ഡല്‍ഹി : രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ കേസിലെ, പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനോടനുബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ഫെബ്രുവരി ഒന്നിന് തന്നെ വധശിക്ഷ നടപ്പാക്കാനുള്ള നീക്കവുമായി ജയില്‍ അധികൃതര്‍ മുന്നോട്ടു പോകുകയാണ്. പ്രതികളെ തിഹാര്‍ ജയിലിലെ ഏകാന്ത തടവറകളിലേക്ക് മാറ്റിക്കഴിഞ്ഞു.
വധശിക്ഷ നടപ്പാക്കുന്ന തിഹാറിലെ മൂന്നാം നമ്ബര്‍ ജയിലിലാണ് പ്രതികളുള്ളത്. ഓരോ സെല്ലിലും രണ്ട് സിസിടിവി ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. പ്രതികള്‍ ആത്മഹത്യ മനോഭവമോ അക്രമ സ്വഭാവമോ കാണിക്കുന്നുണ്ടോ എന്ന് നിരന്തരം നിരീക്ഷിക്കും. ഡോക്ടര്‍മാരുടെ സംഘം ദിവസവും ഇവരുടെ ആരോഗ്യ സ്ഥിതി പരിശോധിക്കുന്നുണ്ട്. മാനസികപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കൗണ്‍സിലിംഗും നല്‍കുന്നുണ്ട്.
നേരത്തെ തിഹാര്‍ ജയില്‍ അധികൃതര്‍ രേഖകള്‍ കൈമാറുന്നില്ലെന്ന് കാട്ടിയുള്ള പ്രതി വിനയ് ശര്‍മ്മയുടെ ഹര്‍ജി ദില്ലി പട്യാല ഹൗസ് കോടതി തള്ളിയിരുന്നു. വിനയ് ശര്‍മ്മ ഈ മാസം ആദ്യം വിഷം ഉള്ളില്‍ ചെന്ന് ആശുപത്രിയിലായിരുന്നെന്നെന്നും ഇതിന്‍റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും നല്കുന്നില്ലെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വിഷം ഘട്ടംഘട്ടമായി നല്കിയതാണെന്നും അഭിഭാഷകന്‍ ആരോപിച്ചു. ജയിലിലെ ആശുപത്രിയിലും ദീന്‍ദയാല്‍ ആശുപത്രിയിലും ചികിത്സയ്ക്കു കൊണ്ടു പോയെന്നും അഭിഭാഷകന്‍ പറഞ്ഞു.
രേഖകള്‍ കൈമാറാതെ തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും വൈകിപ്പിക്കാനാണ് ജയില്‍ അധികൃതരുടെ ശ്രമമെന്നും എപിസിംഗ് വാദിച്ചു. രേഖകളെല്ലാം കൈമാറിയെന്നും വധശിക്ഷ വൈകിപ്പിക്കാനാണ് പ്രതികള്‍ ശ്രമിക്കുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി വിനയ് ശര്‍മ്മയുടെ ഹര്‍ജി തള്ളിയത്.<