Image

കൊറോണ വൈറസ്‌ ബാധ: സൗദിയില്‍ 30 മലയാളി നഴ്‌സുമാരെ പ്രത്യേക വാര്‍ഡിലേക്ക്‌ മാറ്റി

Published on 23 January, 2020
കൊറോണ വൈറസ്‌ ബാധ: സൗദിയില്‍ 30 മലയാളി നഴ്‌സുമാരെ പ്രത്യേക വാര്‍ഡിലേക്ക്‌ മാറ്റി
 
റിയാദ്‌: സൗദി അറേബ്യയിലെ അബഹയില്‍ കൂടുതല്‍ മലയാളികള്‍ക്ക്‌ കൊറോണ വൈറസ്‌ ബാധയെന്ന്‌ സംശയം. കൊറോണ വൈറസ്‌ ബാധിച്ച ഫിലിപ്പൈന്‍സ്‌ യുവതിയെ ചികിത്സിച്ച 30 മലയാളി നഴ്‌സുമാര്‍ക്കാണ്‌ രോഗം ബാധിച്ചെന്ന്‌ സംശയിക്കുന്നത്‌. 

ഇവരെ പ്രത്യേക മുറിയിലേക്ക്‌ മാറ്റി. ഇവര്‍ക്ക്‌ മതിയായ ചികിത്സയോ കൃത്യമായ ഭക്ഷണമോ കിട്ടുന്നില്ലെന്ന പരാതിയും സഹജീവനക്കാര്‍ ഉയര്‍ത്തുന്നുണ്ട്‌. എപ്പോഴെങ്കിലും എത്തിക്കുന്ന ഭക്ഷണം മുറിയുടെ വാതിലിനു പുറത്തും മറ്റും വെച്ച്‌ പോകുകയാണെന്നാണ്‌ റിപ്പോര്‍ട്ട്‌.

ഇതിനിടെ ഫിലിപ്പൈന്‍സ്‌ യുവതിയെ ചികിത്സിച്ച ഒരു നഴ്‌സിന്‌ കൊറോണ വൈറസ്‌ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ്‌ വിവരം.

 കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയും സൗദിയിലെ സ്വകാര്യ ആശുപത്രിയായ അല്‍ ഹയാത്ത്‌ നാഷണലിലെ നഴ്‌സുമായ യുവതിക്കാണ്‌ കൊറോണ വൈറസ്‌ ബാധ. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അല്‍ ഹയാത്ത്‌ നാഷണലിലെ ജീവനക്കാരിയാണ്‌ ഇവര്‍.

ചൈനയില്‍ നിന്നും ആരംഭിച്ച കൊറോണ ബാധ ലോകമെമ്‌ബാടും പടര്‍ന്നുപിടിക്കുന്നതിനിടെ ആഗോള ആരോഗ്യ അടിയന്തരാസ്ഥ പ്രഖ്യാപിക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്‌. ഹയാത്ത്‌ ആശുപത്രിയില്‍ ഫിലിപ്പീന്‍ സ്വദേശിക്കായിരുന്നു ആദ്യം രോഗം പിടിപെട്ടതെന്ന്‌ ആശുപത്രിയിലെ മറ്റു മലയാളി നഴ്‌സുമാര്‍ പറയുന്നു.

 ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ്‌ ഏറ്റുമാനൂര്‍ സ്വദേശിനിയിലേക്ക്‌ വൈറസ്‌ പടര്‍ന്നത്‌. വൈറസ്‌ പടരുന്നത്‌ ഭയന്ന്‌ പല ജീവനക്കാരും ആശുപത്രിയിലേക്ക്‌ എത്തുന്നുമില്ല.


 ഇതേതുടര്‍ന്ന്‌ രോഗവിവരം റിപ്പോര്‍ട്ട്‌ ചെയ്യാതെ മറച്ചുവെക്കുകയാണ്‌ ആശുപത്രി അധികൃതരെന്നും നഴ്‌സുമാര്‍ അറിയിച്ചിട്ടുണ്ട്‌. ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ ഇന്ത്യന്‍ എംബസിക്ക്‌ പരാതി നല്‍കിയിട്ടുണ്ടെന്ന്‌ നഴ്‌സുമാര്‍ പറഞ്ഞു.

അതേസമയം, കൊറോണ ബാധ സംശയിച്ച്‌ പ്രത്യേക മുറിയിലടച്ച 30 നഴ്‌സുമാരുടെ മൂക്കില്‍ നിന്നെടുത്ത സ്രവം പരിശോധനയക്കച്ചു. ഇതിന്റെ ആദ്യ ഘട്ട ഫലം പുറത്ത്‌ വന്നപ്പോള്‍ ഇവര്‍ക്ക്‌ രോഗബാധയേറ്റിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. 

രോഗബാധയുള്ള ഏറ്റുമാനൂര്‍ സ്വദേശിയെ വിദഗ്‌ധ ചികിത്സയ്‌ക്കായി സൗദിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക്‌ മാറ്റി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക