Image

1100 കോടി രൂപയുടെ വീസ തട്ടിപ്പ് : പ്രതികള്‍ പിടിയില്‍

Published on 15 February, 2020
1100 കോടി രൂപയുടെ വീസ തട്ടിപ്പ് : പ്രതികള്‍ പിടിയില്‍

കുവൈത്ത് സിറ്റി : രാജ്യത്തെ തന്നെ ഏറ്റവും വലിയ വീസ തട്ടിപ്പുമായി ബന്ധപ്പെട്ട് ബംഗ്ലാദേശികള്‍ അടക്കമുള്ള മൂന്ന് അംഗ സംഘത്തെ ആഭ്യന്തര മന്ത്രാലയം അറസ്റ്റു ചെയ്തു. 50 ദശലക്ഷത്തിലധികം ദിനാറിന്റെ തട്ടിപ്പാണ് പ്രതികള്‍ നടത്തിയത്.

വിവിധ സര്‍ക്കാര്‍ കരാറുകളില്‍ 20,000 ത്തിലധികം ബംഗ്ലാദേശ് തൊഴിലാളികളെയാണ് അനധികൃതമായി ഇവര്‍ കുവൈത്തിലേക്ക് കടത്തിയത്. ഓരോ ബംഗ്ലാദേശ് തൊഴിലാളിയില്‍ നിന്നും ക്ലീനിംഗ് വീസയുടെ ഫീസായി 1,800 മുതല്‍ 2,200 ദിനാര്‍ വരെയും ഡ്രൈവര്‍ വീസക്കായി 2,500 മുതല്‍ 3,000 ദിനാര്‍ വരെയായിരുന്നു ഇവര്‍ ഈടാക്കിയിരുന്നത്.

തട്ടിപ്പു സംഘാംഗങ്ങളില്‍ ഒരാള്‍ അടുത്തിടെ ബംഗ്ലാദേശ് പാര്‍ലമെന്റ് അംഗവും രാജ്യത്തെ പ്രമുഖ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്നുവെന്ന് പ്രാദേശിക പത്രമായ അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു.

കുവൈത്തിലെത്തിയ ബംഗ്ലാദേശ് പാര്‍ലമെന്റ് അംഗം ഒരാഴ്ച മുമ്പാണ് രാജ്യം വിട്ടത്. തുടര്‍ നടപടികള്‍ക്കായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്നും ബാക്കി പ്രതികളെ ഉടന്‍ പിടികൂടുമെന്നും അധികൃതര്‍ അറിയിച്ചു. തട്ടിപ്പിനെ തുടര്‍ന്നു ക്ലീനിംഗ് കമ്പനികളുടെ ഫയല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ആഭ്യന്തര വൃത്തങ്ങള്‍ വെളിപ്പെടുത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക