുമാധവന് സാറിന്റെ 'കൂട്ടുകുടുംബ'ത്തിലെ (ആദ്യ പടം 1969) സരസ്വതിയില്‍ നിന്ന് 'ഇട്ടിമാണി'യിലെ തെയ്യാമ്മയിലേക്കെത്തുമ്പോള്‍ നേടിയത് സംഗ്രഹിച്ചു പറയാന്‍ കഴിയാത്തത്രയുമുള്ള അവതരണ അനുഭവങ്ങളാണ്. എത്രയെത്ര കഥാപാത്രങ്ങള്‍! നാടകങ്ങളില്‍ അഭിനയിച്ച അനുഭവവുമായാണ് സിനിമയിലെത്തുന്നത്. എന്റെ അഭിനയ മികവ് എന്റെ സിനിമ കാണുന്നവര്‍ വിലയിരുത്തട്ടെ!
ഞാന്‍ 'കൂട്ടുകുടുംബ'ത്തില്‍ അഭിനയിക്കുമ്പോള്‍, ലാല്‍ നാലാം ക്ലാസിലോ മറ്റോ പഠിക്കുവായിരുന്നു! ഒരു കാര്യം മാത്രം പറയാം, അന്നും ഇന്നും അഭിനയം എനിക്കൊരു ജീവിതമാര്‍ഗ്ഗം ആയിരുന്നില്ല, ഒരു കലാസപര്യയാണ്!
'ഇട്ടിമാണി'ക്കുശേഷം പുതിയ ഏഴു പടങ്ങളുടെ വര്‍ക്കുകൂടി ഇപ്പോള്‍ നടന്നുവരുന്നു.
കെ.പി.എ.സി. ലളിത എന്ന പേര്
ഒരു ചെറിയ നാടക ട്രൂപ്പിലെ 'ബലി'യില്‍ ആയിരുന്നു ആദ്യം അഭിനയിച്ചത്. പിന്നീട്, Kerala People's Arts Club-ൽ (KPAC) ചേര്‍ന്നപ്പോള്‍ ലളിത എന്ന പേരു സ്വീകരിച്ചു, കുറെ നാടകങ്ങളില്‍ വേഷമിട്ടു. സിനിമയില്‍ അവസരം കിട്ടിയപ്പോള്‍, ആ പേരിന്റെ കൂടെ ആ ആര്‍ട്ടു ക്ലബ്ബിന്റെ പേരും വന്നു. മഹേശ്വരി, അങ്ങിനെയാണ് കെ.പി.എ.സി. ലളിതയായത്!
തീയില്‍ കുരുത്തത് വെയിലില്‍ വാടുമോ?
കലയിലേക്കുള്ള കാല്‍വെപ്പ് വളരെ ക്ലേശകരമായിരുന്നു. യാഥാസ്ഥിതിക കുടുംബവും സമൂഹവും കൊടൂരമായി നിരുത്സാഹപ്പെടുത്തി. അച്ഛന് എന്നെ ഡാന്‍സ് ക്ലാസ്സില്‍ ചേര്‍ത്തപ്പോള്‍, കുടുംബക്കാരും, അയല്‍ക്കാരും അമ്മയോട് തട്ടിക്കയറി: "നിനക്ക് കൂടുതല്‍ പെണ്മക്കളുണ്ടെങ്കില്, അവരെ വല്ല കടലിലും കൊണ്ടുപോയി കെട്ടിത്താഴ്ത്തടീ... ആടാനും, സിനിമയില്‍പ്പോയി അഴിഞ്ഞാടാനും വിടുന്നതിനേക്കാള്‍ ഭേദം അതാണ്!"
അസ്വസ്ഥയായ അമ്മ മൂന്നുമാസം പ്രായമുള്ള അനിയത്തിയേയും തോളത്തിട്ടു വീടുവിട്ടിറങ്ങിപ്പോയി. അച്ഛന് ഞങ്ങളെ ആശ്വസിപ്പിച്ചു, ഒറ്റക്കു ഞങ്ങളെ നോക്കിക്കൊള്ളാമെന്ന്. ഞങ്ങള്‍ അഞ്ചു മക്കളാര്ന്നു.
അച്ഛന്റെ ആറുമാസക്കാലത്തെ നിരന്തരമായ പരിശ്രമത്തിനൊടുവില്‍ അമ്മ അവരുടെ വീട്ടില്‍നിന്നു തിരിച്ചുവന്നു. പക്ഷെ, ഒരു നിബന്ധന വച്ചു. ആഴ്ചയില്‍ ഒരിക്കല്‍ നൃത്തം പഠിക്കാന്‍ അല്‍പ്പനേരം പോകാം, എന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകരുതെന്ന്!
അക്കാലത്തൊക്കെ സിനിമയിലോ നാടകത്തിലോ അവസരം കിട്ടണമെങ്കില്‍ ആദ്യം നൃത്തം പഠിക്കണം. കലാഹൃദയനായിരുന്ന അച്ഛന് അനുകൂലിച്ചതുകൊണ്ടുമാത്രമാണ് ഞാനൊരു കലാകാരിയായത്.
'മി ടു' വുമായി നടക്കുന്ന ഇന്നത്തെ പെണ്ണുങ്ങള്‍ക്കറിയാവോ എന്റെയൊക്കെ കാലത്തെ സാഹചര്യങ്ങള്‍! പ്രശസ്ത നിര്‍മ്മാതാവ് ആര്.എസ് പ്രഭു ഒരിക്കല്‍ ഒരുത്തനോടു പറഞ്ഞു, ലളിതയോട് കളിക്കണ്ടെന്ന്. ഞാനൊരു ഉരുക്കുകവചം ധരിച്ചാണത്രെ നടക്കുന്നത്! തീയില്‍ കുരുത്തത് വെയിലില്‍ വാടുമോ?
മെഗാ സീരിയല്‍ 'തട്ടീം മുട്ടീം'
ഈ പരമ്പര എവിടെയും തട്ടാതേം മുട്ടാതേം എട്ടു വര്‍ഷം പിന്നിട്ടു. മിനിസ്ക്രീനില്‍ ഇത്രയും കാലം തുടര്‍ച്ചയായി ഓടിയ മറ്റൊരു സീരിയലും മലയാളത്തില്‍ ഉണ്ടായിട്ടില്ല. ഞാന്‍ വേഷമിടുന്ന മായാവതിയമ്മ കുടുംബ പ്രേക്ഷകരുടെ നിസ്സീമമായ പ്രശംസ നേടിയെന്നറിയുന്നതില് വളരെ സന്തുഷ്ടയാണ്. ആവേശകരമായ ഒത്തിരി പ്രതികരണങ്ങള്‍ ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നു! സംഭവങ്ങള്‍ മാറുന്നുണ്ടെങ്കിലും, മായാവതിയമ്മക്കു വ്യത്യാസമില്ലല്ലൊ. ഇടമുറിയാതെയുള്ള ഇഷ്ടത്തിന് പ്രേക്ഷകരോട് കടപ്പെട്ടിരിക്കുന്നു!
എന്തുവാടാ, കൊച്ചനേ...
ചേട്ടന് എന്നെ വിവാഹം ചെയ്തു കൊണ്ടുവന്നത് തൃശ്ശൂരിലേക്കാണ്. പത്തുനാല്‍പ്പതു വര്‍ഷമായി. എന്നിരുന്നാലും, തൃശ്ശൂരുകാരുടെ ആ പ്രത്യേക സ്ലേംഗില് 'എന്തൂട്ടാ, ഗഡീ' എന്നു ചോദിക്കാന്‍ എനിക്കിപ്പോഴും നാക്കു വഴങ്ങത്തില്ല. പ്രധാന കാരണം, നാത്തൂന്മാര്ക്കൊക്കെ എന്റെ ഒറിജിനല്‍ സംസാര രീതി കേള്‍ക്കാന്‍ ഒത്തിരി ഇഷ്ടാര്‍ന്നു. ഞാന്‍ ശരിയായ ഭാഷയില്‍ സംസാരിച്ചാല്‍ അപ്പൊ പറയും, "ഞങ്ങളാരും ഇവിടെ 'എംടി'യ്ക്കു പഠിക്കിണില്ല്യാ", ആ ആറന്മുള കായംകുളം ചങ്ങനാശ്ശേരി ശൈലിയില്‍ അങ്ങ് പറഞ്ഞേച്ചാ മതിയെന്ന്! അവിടങ്ങളിലായിരുന്നല്ലൊ ഞാന്‍ ജനിച്ചു വളര്‍ന്നത്. ഞാന്‍ പുള്ളാരോട് 'എന്തുവാടാ, കൊച്ചനേ...' എന്നു ചോദിക്കുമ്പോഴാണ് അവര്‍ ശരിക്കും എന്ജോയ് ചെയ്യ്ണത്!
പുതിയ നടിമാര്‍ പ്രതിഭാശാലികള്‍
പുതിയ നടിമാരെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. അധികം പ്രാക്ടീസൊന്നും ഇല്ലാതെതന്നെ അവര്‍ നന്നായി അഭിനയിക്കുന്നു! എല്ലാവരും ശെരിക്കും പ്രതിഭാശാലികളാണ്. പുതിയ ലോകത്ത് ഒത്തിരി സൗകര്യങ്ങളും സ്വാതന്ത്യ്രവുമൊക്കെ അവര്‍ക്കു ഒള്ളതുകൊണ്ടായിരിക്കാം ഈ മുന്നേറ്റം.
സുജിനയോട് (മകന് സിദ്ധാര്‍ത്ഥിന്റെ പത്നി) ഞാന്‍ പറയാറുണ്ട്, മോളേ, രാത്രിയില്‍ ഒറ്റക്കു െ്രെഡവ് ചെയ്യരുതെന്ന്. അവള് മറുപടി പറയും, അമ്മേ, ഒന്നും പേടിക്കാനില്ലെന്ന്! അവള് കൊച്ചിയില്‍ ഡേന്‍സ് സ്കൂള്‍ നടത്തുവാ. അവരുടെ വിവാഹം സെപ്റ്റംബറിലാര്ന്നു. കാലം മാറി, ഇന്ന് പെണ്പുള്ളാരൊക്കെ കൂടുതല്‍ സ്വതന്ത്രരാണ്!
സ്ത്രീവിരുദ്ധ നിലപാടെന്ന് യുവനടി
അതു പറഞ്ഞത് ആ പാര്‍വ്വതിയായിരിക്കും. എന്റേത് ഒരുകാലത്തും സ്ത്രീവിരുദ്ധ നിലപാടല്ല. ഞാന്‍ ഒരിക്കലും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുമില്ല. സ്ത്രീകള്‍ക്കെതിരാണ് ഞാനെന്നു ആര്‍ക്കും പറയാനൊക്കത്തില്ല. കാരണം, എനിക്കതിനു കഴിയില്ല. ഈ കേള്‍ക്കുന്നതെല്ലാം ഏതാണ്ടൊക്കെ മനസ്സില്‍ വെച്ചുള്ള തെറ്റായ വ്യാഖ്യാനങ്ങളാണ്.
എന്നാല്‍, ഒള്ളതു പറയാവല്ലൊ! വിവരമറിഞ്ഞപ്പോള്‍, ഭാവനയുടെ വീട്ടില്‍ ആദ്യം ഓടിയെത്തി, ആ കൊച്ചിനെ സാന്ത്വനപ്പെടുത്തിയത് ഞാനാര്‍ന്നു! എവിടാര്‍ന്നു ഈ യുവനടിമാരൊക്കെ, അന്ന്?