പ്രേമം ദിവ്യമാണു. അനശ്വരമാണ്. അനുഭൂതിദായകമാണ്. ഉദിക്കുന്ന സൂര്യനെ പോലെയാണ്. തിളങ്ങുന്ന ചന്ദ്രനെ പോലെയാണ്. വിടരുന്ന പൂക്കളെ പോലെയാണ്. നിത്യനിര്‍മ്മലവും നിതാന്ത സുന്ദരവും ആണ്. ഹ്രുദയഹാരിയും സുഗന്ധിയുമാണ്. മനസ്സില്‍ പ്രേമമുണ്ടാകുന്നു, മാംസത്തില്‍ കാമമുണ്ടാകുന്നു. നിര്‍മ്മലവും, നിഷ്കളങ്കവുമായ മനസ്സിലെ പ്രേമം ജനിക്കുകയുള്ളു. മാംസത്തിലാണെങ്കില്‍ കാമവികാര ങ്ങളുടെ അലകള്‍ ഒഴിഞ്ഞനേരമില്ല. ലൈലയും, മജ്‌നുവും, ദേവദാസും പാര്‍വതിയും, ഹീരയും രഞ്ചയും ഒക്കെ പ്രേമത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞതു അവര്‍ നിഷ്കളങ്കരായതുകൊണ്ടാണു.
ഒരു ഹിന്ദിസിനിമയിലെ പാട്ടിനിടക്കു നായകന്‍ പറയുന്നുണ്ടു. കിസ്സിസ്സെ പ്യാര്‍ കര്‍ക്കെ ദേഖിയെ ജിന്ദകി കിത്തനി ഹസീന്‍ ഹെ? (ആരെയെങ്കിലും പ്രേമിച്ചു നോക്കു, അപ്പോളറിയാം ജീവിതം എത്ര സുന്ദരമാണെന്നു.) അനശ്വരനായ വയലാര്‍ പാടി ''കൊതിതീരുംവരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടൊ? പ്രേമത്തെ പലപ്പോഴും മനുഷ്യര്‍ വ്യഭിചരിക്കുന്നതുകൊണ്ടാണു അതു തെറ്റിദ്ധരിക്കപെടുന്നതു.
പ്രേമം മാംസനിബദ്ധമാകുമ്പോള്‍ ചില്ലറ പ്രശ്‌നങ്ങള്‍ ഉത്ഭവിക്കുന്നു. "പ്രേമമെ നിന്‍ പേരു കേട്ടാല്‍ പേടിയാം - വഴി പിഴച്ച കാമകിങ്കരന്മാര്‍ ചെയ്യും കടുംകൈകളാല്‍.'' മാംസം ഉപയോഗിച്ചു കഴിഞ്ഞാല്‍ കേടു വരാതെ സൂക്ഷിക്കണം. അതിനു ഒരു ഫ്രിഡ്ജ് വേണം. ഫ്രിഡ്ജിനു ഊര്‍ജ്ജം അല്ലെങ്കില്‍ വൈദ്യുതി ആവശ്യമാണു. വൈദ്യുതിയുടെ കാര്യത്തില്‍ അനാസ്ഥ കാണിച്ചാല്‍ ഷോക്കടിക്കും. അങ്ങനെ പോകുന്നു പൊല്ലാപ്പുകള്‍. എന്നാല്‍ പ്രേമം അഭൗമമായ അനുഭൂതിയാണു. മുഖക്കുരു കവിളില്‍ പൊട്ടുന്നകാലത്തു "ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവെ'' എന്നു മനസ്സുകൊണ്ടെങ്കിലും ഉരുവിടാതിരുന്ന ഒരു ആണ്‍കുട്ടിയുണ്ടെങ്കില്‍, ഉണ്ടായിരുന്നെങ്കില്‍ അവനു മാതാപിതാക്കള്‍ കടുക്കകഷായം കോരി കൊടുത്തു കാണും. വാസന്ത പൗര്‍ണ്ണമി നാളില്‍ പ്രിയമുള്ളോരാരോ വരുമെന്നു ഒരിക്കലെങ്കിലും കിനാവു കണ്ടിട്ടില്ലാത്ത ഒരു പെണ്‍കുട്ടിയുമുണ്ടാകില്ല. മലയാളികളില്‍ മിക്കവരും സത്യസന്ധമായും മറച്ചുവച്ചും ഉറക്കെ പറയുന്ന സ്വയം സ്വഭാവ സര്‍ട്ടിഫിക്കറ്റിലെ പ്രമാദമായ വാചകം "ഞാന്‍ വിവാഹത്തിനു മുമ്പു പ്രേമിച്ചിട്ടില്ല'' എന്നുള്ളതു വാസ്തവത്തില്‍ ശരീരശുദ്ധിയെപ്പറ്റിയാണു. മനസ്സിന്റെ സ്വകാര്യമുറികളില്‍ ആരും ഒരുകാലത്തും അറിയാത്ത വിരുന്നുകാരുണ്ടായിരുന്നുവെന്നു ഒരിക്കലും തെളിയാത്ത സത്യമായി അവശേഷിക്കുന്നു. ചില വല്ല്യമ്മമാര്‍ പല്ലും നഖവും കൊഴിയുമ്പോള്‍ അവരുടെ യൗവ്വന കാലത്തു തോന്നിയ ശ്രുംഗാരസ്ഫുരണങ്ങളുടെ രഹസ്യ കഥകള്‍ പല്ലില്ലാത്ത മോണകാട്ടി വെളിപെടുത്താറുണ്ടു.
ചരിത്രത്തിന്റെ താളുകളില്‍ അനശ്വരപ്രേമത്തിന്റെ അനവധി കഥകള്‍ നമ്മള്‍ വായിക്കുന്നു. ഇതിഹാസങ്ങളുടെ ഏടുകളില്‍ നിന്നു എഴുത്തുകാര്‍ മെനഞ്ഞെടുത്ത കഥകളിലും പ്രേമത്തിന്റെ ദിവ്യമായ അനുഭവവും അതു സാക്ഷാത്കരിക്കപെടാന്‍ ഭാഗ്യമില്ലാതിരുന്ന കമിതാക്കള്‍ മരണം കൈവരിച്ചതും ഭംഗിയായി വിവരിച്ചിരിക്കുന്നു. പ്രേമിക്കുന്ന പെണ്‍കുട്ടികളുടെ വീരനായകനാണു വടക്കെഇന്ത്യയില്‍ പ്രുത്വിരാജ് ചൗഹാന്‍. ജയചന്ദ് രാജാവിന്റെ മകളായ സംയുക്തയും പ്രുത്വിരാജ് ചൗഹാനും അനുരാഗബദ്ധരായി. അഛന്റെ എതിര്‍പ്പിനെ അവഗണിക്കാന്‍ സംയുക്ത തയ്യാറായപ്പോള്‍ ഒറ്റക്കു ഒരു കുതിരപ്പു റത്തു വന്നു കാമുകിയെ ധീരതയോടെ കൂട്ടികൊണ്ടു പോയയാളാണു പ്രുഥിരാജ്. ആ വൈരാഗ്യം തീര്‍ക്കാന്‍ ജയചന്ദ് പ്രുഥിയെ ഒരു മുസ്‌ലിം സുല്‍ത്താനു ഒറ്റികൊടുത്തു. ആ ഒറ്റികൊടുക്കല്‍ ഭാരതത്തില്‍ മുസ്‌ലിം ഭരണത്തിനു തുടക്കം കുറിച്ചുവെന്നു വിശ്വസിക്കപ്പെടുന്നു.
ദുഷ്യന്തനു ശകുന്തളയോടു തോന്നിയതു അനുരാഗമല്ലായിരുന്നു എന്നു ഈ ലേഖകന്‍ വിശ്വസിക്കുന്നു. അതു വെറും പച്ച കാമമായിരുന്നു. ശകുന്തള നടന്നപ്പോള്‍ നിതംബങ്ങളുടെ ഭാരം കൊണ്ടു ഉപ്പുറ്റി മണ്ണില്‍ താഴ്ന്നുകിടക്കുന്നതു നോക്കി രതിരസം നുണയുന്ന ദുഷ്യന്തന്റെ മനസ്സില്‍ നിര്‍മ്മലരാഗമല്ലായിരുന്നു. മുനികന്യകയുടെ അഴകുള്ള അംഗോപാംഗങ്ങങ്ങളിലേക്കു കാമക്കണ്ണുകള്‍ അയച്ചു മന്നവന്‍ നിന്നു കൊതിയൂറി. ഇണയോടു തോന്നുന്ന വികാരത്തിനു മുഴുവനായി മനുഷ്യന്‍ പ്രേമം എന്നു വിളിക്കുന്നതു ശരിയല്ല. ഇപ്പോള്‍ പീഡനം എന്ന ഒരു വാക്കു ഉദയം ചെയ്തിട്ടുള്ളതു കാലത്തിന്റെ ആവശ്യമായതുകൊണ്ടായിരിക്കും.
തന്നെക്കാള്‍ ആറു വയസ്സിനു ഇളയപുരുഷനെ ഭര്‍ത്താവായി സ്വീകരിച്ച ആംഗലകവയത്രി എലിസബത്തു ബ്രൗണിങ്ങിന്റെ പ്രേമ വിവാഹമായിരുന്നു. കവിയായ റോബര്‍ട്ട് ബ്രൗണിങ്ങിനെയാണു അവര്‍ വിവാഹം ചെയ്തതു. അദ്ദേഹത്തിനു വേണ്ടി അവര്‍ രചിച്ച കവിതയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. "എന്റെ ആത്മാവില്‍ നിന്റെ കാലടി സ്വരം കേട്ടപ്പോള്‍ ഭൂമിയുടെ മുഖഛായ മാറിപോയി'' ഇംഗ്ലണ്ടിലെ ഡ്യുക്കായിരുന്ന എഡ്വേര്‍ഡ് എട്ടാമന്‍ രണ്ടുതവണ വിവാഹമോചനം തേടിയ ഒരമേരിക്കകാരിയെ വിവാഹം കഴിക്കാന്‍വേണ്ടി അദ്ദേഹത്തിനു കിട്ടേണ്ടിയിരുന്ന സിംഹാസനം വേണ്ടെന്നുവച്ചു. രാജാവാകു ന്നതിനേക്കാള്‍ പ്രേമിച്ച പെണ്ണിനെ സ്വന്തമാക്കുന്നതു സന്തോഷകരമെന്നു അദ്ദേഹം കരുതി. നോക്കണേ പ്രേമത്തിന്റെ ഒരു മാസമരശക്തി.
പ്രേമവിവശനായി ദല്‍ഹി സിംഹാസനം ഒരു നര്‍ത്തകിയുടെ കാല്‍ കീഴില്‍ വക്കാന്‍ തയ്യാറായ ഒരു പാദുഷയെപറ്റി വായനക്കാര്‍ കേട്ടിരിക്കും. ജഹാംഗീര്‍ ചക്രവര്‍ത്തി. അദ്ദേഹത്തിന്റെ പ്രേമം പൂവണിഞ്ഞില്ല. വേറെ വിവാഹം കഴിച്ചെങ്കിലും മനസ്സിന്റെ ചെപ്പില്‍ അനാര്‍ക്കലിയെന്ന പെണ്‍കുട്ടിയെ ജഹാംഗീര്‍ കൊണ്ടുനടന്നു. അവളെ കുറിച്ചു കവിത വരെ എഴുതി. ''ഭൂമിയിലെ മനുഷ്യന്റെ അന്ത്യവിധി നടപ്പാക്കുന്ന ദിവസം അനാര്‍ക്കലിയുടെ സുന്ദരവദനം ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടാകുകയാണെങ്കില്‍ അദ്ദേഹം അല്ലാഹുവിനോട് നന്ദി പറയുമെന്നാണു കവിത.
കവിയും, കാമുകനും, ഉന്മാദിയും ഒരേ കൂട്ടത്തില്‍ പെടുത്താവുന്നവരാണെന്നു ഷേക്‌സ്ഫിയര്‍ അഭിപ്രായപെടുന്നു. മനുഷ്യ നീ മണ്ണാകുന്നു എന്നു മതം പറയുമ്പോള്‍ റഷ്യയില്‍ നിന്നും പുഷ്കിന്‍ എന്ന കവി പറയുന്നു “Not all of me is dust. പ്രേമലോലുപരാകുമ്പോള്‍ കവികള്‍ മനോഹരമായ കവിതകള്‍ രചിച്ചിട്ടുണ്ടു. പ്രത്യേകിച്ചു വിപ്രലംബശ്രുംഗാരഭാവത്തില്‍ നിന്നു ടലെടുത്തിട്ടുള്ള സന്ദേശകാവ്യങ്ങള്‍ മനുഷ്യഹ്രുദയങ്ങളെ എക്കാലവും വശീകരിച്ചിട്ടുണ്ടു. വലിയകോയിതമ്പുരാന്റെ മയൂരസന്ദേശത്തിലെ താഴെ കൊടുക്കുന്ന വരികള്‍ വായിക്കുക.
കോടക്കാര്‍ കൊണ്ടിരുളിയലുമീയമ്പരം
കാണവെ മാന്‍
പേടക്കണ്ണാള്‍ വിരഹവിധുരീ
ഭാവമാര്‍ന്നെന്റെ നാഥ
കൂടെകൂടെക്കരയുമതിനാലാശു നീ
യന്തികേ ചെന്നാടല്‍ക്കെല്ലാമറുതിയുളവാ
ക്കേണമെന്‍ ക്ഷേമമോതി
പ്രേമത്തെ ആധാരമാക്കിയുള്ള രചനകള്‍ മറ്റുഭാഷകളിലുമുണ്ടു. ഹിന്ദിയിലേയും, ഉറുദുവിലേയും, ഗസലുകളും, ഷയരികളും കവി ഭാവനയുടെ ഉദാത്ത മേഖലകള്‍ തേടുന്നവയാണു. ഈ ലേഖകന്‍ കേട്ട ഒരു ഹിന്ദി-ഉറുദു ഗസലിന്റെ സ്വതന്ത്ര വിവര്‍ത്തനം ഇങ്ങനെ: കാമുകന്‍ ഓര്‍ക്കുന്നപോലെയാണു ആവിഷ്കാരം. "എന്റെ പേരു പുസ്തകതാളില്‍ എഴുതുമ്പോള്‍ ലജ്ജകൊണ്ടു വിടരുന്ന ചുണ്ടിനെ അവള്‍ കൈവിരലുകള്‍കൊണ്ടു മറയ്ക്കുന്നുണ്ടാകും. സ്വപ്നങ്ങളുടെ കരവലയങ്ങളില്‍ എന്നെ പുണര്‍ന്നുകൊണ്ടു അവള്‍ ഉറക്കത്തില്‍ മന്ദഹസിക്കുന്നുണ്ടാകും. മനസ്സില്‍ പ്രേമംനിറയുമ്പോള്‍ കവികള്‍ കുത്തി കുറിക്കാത്തെന്താണു? ഇ്രംഗ്ലീഷില്‍ ഈ ലേഖകന്‍ വായിച്ച ഒരു കവിത ഓര്‍മ്മയില്‍ നിന്നും സ്വതന്ത്ര വിവര്‍ത്തനം ചെയ്യുന്നു. ഇവിടെ നായകന്‍ നായികയോടു പറയുന്നതാണു സന്ദര്‍ഭം. മനോഹരങ്ങളാണു നീ താമസിക്കുന്ന പര്‍വ്വതനിരകളും, ഫലങ്ങള്‍ നിറഞ്ഞ പ്രകാശമാനമായ താഴ്‌വരകളും. അവിടത്തെ അരുവികളുടെ നിര്‍ത്ഢരി കേട്ടു നീ പാടുന്ന പാട്ടുകള്‍ അതിമനോഹരങ്ങളാണു. എവിടെയാണു ആ മനോഹരമായ താരണി കാനനപ്രദേശം. ആ അഭൗമമായ അന്തരീക്ഷത്തില്‍ എല്ലാ കാലത്തും വിടര്‍ന്നുവിലസുന്ന പൂക്കള്‍ക്കിടയിലൂടെ എനിക്കു ചുറ്റി നടക്കണം.
മുഗള്‍സാമ്രാജ്യത്തിലെ സൗന്ദ്യരാരാധകനായ ഷാജഹാന്‍ ചക്രവര്‍ത്തി പ്രിയപത്‌നി മുംതാസിന്റെ ഓര്‍മ്മക്കായി വെണ്ണകല്ലില്‍ ഒരു സ്മാരകം പണിതു. ഇരുപതു വര്‍ഷംകൊണ്ടു ഇരുപതിനായിരം ജോലിക്കാര്‍ കെട്ടിയുയര്‍ത്തിയ സ്‌നേഹസ്മാരകം ലോകത്തിലെ ഏഴു അത്ഭുതങ്ങളില്‍ ഒന്നായി നിലകൊള്ളുന്നു. കാലത്തിന്റെ കപോലത്തില്‍ ഒരു കണ്ണുനീര്‍ത്തുള്ളി എന്നു വിശ്വമഹാകവി രവീന്ദ്രനാഥ് ടാഗോര്‍ ഈ സ്മാരകത്തെ വിശേഷിപ്പിച്ചിരിക്കുന്നു.
ടൈമൂറിന്റെ സുന്ദരിയായ ബീബി ജൈത്രയാത്ര കഴിഞ്ഞു തിരിച്ചെത്തുന്ന സുല്‍ത്താനു തന്റെ അനുരാഗത്തിന്റേയും അഭിനന്ദനത്തിന്റെയുംന്ചിഹ്നമായി നല്‍കാന്‍ ഒരു വെണ്മണിസൗധം വേണമെന്നാഗ്രഹിച്ചു. അതിനായി വിദഗ്ദ്ധനായ ഒരു ശില്‍പ്പിയേയും വരുത്തി. എന്നാല്‍ ഏഴഴകും തികഞ്ഞ അതി സുന്ദരിയായ സുല്‍ത്താനയെ കണ്ടു ശില്‍പ്പിയുടെ ഹ്രുദയം മിടിച്ചു. സൗധത്തിന്റെ പണിതീര്‍ക്കാന്‍ പ്രതിഫലമായി ശില്‍പ്പി ചോദിച്ചതു "ബീബി തന്‍ കപോലത്തില്‍ ഒരു ചുംമ്പനം മാത്രമായിരുന്നു''. നിവ്രുത്തിയില്ലാതെ ബീബി ശില്‍പ്പിയുടെ ആഗ്രഹത്തിനു വഴങ്ങി. എന്നാല്‍ ശില്‍പ്പി ചുംബിക്ല കവിളില്‍ ഒരു വട്ടകല കരുവാളിച്ചു കിടന്നു. കഴുകീട്ടും, തുടച്ചിട്ടും, നുള്ളിയിട്ടും മാഞ്ഞുപോകാത്ത ഒരു കല. പ്രേമശില്‍പ്പി എന്ന പേരില്‍ യശ്ശശരീരനായ എസ്സ്.കെ. പൊറ്റെക്കാട് പ്രസ്ത്തുത കഥ കവിതയിലാക്കീട്ടുണ്ടു.
സോളമന്‍ ചക്രവര്‍ത്തിക്കു ഒരു ഇടയ കന്യകയില്‍ ജനിച്ച അഭിനിവേശം ഒരു മനോഹരമായ കാവ്യമായി രൂപാന്തരംകൊണ്ടു. "നീ എന്റെ ഹ്രുദയത്തെ അപഹരിച്ചിരിക്കുന്നു. ഒരു നോട്ടം കൊണ്ടും കഴുത്തിലെ മാല കൊണ്ടും നീ എന്റെ ഹ്രുദയത്തെ അപഹരിച്ചിരിക്കുന്നു. എന്റെ സഹോദരി, എന്റെ കാന്തേ നിന്റെ പ്രേമം എത്ര മനോഹരം,'' ഉത്തമ ഗീതത്തില്‍ നമ്മള്‍ വായിക്കുന്നു. ബൈബിളിലെ ഉത്തമഗീതം എന്നറിയപെടുന്ന ഈ സുന്ദരസ്രുഷ്ടി മതവിശ്വാസികള്‍ "സഭക്കു ക്രുസ്തുവിനോടുള്ള'' സ്‌നേഹത്തെകുറിച്ചു പ്രതിപാദിക്കുന്നതായി കരുതപെടുന്നു. എന്തായാലും ഏകദേശം മുവ്വായിരം വര്‍ഷങ്ങള്‍ക്കുമുമ്പു രചിച്ച ഈ ക്രുതി അതുല്യ സാഹിത്യസ്രുഷ്ടിയായി നിലകൊള്ളുന്നു. ഇതിലെ നായികയായ അജപാലബാലിക ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലെ പ്രൗഡിയും ആഡംബരങ്ങളും കണ്ടു മോഹിക്കപെടുന്നില്ല. അവള്‍ ആരില്‍ അനുരക്തയാണൊ അയാളില്‍ അവള്‍ മനസ്സൂന്നി അടിയുറച്ചു നിന്നു. ഒരു പ്രലോഭനങ്ങള്‍ക്കും അവളെ വശീകരിക്കാന്‍ സാധിച്ചില്ല. ചക്രവര്‍ത്തി അവളെ അവളുടെ കാമുകനു തന്നെ നല്‍കി. അനശ്വര പ്രേമത്തിന്റെ മറ്റൊരു കഥ.
ഞാന്‍ എന്റെ പ്രിയന്നുള്ളവള്‍
അവന്റെ ആഗ്രഹം എന്നോടാകുന്നു
പ്രിയാ, വരിക, നാം വെളിമ്പ്രദേശത്തു പോക
നമുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപാര്‍ക്കാം
പ്രേമിക്കുന്നവര്‍ക്കു എല്ലാ ദിവസവും വലന്റയിന്‍ ദിനമാകട്ടെ. അവര്‍ അതികാലത്തു എഴുന്നേറ്റു സ്‌നേഹത്തിന്റെ മുന്തിരിവള്ളി തളിര്‍ക്കുകയും, പൂവിടരുകയും, മാതളനാരകം പൂക്കയും ചെയ്തുവൊ എന്നു നോക്കട്ടെ. അവിടെ വച്ചു അവര്‍ പ്രേമം പങ്കുവക്കട്ടെ.
എല്ലാ വായനക്കാര്‍ക്കും, എഴുത്തുക്കാര്‍ക്കും, അഭ്യുദ്യയകാംക്ഷികള്‍ക്കും, അവരുടെ പ്രേമഭാജനങ്ങള്‍ക്കും നിതാന്തവും, പ്രേമനിര്‍ഭരവുമായ വലന്റയിന്‍ ദിനങ്ങള്‍ ആശംസിച്ചുകൊണ്ടും പ്രേമിച്ച പെണ്‍കുട്ടിയെ മറക്കേണ്ടിവന്ന ഒരു കാമുകന്റെ ഹ്രുദയവികാരങ്ങള്‍ ചേതോഹരമായി വര്‍ണ്ണിക്കുന്ന ശ്രീ പി.ഭാസ്കരന്റെ ഒരു കവിത താഴെ ഉദ്ധരിച്ചുകൊണ്ടും ഈ കുറിപ്പു ചുരുക്കുന്നു.
ആയിരം വികാരങ്ങള്‍, ആയിരം സങ്കല്‍പ്പങ്ങള്‍
ആയിരം വ്യാമോഹങ്ങള്‍ ഇവയില്‍ മുങ്ങി തപ്പി
പണ്ടത്തെ കളിതോഴന്‍ കാഴ്ചവക്കുന്നു മുന്നില്‍
രണ്ടു വാക്കുകള്‍ മാത്രം ''ഓര്‍ക്കുക വല്ലപ്പോഴും"