Image

പെരിയാറിനെതിരെയുളള ആ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നു, മാപ്പുപറയില്ല; രജനീകാന്ത്‌

Published on 21 January, 2020
പെരിയാറിനെതിരെയുളള ആ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നു, മാപ്പുപറയില്ല;  രജനീകാന്ത്‌
ചെന്നൈ: തമിഴ്‌നാട്ടിലെ പ്രമുഖ നേതാവായിരുന്ന പെരിയാറിനെതിരെയുളള പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധം ഉയരവേ, താന്‍ പറഞ്ഞ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നതായും മാപ്പുപറയില്ലെന്നും നടന്‍ രജനീകാന്ത്‌. 

താന്‍ വായിച്ച ന്യൂസ്‌ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്‌ പെരിയാറിനെതിരെ പരാമര്‍ശം നടത്തിയതെന്നും രജനീകാന്ത്‌ പറഞ്ഞു. 

പെരിയാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന്‌ ആരോപിച്ച്‌ ദ്രാവിഡര്‍ വിടുതുലെ കഴകം പ്രതിഷേധം ശക്തമാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ്‌ രജനീകാന്തിന്റെ വാക്കുകള്‍.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട്‌ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുന്‍പ്‌ രാഷ്ട്രീയത്തില്‍ ഇറങ്ങാനാണ്‌ രജനീകാന്ത്‌ ഉദ്ദേശിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്ന ഘട്ടത്തില്‍ പെരിയാറിനെതിരെയുളള വാക്കുകളില്‍ മാപ്പുപറയണമെന്ന ഡിവികെയുടെ ആവശ്യം തളളിയാണ്‌ രജനീകാന്ത്‌ നിലപാട്‌ വ്യക്തമാക്കിയത്‌. 

'പെരിയാറിനെതിരെയുളള വാക്കുകളില്‍ ഞാന്‍ മാപ്പുപറയില്ല. അന്നത്തെ ന്യൂസ്‌ റിപ്പോര്‍ട്ടുകള്‍ വായിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ ഇക്കാര്യം പറഞ്ഞത്‌. അവര്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ്‌ ഞാന്‍ സംസാരിച്ചത്‌. ഈ സംഭവം മറക്കാന്‍ സാധിക്കുമായിരിക്കും. എന്നാല്‍ നിഷേധിക്കാന്‍ സാധിക്കില്ല'- രജനീകാന്ത്‌ പറഞ്ഞു.

തുഗ്ലക്കിന്റെ 50-ാം വാര്‍ഷികത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ്‌ രജനീകാന്ത്‌ പെരിയാറിനെ വിമര്‍ശിച്ചത്‌. 1971ല്‍ സേലത്ത്‌ വച്ച്‌ അന്ധവിശ്വാസങ്ങള്‍ക്കെതിരെ പെരിയാര്‍ നടത്തിയ റാലിയുമായി ബന്ധപ്പെട്ടായിരുന്നു രജനീകാന്തിന്റെ വാക്കുകള്‍.

 ചന്ദനത്തിന്റെ മാല അണിഞ്ഞ ശ്രീരാമന്റെയും സീതയുടെയും നഗ്‌നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച റാലിയെ സംബന്ധിച്ച്‌ ഒരു വാര്‍ത്താമാധ്യമവും റിപ്പോര്‍ട്ട്‌ ചെയ്‌തില്ലെന്ന രജനീകാന്തിന്റെ പരാമര്‍ശമാണ്‌ വിവാദമായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക