Image

സെന്‍സസിന്‌ എതിരെ അനാവശ്യ ഭീതി പരത്തുന്നു; പൗരത്വ രജിസ്റ്റര്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന്‌ മുഖ്യമന്ത്രി

Published on 11 February, 2020
സെന്‍സസിന്‌ എതിരെ അനാവശ്യ ഭീതി പരത്തുന്നു; പൗരത്വ രജിസ്റ്റര്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന്‌ മുഖ്യമന്ത്രി


എന്‍.പി.ആര്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന്‌ ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ എന്‍പിആറിലേക്കുള്ള കണക്കെടുപ്പുകള്‍ നിര്‍ത്തി വെയ്‌ക്കാന്‍ നേരത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. 

എന്നാല്‍ സെന്‍സസും ജനസംഖ്യാ രജിസ്റ്ററും രണ്ടാണെന്നും സെന്‍സസ്‌ പ്രവര്‍ത്തനം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സെന്‍സസിനെതിരെ അനാവശ്യ ഭീതി പരത്തുകയാണ്‌. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സെന്‍സസിന്‌ മുമ്പ്‌ ബോധവത്‌കരണ പരിപാടി നടത്തും. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 31 ചോദ്യവാലി ഉള്‍പ്പെടുത്തി സംസ്ഥാനത്ത്‌ ഒന്നാംഘട്ട സെന്‍സസിനുള്ള വിജ്ഞാപനം പുറത്തിറങ്ങിയിരുന്നു.

 പൊതുഭരണവകുപ്പാണ്‌ വിജ്ഞാപനം ഇറക്കിയത്‌. കുടുംബ നാഥന്റെ പേരും തൊഴില്‍, ഭവന സൗകര്യം, പശ്ചാത്തല സൗകര്യങ്ങള്‍ തുടങ്ങിയവയാണ്‌ ചോദ്യാവലിയിലുള്ളത്‌. വിവാദ ചോദ്യങ്ങളൊന്നും തന്നെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

സംസ്ഥാനത്ത്‌ തടങ്കല്‍പാളയങ്ങള്‍ സ്ഥാപിക്കുന്നതിന്‌ നടപടിയൊന്നും എടുത്തിട്ടില്ല. രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ്‌ തടങ്കല്‍പാളയം സ്ഥാപിക്കണമെന്ന നിര്‍ദേശം സാമൂഹ്യനീതി വകുപ്പിന്‌ നല്‍കിയത്‌. 

കേന്ദ്ര സര്‍ക്കാര്‍ നിലപാട്‌ അപകടകരമായ അവസ്ഥയിലേക്ക്‌ കൊണ്ടു പോവുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക