Image

സൂര്യാഘാതത്തിനെതിരെ മുന്‍കരുതല്‍ സ്വീകരിക്കണം : ഡി.എം.ഒ

Published on 23 February, 2020
സൂര്യാഘാതത്തിനെതിരെ മുന്‍കരുതല്‍ സ്വീകരിക്കണം : ഡി.എം.ഒ
സൂര്യതാപവും സൂര്യാഘാതവുംമൂലം ആളുകള്‍ക്ക്‌ പൊള്ളലേല്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുളളതിനാല്‍ പൊതുജനങ്ങള്‍ രാവിലെ 11 മണിമുതല്‍ മൂന്ന്‌ മണിവരെ നേരിട്ട്‌ സൂര്യപ്രകാശമേല്‍ക്കുന്നത്‌ ഒഴിവാക്കണമെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 തൊഴിലാളികള്‍ക്ക്‌ സൂര്യാഘാതം ഏല്‍ക്കാനുളള സാധ്യത മുന്‍നിര്‍ത്തി തൊഴില്‍സമയം പുന:ക്രമീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം.

 രാവിലെ 11 മണിമുതല്‍ വൈകീട്ട്‌ മൂന്ന്‌ മണിവരെ വെയില്‍ലേറ്റ്‌ ജോലി ചെയ്യാതിരിക്കുക. മാധ്യമ പ്രവര്‍ത്തകരും പോലീസ്‌ ഉദ്യോഗസ്ഥരും ഈ സമയം കുടകള്‍ ഉപയോഗിക്കുകയും നേരിട്ട്‌ വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. 

ഇത്തരം ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ദാഹം തോന്നിയില്ലെങ്കിലും ഇടക്കിടെ വെളളം കുടിക്കണം. രാവിലെ 11 മണി മുതല്‍ വൈകീട്ട്‌ മൂന്ന്‌ മണി വരെ കുട്ടികള്‍ നേരിട്ട്‌ ചൂട്‌ ഏല്‍ക്കുന്നില്ല എന്ന്‌ ഉറപ്പുവരുത്തണം. 

നിര്‍ജ്ജലീകരണം തടയാന്‍ കുടിവെളളം കുപ്പിയില്‍ കരുതണം. പരമാവധി ശുദ്ധജലം കഴിക്കുക. മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ ഒഴിവാക്കണം. കട്ടി കുറഞ്ഞ വെളുത്തതോ, ഇളം നിറത്തിലുളളതോ ആയ അയഞ്ഞ പരുത്തിവസ്‌ത്രങ്ങള്‍ ധരിക്കണം.

വിദ്യാര്‍ത്ഥികളുടെ പരീക്ഷാകാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും, രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധ ചെലുത്തണം. കുട്ടികളെ വെയിലത്ത്‌ കളിക്കാന്‍ അനുവദിക്കരുത്‌. പഞ്ചായത്ത്‌ അധികൃതരും അംഗന്‍വാടി ജീവനക്കാരും പ്രത്യേകം ജാഗ്രത പാലിക്കണം.

 പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റുരോഗംമൂലം അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ രാവിലെ 11 മണി മുതല്‍ മൂന്ന്‌ മണിവരെ നേരിട്ട്‌ സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഇവര്‍ക്ക്‌ എളുപ്പം സൂര്യാഘാതം ഏല്‍ക്കാനുളള സാധ്യതയുളളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. വീടിന്റെ വാതിലുകളും, ജനലുകളും തുറന്നിടുക. വെയിലത്ത്‌ പാര്‍ക്ക്‌ ചെയ്യുന്ന കാറിലും മറ്റു വാഹനങ്ങളിലും കുട്ടികളെയോ, പ്രായമായവരെയോ ഇരുത്തിയിട്ട്‌ പോകരുത്‌. 

തുടര്‍ന്നുളള ദിവസങ്ങളിലും ചൂട്‌ ശരാശരിയില്‍ നിന്നും ഉയര്‍ന്ന നിലയില്‍ തുടരുവാന്‍ സാധ്യതയുളളതിനാല്‍ സൂര്യതാപവും സൂര്യാഘാതവുംമൂലം ആളുകള്‍ക്ക്‌ പൊള്ളലേല്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുളളതിനാല്‍ മുന്നറിയിപ്പ്‌ പൊതുജനം ജാഗ്രതയോടെ എടുക്കണമെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക