Image

നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കും

Published on 22 January, 2020
നേപ്പാളില്‍ മരിച്ച മലയാളികളുടെ  മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കും

കാഠ്‌മണ്ഡു ; നേപ്പാളില്‍ മരിച്ച എട്ട്‌ മലയാളികളുടെ മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കും. പോസ്റ്റ്‌മോര്‍ട്ടം നടപടി തുടങ്ങിയെന്ന്‌ വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു.

 നടപടികള്‍ വേഗത്തിലാക്കാന്‍ എംബസി ഉദ്യോഗസ്ഥര്‍ ടീച്ചിങ്‌ ആശുപത്രിയുമായി നിരന്തരം സമ്പര്‍ക്കത്തിലാണെന്നും വി മുരളീധരന്‍ അറിയിച്ചു. സംഘത്തിലുണ്ടായിരുന്നു മലയാളികളില്‍ ചിലര്‍ ഇന്ന്‌ നാട്ടിലേക്ക്‌ മടങ്ങും. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ നേപ്പാള്‍ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു.

നേപ്പാളില്‍ മരിച്ച നാല്‌ കുട്ടികളടക്കം എട്ട്‌ മലയാളികളുടെ മൃതദേഹങ്ങളാണ്‌ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്‌. കാഠ്‌മണ്ഡുവിലെ ടീച്ചിംഗ്‌ ആശുപത്രിയിലാണ്‌ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത്‌. രാവിലെ ഒമ്പത്‌ മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങിയെന്നാണ്‌ കാഠ്‌മണ്ഡു പൊലീസ്‌ വ്യക്തമാക്കുന്നത്‌.

കാഠ്‌മണ്ഡുവില്‍ നിന്ന്‌ 60 കിലോമീറ്റര്‍ അകലെയുള്ള ദമനിലെ റിസോര്‍ട്ടിലാണ്‌ കുട്ടികളടക്കമുള്ള എട്ടുപേര്‍ ഇന്നലെ മരിച്ചത്‌. തണുപ്പകറ്റാന്‍ ഉപയോഗിച്ച ഹീറ്റര്‍ തകരാറിലായതാണ്‌ അപകടമെന്നാണ്‌ പ്രാഥമിക വിവരം. 

തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍, ഭാര്യ ശരണ്യ(34), മക്കളായ ആര്‍ച്ച, ശ്രീഭദ്ര, അഭിനവ്‌ എന്നിവരും കോഴിക്കോട്‌ കുന്നമംഗലം സ്വദേശി രഞ്‌ജിത്‌ കുമാര്‍, ഭാര്യ ഇന്ദു, മകന്‍ രണ്ടുവയസ്സുകാരന്‍ വൈഷ്‌ണവ്‌ എന്നിവരുമാണ്‌ മരിച്ചത്‌.

 രഞ്‌ജിത്‌ കുമാര്‍-ഇന്ദു ദമ്പതികളുടെ ഒരു കുട്ടി മറ്റൊരു മുറിയിലായതിനാല്‍ രക്ഷപ്പെട്ടു. ദമാനില്‍ ഇവര്‍ താമസിച്ചിരുന്ന എവറസ്റ്റ്‌ പനോരമ റിസോര്‍ട്ടിലാണ്‌ മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌.

തിങ്കളാഴ്‌ച രാത്രി ഒമ്പതരക്കാണ്‌ 15 മലയാളി വിനോദ സഞ്ചാരികള്‍ നേപ്പാളിലെ ദമാനിലെ റിസോര്‍ട്ടില്‍ മുറിയെടുത്തത്‌. ഇതില്‍ എട്ടുപേര്‍ ഒരു സ്വീട്ട്‌ റൂമില്‍ തങ്ങുകായിരുന്നു. കടുത്ത തണുപ്പായതിനാല്‍ ജനലുകളും വാതിലുകളും അടച്ചിട്ട്‌ ഗ്യാസ്‌ ഹീറ്റര്‍ ഉപയോഗിച്ചിരുന്നു.

 രാവിലെ ഒപ്പമുണ്ടായിരുന്നവര്‍ ഇവരെ വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. ഇതോടെയാണ്‌ ഇവര്‍ ഹോട്ടല്‍ അധികൃതരെ ബന്ധപ്പെട്ടത്‌. മുറികള്‍ തുറന്ന്‌ നോക്കിയപ്പോഴാണ്‌ എട്ടുപേരും അബോധാവസ്ഥയിലാണെന്ന്‌ കണ്ടത്‌.

 ഹെലികോപ്‌റ്റര്‍ മാര്‍ഗം ഇവരെ കാഠ്‌മണ്ഡുവിലെ ഹാംസ്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുന്നതിനുമുമ്പേ എട്ടുപേരും മരിച്ചിരുന്നു എന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു. ശ്വാസം മുട്ടിയാണ്‌ എട്ടുപേരും മരിച്ചതെന്നാണ്‌ വ്യക്തമാകുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക