Image

അമേരിക്കന്‍ ഫാക്ടറിയുടെ നിഴലില്‍ മലയാളി ബാബുമാര്‍--മെഡിക്കലും കെമിക്കലും (കുര്യന്‍ പാമ്പാടി)

Published on 22 February, 2020
അമേരിക്കന്‍ ഫാക്ടറിയുടെ നിഴലില്‍ മലയാളി ബാബുമാര്‍--മെഡിക്കലും കെമിക്കലും (കുര്യന്‍ പാമ്പാടി)
ബറാക് ഒബാമയും മിഷേല്‍ ഒബാമയും നിര്‍മ്മിച്ച അമേരിക്കന്‍ ഫാക്ടറി എന്ന ഡോക്കുമെന്ററിക്ക് ഇത്തവണത്തെ ഓസ്‌കര്‍ പുരസ്‌ക്കാരം ലഭിച്ച വേളയില്‍ കേരളത്തിലെ പല വീടുകളിലും നെറ്റ്ഫ്‌ലിക്‌സിലൂടെ ആ ചിത്രം കണ്ടു മലയാളികള്‍ വിസ്മയം പൂണ്ടു.

ന്യൂയോര്‍ക് ടൈംസ് ലേഖകന്‍ തോമസ് ഫ്രീഡ്മാന്‍ എഴുതിയതു പോലെ ലോകം ഇന്ന് ഫ്‌ലാറ്റ് ആണ്. ദൂരങ്ങള്‍ ഇല്ലാതായി. നെറ്റ്ഫ്‌ലിക്‌സിന് ലോകമൊട്ടാകെയുള്ള 169 മില്യണ്‍ പ്രേക്ഷകരില്‍ ഉള്‍പ്പെട്ട കോട്ടയംകാര്‍ക്കും അങ്ങനെ അമേരിക്കയുടെ മാറിവരുന്ന വര്‍ക് കള്‍ച്ചറിനെപ്പറ്റി ഉള്‍ക്കാഴ്ച്ചയുള്ള ഒരു ചിത്രം കാണാന്‍ കഴിഞ്ഞു. സംഭവം അമേരിക്കയിലാണെങ്കിലും ലോകമൊട്ടാകെ അതിനു അനുരണനങ്ങള്‍ ഉണ്ട്.

ഒഹായോയില്‍ ഡേയ്റ്റനടുത്ത് മൊറൈനില്‍ പൂട്ടിക്കിടന്ന ജനറല്‍ മോട്ടോര്‍സ് പ്ലാന്റ് ഏറ്റെടുത്ത് ഫുയാവോ ഗ്ലാസ് അമേരിക്കയായി പരിവര്‍ത്തനം ചെയ്ത കാവോ എന്ന ചൈനീസ് വ്യവസായിയുടെ കഥയാണ് 110 മിനിട് നീണ്ട ചിത്രത്തിലുള്ളത്.

ഒബാമയുടെ ഹൈ ഗ്രൗണ്ട് പ്രൊഡക്ഷസിന്റെ ബാനറില്‍ സ്റ്റീവ് ബൊഗ്‌നരും ജൂലിയ റെയ്ചര്‍ട്ടും ചേര്‍ന്ന് മൂന്ന് വര്‍ഷം കൊണ്ടെടുത്ത ചിത്രം അമേരിക്കന്‍ തൊഴിലാളികള്‍ക്കിടയിലെ യുണിയനിസവും അതിനെ നേരിടാനുള്ള ചൈനീസ് വ്യവസായിയുടെ കടുംപിടുത്തവും തമ്മിലുള്ള സംഘട്ടനം അതേപടി ചിത്രീകരിക്കുന്നു.

മണിക്കൂറിനു മുപ്പതു ഡോളര്‍ വരെ നേടിയിരുന്നവര്‍ വെറും 12.84 ഡോളറിനു പണിയെടുക്കേണ്ടി വന്നു. എട്ടു മണിക്കൂറിന്ന് പകരം പന്ത്രണ്ടും ചിലപ്പോള്‍ അതിലധികവും മണിക്കൂറുകളാണ് ചൈനയില്‍ തൊഴിലാളികള്‍ പണി ചെയ്യേണ്ടി വരുന്നത്. പക്ഷെ അതുവല്ലതും അമേരിക്കയില്‍ നടക്കുമോ?

ഒഹായോയില്‍ സമരം ചെയ്തവരെ ചൈനീസ് കമ്പനി പിരിച്ചു വിട്ടു. പക്ഷെ യുണിയനിസം തുടച്ചുമാറ്റാന്‍ ഉടമകള്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ 2200 അമേരിക്കക്കാരും 200 ചൈനക്കാരും പണിയെടുക്കുന്ന ഫാക്ടറി 2018ല്‍ ലാഭമുണ്ടാക്കാന്‍ തുടങ്ങി എന്ന സന്ദേശത്തോടെ ചിത്രം അവസാനിക്കുന്നു.

അമേരിക്കയുടെ വളര്‍ച്ചക്ക് ഊടും പാവും നെയ്ത കാറുകള്‍ അധികവും മിഷിഗണ്‍ സ്റ്റേറ്റിലെ ഡിട്രോയ്‌റ് കേന്ദ്രമാക്കിയാണ് ഇറക്കിയതെങ്കിലും തൊട്ടടുത്ത ഒഹായോ സ്റ്റേറ്റില്‍ ഡെയ്റ്റണ്‍ നഗരപ്രാന്തത്തിലെ മൊറൈനില്‍ ജനറല്‍ മോട്ടോഴ്‌സിന് പ്ലാന്റ് ഉണ്ടായിരുന്നു.

ടൊയോട്ട പോലുള്ള വിദേശ കമ്പനികളുമായുള്ള മത്സരത്തില്‍ പിന്നോക്കം പോയ ജനറല്‍ മോട്ടോര്‍സ് 2003ല്‍ ഒഹായോ പ്ലാന്റ് അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായി. രണ്ടായിരം തൊഴിലാളികളാണ് വഴിയാധാരമായത്. 2013ല്‍ ഫ്യൂജിയാന്‍ പ്രോവിന്‍സിലെ ഫുയാവോ എന്ന ഓട്ടോ ഗ്‌ളാസ് നിര്‍മാണ സ്ഥാപനം അത് ഏറ്റെടുത്തു. .

ഒഹായോയിലെ ഫ്രീമോണ്ടില്‍ അരനൂറ്റാണ്ട് ഇന്റെര്‍ണല്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്ത ബാബു എന്ന എബ്രഹാം ജോസഫ് (81) കോട്ടയം ഗാന്ധിനഗറിലെ വേനല്‍ക്കാല വസതിയിലിരുന്നും ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ഡിസ്റ്റിങ്ഗ്വിഷ്ഡ് കെമിട്രി പ്രൊഫസര്‍ ആയ ഡോ. രാജന്‍ ബാബു (70) കൊളംബസിലിരുന്നും ചിത്രം കണ്ടു.

ഇതിഹാസപുരുഷനായിരുന്ന കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പില്‍ ഡൊമിനിക് തൊമ്മന്റെ (22 മക്കള്‍) കൊച്ചുമകനാണു ഡോ.എബ്രഹാം. അഡ്വ. ഡൊമിനിക് ജോസഫിന്റെ മകനായി കോട്ടയത്തു ജനിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിച്ചു കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലിചെയ്ത എബ്രഹാം ഇരുപത്തേഴാം വയസില്‍ ചിക്കാഗോയില്‍ ഇന്റെണ്‍ഷിപ് ചെയ്തു. ഫ്രീമോണ്ടില്‍ താമസം ഉറപ്പിച്ച് പ്രാക്ടീസ് ചെയ്യുബോള്‍ ഒരു കാലത്ത് ആയിരം രോഗികള്‍ വരെ ഉണ്ടായിരുന്നു.

സാന്‍ഡസ്‌കി നദിയുടെ പടിഞ്ഞാറേ കരയിലുള്ള മനോഹരമായ പട്ടണമാണ് ഫ്രീമോണ്ട്. 2017ലെ കണക്കനുസരിച്ച് 16,193 ജനങ്ങളേ ഉള്ളുവെങ്കിലും 1877-81കാലഘട്ടത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന റഥര്‍ഫോര്‍ഡ് ബി ഹെയ്സിന്റെ ജന്മനാടാണ്. അദ്ദേഹത്തിന്റെ ഫ്രിമോണ്ടിലെ സ്മാരകം അമേരിക്കയിലെ ആദ്യത്തെ പ്രസിഡന്‍ഷ്യല്‍ ലൈബ്രറിയുമാണ്.

അന്തോണി ബുര്‍ഡൈന്‍ എന്ന പാചകവിദഗ്ധന്‍ പാടിപ്പുകഴ്ത്തിയിട്ടുള്ള ഹരിത നഗരം (ട്രീ സിറ്റി) ആണ് ഫ്രീമോണ്ട്. 'പ്രിസണ്‍ബ്രേക്' എന്ന വിശ്രുത ടിവിപരമ്പരയിലെ ടി ബാഗ് എന്ന കഥാപാത്രം റോബര്‍ട്ട് നെപ്പറുടെ ജന്മനാടു കൂടിയാണ്. നഗരപ്രാന്തത്തില്‍ ബക്മാനിലുണ്ടായിരുന്ന ആപ്പിള്‍ തോട്ടത്തില്‍ ഉള്‍പ്പെട്ട ഒരേക്കറില്‍ യൂണിയന്‍ കാര്‍ബൈഡ് മാനേജര്‍ ഗ്രീസര്‍ പണിയിച്ച പുതിയ വീട് വാങ്ങുകയായിരുന്നു. സ്വിട്‌സര്‍ലണ്ടിലേക്കു സ്ഥലം മാറിപ്പോയ ഗ്രീസറെ ജനീവയില്‍ പോയപ്പോള്‍ വീണ്ടും കാണുകയുണ്ടായി.

അമേരിക്കന്‍ ഫാക്റ്ററി പ്രവര്‍ത്തിക്കുന്ന മൊറൈനിലേക്കു 250 കി.മീ.ദൂരം, ലോകപ്രസിദ്ധമായ ക്ലിനിക് പ്രവര്‍ത്തിക്കുന്ന ക്‌ളീവ് ലാന്‍ഡിലേക്കു 138, ഒഹായോ സ്റ്റേറ്റിന്റെ തലസ്ഥാനവും സ്റ്റേറ്റ് യുണിവേഴ്‌സിറ്റി ആസ്ഥാനവുമായ കൊളംബസിലേക്കു 174. ഒരുകാലത്ത് കാറുകളുടെ സിരാകേന്ദ്രമായിരുന്ന മിഷിഗണിലെ ഡിട്രോയിറ്റിലേക്കു 150.

ചൈന ഉള്‍പ്പെടെ അറുപതു രാജ്യങ്ങളില്‍ പര്യടനം നടത്തിയിട്ടുണ്ട് ഡോ. എബ്രഹാം. 1999ല്‍ ഹോങ്കോങ് വഴി ഷാങ്ഹായിലും ബെയ്ജിങിലും പോയി. ഇംഗ്ലീഷ് അറിയാത്തവരെങ്കിലും ചൈനക്കാരുടെ അച്ചടക്കവും കഠിനാദ്ധ്വാനവും കണ്ടുപഠിക്കേണ്ടതാണ്. സാര്‍സും കൊറോണാവൈറസും നേരിടുന്നതില്‍ അവര്‍ കാണിച്ച വിപദിധൈര്യം സമ്മതിക്കണം. എങ്കിലും പല പക്ഷേകളുമുണ്ട്.

നഗരപ്രാന്തമായ ബുക്മാനില്‍ വീടിരിക്കുന്ന ഒരേക്കറില്‍ ആപ്പിള്‍ മരങ്ങള്‍ ഉണ്ടായിരുന്നു. ആദ്യമൊക്കെ താന്‍ തന്നെ ഇലകള്‍ വാരിക്കളയുമായിരുന്നു. ജോലിത്തിരക്കായപ്പോള്‍ എല്ലാം വെട്ടിക്കളഞ്ഞു. പക്ഷെ നിലമ്പൂരടുത്ത് കാരാടില്‍ വാങ്ങിയ 25 ഏക്കറില്‍ റബര്‍ വച്ചിട്ടുണ്ട്. 2500 എണ്ണം വെട്ടുന്നു. റബറിനുവിലയിടിഞ്ഞതിനാല്‍ ഇടവിളയായി അറബിക്കാ കാപ്പി വക്കുന്നത് നല്ലതാണെന്നു അനുഭസമ്പന്നയായ പെങ്ങള്‍ കോഴിക്കോട് പള്ളിക്കാപറമ്പില്‍ ലീലാമ്മ ഉപദേശിക്കാന്‍ കൂടെയുണ്ട്.

ഫ്രീമോണ്ടില്‍ നിന്ന് ഭാര്യ ചങ്ങനാശ്ശേരി മാറാട്ടുകളത്തു ഫ്‌ളോമയും മക്കള്‍ മനോജ്, രാജേഷ് എന്നിവരും ഭാര്യമാര്‍ ആശ, നീനമാരും കൊച്ചുമക്കളൂം ജൂലൈയില്‍ കോട്ടയത്തേക്ക് വരുന്നത് നോക്കിപ്പാര്‍ത്തിരിക്കുന്നു ബാബു.

മാവേലിക്കര ചെറിയനാടു ആലപ്പാട് വീട്ടില്‍ ജനിച്ച ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ ടിവി രാജന്‍ ബാബു കോട്ടയം സിഎംഎസ് കോളജില്‍ കെമിസ്ട്രി ബിഎസ്സി സ്‌പെഷ്യല്‍ ബാച്ചുകാരനാണ്. മദ്രാസ് ഐഐടിയില്‍ എംഎസ്സി. ഐഐറ്റിയുമായി അക്കാദമിക് ബന്ധമുള്ള ഒഹായോ സ്റ്റേറ്റ് യുനിവെര്‍ഴ്‌സിറ്റിയില്‍ പിഎച്ഡി, ഹാര്‍വാര്‍ഡില്‍ നോബല്‍ സമ്മാനം നേടിയ റോബര്‍ട്ട ബേണ്‍സ് വുഡ്വേര്‍ഡിന്റെ കീഴില്‍ പോസ്റ്റ് ഡോക്ടറല്‍.

മോണ്‍ട്രിയോളില്‍ ഒളിമ്പിക്‌സ് റിപ്പോര്‍ട് ചെയ്ത ശേഷം 1976 ഓഗസ്റ്റില്‍ ഞാന്‍ ഒഹായോയിലെത്തിയതു എന്റെ പിതാവ് എം വര്‍ഗീസിനോടൊപ്പം കോട്ടയത്ത് പഠിപ്പിച്ചിരുന്ന രാജന്റെ അച്ഛന്‍ എന്‍ വാസുദേവകുറുപ്പും ഭാര്യ തങ്കമ്മയും തന്നു വിട്ട നാടന്‍ അച്ചാറുകളുടെ ഏതാനും കുപ്പികള്‍ രാജനെ ഏല്‍പ്പിക്കാനാണ്.

രാജന്‍ അന്ന് വിയറ്റ്‌നാമില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള ക്ലാസ്സ്‌മേറ്റുകളോടൊപ്പം വാടകമുറിയില്‍ താമസിക്കുകയാണ്. ഭക്ഷണം സ്വയം ഉണ്ടാക്കും. അങ്ങനെ ചെലവ് കുറച്ച് അണ്ടര്‍ഗ്രാഡുവേറ്റ് കുട്ടികളെ പഠിപ്പിച്ചു കിട്ടുന്ന പ്രതിഫലത്തില്‍ ഒരു തുക അച്ഛനമ്മമാര്‍ക്ക് അയച്ചു കൊടുക്കുന്ന ആളായിരുന്നു. അന്നു സ്‌കൂള്‍ അദ്ധ്യാപകര്‍ക്കു കിട്ടിയിരുന്ന ശമ്പളം തുലോം തുച്ഛമായിരുന്നുവെന്നു ഊഹിക്കാമല്ലോ. എന്റെ പിതാവിന് മാസം 145 രൂപ കിട്ടിയിരുന്നത് ഞാന്‍ ഓര്‍ക്കുന്നുണ്ട്.

നാല്‍പതിനായിരം കുട്ടികള്‍ പഠിക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ കാമ്പസ് ആയിരുന്നു അന്ന് ഒഹായോ സ്റ്റേറ്റ് യുണിവേഴ്‌സിറ്റിയുടേത്. 1665 ഏക്കറുള്ള മെയിന്‍ കാമ്പസില്‍ ഇന്ന് 113 രാജ്യങ്ങളില്‍ നിന്ന് 66,444 വിദ്യാര്‍ത്ഥികള്‍ ഉണ്ട്. ചൈനക്കാര്‍ 4337, ഇന്ത്യ 735, ദ.കൊറിയ 591. രണ്ടു ടെലിവിഷന്‍ സ്റ്റേഷനുകള്‍ എഫ്എം റേഡിയോ, കാമ്പസ് ന്യൂസ്പേപ്പര്‍ എല്ലാമുള്ള പബ്ലിക് യൂണിവേഴ്സിറ്റി.

ആയിടെ യുണിവേഴ്സിറ്റിസ്റ്റേഡിയത്തില്‍ പതിനായിരങ്ങള്‍ തടിച്ചു കൂടിയ ഇന്റര്‍യൂണിവേഴ്‌സിറ്റി സോക്കര്‍ മത്സരം നടക്കുമ്പോള്‍ കാമ്പസിലെ ഒരു ഡോര്‍മിറ്ററിയിലേക്കു ലിഫ്റ്റില്‍ പോയ ഒരു പെണ്‍കുട്ടിയെ ഒരു ബ്‌ളാക്ക് ജാനിറ്റര്‍ മാനഭംഗപ്പെടുത്തിയതു വലിയ ഒച്ചപ്പാട് സൃഷ്ടിക്കുകയുണ്ടായി. .

അത്തരമൊരു സാഹചര്യത്തില്‍ അമേരിക്കയില്‍ കഴിയാന്‍ തനിക്കു മനസ് വരുന്നില്ലെന്ന് രാജന്‍ പറഞ്ഞു. പിഎച്ച്ഡി പൂര്‍ത്തിയാക്കിയാല്‍ ഇന്ത്യയിലേക്കു മടങ്ങും. പക്ഷേ തലവര അങ്ങനെയല്ലല്ലോ. പിഎച്ച്ഡി കഴിഞ്ഞപ്പോള്‍ ഹാര്‍വാര്‍ഡിലേക്കു വഴി തുറന്നു. പ്രൊഫ. വുഡ്വേര്‍ഡിന്റെ കീഴില്‍. 1965ല്‍ അദ്ദേഹത്തിനു നൊബേല്‍ പുരസ്‌കാരം നേടിക്കൊടുത്ത ഓര്‍ഗാനിക്ക് കെമിക്കല്‍ സിന്തെസിസ് ആയിരുന്നു രാജന്റെയും മേഖല.

പോസ്റ്റ് ഡോക്ടറല്‍ കഴിഞ്ഞപ്പോള്‍ വിശ്രുത കെമിക്കല്‍ കമ്പനിയായ ഡ്യൂപോണ്ടിന്റെ ഗവേഷണകേന്ദ്രതില്‍ ശാസ്ത്രജ്ഞനായി. 13 വര്‍ഷത്തെ സേവനത്തിനു ശേഷം യൂണിവേഴ്‌സിറ്റിയിലേക്കു മടങ്ങി. ഇപ്പോള്‍ അവിടത്തെ ഡിസ്റ്റിങ്ഗ്വിഷഡ് പ്രൊഫസര്‍. ആരോഗ്യമുള്ളിടത്തോളം കാലം തുടരാമെങ്കിലും ഫണ്ടിംഗ് പ്രശനമാണ്. തന്റെ കീഴില്‍ ഡോക്‌റ്ടറല്‍ ഗവേഷണം നടത്തുന്നവര്‍ ഉള്ളതിനാല്‍ 2024 വരെയെങ്കിലും തുടരേണ്ടതുണ്ട്.

ഗവേഷക വിദ്യാര്‍ത്ഥികളൊന്നിച്ച് ഒരു രാജന്‍ ബാബു ഗ്രൂപ് ഉണ്ടാക്കിയിട്ടുണ്ട്. കൊച്ചി കുസാറ്റിലെ ചാന്‍സലേഴ്‌സ് ചെയറിലേക്കു രാജനെ ഗവര്‍മെന്റ് . ക്ഷണിച്ചിരിക്കയാണ് നാലഞ്ച് ആഴ്ചകള്‍ അവിടെ ചെലവഴിക്കേണ്ടി വരും... മല്ലപ്പള്ളിക്കടുത്തു ആനിക്കാട്ടുള്ള ലതയുടെ ചെറുകര തറവാടു അറ്റകുറ്റപ്പണികള്‍ ചെയ്തു പരിഷ്‌കരിച്ചിട്ടുണ്ട്. അവിടേയും യുഎസിലുമായി ജീവിതം തുടരാനാണ് ആഗ്രഹം.

ഏകമകന്‍ ഡോ അരുണ്‍ രാജന്‍ ബാബു ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ വെക്‌സ്‌നര്‍ മെഡിക്കല്‍ സെന്ററില്‍ എപിഡെമിയോളജിസ്‌റ് ആണ്. എച്ചഐവി, സാര്‍സ്, കൊറോണവൈറസ് തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗം. കോട്ടയംകാരിയായ ഭാര്യ സിനി ജെയിംസ് പീഡിയാട്രീഷ്യനും.

ഒഹായോയില്‍ ന്യൂമാന്‍ പ്രൊജക്ഷന്‍ ഉപജ്ഞാതാവ് മെല്‍വിന്‍ ന്യൂമാന്റെ കീഴില്‍ ഓര്‍ഗാനിക് കെമിസ് ട്രിയില്‍പോസ്റ്റ് ഡോക്ടറല്‍ ചെയ്തു ഇന്ത്യയിലും യൂറോപ്പിലും ഗള്‍ഫിലും ഉയരങ്ങള്‍ താണ്ടിയ കോട്ടയത്തെ ഒരയല്‍ക്കാരന്‍ കൂടി എനിക്കുണ്ട്--ഡോ. എംഎസ് സേവ്യര്‍കുട്ടി. ആര്‍പ്പൂക്കര മുട്ടത്തുപാടത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കുടുംബക്കാരന്‍.

മാന്നാനം കെ ഇ കോളേജ്, പഞ്ചാബ് അഗികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠിച്ച് കേന്ദ്ര ഗവര്‌മെന്റ് സ്‌കോളര്ഷിപ്പോടെയാണ് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ എത്തിയത്. അണ്ടര്‍ഗ്രാഡുവേറ് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു കിട്ടിയ പ്രതിവര്‍ഷ വരുമാനം പതിനായിരം ഡോളര്‍ മിച്ചിച്ചു ബാംഗളൂരിലെ ഹെബ്ബാളില്‍ വീടുവക്കാന്‍ സ്ഥലം വാങ്ങി.

ഹിന്ദുസ്ഥാന്‍ യുണിലീവറില്‍ ശാസ്ത്രജ്ഞനായിരിക്കുമ്പോള്‍ അതിന്റെ മാതുസ്ഥാപനമായ ആംഗ്ലോ-ഡച് വ്യവസായ ഭീമന്‍ യുണിലീവറിന്റെ ആഗോള ആസ്ഥാനമായ ഹോളണ്ടിലെ റോട്ടര്‍ഡാമിലും ആംസ്റ്റര്‍ഡാമിലും ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലും വ്‌ളാഡിങ്കനിലും ലണ്ടനിലും ജോലി ചെയ്തു. ഒടുവില്‍ മസ്‌കറ്റിലെ നാഷണല്‍ ഡിറ്റര്‍ജെന്റ്‌സിന്റെ ചീഫ് ആയി 21 വര്‍ഷം. എന്നിരുന്നാലും ഒഹായോയിലെ വര്‍ ഷങ്ങളാണ് ജീവിതത്തിനു കരുത്തുപകര്‍ന്നത്. എല്ലാം പ്രൊഫ. ന്യൂമാന്‍, പ്രൊഫ. ആന്റണി ഹാര്‍വിക് തുടങ്ങിയവരുത്‌ടെ ഗുരുത്വം. അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹം.

ഒടുവില്‍ കേട്ടത്. ഒഹായോയിലെ മൊറൈനില്‍ നിന്ന് 383 കി.മീ അകലെ ലോര്‍ഡ്സ്ടൗണില്‍ അരനൂറ്റാണ്ട് കാലമായി പ്രവര്‍ത്തിച്ചുവന്ന ജിഎം ഫാക്ടറിയും അടച്ചുപൂട്ടി. 1400 പേര്‍ക്കു ജോലി പോയി. 417പേരെ മറ്റു പ്‌ളാന്റുകളിലേക്കു സ്ഥലം മാറ്റി. 350 പേര്‍ റിട്ടയര്‍ ചെയ്തു. ഷെവര്‍ലെ ക്രൂസ് എന്ന സെഡാന്‍ ആണ് അവിടെ നിര്‍മ്മിച്ചു വന്നിരുന്നത്. 

അമേരിക്കന്‍ ഫാക്ടറിയുടെ നിഴലില്‍ മലയാളി ബാബുമാര്‍--മെഡിക്കലും കെമിക്കലും (കുര്യന്‍ പാമ്പാടി)അമേരിക്കന്‍ ഫാക്ടറിയുടെ നിഴലില്‍ മലയാളി ബാബുമാര്‍--മെഡിക്കലും കെമിക്കലും (കുര്യന്‍ പാമ്പാടി)അമേരിക്കന്‍ ഫാക്ടറിയുടെ നിഴലില്‍ മലയാളി ബാബുമാര്‍--മെഡിക്കലും കെമിക്കലും (കുര്യന്‍ പാമ്പാടി)അമേരിക്കന്‍ ഫാക്ടറിയുടെ നിഴലില്‍ മലയാളി ബാബുമാര്‍--മെഡിക്കലും കെമിക്കലും (കുര്യന്‍ പാമ്പാടി)അമേരിക്കന്‍ ഫാക്ടറിയുടെ നിഴലില്‍ മലയാളി ബാബുമാര്‍--മെഡിക്കലും കെമിക്കലും (കുര്യന്‍ പാമ്പാടി)അമേരിക്കന്‍ ഫാക്ടറിയുടെ നിഴലില്‍ മലയാളി ബാബുമാര്‍--മെഡിക്കലും കെമിക്കലും (കുര്യന്‍ പാമ്പാടി)അമേരിക്കന്‍ ഫാക്ടറിയുടെ നിഴലില്‍ മലയാളി ബാബുമാര്‍--മെഡിക്കലും കെമിക്കലും (കുര്യന്‍ പാമ്പാടി)അമേരിക്കന്‍ ഫാക്ടറിയുടെ നിഴലില്‍ മലയാളി ബാബുമാര്‍--മെഡിക്കലും കെമിക്കലും (കുര്യന്‍ പാമ്പാടി)അമേരിക്കന്‍ ഫാക്ടറിയുടെ നിഴലില്‍ മലയാളി ബാബുമാര്‍--മെഡിക്കലും കെമിക്കലും (കുര്യന്‍ പാമ്പാടി)അമേരിക്കന്‍ ഫാക്ടറിയുടെ നിഴലില്‍ മലയാളി ബാബുമാര്‍--മെഡിക്കലും കെമിക്കലും (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക