Image

ആലപ്പുഴ ജില്ലയില്‍ ചിക്കന്‍പോക്സ് ഭീഷണി

Published on 18 January, 2020
ആലപ്പുഴ ജില്ലയില്‍ ചിക്കന്‍പോക്സ് ഭീഷണി


ആലപ്പുഴ: ജില്ലയില്‍ ചിക്കന്‍പോക്സ് പടര്‍ന്നുപിടിക്കുന്നു. ഈ മാസം ഇതുവരെ രോഗം പിടിപെട്ടത് 152 പേര്‍ക്ക്. ജില്ലയില്‍ ഏറ്റവും കൂടുതലായി ചിക്കന്‍പോക്സ് വ്യാപിക്കുന്നത് കുട്ടനാടന്‍ മേഖലകളില്‍. കുട്ടനാട്ടിലെ ആളുകള്‍ തിങ്ങിപാര്‍ക്കുന്ന കോളനികളിലാണ് രോഗബാധിതര്‍ ഏറെയും. മിക്ക പഞ്ചായത്തുകളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 10-ാം തീയതി മാത്രം 24 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇന്നലെ 13 പേരില്‍ സ്ഥിരീകരിച്ചു.

ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ചിക്കന്‍പോക്സ് റിപ്പോര്‍ട്ടുചെയ്യുന്ന സാഹചര്യത്തില്‍ ചിക്കന്‍പോക്സിനെ പ്രതിരോധിക്കുന്നതിനായി താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗം സങ്കീര്‍ണമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വായുവിലൂടെ പകരുന്ന രോഗമാണ് ചിക്കന്‍പോക്സ്. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമാണ് രോഗാണുക്കള്‍ പുറത്തുവരുന്നത്. 

ശ്വസിക്കുമ്പോഴും രോഗിയുമായി അടുത്തിടപഴകുമ്പോഴും വൈറസുകള്‍ മറ്റുളളവരിലേക്ക് പ്രവേശിക്കുകയും രോഗബാധ ഉണ്ടാകുകയും ചെയ്യുന്നു. അതിനാല്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് പൊത്തിപ്പിടിക്കുക. കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക. രോഗി ഉപയോഗിച്ച പാത്രം, വസ്ത്രം തുടങ്ങിയവ അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക

രോഗിയുമായുളള സമ്പര്‍ക്കം നിയന്ത്രിക്കുക. ഒരിക്കല്‍ രോഗം വന്നയാള്‍ക്ക് രോഗിയെ ശുശ്രൂഷിക്കാവുന്നതാണ്. രോഗിയെ നല്ലവായു സഞ്ചാരമുള്ള മുറിയില്‍ വിശ്രമിക്കാന്‍ അനുവദിക്കുക, വ്യക്തിശുചിത്വം പാലിക്കുക. രോഗിക്ക് പോഷകാഹാരവും പഴങ്ങളും ധാരാളം വെളളവും നല്‍കുക. രോഗി പൂര്‍ണ വിശ്രമമെടുക്കുകയും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മരുന്ന് കഴിക്കുകയും വേണം. ചികിത്സക്കുളള മരുന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സൗജന്യമായി ലഭിക്കും. രോഗാരംഭത്തില്‍ തന്നെ മരുന്ന് കഴിച്ചാല്‍ രോഗം സങ്കീര്‍ണമാകുന്നത് തടയാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക