Image

നമസ്‌തേ ട്രംപ്‌ : ഗുജറാത്തില്‍ ചേരി നിവാസികളെ ഒഴിപ്പിക്കുന്നു

Published on 18 February, 2020
നമസ്‌തേ ട്രംപ്‌ : ഗുജറാത്തില്‍ ചേരി നിവാസികളെ ഒഴിപ്പിക്കുന്നു
അഹമ്മദാബാദ്‌: അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി അഹമ്മദാബാദിലെ ചേരി നിവാസികളെ ഒഴിപ്പിക്കുന്നു.

ട്രംപും മോദിയും ചേര്‍ന്ന്‌ ഉദ്‌ഘാടനം ചെയ്യാനിരിക്കുന്ന മോട്ടേറ സ്‌റ്റേഡിയത്തിന്റെ സമീപത്തുള്ള ചേരിയില്‍ താമസിക്കുന്നവര്‍ക്കാണ്‌ ഒഴിപ്പിക്കല്‍ നോട്ടീസ്‌ നല്‍കിയത്‌. ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ ആണ്‌ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.

ചേരി നിവാസികളായ ഇരുനൂറോളം പേര്‍ക്കാണ്‌ കുടിയൊഴിപ്പിക്കല്‍ നോട്ടീസ്‌ ലഭിച്ചിരിക്കുന്നത്‌. നിര്‍മാണത്തൊഴിലാളികളാണ്‌ ഇവര്‍. ഇരുപത്‌ വര്‍ഷത്തിലധികമായി ഇവിടത്തെ താമസക്കാരാണ്‌ ഇവര്‍. 

എത്രയും പെട്ടെന്ന്‌ താമസ സ്ഥലം വിട്ടുപോകണമെന്ന്‌ അഹമ്മദാബാദ്‌ മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ നേരിട്ടെത്തി അറിയിച്ചതായി ചേരിനിവാസികള്‍ പറയുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ്‌ നടപടിയെന്ന്‌ അധികൃതര്‍ പറഞ്ഞതായും അവര്‍ വ്യക്തമാക്കുന്നു.

മോട്ടേറ സ്‌റ്റേഡിയത്തിന്‌ 1.5 കിലോമീറ്റര്‍ അകലെയാണ്‌ ഈ ചേരി. സ്‌റ്റേഡിയത്തിലേയ്‌ക്ക്‌ എത്തിച്ചേരുന്ന വിസാത്‌- ഗാന്ധിനഗര്‍ ഹൈവേയുടെ സമീപത്താണ്‌ ഇത്‌. 64 കുടുംബങ്ങളാണ്‌ ഇവിടെയുള്ളത്‌. 

ഇതില്‍ 45 കുടുംബങ്ങള്‍ക്കാണ്‌ നോട്ടീസ്‌ ലഭിച്ചിരിക്കുന്നത്‌. ഓരോ കുടുംബത്തിലും നാലോ അതിലധികമോ അംഗങ്ങളുണ്ട്‌. ചുരുങ്ങിയ സമയംകൊണ്ട്‌ എവിടേയ്‌ക്ക്‌ താമസം മാറുമെന്ന ആശങ്കയിലാണ്‌ തങ്ങളെന്ന്‌ ചേരിനിവാസികള്‍ പറയുന്നു.

ഏഴ്‌ ദിവസത്തിനകം ചേരി ഒഴിയണമെന്നാണ്‌ ഫെബ്രുവരി 11ന്‌ പുറപ്പെടുവിച്ചിരിക്കുന്ന നോട്ടീസില്‍ പറയുന്നത്‌. ഏതെങ്കിലും തരത്തിലുള്ള ആക്ഷേപങ്ങളുണ്ടെങ്കില്‍ ബുധനാഴ്‌ചക്കു മുന്‍പായി അധികൃതരെ സമീപിക്കണമെന്നും നോട്ടീസില്‍ പറയുന്നു.

 എന്നാല്‍ 17ന്‌ ആണ്‌ ചേരിനിവാസികള്‍ക്ക്‌ നോട്ടീസ്‌ നല്‍കിയത്‌. കണക്കു പ്രകാരം താമസക്കാര്‍ക്ക്‌ ഒഴിയാനുള്ള അവസാന ദിവസം ഫെബ്രുവരി 18 ആണ്‌. ഫെബ്രുവരി 24ന്‌ ആണ്‌ സ്റ്റേഡിയത്തില്‍ നമസ്‌തേ ട്രംപ്‌ എന്ന പേരില്‍ പരിപാടി നടക്കുന്നത്‌.

അതേസമയം, ചേരി നിവാസികള്‍ക്ക്‌ നോട്ടീസ്‌ നല്‍കിയതിന്‌ ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധമില്ലെന്ന്‌ കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക