Image

ഭാര്യയ്ക്കും കുഞ്ഞിനും സീറ്റ് ചോദിച്ചു; സ്ത്രീകളടക്കമുള്ളവര്‍ ട്രെയിനില്‍ യുവാവിനെ തല്ലിക്കൊന്നു

Published on 13 February, 2020
ഭാര്യയ്ക്കും കുഞ്ഞിനും സീറ്റ് ചോദിച്ചു; സ്ത്രീകളടക്കമുള്ളവര്‍ ട്രെയിനില്‍ യുവാവിനെ തല്ലിക്കൊന്നു

പൂണെ: ട്രെയിനിലെ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സ്ത്രീകളടക്കമുള്ളവര്‍ ചേര്‍ന്ന് യുവാവിനെ അടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ കല്യാണ്‍ സ്വദേശി സാഗര്‍ മര്‍ക്കാദാണ്(26) ദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ മുംബൈ-ലാത്തൂര്‍-ബിദര്‍ എക്സ്പ്രസിലായിരുന്നു സംഭവം. 

അമ്മയ്ക്കും ഭാര്യയ്ക്കും രണ്ട് വയസ്സുള്ള മകള്‍ക്കുമൊപ്പാണ് വ്യാഴാഴ്ച പുലര്‍ച്ചെ സാഗര്‍ ട്രെയിനില്‍ കയറിയത്. ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ നല്ല തിരക്കായതിനാല്‍ ഇവര്‍ക്ക് സീറ്റ് ലഭിച്ചിരുന്നില്ല. ഇതിനിടെ കുഞ്ഞിനെ കൈയിലെടുത്ത് നില്‍ക്കുകയായിരുന്ന ഭാര്യയ്ക്ക് എങ്ങനെയെങ്കിലും സീറ്റ് ഉറപ്പാക്കാന്‍ സാഗര്‍ ശ്രമിച്ചു. ഇതിനായി ഒരു സ്ത്രീയോട് അല്പം നീങ്ങിയിരിക്കാമോ എന്ന് ചോദിച്ചു. എന്നാല്‍ നീങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടത് ഇഷ്ടപ്പെടാതിരുന്ന സ്ത്രീ ബഹളംവെച്ച് യുവാവിനെ മര്‍ദിക്കുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന അഞ്ച് സ്ത്രീകള്‍ അടക്കം 12 പേര്‍ ചേര്‍ന്നാണ് സാഗറിനെ മര്‍ദിച്ചതെന്നാണ് ഭാര്യയുടെ മൊഴി. 

സംഭവത്തില്‍ പ്രതികളായ എല്ലാവരെയും അറസ്റ്റ് ചെയ്തതായും ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും പോലീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക