ഹൂസ്റ്റണ്‍: പതിനെട്ടു വര്‍ഷം മുന്‍പ് അഞ്ചു കുടുംബാംഗങ്ങളെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഫെബ്രുവരി 6 വ്യാഴാഴ്ച വൈകിട്ട് ഹണ്ട്‌സ് വില്ല ജയിലില്‍ നടപ്പാക്കി.
2020 ല്‍ ടെക്‌സസില്‍ നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്.
മയക്കുമരുന്ന് വാങ്ങുന്നതിനു പണം നല്‍കാന്‍ വിസമ്മതിച്ചതില്‍ പ്രകോപിതനായി ഭാര്യ സിസിലിയ (32) ഏഴു വയസ്സുള്ള മകള്‍ ക്രിസ്റ്റല്‍, ഏഴു മാസം പ്രായമുള്ള മകള്‍ അനഹി, ഭാര്യാ പിതാവ് ബാര്‍ട്ട് ലൊ (56), ഭാര്യ സഹോദരി ജാക്വിലിന്‍ (20) എന്നിവരെയാണ് ഏബല്‍ ഓച്ചൊ വീട്ടില്‍ വച്ചു വെടിവച്ചു കൊലപ്പെടുത്തിയത്. ഭാര്യയുടെ മറ്റൊരു സഹോദരി അല്‍മക്ക് വെടിയേറ്റെങ്കിലും മരണത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.
മയക്കുമരുന്ന് ഉപയോഗിച്ചതിനാല്‍ സുബോധം നഷ്ടപ്പെട്ടതാണ് നരഹത്യക്ക് കാരണമായതെന്ന് കോടതിയില്‍ വാദിച്ചുവെങ്കിലും അംഗീകരിച്ചില്ല.
ആദ്യ റൗണ്ട് വെടിവച്ചശേഷം വീണ്ടും തോക്കില്‍ തിരനിറച്ചു വീടിനകത്തുണ്ടായിരുന്ന ക്രിസ്റ്റലിനെ വെടിവയ്ക്കുകയായിരുന്നു.
ബുധനാഴ്ച പ്രതിയുടെ അപ്പീല്‍ യുഎസ് സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്ന് വിഷമിശ്രിതം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കുകയായിരുന്നു.
ചെയ്തതു തെറ്റായിരുന്നുവെന്നും മാപ്പപേക്ഷിക്കുന്നുവെന്നും നീണ്ട ജയില്‍ ജീവിതത്തിനിടയില്‍ ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കാന്‍ അവസരം ലഭിച്ചുവെന്നും അതുകൊണ്ടു തന്നെ മരണത്തെ ഭയക്കുന്നില്ലെന്നും മരണത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ഏബല്‍ കൂടി നിന്നവരോടായി പറഞ്ഞു. വധശിക്ഷ ഒഴിവാക്കണമെന്ന ശക്തമായ സമ്മര്‍ദം ഉയര്‍ന്നുവെങ്കിലും ടെക്‌സസില്‍ നിലവിലുള്ള കര്‍ശന നിയമം അതിന് വഴങ്ങിയില്ല.