Image

ഹൈക്കോടതികള്‍ പൗരത്വ നിയമ ഭേദഗതി ഹര്‍ജികള്‍ കേള്‍ക്കരുതെന്ന്‌ സുപ്രീം കോടതി

Published on 22 January, 2020
ഹൈക്കോടതികള്‍ പൗരത്വ നിയമ ഭേദഗതി ഹര്‍ജികള്‍ കേള്‍ക്കരുതെന്ന്‌ സുപ്രീം കോടതി


ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ വിഷയത്തിന്മേല്‍ ഹൈക്കോടതികള്‍ വാദം കേള്‍ക്കുന്നത്‌ സുപ്രീം കോടതി തടഞ്ഞു. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ്ലിം ലീഗ്‌, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, സിപിഐ തുടങ്ങിയവരുള്‍പ്പെടെ നല്‍കിയ ഹര്‍ജികള്‍ക്കൊപ്പം വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക്‌ മാറ്റണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.


പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ്ലിം ലീഗ്‌, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, സിപിഐ തുടങ്ങിയവരുള്‍പ്പെടെ നല്‍കിയ ഹര്‍ജികള്‍ക്കൊപ്പം വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക്‌ മാറ്റണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.


ഹര്‍ജിക്കാര്‍ നിയമം സ്‌റ്റേ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ടില്ലെങ്കിലും പൗരത്വ നിയമ ഭേദഗതി നടപ്പാക്കരുതെന്ന്‌ കേന്ദ്രത്തോട്‌ നിര്‍ദേശിക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. പകരം ഹര്‍ജികളില്‍ കേന്ദ്രത്തിന്‌ മറുപടി നല്‍കാന്‍ നാലാഴ്‌ചത്തെ സമയം നല്‍കുകയാണ്‌ കോടതി ചെയ്‌തത്‌. മറുപടി കേട്ടശേഷമാകും കോടതി നിയമം സ്റ്റേ ചെയ്യുന്നത്‌ അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുക.

സുപ്രീം കോടതിയുടെ പരിഗണനയ്‌ക്ക്‌ വന്ന 140 ഹര്‍ജികളില്‍ 60 ഹര്‍ജികളില്‍ മാത്രമാണ്‌ കേന്ദ്രം എതിര്‍ സത്യവാങ്‌മൂലം നല്‍കിയത്‌. 80 ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ നാലാഴ്‌ചത്തെ സമയമാണ്‌ അനുവദിച്ചത്‌.

 ഡിസംബര്‍ 18ന്‌ തന്നെ ഹര്‍ജികളിന്മേല്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്‌ നോട്ടിസ്‌ അയച്ചിരുന്നു. എന്നാല്‍ ഇതിന്‌ മറുപടി നല്‍കാതെ കേന്ദ്രം വെച്ചുതാമസിപ്പിക്കുകയായിരുന്നു. ഹര്‍ജികളിന്മേല്‍ കൂടുതല്‍ സമയം നേടാനുള്ള തന്ത്രമായാണ്‌ എതിര്‍ കക്ഷികള്‍ ഇതിനെ കണ്ടത്‌.

നാലാഴ്‌ചക്ക്‌ ശേഷം ഉത്തരവുകള്‍ ലിസ്റ്റ്‌ ചെയ്യുമെന്നാണ്‌ ചീഫ്‌ ജസ്റ്റിസ്‌ എസ്‌.എ. ബോബ്‌ഡെ അറിയിച്ചത്‌. വീണ്ടും ഹര്‍ജികള്‍ പരിഗണിക്കുന്ന വേളയില്‍ നിയമം സ്റ്റേ ചെയ്യുന്നത്‌ അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നാണ്‌ വിലയിരുത്തുന്നത്‌. 


എന്നാല്‍ ഇക്കാര്യങ്ങളില്‍ സുപ്രീം കോടതി വൃക്തത വരുത്തിയില്ല. കേസ്‌ വീണ്ടും പരിഗണിക്കുന്ന വേളയില്‍ ഹര്‍ജികള്‍ വിശാല ഭരണഘടനാ ബഞ്ചിന്‌ വിടാനാണ്‌ സാധ്യത. അടുത്ത തവണ കേസ്‌ പരിഗണിച്ച ശേഷമാകും ഇക്കാര്യത്തില്‍ സുപ്രീം കോടതി തീരുമാനമെടുക്കുക.

നിയമം സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ നിയമവുമായി മുന്നോട്ട്‌ പോകാന്‍ പ്രത്യക്ഷത്തില്‍ കേന്ദ്ര സര്‍ക്കാരിന്‌ സാധിക്കും. ഉത്തര്‍പ്രദേശ്‌ അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യങ്ങളുമായി മുന്നോട്ട്‌ പോയിരുന്നു. 

ഇക്കാര്യത്തിലുള്ള ആശങ്ക ഹര്‍ജിക്കാര്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി നിയമം കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ ശേഷമാണ്‌ കേസ്‌ സുപ്രീം കോടതി വിശാല ബഞ്ചിന്‌ വിട്ടത്‌. 

സമാന സാഹചര്യം പൗരതത്വ നിയമ ഭേദഗതിയിലും നിലവിലെ സാഹചര്യത്തില്‍ സംഭവിക്കാവുന്നതാണ്‌.

പൗരത്വ നിയമ ഭേദഗതിയില്‍നിന്ന്‌ ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ പ്രസ്‌താവനയെ ഇതിനോട്‌ കൂട്ടിച്ചേര്‍ത്ത്‌ വായിക്കാവുന്നതാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക