Image

സദുപദേശത്തിന്റെയും അനുഷ്ഠാനങ്ങളുടേയും മറവില്‍ വൈദികരുടെ വഴിവിട്ട ജീവിതം (കോര ചെറിയാന്‍)

Published on 17 February, 2020
സദുപദേശത്തിന്റെയും അനുഷ്ഠാനങ്ങളുടേയും മറവില്‍ വൈദികരുടെ വഴിവിട്ട ജീവിതം (കോര ചെറിയാന്‍)
ഫിലാഡല്‍ഫിയ: ഏതാനും മാസങ്ങളായി വിവിധ മലയാളി ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ പുരോഹിതരുടെ തുടര്‍ച്ചയായുള്ള വഴി പിഴച്ച ജീവിതവുംതന്മൂലം നിത്യ ദുരിതത്തിലേക്ക് വഴുതിവീണ നിരാശരും നിരാലംബരുമായ സാധുവിശ്വാസികളുടെ അലമുറയുടെ മാറ്റൊലിയുമാണ് മാദ്ധ്യമങ്ങളില്‍.

ആഗോളതലത്തില്‍ വിവിധവിഭാഗങ്ങളിലായി 210 കോടി ക്രിസ്ത്യാനികളും 190 കോടി മുസ്ലീമുകളും 90 കോടി ഹിന്ദുക്കളുമടക്കം മറ്റനേകം മതങ്ങളും ഉണ്ട്. ഈ മതങ്ങളിലെല്ലാം വിവിധ ആചാരാനുഷ്ഠാനങ്ങളോടെ ലക്ഷക്കണക്കിനു വേദാനുസാരികളും പുരോഹിതരും പൂജാരികളും കര്‍ത്തവ്യ നിര്‍വഹണം നടത്തുന്നു.

അപ്രതീക്ഷിതവും വിനാശകരവുമായ പ്രകൃതിക്ഷോഭത്തെതുടര്‍ന്നും അനിയന്ത്രിതമായി ക്രൂര ആരവത്തോടെ അരങ്ങേറുന്ന കൊറോണ വൈറസ്‌പോലെ പല പകര്‍ച്ചവ്യാധികളുടെ ആവിര്‍ഭാവത്തെ തുടര്‍ന്നും നിരീശ്വരരുടെ നിഗൂഢ സത്രമായ കമ്മ്യൂണിസ്റ്റ് ചൈന അടക്കം വിവിധ രാജ്യങ്ങളില്‍ ഈശ്വര വിശ്വാസികള്‍ വര്‍ദ്ധിക്കുന്നതു മതനേതാക്കള്‍ ഒരു ചാകരയായി കരുതരുത്. കേരളം ദൈവത്തിന്റെ നാടെന്നു മൗഢ്യമായി മനശുദ്ധിയില്ലാതെ നിരാശങ്കമായി പറയുന്നതു അസത്യമായും അഭാസമായും തോന്നുന്നു.

ശാന്തിക്കാരന്‍ ഭഗവാന്റെയും ഭക്തന്മാരുടേയും ഇടനിലക്കാരന്‍ അഥവാ മദ്ധ്യസ്ഥന്‍ മാത്രമാണെന്നും വ്യക്തിജീവിതത്തില്‍ ഇടപെടരുതെന്നുമാണു ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനെ ഉപദേശിച്ചത്. കുലദൈവങ്ങളുടേയും പരദൈവങ്ങളുടേയും സാങ്കല്പിക പ്രഭാവാവലയത്തില്‍ ലൗകീകത പരിപൂര്‍ണ്ണമായി പരിത്യാഗം ചെയ്തു കര്‍മ്മാനുഷ്ടാതികള്‍ നടത്തുന്ന മലയാളി മണ്ണിലെ ചില പുരോഹിതര്‍ കാമദേവന്‍ തൊടുത്തുവിട്ട കാമബാണം ഏറ്റവരായി ലൈംഗിക സംതൃപ്തിക്കായി വിശ്വസിച്ചു ഏല്‍പ്പിക്കപ്പെട്ട സ്വന്തം സമൂഹത്തിലെ അടക്കം, പല വനിതകളേയും വശീകരിക്കുന്ന സംഭവപരമ്പരകള്‍ ഇപ്പോള്‍ നിത്യ വാര്‍ത്തയായി മാറി.

ക്രിസ്ത്യന്‍ വിഭാഗം അടക്കം എല്ലാ മതങ്ങളും പൗരോഹിത്യപരമായ കൃത്യനിര്‍വഹണത്തിനുവേണ്ടി അനേക വര്‍ഷം ക്ലാസ്സുകളും ക്രിയാത്മകമായ പരിശീലനവും ലഭിക്കുന്നതിനാലും ആരേയും ആകര്‍ഷിയ്ക്കത്തക്ക വാക്ചാതുര്യവും ഉള്ളതിനാല്‍ നിഷ്പ്രയാസം സ്ത്രീകളെ വശീകരിച്ചു വശത്താക്കുന്നു. 1978-ല്‍ മരിച്ച അമേരിക്കന്‍ തീവ്ര വിശ്വാസ ലീഡര്‍ ജിം ജോണ്‍സിന്റെ കപടമായ ആത്മിക പ്രഭാഷണങ്ങള്‍ ശ്രവിച്ച് പാപപരിഹാരത്തിനുവേണ്ടി പിന്‍തുടര്‍ന്ന ആയിരക്കണക്കിനുള്ള നിര്‍ദ്ദോഷികളില്‍ 912 വിശ്വാസികളെ പൊട്ടാസ്യം സയനൈഡ് കലക്കിയ നാരങ്ങാവെള്ളം കൊടുത്തു കൊന്നതിനു തുല്യമാണ് കുമ്പസാരകൂട്ടില്‍ മുട്ടുമടക്കിയ വീട്ടമ്മമാരെ പരിഗ്രഹിക്കുന്നതും അവരുടെ ഗാര്‍ഹീക ഭദ്രതയും കുടുംബതേജസും വെറും വെണ്ണീറായി മാറ്റുന്നതും.പുരോഹിതരുടെ ഈ പ്രവണതയെ സമൂഹം ശക്തമായി എതിര്‍ക്കണം.

വ്യക്തിത്വത്തെ ഹനിക്കുന്ന ഗുണമോ ദോഷമോ ആയ വിവരങ്ങള്‍ കുമ്പസാരമദ്ധ്യേ വെളിപ്പെടുത്തുന്നതു ഗൗരവകരമായി തോന്നുന്നു. ആരും ആരുടേയും അന്തര്‍ഭാവം അറിയുന്നില്ല. മാതാപിതാക്കള്‍ പെണ്‍മക്കള്‍ക്കും ഭര്‍ത്താക്കന്മാര്‍ ഭാര്യമാര്‍ക്കും നിലവിലുള്ള വിപത്തുക്കളെ വിശദീകരിക്കുന്നതോടൊപ്പം ശക്തമായ മുന്നറിയിപ്പും നല്‍കുന്നതും ഉചിതമായിരിക്കും. സത്യകുമ്പസാരത്തിന്റെ സാരഥ്യം സാന്മാര്‍ഗ്ഗത്തിലേക്കും സല്‍കര്‍മ്മാനുഷ്ഠാനങ്ങള്‍ക്കും വേണ്ടി പാപമോചന പ്രാപ്തി പ്രാപിക്കുവാനാണ്.

ക്രിസ്ത്യന്‍ വിഭാഗത്തിലെ അധാര്‍മ്മിക ചേഷ്ടകളുടെ മുഖ്യകാരണം സുഖലോലുപമായ ജീവിതചര്യയും ഭരണതലത്തില്‍ നിന്നുമുള്ള മൃദു സമീപനവുമാണ്. ഭരണവും ഭദ്രതയും ഭക്തിയുമില്ലാത്ത ഭദ്രാസനങ്ങള്‍ ക്രിസ്തീയ വിഭാഗത്തില്‍ വളരെയായി. ഭദ്രാസനാധിപന്റെ ആധിപത്യത്തെ അവഗണിച്ചുകൊണ്ടുള്ള കീഴ്ജീവനക്കാരായ പുരോഹിതരുടെ അധര്‍മ്മങ്ങള്‍ അമേരിക്കയും യൂറോപ്പുമടക്കം എല്ലാ മലയാളി ക്രിസ്ത്യന്‍ വിഭാഗത്തിലും അനിയന്ത്രിതമായി അരങ്ങേറുകയാണ്.

സത്യസന്ധമായ ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന ഉടനെ പുരോഹിത ഉപജാപകകൂട്ടം സംഘടിച്ചു രുദ്രതാണ്ഡവം നടത്തി ഭദ്രാസനാധിപനെ ബ്ലാക്‌മെയില്‍ ചെയ്തു നശിപ്പിക്കുന്ന പ്രവണതയുടെ ഉദാഹരണങ്ങള്‍ പലതായി. ശിവനേയും വിശ്വാമിത്രനേയും വശീകരിച്ച പാര്‍വ്വതി മേനകമാര്‍ ഇപ്പോള്‍ വിരളമല്ല.

നൂറ്റിപത്തിലധികം പള്ളികളുള്ള ഓര്‍ത്തഡോക്‌സ് അമേരിക്കന്‍ ഭദ്രാസനങ്ങളില്‍ 45 വര്‍ഷത്തിലധികം സ്ഥലം മാറ്റപ്പെടാത്ത വൃദ്ധരും അശേഷം അനങ്ങാത്ത സ്വാര്‍ത്ഥമതികളുമായ അനേകം വൈദീകര്‍ സധൈര്യം വിഹരിയ്ക്കുന്നു. സാധാരണ സഭകളിലെപ്പോലെ 3 വര്‍ഷ കാലാവധയില്‍ ഈ പുരോഹിതര്‍ വസിയ്ക്കുന്ന അതേപട്ടണത്തില്‍തന്നെ സൗകര്യാര്‍ത്ഥം ട്രന്‍സ്ഫര്‍ ചെയ്യാതിരുന്നാല്‍ പല വിപത്തുകളും കേരളാ സ്റ്റൈലിലും മറ്റു രൂപത്തിലും ഭാവത്തിലും സമീപഭാവിയില്‍ തന്നെ കാണാം.

ഭദ്രാസന അധിപന്റെ ആധിപത്യത്തെ അവഗണിച്ചുകൊണ്ടുള്ള പുരോഹിതരുടെ അധര്‍മ്മങ്ങള്‍ അമേരിയ്ക്കയില്‍ അനുദിനം വര്‍ദ്ധിക്കുന്നു. ദേവാലയങ്കണത്തിന്റെ പ്രഭാവലയത്തിനുള്ളില്‍ വെറും ഏഴ് വയസ്സ് മാത്രം പ്രായം ഉള്ള സ്വന്തം പെറ്റമ്മയുടെ മടിയിലിരുന്ന പെണ്‍കുട്ടിയുടെ സമക്ഷം മലയാള ഭാഷയിലെ ഏറ്റവും ഹീനമായ അശ്ലീല പദങ്ങളും സ്ത്രീപീഡനഭാഷയും ഉപയോഗിച്ച് യുവതിയായ അമ്മയെ ഭീഷണിപ്പെടുത്തി. ഇടവകജനങ്ങളില്‍ പലരും ഉടനെ പോലീസില്‍ പരാതിപ്പെടുവാന്‍ നിര്‍ബന്ധിച്ചെങ്കിലും സത്ഗുണ സമ്പന്നയായ കുട്ടിയുടെ മാതാവ് സഹ ഇടവഗാംഗത്തിന് അമേരിയ്ക്കന്‍ നിയമാനുസരണം അനേകം വര്‍ഷം ജയിലില്‍ ശക്ഷയുള്ളതിനാല്‍ മാനേജിംഗ് കമ്മിറ്റിയോടും വികാരിയോടും ഇടവക മെത്രാപ്പോലീത്തായോടും പരാതിപ്പെട്ടു. ഭരണ സമിതി ഐക്യകണ്‌ഠേന സത്വര നടപടി സ്വീകരിയ്ക്കുവാന്‍ തീരുമാനിയ്ക്കുകയും ചെയ്തു. ഭദ്രാസനാധിപന്റെ ആജ്ഞയേയും ഭരണസമിതിയുടെ തീരുമാനത്തേയും നിര്‍ദ്ദാക്ഷിണ്യം നിരസിച്ചു കുറ്റാരോപിതനായ പ്രതിയെ ദേവാലയത്തിന്റെ വിവിധ തസ്തികകളില്‍ നിയമിച്ചു.

വയലാര്‍ രാമവര്‍മ്മ‘റിബേക്ക’ എന്ന ചിത്രത്തിനുവേണ്ടി ബൈബിള്‍ വചകങ്ങള്‍ ഉദ്ധരിച്ചു എഴുതിയ ഗീതം ഇവിടെ സത്യമാകുകയാണ്.

''ബലിയല്ലാ എനിക്ക് വേണ്ടത് ബലിയല്ല കാസയേന്തും കൈകളില്‍ വേണ്ടത്
കരുണയാണല്ലോ.... കരുണയാണല്ലോ

കപട ഭക്തരേ പരീശ്വരേ
നിങ്ങള്‍ക്ക് മുന്‍പെ സ്വര്‍ഗ്ഗത്തിലെത്തും
ചുങ്കക്കാരും വേശ്യകളും''

അനേകം സല്‍ഗുണ സമ്പന്നരായ പുരോഹിതരും മഹാ പുരോഹിതരും അഭിമാനത്തോടും ആത്മാര്‍ത്ഥതയോടുംകൂടി സഭകളും സമൂഹവും വിശ്വാസത്തോടെ സമര്‍പ്പിച്ച ഉത്തരവാദിത്വം പരിപൂര്‍ണ്ണമായി നിര്‍വ്വഹിക്കുന്നു. 102 വയസ്സുള്ള ഡോ. മാത്യൂസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത, കാത്തലിക് ആര്‍ച്ച് ബിഷപ്പ് ജോസഫ് പൗവ്വത്തില്‍, ഒരു ഡസനിലധികം ജീവകാരുണ്യ പ്രവര്‍ത്തനകേന്ദ്രങ്ങള്‍ വിജയകരമായി നടത്തുന്ന ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് തുടങ്ങി അനേകം ബിഷപ്പുമാര്‍ മലയാളികള്‍ക്കു തന്നെ അഭിമാനിക്കത്തക്കതാണ്. സകല സ്വത്തുക്കളും സഭകള്‍ക്കും സാധുജന സംരക്ഷണത്തിനുമായി ദാനം ചെയ്ത അനേകം വൈദീകര്‍ മലയാളി സമൂഹത്തിലുണ്ട്.

മതങ്ങളുടെ മഹത്വങ്ങള്‍ മറക്കാനാവാത്തതാണ്. മനുഷ്യന്റെ അധര്‍മ്മപ്രവര്‍ത്തനങ്ങളുടെ മുഖ്യകാരണം നിരീശ്വരത്വം ആണ്. 1818-1883 ല്‍ ജീവിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ യുടെ രചയിതാവായ കാറല്‍ മാര്‍ക്‌സ് പറഞ്ഞ''മതം മനുഷ്യനെ മയക്കുന്ന കറുപ്പാ''ണെന്ന തത്വത്തില്‍നിന്നും കാലത്തിന്റെ തിരിവില്‍ ആഗോള തലത്തില്‍ ശക്തമായ വ്യതിയാനം ഉണ്ടായികൊണ്ടിരിക്കുന്നു.

വൈദിക വൃത്തിയിലൂടെ ഉപജീവനം നടത്തുന്ന പുരോഹിത വര്‍ഗ്ഗത്തിലെ നിരീശ്വരത്വം മൂലമാണു ഇത്രയധികം മ്ലേച്ഛത. അര്‍പ്പണ ബോധത്തോടെയോ ആത്മീകതകൊണ്ടോ അല്ല ഒരു വിഭാഗം പട്ടത്വം എന്ന പരിശുദ്ധിയിലേക്കു എത്തുന്നത്. സുഖലോലുപരായി നേതൃത്വ നിരയില്‍ ജീവിതാന്ത്യം വരെ നിലനില്‍ക്കാന്‍ വേണ്ടി മാത്രം. സാന്മാര്‍ഗ്ഗനിഷ്ഠയും പാപ പരിഹാരം പറയുകയും ചെയ്യുന്ന വൈദീകരുടെ പരസ്ത്രീബന്ധത്തെ സമൂഹവും മതനേതാക്കളും കൂടത്തായി കൊലപാതകങ്ങള്‍ക്കു തുല്യമായി വീക്ഷിക്കുണം. ജനതയും ഭരണാധികരും നിഷ്ഠനിശേഷം നശിച്ച പുരോഹിതരെ നിത്യമായി നിഷ്‌ക്കാസനം ചെയ്യണം.

കോര ചെറിയാന്‍
Join WhatsApp News
V.George 2020-02-20 07:07:42
Most of the Malayalees who migrated to United States in the seventees were born before the independence of India. They were not much exposed to radio, television, news paper, telephone etc. during their childhood. All they knew were the things learned at the substandard schools and the nonsense from the mouth of under educated priests. Colleges were poped up in many parts of Kerala when they were teenagers and they had a chance to study science and humanities. However their brains were already embedded with religious superstitions. When they came to United States they came with their underdeveloped brains and they established Malayalam churches to promote their ignorance and superstition. The clever and cunning priests took advantage of this situation and exploited these innocent souls. This situation needs to be changed drastically. There is a ray of hope in Kerala with the progressive movement of 'Eesense Global/Neuronz.' Many many thanks to C. Ravichandran, Dr. Viswananthan, Dr. Vaisakhan Thampy, Dr. Augustus Morris, Jabbar Master and all others involved with this movement. It is time for the American Malayalees to start units of Eesense Global/neuronz in America to escape from the clutches of priests and churches. I encourage all e-malayalee readers to watch Eesense Global/neuronz videos and understand the truth about their lives and the world they are living.
Jose 2020-02-20 08:45:31
Very informative and useful article!
Thanks to V.George 2020-02-20 08:10:12
''It is time for the American Malayalees to start units of Eesense Global/neuronz in America'' Thanks for the great suggestion. We have the following chapters already here:- Essense global -North America. Essense Global -USA & Canada. essense global USA - Thanks again- andrew
George V 2020-02-20 19:05:33
Thank you Shri V George and Shri Andrews C for sharing/supporting Essense Global. മലയാളി സമൂഹത്തിൽ ശാസ്ത്ര അഭിരുചിയും മാനവികതയും വളർത്തുന്നതിൽ കഴിഞ്ഞ കുറെ വർഷങ്ങളായി Essense ചെയ്യുന്ന സേവനങ്ങൾ സ്ളാഹനീയമാണ്. ഉന്നത വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ പ്രത്യേകിച്ച് ശ്രി രവിചന്ദ്രൻ, വൈശാഖൻ തമ്പി, അഗസ്റ്സ് മോറിസ് തുടങ്ങി ഒട്ടേറെ പേരുടെ, തീർച്ചയായും കേട്ടിരിക്കേണ്ട നല്ല പ്രഭാഷണങ്ങൾ യു ട്യൂബിൽ ലഭ്യമാണ്. (നമ്മുടെ കർത്താ സാറിന്റെയും ‘എതിരൻ കതിരവൻ’ പ്രഭാഷണം ഉണ്ട്) Essense Global Canada, UK, Ireland, Australia തുടങ്ങിയ രാജ്യത്തെല്ലാം മലയാളി സമൂഹത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നതായി മനസ്സിലാകുന്നു. അമേരിക്കയിലും എസ്സെൻസ് സാന്നിധ്യം ഉണ്ടെന്നറിയുന്നതിൽ സന്തോഷം.
Christian 2020-02-20 20:36:05
എസ്സെൻസ് എന്നത് ഒരു യുക്തിവാദി സംഘടനയാണ്. യേശുവിനെയും ക്രിസ്ത്യാനികളെയും ആണ് പ്രധാന ലക്‌ഷ്യം (രവി അണ്ണന്റെ ബൈബിളിനെ കുറിച്ചുള്ള ഏഴോളം പ്രഭാഷണങ്ങൾ യു ട്യൂബിൽ ഉണ്ട് എല്ലാവരും അതൊന്നു കേൾക്കുക, എന്തെല്ലാം വിഡ്ഢിത്തരങ്ങൾ ആണ് ടിയാൻ എഴുന്നള്ളിക്കുന്നത്) അതുകൊണ്ടാണീ അമേരിക്കയിൽ വേര് പിടിക്കാത്തത്. രവിചന്ദ്രൻ ഫാൻസ്‌ അസോസിയേഷൻ, നിങ്ങളുടെ ഉടായിപ്പു ഇവിടെ ചിലവാവില്ല. Richard Dokins, Christopher Hitchens, Dan Barker, Bart Ehrman, George Carlin etc. വല്യ പുള്ളികൾ നോക്കി പരാജയപ്പെട്ട നാടാണ് അമേരിക്ക എന്ന് അറിയുക. ക്രിസ്തീയ സഭകൾ തമ്മിൽ ഉള്ള തർക്കം, പള്ളിപ്പിടുത്തം, പുരോഹിതരുടെയും മെത്രാച്ചൻമാരുടെയും ഒറ്റപ്പെട്ട ചില അവിശുദ്ധ ഇടപാടുകൾ ആണ് ഇവരുടെ ആയുധം. അതുകൊണ്ടു തമ്മിലുള്ള ഭിന്നതകൾ മാറ്റിവച്ചു Essences പോലുള്ള നിരീശ്വരവാദി പ്രസ്ഥാങ്ങൾക്കെതിരെ ഒന്നിക്കേണ്ടത് സഭകളുടെ നിലനിൽപ്പിന്റെ തന്നെ ആവശ്യമാണ് ചെറുപ്പക്കാരെ ആണ് അവർ ലക്‌ഷ്യം വക്കുന്നത് എന്ന് ഓർക്കുക ക്രിസ്തുവിൽ വിശ്വസിക്കുന്നവർ ഒന്നിക്കുക ഒത്തുചേർന്നീ Essence എന്ന പൈശാചിക ശക്തിയെ തോൽപ്പിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക