പ്രിയപ്പെട്ട ദാസേട്ടാ... ഈ പ്രപഞ്ചത്തിലെ മുഴുവന്‍ വാക്കുകളുമെടുത്താലും അങ്ങയെ കുറിച്ച് പറഞ്ഞു മതിയാകില്ല. അത്രയേറെയുണ്ടല്ലോ ഓര്‍മ്മകള്‍, അദ്ദേഹത്തിന്റെ പാട്ട് കേള്‍ക്കാതെ ജീവിതത്തില്‍ ഒരു ദിവസം പോലും കടന്നു പോയിട്ടില്ല. ഇന്നലെയും ഇന്നും അങ്ങനെയായിരുന്നു, ഇനി നാളെയും ആ പാട്ടുകള്‍ കൂടെ തന്നെ കാണും. അദ്ദേഹത്തെ കുറിച്ച് എത്ര പറഞ്ഞാലും അധികമാവില്ല. എന്റെയും ചിത്രയുടെയും സംഗീതജീവിതത്തിന്റെ തുടക്കം മുതല്‍ ദാസേട്ടനുണ്ടല്ലോ. ത്യാഗവും സമര്‍പ്പണവും നിറഞ്ഞ മറ്റാര്‍ക്കും സങ്കല്പ്പിക്കാന് പോലും കഴിയാത്ത സംഗീതജീവിതമാണ് അദ്ദേഹത്തിന്റേത്. ദാസേട്ടന്റെ കൂടെ കുറച്ചു നേരം നിന്നു കഴിഞ്ഞാല്‍ കുറ്റബോധം കാരണം മനസിലൊരു വിങ്ങല്‍ വരും. നമ്മള് എന്തിനാണ് ഇങ്ങനെ ജീവിക്കുന്നതെന്ന ചിന്ത കൊണ്ടാണത്. ആ തോന്നല്‍ കൂടുമ്ബോള്‍ അവിടെ നിന്ന് ഓടിപ്പോകാനാണ് തോന്നുക. അങ്ങനെയാണ് പാട്ടിന് വേണ്ടി അദ്ദേഹം ജീവിതത്തെ മാറ്റിയെടുത്തിരിക്കുന്നത്. അത്ര സമര്‍പ്പണമുള്ള മറ്റാരും തന്നെ നമുക്കില്ല.
എന്തൊക്കെ ആഗ്രഹങ്ങളുണ്ട് നമ്മള് ഓരോരുത്തര്‍ക്കും. ദാസേട്ടന് സംഗീതം മാത്രമാണ് എല്ലാമെല്ലാം. എപ്പോള്‍ കണ്ടാലും പത്തുപുസ്തകമെങ്കിലും അദ്ദേഹത്തിന്റെ ചുറ്റിലുമുണ്ടാകും. ഇവിടെ ശ്യാമശാസ്ത്രി, അവിടെ ചെമ്ബൈ സ്വാമി, അപ്പുറത്ത് മുത്തുസ്വാമി ദീക്ഷിതര്‍... എന്നിങ്ങനെ ഓരോ തവണ കാണുമ്ബോഴും മഹാരഥന്മാരുടെ പുസ്തകങ്ങള്‍. എപ്പോള്‍ കാണുമ്ബോഴും പാട്ടിനെക്കുറിച്ചാണ് ദാസേട്ടന് കൂടുതല്‍ സംസാരിക്കാറുള്ളത്. പണ്ട് സംഗീത പരിപാടികള്‍ക്കൊക്കെ ഒന്നിച്ചു പോകുമ്ബോള്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിയാന്‍ വിടില്ല. ശ്രദ്ധ തെറ്റിയാല്‍ ഞങ്ങള്‍ ചിട്ടകള്‍ മാറ്റിക്കളയുമെന്ന് ഏറ്റവും നന്നായി അറിയുന്നയാള്‍ ദാസേട്ടനാണ്. ഐസ്ക്രീമും പുളിയും തൈരും പാടില്ലെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കും. കൊച്ചിലെമുതലേയുള്ള ജീവിതം അങ്ങനെയായിപ്പോയി. കരിക്ക് കഴിക്കാന്‍ ദാസേട്ടന് സമ്മതിക്കില്ലായിരുന്നു. അദ്ദേഹത്തിന്റെ അനുഭവത്തില്‍ നിന്നാണ് ഈ ചിട്ടകളൊക്കെ വരുന്നത്. ഞങ്ങളുടെ പാട്ടും ചിട്ടയൊപ്പിച്ചുള്ളതായിരിക്കണമെന്ന് ഞങ്ങളേക്കാള്‍ നിര്‍ബന്ധം അദ്ദേഹത്തിനായിരുന്നു.
ദാസേട്ടനിലേക്കുള്ള യാത്ര തുടങ്ങുന്നത് കൊച്ചി കലാഭവനില്‍ വച്ചായിരുന്നു. ഒരു പൊട്ടിക്കരച്ചിലിന്റെ അകമ്ബടിയോടെയാണ് ആ ഓര്‍മ്മകള്‍ തുടങ്ങുന്നതെന്ന് ഇന്നിപ്പോള്‍ ചിരിയോടെ എനിക്ക് പറയാന്‍ സാധിക്കും. ഒരു പാട്ട് മത്സരവേദിയാണ്. മത്സരത്തിന് ഞാന്‍ പേര് നല്കി. പാടുന്നതിന് തൊട്ടുമുമ്ബാണ് അവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് പങ്കെടുക്കാന്‍ പറ്റില്ലെന്നറിയുന്നത്. ദാസേട്ടന് മത്സരത്തിന്റെ ജഡ്ജായിരുന്നു. അന്നെനിക്ക് പത്തുവയസായിട്ടില്ല. ഒറ്റക്കരച്ചിലായിരുന്നു ഞാന്‍. ദാസേട്ടന്റെ മുന്നില്‍ പാടിയില്ലല്ലോ എന്ന സങ്കടമാണ് കരച്ചിലിന്റെ രൂപത്തില്‍ പുറത്തേക്ക് വന്നത്. കലാഭവനില്‍ പഠിപ്പിച്ചിരുന്ന എമില്‍ ചേട്ടന് ഒരുദിവസം എന്നെയും കൂട്ടി ദാസേട്ടന്റെയടുത്തെത്തി. തൊട്ടടുത്ത മാസം ദാസേട്ടന്റെ കൂടെയുള്ള എന്റെ പാട്ടുയാത്രയ്ക്കും തുടക്കമായി. ജീവിതത്തില്‍ ഒരു പാട് ഭാഗ്യം അനുഭവിക്കാന്‍ കഴിഞ്ഞിട്ടുള്ള ആളാണ് ഞാന്‍. എന്നേക്കാള്‍ കഴിവുള്ള കുട്ടികള്‍ വെളിയിലുണ്ടെന്ന് തോന്നിയിട്ടുണ്ട്. അവര്‍ക്ക് കിട്ടാത്ത ഭാഗ്യമാണ് എനിക്ക് കിട്ടിയത്. അതില്‍ ദാസേട്ടന്റെ സ്നേഹവും കരുതലുമുണ്ട്. ഒരു കാര്യം ചെയ്യുകയാണെങ്കില്‍ നൂറുശതമാനവും ആത്മാര്‍ത്ഥത നല്കുന്ന കൂട്ടത്തിലാണ് ഞാന്‍. ആ പാഠം ഞാന്‍ കണ്ടുപഠിച്ചതും ദാസേട്ടന്റെ ജീവിതത്തില്‍ നിന്നാണ്.
പഴയ കാര്യങ്ങള്‍ തിരക്കുമ്ബോള്‍ സത്യത്തില്‍ കുറേ കാര്യങ്ങളൊന്നും എനിക്കു ഓര്‍മ്മയേയില്ല. ജീവിതത്തെക്കുറിച്ച് നുണ പറയാന്‍ കഴിയില്ലല്ലോ. എന്തെങ്കിലും എഴുതിവയ്ക്കാമായിരുന്നെന്ന് ഇപ്പോള്‍ തോന്നാറുണ്ട്. പിന്നെ ഒരു രസം പറയാം, 'കാമം ക്രോധം മോഹം" എന്ന സിനിമയിലെ ' സ്വപ്നം കാണും പെണ്ണേ"എന്ന പാട്ട് ദാസേട്ടന്റെ കൂടെ ഞാന്‍ പാടിയത് സ്റ്റൂളില്‍ കയറി നിന്നാണെന്നാണ് പൊതുവേ പറയുന്നത്. പക്ഷേ, അതങ്ങനെയല്ല. ജെമിനി സ്റ്റുഡിയോയിലായിരുന്നു റെക്കാഡിംഗ്. നടന് രാജ്കുമാര് ദാസേട്ടനുമായി വലിയ അടുപ്പമായിരുന്നു. അദ്ദേഹം അന്നവിടെ വന്നപ്പോള്‍ ആരാണ് കൂടെ പാടുന്നതെന്ന് ചോദിച്ചപ്പോള്‍ എന്നെ കാണിക്കാന്‍ വേണ്ടിയായിരുന്നു സ്റ്റൂളില്‍ കയറ്റിയത്. അതാണ് പിന്നീട് കഥയായി വന്നത്.
ദാസേട്ടന് അദ്ദേഹത്തിന്റെ ജന്മദിനത്തില് എല്ലാവിധ ആശംസകളും നേരുന്നു. ഒരായിരം ജന്മങ്ങള് സംഗീതശ്രുതി മീട്ടാന്‍ സര്വേശ്വരന് അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.