Image

ജര്‍മ്മനിയില്‍ മാതാപിതാക്കള്‍ അടക്കം 6 പേരെ യുവാവ് വെടിവച്ചു കൊന്നു

Published on 25 January, 2020
ജര്‍മ്മനിയില്‍ മാതാപിതാക്കള്‍ അടക്കം 6  പേരെ യുവാവ് വെടിവച്ചു കൊന്നു
ബര്‍ലിന്‍ : നാടിനെ നടുക്കിയ അരുംകൊല ജര്‍മനിയില്‍.  ബാഡന്‍ – വുട്ടന്‍ബര്‍ഗ് സംസ്ഥാനത്തെ റോട്ട് ആം സീ എന്ന നഗരത്തിലാണു സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഡോയിഷര്‍ കൈസര്‍ എന്ന റസ്റ്ററന്റിന്റെ ഉള്ളിലാണ് കൊല നടന്നത്.

26 വയസ്സുള്ള ജര്‍മന്‍ യുവാവ് അര്‍ധ യന്ത്രത്തോക്ക് ഉപയോഗിച്ചാണ് വെടിവയ്പു നടത്തിയത്. കൊല ചെയ്യപ്പെട്ടവരില്‍ അക്രമിയുടെ മാതാപിതാക്കളും മറ്റു നാലു ബന്ധുക്കളുമാണ്  ഉള്‍പ്പെട്ടത്. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. റസ്റ്ററന്റ് അക്രമിയുടെ പിതാവിന്റേതാണ്.

മരിച്ചവരില്‍ മൂന്നു പുരുഷന്മാരും മൂന്നു സ്ത്രീകളും ഉള്‍പ്പെടുന്നു. മരിച്ച പുരുഷന്മാര്‍ക്ക് 36, 65, 69 വയസ് പ്രായവും, സ്ത്രീകള്‍ക്ക് 36, 56, 62 വയസ് പ്രായവുമാണ്. സംഭവത്തിനു ശേഷം അക്രമി തന്നെ പൊലീസിനെ വിവരം അറിയിച്ച്  കീഴടങ്ങുകയായിരുന്നു. കുടുംബകലഹമാണ് ഈ കൊലകള്‍ക്ക് പിന്നിലെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.യുവാവിനെ ഇന്നു ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

പൊലീസ് അന്വേഷണത്തില്‍ തോക്ക് കൈവശം  വയ്ക്കാനുള്ള ലൈസന്‍സുള്ള ആളാണ് യുവാവെന്നു കണ്ടെത്തി. വെടിവയ്പ് പരിശീലനം നല്‍കുന്ന ഒരു സ്‌പോര്‍ട് ക്ലബിലെ അംഗം കൂടിയാണ് ഇയാള്‍. മ്യൂണിക്ക് നഗരത്തില്‍ നിന്ന് 170 കിലോമീറ്റര്‍ ദൂരെയാണ് ചുവന്ന കടല്‍ എന്ന അര്‍ഥമുള്ള റോട്ട് ആം സീ നഗരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക