കാസര്‍കോട്: മിയാപ്പദവ് വിദ്യാവര്‍ധക സ്കൂള്‍ അധ്യാപിക ബി.കെ.രൂപശ്രീയെ സഹാധ്യാപകനും സഹായിയും ചേര്‍ന്ന് വീപ്പയിലെ വെള്ളത്തില്‍ മുക്കി കൊന്ന് കടലില്‍ത്തള്ളിയതാണെന്ന് തെളിഞ്ഞു. ഇരുവരെയും െ്രെകംബ്രാഞ്ച് ഡിവൈ.എസ്.പി. സതീഷ് ആലക്കാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു. സ്കൂളിലെ ചിത്രകലാധ്യാപകന്‍ ആസാദ് റോഡിലെ കെ.വെങ്കിട്ടരമണ കാരന്ത്(41), തൊട്ടടുത്ത വാടകവീട്ടില്‍ താമസിക്കുന്ന സഹായി മിയാപ്പദവ് സ്വദേശി നിരഞ്ജന്‍കുമാര്‍ എന്ന അണ്ണ(22) എന്നിവരാണ് അറസ്റ്റിലായത്.
ജനുവരി പതിനാറിന് കാണാതായ രൂപശ്രീയുടെ മൃതദേഹം പതിനെട്ടിന് പുലര്‍ച്ചെ കുമ്പള കോയിപ്പാടി കടപ്പുറത്താണ് കണ്ടെത്തിയത്. വെള്ളം ഉള്ളില്‍ച്ചെന്നാണ് മരണമെന്നാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ നടത്തിയ മൃതദേഹപരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനാല്‍ അധ്യാപിക കടലില്‍ച്ചാടി ആത്മഹത്യചെയ്തതാകാമെന്ന് സംശയമുയര്‍ന്നെങ്കിലും നാട്ടുകാരും സഹപ്രവര്‍ത്തകരും കൊലപാതകം സംശയിച്ചു. ഇപ്പോള്‍ പിടിയിലായ വെങ്കിട്ടരമണയെ മഞ്ചേശ്വരം പോലീസ് പലതവണ ചോദ്യംചെയ്ത് വിട്ടതാണ്. നാട്ടുകാരുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് രണ്ടുദിവസം മുമ്പാണ് കേസ് െ്രെകംബ്രാഞ്ചിനുവിട്ടത്.
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ െ്രെകംബ്രാഞ്ച് നടത്തിയ നിരന്തരചോദ്യംചെയ്യലില്‍ വെങ്കിട്ടരമണ കുറ്റം സമ്മതിച്ചു. ഇയാളുമായി അടുപ്പംപുലര്‍ത്തിയുന്ന രൂപശ്രീ കുറച്ചുനാളായി അകലാന്‍തുടങ്ങിയതാണ് കൊലപാതത്തിലേക്കുനയിച്ചത്. ഇതിനായി ജനുവരി 13 മുതല്‍ ഇയാള്‍ സ്കൂളില്‍നിന്ന് അവധിയെടുത്തു. പതിനാറിന് വൈകുന്നേരം നിരഞ്ജനോട് തന്റെ വീട്ടില്‍ കാത്തിരിക്കാനാവശ്യപ്പെട്ടശേഷം കാറില്‍ രൂപശ്രീയെക്കൂട്ടിവന്നു. അവിടെവെച്ച് ഇരുവരും !വഴക്കിട്ടു.
കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ തലമുക്കിപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പിടിത്തം വിടുവിച്ച് ഓടിയ രൂപശ്രീയെ നേരത്തേ വീട്ടില്‍ കാത്തിരുന്ന നിരഞ്ജന്‍ പിടികൂടി. പിന്നാലെവന്ന വെങ്കിട്ടരമണയും ചേര്‍ന്ന് വീണ്ടും കുളിമുറിയിലേക്ക് കൊണ്ടുപോയി അവിടെ വീപ്പയിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. മൃതദേഹം വലിച്ചിഴച്ച് കൊണ്ടുവന്ന് കാറിന്റെ ഡിക്കിയിലിട്ടു. മംഗളൂരുവില്‍പ്പോയി വരികയായിരുന്ന ഭാര്യയെ വെങ്കിട്ടരമണ ഇതേകാറില്‍ ഹൊസങ്കടിയില്‍ച്ചെന്ന് കൂട്ടി വീട്ടില്‍വിട്ടശേഷം അവിടെനിന്നിറങ്ങി. പലേടത്തും ചുറ്റി രാത്രി പത്തോടെ മൃതദേഹം മഞ്ചേശ്വരം കണ്വതീര്‍ഥയില്‍വെച്ച് കടലില്‍ത്തള്ളിയെന്ന് അന്വേഷണസംഘം പറഞ്ഞു.