Image

ആല്‍മാവ് (അനുഭവ സ്മരണ: ശ്രീപ്രസാദ് വടക്കേപ്പാട്ട്)

Published on 10 February, 2020
ആല്‍മാവ് (അനുഭവ സ്മരണ: ശ്രീപ്രസാദ് വടക്കേപ്പാട്ട്)
"എടാ നമ്മടെ കൊപ്പം റോഡ് വീതി കൂട്ടണ പണി കഴിഞ്ഞ ആഴ്ച തൊടങ്ങീ ട്വോ. നല്ല വീതിയിലാ പണിയണത്."
 
നാട്ടിലേക്ക് ആഴ്ച തോറുമുള്ള ഫോണ്‍ വിളിയില്‍ അമ്മ ആദ്യം തന്നെ പറഞ്ഞ വിശേഷം. കുറെ കാലമായി പ്രതീക്ഷിച്ചതാണെങ്കിലും എന്തോ ആ വാര്‍ത്ത എന്നെ വല്ലാതെ അസ്വസ്ഥനാക്കി. പെട്ടന്ന് മനസ്സിലേക്കോടി വന്നതും മുണ്ടന്റെ മുഖം തന്നെയായിരുന്നു. ചുക്കിച്ചുളിഞ്ഞ മുഖവും പ്രകാശം ചൊരിയുന്ന നരച്ച ആ കണ്ണുകളും.
 
അമ്മ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട്. കുരുമുളക് പറിക്കുന്നതിനെക്കുറിച്ചും അച്ഛന്റെ യാത്രകളെക്കുറിച്ചും... അങ്ങനെ പലതും. പക്ഷേ ഒന്നും മനസ്സിലേക്ക് അങ്ങോട്ട്  കയറുന്നില്ല.

" അമ്മേ, ആരോ വാതിലില്‍ മുട്ടുന്നുണ്ടല്ലോ! ഞാന്‍ പിന്നെ വിളിക്കാം".

നിര്‍ദോഷമായ നുണകള്‍ പരിഭവങ്ങളൊഴിവാക്കാന്‍ സഹായിക്കുമല്ലോ! തല്ക്കാലം ഞാന്‍ ഫോണ്‍ താഴെവച്ചു.

കുട്ടിക്കാലം തൊട്ടേ മുണ്ടനെ അറിയാം. അച്ഛന്റെ കൈയില്‍ തൂങ്ങി പേങ്ങാട്ടിരി അങ്ങാടിയില്‍ മുഹമ്മദ് കുട്ടിയുടെ പീടികയില്‍ പോകുമ്പോഴും തലമുടി വെട്ടാന്‍ ശ്രീധരന്റെ ബാര്‍ബര്‍ ഷാപ്പില്‍ പോകുമ്പോഴും ഒക്കെ മുണ്ടനെ കാണാറുണ്ടായിരുന്നു. ചിലപ്പോഴൊക്കെ മുണ്ടന്റെ ഭാര്യ കാളിയെയും.

മുണ്ടനെ മാത്രമല്ല , കല്ലുവെട്ടുകാരന്‍ ചാമി, നാരായണന്‍കുട്ടി മാഷ്, സൈക്കിള്‍ റിപ്പയര്‍ ചെയ്യുന്ന നാരായണന്‍, മീന്‍കാരന്‍ ആലി (രാവിലെ മാത്രം) അങ്ങനെ പലരും. അക്കാലത്ത് ആ പലരില്‍ ഒരാള്‍ മാത്രമായിരുന്നു മുണ്ടനും.

മുഹമ്മദ്കുട്ടിയുടെ പലചരക്കുകട, ശ്രീധരന്റെ ബാര്‍ബര്‍ ഷാപ്, എഴുത്തച്ഛന്റെ റേഷന്‍ പീടിക, കുമാരന്‍ വൈദ്യരുടെ ആയുര്‍വ്വേദ മരുന്നുകട, റോഡിലേക്ക് കയറുന്ന കയറ്റത്തില്‍ നാരായണന്റെ വീടിനോടുചേര്‍ന്ന സൈക്കിള്‍ റിപ്പേറിങ് സ്ഥലം.പിന്നെ ഉങ്ങിന്‍ ചോട്ടില്‍ മീന്‍ കുട്ടയുമായി ഇരിക്കുന്ന ആലിയും. ഇത്രയുമാണ് എന്റെ ഓര്‍മ്മകളെ പരമാവധി പിന്നിലേക്ക് നീട്ടിയാല്‍ അന്നത്തെ പേങ്ങാട്ടിരി അങ്ങാടി. ഓഫീസുകളായി പോസ്റ്റ് ഓഫീസും പഞ്ചായത്ത് ഓഫീസും അന്നേ ഉണ്ടായിരുന്നു. എന്റെ കുട്ടിക്കാലത്തുതന്നെയാണ്  സഹകരണ ബാങ്കിന്റെ ഒരു കെട്ടിടവും പേങ്ങാട്ടിരിയില്‍ വരുന്നത്.  ടാറിട്ട വഴിയായി  പട്ടാമ്പിയില്‍ നിന്നും ചെര്‍പ്പുളശ്ശേരിയിലേക്കുള്ള ഒരേ ഒരു റോഡാണ് ഞങ്ങളുടെ നാട്ടിലന്നുണ്ടായിരുന്നത്.  ചന്തപ്പുര ഭാഗത്തുനിന്നും തുടങ്ങി കുലുക്കല്ലൂര്‍ റെയില്‍പാത വരെ പോകുന്ന ഒരു നാട്ടുവഴി ഉണ്ടായിരുന്നു. ആ നാട്ടു വഴി തിരിയുന്നിടം  ഇംഗ്ലീഷ് അക്ഷരമായ ഥക്കു സമാനമായിരുന്നു . പടര്‍ന്നു പന്തലിച്ചു നിന്നിരുന്ന ഒരു ഉങ്ങുമരം വഴിയെ പിളര്‍ക്കാനെന്നപോലെ  അവിടെ നിന്നുരുന്നു. ആ നാട്ടുവഴിയാണ്  പിന്നീട് കൊപ്പം റോഡായി മാറിയത്. ഈ വഴിയുടെ ഓരത്താണ്  ഞങ്ങളുടെ നാട്ടിലെ ഏക തൊഴില്‍ സ്ഥാപനമായിരുന്ന ഈര്‍ച്ചമില്‍ ഉണ്ടായിരുന്നത്. ചെറുതായി ആധുനികവല്‍ക്കരണം നടത്തി അത് ഇന്നും അവിടെത്തന്നെയുണ്ട്.

മുഹമ്മദുകുട്ടിയോട് മത്സരിക്കാന്‍ കുന്നംകുളംകാരന്റെ പലചരക്കു കടയും മൊയിദീന്‍കുട്ടിയുടെ ബേക്കറിയുമൊക്കെ വരുന്നത് ഞാന്‍ അഞ്ചാം ക്ലാസ്സിലോ ആറാം ക്ലാസ്സിലോ  പഠിക്കുമ്പോഴാണ്.

"എന്തൊക്കെയാ മുണ്ടാ വിശേഷങ്ങള്‍?" മുണ്ടനെ വഴിയില്‍ കണ്ടാല്‍ അച്ഛനതുചോദിക്കാതെയിരുന്ന ഒരു ദിവസം പോലും എനിക്കോര്‍മ്മയില്ല.

"ഞമ്മക്കും വീട്ടിലേം നെരത്തിലേം  കുട്ടിയോള്‍ക്കും നല്ലതന്നെ മാഷേ "

മുണ്ടന്റെ പതിവ് മറുപടി. കൂടെ കാളികൂടെ ഉണ്ടെങ്കില്‍ അവരുടെ വക മുറുക്കുകറ പിടിച്ച പല്ലുകാട്ടി നല്ലൊരു ചിരിയും. ആദ്യമൊന്നും മുണ്ടന്റെ മറുപടി മുഴുവനായും എനിക്ക് മനസ്സിലായിരുന്നില്ല.

"ഈ നിരത്തിലെ  കുട്ടികള്‍ ആരാണച്ഛാ?"

" എടാ മുണ്ടന്‍  നിരത്തെന്നുപറയുന്നത് ഈ അങ്ങാടിയെയാണ്. ഇവിടെക്കാണുന്ന ഭൂരിഭാഗം മരങ്ങളും മുണ്ടന്‍   വെച്ച് പിടിപ്പിച്ചതാണ്. ഇതെല്ലം സ്വന്തം മക്കളാണെന്നാ അയാളുടെ  പറച്ചില്‍."

എന്നിട്ടും എനിക്കൊന്നും  മനസ്സിലായില്ല. വീട്ടിലെത്തി അമ്മയോട് ചോദിച്ചു "മുണ്ടനെങ്ങനെയാണ് വഴിയിലെ മരങ്ങളൊക്കെ മക്കളാകുന്നത്?"

"ആ മുണ്ടന് പ്രാന്താണെടാ. അയാളും  ഭാര്യ കാളിയും  വേറെ പണിയില്ലാത്തപ്പോഴൊക്കെ റോഡുവക്കത്ത് പോയി മരം നടലും വെള്ളമൊഴിക്കലുമൊക്കെയാണ്. ഇങ്ങനീം  ഓരോ  പ്രാന്തന്മാര് ണ്ടാവ്വോ?"

അന്നതു ശരിയാണെന്ന് എനിക്കും തോന്നി. വീട്ടിന്റെ പറമ്പിലും തൊടിയിലുമൊക്കെ ഇഷ്ടംപോലെ മരങ്ങളുണ്ടല്ലോ? ഇയാളെന്തിനാ വഴിയിലൊക്കെ മരം   വച്ച് വെള്ളം നനച്ച് നേരം കളയണത്? ശരിക്കും പ്രാന്തു തന്നെ. 

1993ല്‍ ആണ് ഞാന്‍ ജോലി കിട്ടി മുംബൈ മഹാനഗരത്തിലേക്ക് വണ്ടി കയറുന്നത്. അന്നെനിക്ക് പ്രായം ഇരുപത്തിനോടടുക്കാറായിരുന്നു. ഷൊറണൂര്‍ റയില്‍വേ സ്‌റ്റേഷനിലേക്ക് വണ്ടി കയറാനായി പോകുമ്പോഴും പേങ്ങാട്ടിരി അങ്ങാടിയില്‍ മുണ്ടനെ കണ്ടതായി ചെറിയ ഒരു ഓര്‍മ്മയുണ്ട്. രണ്ടായിരാമാണ്ടിനുശേഷമാണ് കുലുക്കല്ലൂരില്‍ റെയിലിനെ മുറിച്ചുകൊണ്ട് ഒരു റോഡു വരുന്നതും കൊപ്പം റോഡിന്റെ നിറം കറുപ്പാകുന്നതും. മുളയം കാവിലെ കാളവേലക്കുള്ള കാളക്കോലങ്ങള്‍ ആളുകളുടെ തോളില്‍നിന്നിറങ്ങി റോഡിലൂടെ ഉരുളാന്‍ തുടങ്ങിയ പുരോഗമനം  ഇതിന്റെ പരിണിത ഫലമായിരുന്നു.

ആയിടക്കാണ് പഞ്ചായത്തിലെ പുരോഗമനവാദികള്‍ ഒരു ഷോപ്പിംഗ് കോംപ്ലക്‌സ് പണിയാനുള്ള തീരുമാനമെടുക്കുന്നത്. പറ്റിയ സ്ഥലം പട്ടാമ്പി റോഡിനും കൊപ്പം റോഡിനും ഇടക്കുള്ള സ്ഥലം തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ! ആകെ തടസ്സമായിട്ടുണ്ടായിരുന്നത് നിരത്തിലെ മുണ്ടന്റെ  കുറച്ചു മക്കള്‍ മാത്രമായിരുന്നു.

"അന്റെ മരങ്ങളെക്കൊണ്ട് തോറ്റൂലോ മുണ്ടാ. ഏതായാലും ഈര്‍ച്ചമില്‍ തൊട്ടടുത്തന്നെ ഉള്ളത് കാര്യായി"  പ്രസിഡന്റിന്റെ വാക്കുകള്‍ പഞ്ചായത്തിന്റെ തിണ്ണയില്‍ കുന്തിച്ചിരുന്നുകൊണ്ട് നിര്‍വികാരനായി മുണ്ടന്‍  കേട്ടു.  മരങ്ങള്‍ക്കു മുന്നില്‍ത്തന്നെ വെട്ടിക്കീറാനുള്ള സംവിധാനങ്ങള്‍ ഉള്ളത് കാര്യമായി.

പിന്നെ കുറച്ചുനാളുകള്‍ക്കിടെ പേങ്ങാട്ടിരി അങ്ങാടിയില്‍ തലപൊങ്ങിയത് പുതിയ വില്ലജ് ആപ്പീസ് കെട്ടിടമാണ്. ഷോപ്പിംഗ് കോംപ്ലെക്‌സിനോട് ചേര്‍ന്നുള്ള കുറച്ചു തണല്‍ കൂടി അപ്രത്യക്ഷമായി. മുണ്ടന്നപ്പോഴും നിര്‍വികാരനായി മക്കള്‍ക്ക് വെള്ളം കോരി. കൂടെ കാളിയും.

കൊല്ലത്തില്‍ ഒന്നുരണ്ടു തവണയുള്ള നാട്ടില്‍ പോക്കില്‍ ഇതൊന്നും എന്നെ കാര്യമായി ബാധിച്ചതേയില്ല. അല്ലെങ്കിലെന്ത് ബാധിക്കാന്‍? നാട്ടില്‍ പോയാലുള്ള ഓട്ടത്തിനിടയില്‍ അങ്ങാടിയിലെ മാറ്റങ്ങളെല്ലാം നമുക്ക് സ്വാഭാവികമായതുതന്നെ അല്ലെ!

ആയിടക്കാണ് പട്ടാളത്തില്‍ പോയ രമണന്റെ ഫോണ്‍ വിളിയില്‍ ഒരു വിശേഷം വരുന്നത്! "ഉണ്ണ്യേട്ടാ, അറിഞ്ഞോ നമ്മടെ മുണ്ടന്‍ ആള് പ്രശസ്തനായി ട്ടോ!"

"അതെന്താ രമണാ മുണ്ടന്‍ പണ്ടും പ്രശസ്തനല്ലെ? ചെറിയ നൊസ്സിന്റെ പ്രശസ്തിയല്ലേ?"

"അല്ല ഉണ്ണ്യേട്ടാ, മുണ്ടന്റെ ഫോട്ടോയും വാര്‍ത്തയുമൊക്കെ പേപ്പറില്‍  വന്നു. അതും ഹിന്ദുവിലും ഇന്ത്യന്‍ എക്‌സ്പ്രസ്സിലുമൊക്കെ!"

"പൊട ചെക്കാ, വട്ടന്മാരുടെ വാര്‍ത്ത കൊടുക്കാന്‍ അവര്‍ക്കും വട്ടായോ?"

"അതല്ല. മുണ്ടന്റെ മരം നടലും വെള്ളം നനക്കലുമൊക്കെ വലിയ കാര്യമായിട്ടാണ് അവര്‍ റിപ്പോര്‍ട് ചെയ്തിരിക്കുന്നത്. ഞാനതിന്റെ ലിങ്ക് ഇമെയില്‍ ചെയ്തു തരാം. ഒന്ന് വായിച്ചു നോക്കൂ. മുണ്ടനെ   മരമുണ്ടന്‍ എന്നാണ് ഇപ്പോള്‍ എല്ലാവരും വിളിക്കുന്നതത്രേ!"

രമണന്റെ മെയിലും ആ വാര്‍ത്തകളും വായിച്ചതിനുശേഷം, എന്തോ ഒരു കുറ്റബോധം എന്നെ വേട്ടയാടാന്‍ തുടങ്ങി. കണ്മുന്പിലെ ആ ചെറിയ മനുഷ്യനുള്ളിലെ വലിയ മഹത്വത്തെ എന്തേ കാണാതെ പോയത്? പിന്നീടാണ് മുണ്ടന്റെ പ്രശസ്തിയുടെ കാരണക്കാരന്‍ ബാങ്കിലെ ബാബുവേട്ടനാണെന്ന് ആശാരി ഗോപി  പറഞ്ഞറിയുന്നത്. എന്നെക്കാള്‍ ആറോ ഏഴോ വയസ്സേ ബാബുവേട്ടന് കൂടുതലുള്ളൂ. സഹകരണ ബാങ്കിലെ ജോലിക്കാരനാണ്. മുണ്ടനാണെങ്കില്‍ ബാങ്കിലെ രാത്രി കാവല്‍ക്കരനും. ഒന്നാം ക്ലാസില്‍ ഒരുദിവസം മാത്രം പഠിച്ച മുണ്ടനെ വാച്ച്മാന്‍ എന്ന് വിളിക്കാന്‍ വിഷമമായതിനാല്‍ ബാങ്കിലെ കാവല്‍ക്കാരന്‍ എന്നുതന്നെയാണ് എല്ലാവരും പറഞ്ഞിരുന്നത്. മുണ്ടും തോളിലെ തോര്‍ത്തും അഞ്ചു കട്ട ടോര്‍ച്ചുമാണ് രാത്രിയിലെ ഔദ്യോഗിക വേഷം! താഴ്ത്തിയിട്ട ഷട്ടറിനു മുന്‍പില്‍ പായയിട്ട് കിടക്കും. അതുതന്നെ കാവല്‍.

മുണ്ടന്റെ മരപ്രേമവും വെള്ളം നനയും കണ്ട് ബാബുവേട്ടന്‍ മൂപ്പരോട് ഒരു ദിവസം ചോദിച്ചു ' മുണ്ടാ  ങ്ങക്ക് ഈ പണിക്കൊക്കെ ആരെങ്കിലും ശമ്പളായിട്ട് വല്ലതും തര്ണ് ണ്ടോ?"

"ഹ ഹ ഇത് ഞമ്മളെ ആരും ഏല്‍പ്പിച്ച പണ്യല്ല  കുട്ട്യേ. ഒക്കെ ഒരു സന്തോഷത്തിന് ചെയ്യണതല്ലേ !"

"അതെന്താ മുണ്ടാ, ദി ല്‍ ത്ര സന്തോഷിക്കാന്‍?"

"കുട്ട്യേ  ആ മരത്തിന്റെ മോള്‍ലേക്ക്  ഒന്ന് നോക്യേ ! എത്ര കിളികളാ ? അവറ്റടെ ആ സന്തോഷം ഒന്ന് കാണ്. പണ്ടൊക്കെ തലച്ചുമടുയുമായി വരണ ആള്‍ക്കാര് ഞാന്‍ നട്ട ഈ ഉങ്ങിന്റെ തണലില് ഇരിക്കാറുണ്ട്. വേനക്കാലത് മേഞ്ഞുനടക്കണ ആടുകളും പൈക്കളും ഈ മരങ്ങള്‍ടെ തണലില്‍ വീണു കിടക്കണ എന്തെങ്കിലും എല ഒക്കെ തിന്ന് ഇങ്ങനെ കെടക്കാര്ണ്ട്!. അവറ്റടെ മൊഖത്ത് കാണണ ആ സുഖം തന്നെല്ലേ ഏറ്റവും വല്യേ സന്തോഷം. ബാബുട്ടന്‍ ഇന്റൊപ്പം  ഒന്ന്  വാ.” മുണ്ടന്‍ ബാബുവേട്ടനെയും കൊണ്ട് വില്ലേജാപ്പീസിന്റെ പിന്നിലേക്ക് നീങ്ങി.

"കുട്ട്യേ ദ് കണ്ടോ! ഈ ആല്  ഞാന്‍ കല്യാണം കയിച്ച കൊല്ലം നട്ടതാ. യ്യ് അതിന്റെ മോളിലേക്ക് ഒന്ന് നോക്ക്. അന്നൊക്കെ കല്യാണം ഇരുപത് വയസ്സിനും മുന്‍പാ നടക്കാ. ഇപ്പൊ നാട്ടുകാരുടെ കണക്കുപോലെ ആണെങ്കില്‍ ഇക്ക് തൊണ്ണൂറ് കയിഞ്ഞു."
ആലങ്ങിനെ വളര്‍ന്ന് വില്ലേജാപ്പീസിന് കുട പിടിച്ച പോലെ നില്‍ക്കുകയാണ്.

"ബാബൂട്ടാ ഈ ആലീന്റെ അടുത്തുനിക്കണ ആ മാവ് കണ്ടോ? അദ് ന്റെ കാളി മൂത്തോന്‍ ണ്ടായിട്ട് ഒര് കൊല്ലം കയിഞ്ഞിട്ട് നട്ടതാണ്. ങ്ങക്കറിയോ ഒര് ആലും മാവും കൂടിയാല് അല്‍മാവ് ആണ്. ന്റേം കാളീന്റേം ആല്‍മാവാണ് ആ നിക്കണത്."

മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ ഇലകളെ മറച്ച് പൂക്കള്‍ മാത്രം നിറഞ്ഞുനില്‍ക്കുന്ന ആ മാവിന്‍ചുവട്ടില്‍ മുണ്ടന്റെ നരച്ച കണ്ണുകള്‍ മുകളിലേക്ക് നോക്കി നിറഞ്ഞുനിന്നു. ആ ആലിലകളാകട്ടെ ചാഞ്ഞു ചെരിഞ്ഞ് മുണ്ടനെ വീശിയാറിച്ചു.

സ്ഥലത്തെ അറിയപ്പെടുന്ന സഹകാരിയാണ് ബാബുവേട്ടന്‍. തൂവെള്ള ഖദര്‍ ഷര്‍ട്ടും മുണ്ടും, തോളിലൊരു ഈരെഴ തോര്‍ത്തും സ്ഥിരം വേഷം. ബാങ്കിലായാലും പുറത്താണെങ്കിലും അങ്ങനെതന്നെ. ഇദ്ദേഹത്തിന്റെ പേനയും  നാക്കും  തന്നെയാണ് ഞങ്ങളുടെ നാട്ടിന്‍പുറത്തിനുമപ്പുറത്തേക്ക് മരമുണ്ടനെന്ന വര്യന്റെ അസ്തിത്വത്തെക്കുറിചുള്ള വാര്‍ത്തകളെത്തിച്ചതും.

ഇക്കാലത്തിനിടയിലാണ് രമണന്റെ ഒരു ഈ മെയിലും അതിലൊരു യൂ ട്യൂബ് ലിങ്കും എനിക്ക് വരുന്നത്, നമ്മുടെ സിറാജും കൂട്ടുകാരും മുണ്ടനെ അഭിനയിപ്പിക്കുകയും ചെയ്തു എന്ന അടിക്കുറിപ്പോടെ! മുണ്ടനെക്കുറിച്ചുള്ള ആ മനോഹര ലഘുചിത്രം പ്രകൃതിയുമായുള്ള മനുഷ്യന്റെ കൂടിച്ചേരലിന്റെ അനിവാര്യതയെ അടിവരായിട്ടു പറയുന്ന  ഒന്നാണെന്ന് കണ്ടപ്പോള്‍ തോന്നി. ആ യൂട്യൂബ് ലിങ്ക് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുമ്പോള്‍ മുണ്ടന്റെ നാട്ടുകാരനാണ് ഞാന്‍ എന്ന ഒരു അഭിമാനവും  (അതോ അഹങ്കാരമോ)  ഉള്ളില്‍ തോന്നിയിരുന്നു.

മുണ്ടനിന്നില്ല. അഞ്ചാറുകൊല്ലം മുന്‍പേ തന്റെ മക്കളെ നിരത്തില്‍ വിട്ട് മരമുണ്ടന്‍ മുകളിലേക്ക് യാത്രയായി. അതിനും മുന്‍പേ മുണ്ടനോടു ചോദിക്കാതെതന്നെ പല മക്കളെയും പലരും ജനലും വാതിലും വിറകുമായി മാറ്റിയിരുന്നു. കൊപ്പം റോഡിലെ  ഉങ്ങിന്‍ ചുവട്ടില്‍ ഒരു ഓട്ടോ സ്റ്റാന്‍ഡ് സ്ഥലം പിടിച്ചിരുന്നു. മീന്‍കാരന്‍ ആലിയെ അവിടെ കാണാനുണ്ടായിരുന്നില്ല. പഞ്ചായത്ത് കെട്ടിയ കടമുറികള്‍ക്കൊന്നില്‍ ഞാന്‍ അറിയാത്ത ഒരാള്‍ മീന്‍ കച്ചവടം തുടങ്ങിയിരുന്നു. ശ്രീധരന്റെ ബാര്‍ബര്‍ ഷോപ്പിനുപകരം ഏതോ ഒരു യുവകോമളന്റെ എയര്‍ കണ്ടിഷന്‍ ചെയ്ത ഹെയര്‍ ഡ്രസിങ് സെന്റര്‍ പേങ്ങാട്ടിരിയില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. അപ്പോഴും വില്ലേജാപ്പീലിസിനരികില്‍ ഈര്‍ച്ചമില്ലിനെ നോക്കിക്കൊണ്ട് മുണ്ടന്റെ അല്‍മാവും അതിലെ കിളികളും താഴെ തണലും ഉണ്ടായിരുന്നു.

അമ്മയുടെ റോഡുപണി വിശേഷം ഫോണ്‍ വന്നിട്ട് രണ്ടുമൂന്നു മാസം കഴിഞ്ഞിരുന്നു. ഇന്നലത്തെ വിളിയില്‍ ആ കാര്യം വീണ്ടും വന്നു.

"എടാ കൊപ്പം റോഡിന്റെ വീതി കൂട്ടണ പണിയൊക്കെ കഴിഞ്ഞു."

"അപ്പൊ അമ്മേ നമ്മടെ മുണ്ടന്റെ ആലും മാവുമൊക്കെ ?" ഒരാന്തലോടെ ഞാന്‍ ചോദിച്ചു.

"എല്ലാം വെട്ടി ഈര്‍ച്ചമില്ലിലാക്കിയെടാ. എന്താ റോഡിന്റെ വീതി! ടാറിങ് പണി ഉടനെ തുടങ്ങും. ഈ റോഡ് സ്‌റ്റേറ്റ് ഹൈവേ ആക്കാന്‍ പോവാന്നാ കേക്കണത് " അമ്മക്ക് നല്ല സന്തോഷം!

മുണ്ടന്റെ അല്‍മാവും ഉങ്ങുകളും തണല്‍ വിരിക്കാത്ത, കറുത്തു നീണ്ട കൊപ്പം റോഡ് ആ മീനച്ചൂടില്‍ എന്റെ നെടുവീര്‍പ്പുകളില്‍ ചുട്ടുപഴുതു കിടന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക