Image

മാലിന്യം പിടിമുറുക്കിയ കേരളം (മൊയ്‌തീന്‍ പുത്തന്‍ചിറ)

Published on 14 May, 2012
മാലിന്യം പിടിമുറുക്കിയ കേരളം  (മൊയ്‌തീന്‍ പുത്തന്‍ചിറ)
കേരളത്തില്‍ രോഗബാധിതരുടെ എണ്ണം ദിനംപ്രതി കൂടുന്നു എന്ന വാര്‍ത്തയില്‍ അത്ഭുതം തോന്നേണ്ടതില്ല. ഏപ്രില്‍ അവസാനം വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്കില്‍ ഡെങ്കിപ്പനിയാണ്‌ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌. ഏകദേശം 560 ! മെയ്‌ മാസം ഇതുവരെ 28 പേര്‍ക്കുകൂടി ഡെങ്കിപ്പനി പിടിപെട്ടിട്ടുണ്ട്‌ എന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും പറയുന്നു.

എച്ച്‌1എന്‍1, ഡെങ്കിപ്പനി, എലിപ്പനി എന്നീ രോഗങ്ങളോടൊപ്പം കേട്ടുകേള്‍വി പോലുമില്ലാത്ത അനേകം രോഗങ്ങള്‍ കേരളത്തില്‍ പടര്‍ന്നു പിടിക്കുവാനുള്ള സാദ്ധ്യതകള്‍ ഏറെയാണ്‌. ലോകത്തെങ്ങുമില്ലാത്ത രോഗങ്ങള്‍ കേരളീയരെ പിടിമുറുക്കുമെന്ന്‌ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചാല്‍ നമുക്കു മനസ്സിലാകും.

മാലിന്യ നിര്‍മ്മാര്‍ജ്ജനം അജണ്ടയിലിലില്ലാതെ ജീവിക്കുന്ന ജനങ്ങളും അവരെ ഭരിക്കുന്ന ഭരണകര്‍ത്താക്കളുമാണ്‌ കേരളത്തെ ഇന്നത്തെ ദയനീയാവസ്ഥയിലേക്ക്‌ നയിക്കുന്നത്‌. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ തൃശ്ശൂര്‍ നഗരത്തില്‍ രണ്ടാഴ്‌ചയോളം താമസിക്കേണ്ടിവന്ന എനിക്ക്‌ കാണാന്‍ കഴിഞ്ഞത്‌ കേരളത്തിന്റെ സാംസ്‌ക്കാരിക തലസ്ഥാനമായ തൃശ്ശൂരിനെ മാലിന്യങ്ങള്‍ കൊണ്ട്‌ കുഴിച്ചുമൂടാനൊരുങ്ങുന്ന ജനതയെയാണ്‌. ശക്തന്‍ നഗര്‍, വെളിയന്നൂര്‍, കൊക്കാല മുതലായ സ്ഥലങ്ങളില്‍ റോഡരികിലെ മാലിന്യക്കൂമ്പാരങ്ങള്‍ കണ്ട്‌ ഞാന്‍ ഞെട്ടിപ്പോയി.

പ്രസിദ്ധമായ ശക്തന്‍ തമ്പുരാന്‍ നഗറിന്റെ ശോചനീയാവസ്ഥ അതിലേറെ കഷ്ടമാണ്‌. ശക്തന്‍ നഗറിലെ പച്ചക്കറി മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ മുഴുവന്‍ തൊട്ടടുത്ത മൈതാനത്ത്‌ കുമിഞ്ഞുകൂടിക്കിടക്കുന്നു. തലങ്ങും വിലങ്ങും ലക്കും ലഗാനുമില്ലാതെ ചീറിപ്പായുന്ന വാഹനങ്ങളും അതിനിടയിലൂടെ അഭ്യാസികളെപ്പോലെ നടക്കുന്ന ജനങ്ങളും റോഡരികില്‍ കുമിഞ്ഞു കൂടിക്കിടക്കുന്ന മാലിന്യങ്ങളും തൃശ്ശൂരിന്റെ പ്രസിദ്ധിക്ക്‌ മങ്ങലേല്‌പിക്കുന്നു. എവിടെ നോക്കിയാലും മാലിന്യം ! അഭിമാനത്തോടെ തലയുയര്‍ത്തി നില്‌ക്കുന്ന തൃശ്ശൂര്‍ ഹാര്‍ട്ട്‌ ആശുപത്രിയുടേയും, തൊട്ടടുത്തുള്ള ഫൈവ്‌ സ്റ്റാര്‍ ഹോട്ടലിന്റേയും ചുറ്റിലും മാലിന്യമാണ്‌. മൂക്കും വായും പൊത്തിപ്പിടിച്ചല്ലാതെ ആ വഴിയെ നടക്കാന്‍ കഴിയില്ല. തൊട്ടടുത്തുള്ള എം.ഐ.സി.യുടെ ഇസ്ലാമിക്‌ കോളേജും പള്ളിയും സ്ഥിതിചെയ്യുന്നതിനടുത്തുകൂടി മലിനജലം കെട്ടിക്കിടക്കുന്ന കാനയില്‍നിന്നു വമിക്കുന്ന ദുര്‍ക്ഷന്ധം ബോധക്കേടുവരെ ഉണ്ടാക്കും.

നടപ്പാതയില്ലാത്ത റോഡില്‍ അലസമായി വലിച്ചെറിഞ്ഞിരിക്കുന്ന മാലിന്യത്തില്‍ ചവിട്ടിയാണ്‌ കാല്‍നടക്കാര്‍ പോകുന്നത്‌. രാത്രിയും പകലുമെന്നില്ലാതെ കൊതുകുകള്‍ നമ്മുടെ രക്തം ഊറ്റിക്കുടിക്കുന്നു. ഒരു ചായക്കടയില്‍ കയറി വിശ്വാസത്തോടെ ഒരു ഗ്ലാസ്‌ വെള്ളം കുടിക്കാനോ ചായ കുടിക്കാനോ പറ്റാത്ത അവസ്ഥ ! കാരണം, ഹോട്ടലുകളിലും ചായക്കടകളിലും ശുദ്ധജലത്തിനു പകരം മലിനജലമാണ്‌ സപ്ലൈ ചെയ്യുന്നതെന്ന വാര്‍ത്ത തന്നെ. `കുടിവെള്ളം' എന്നെഴുതിയ ടാങ്കറുകള്‍ റോഡിലൂടെ തലങ്ങും വിലങ്ങും ഓടുന്നതു കാണാം. അവര്‍ക്ക്‌ കൊയ്‌ത്തുകാലമാണ്‌. ഈ `കുടിവെള്ളം' എവിടെനിന്നു ശേഖരിക്കുന്നു എന്ന്‌ ആരും അന്വേഷിക്കാറില്ല. അഥവാ അന്വേഷിച്ചു ചെന്നാല്‍ അവരെ `ഒതുക്കാന്‍' ക്വട്ടേഷന്‍ സംഘം രംഗത്തുണ്ട്‌.

കണ്ണഞ്ചിപ്പിക്കുന്ന രീതിയില്‍ അലങ്കരിച്ച പുതിയ വസ്‌ത്രാലയങ്ങളും സ്വര്‍ണ്ണാഭരണശാലകളും നഗരത്തില്‍ നിത്യേനയെന്നോണം മുളച്ചുവരുന്നുണ്ട്‌. പക്ഷെ, മാലിന്യങ്ങളുടെ നടുവിലാണെന്നു മാത്രം. പ്രശസ്‌തമായ ഒരു വസ്‌ത്രാലയത്തിന്റെ ഷോറൂമിന്റെ പണി ഏതാണ്ട്‌ പൂര്‍ത്തിയാകുന്നു. തൊട്ടകലെ മറ്റൊരു പ്രവാസിയുടെ സില്‍ക്ക്‌ വസ്‌ത്രാലയത്തിന്റെ പണിയും പുരോഗമിക്കുന്നു. പക്ഷേ, ഇവ രണ്ടിന്റേയും നടുവില്‍ മാസങ്ങളോളം പഴക്കമുള്ള മാലിന്യങ്ങള്‍ ആ പ്രദേശമാകെ ദുഗന്ധപൂരിതമാക്കുന്നത്‌ നഗരവാസികളോ നഗരസഭയോ കണ്ടില്ലെന്നു നടിക്കുന്നു. മാലിന്യക്കൂമ്പാരങ്ങള്‍ തൃശ്ശൂരിന്റെ മുഖഛായ തന്നെ മാറ്റിയിരിക്കുന്നു. കൊക്കാലയിലുള്ള മെട്രോപൊളിറ്റന്‍ ആശുപത്രിയുടെ അടുത്തുകൂടി ഒഴുകുന്ന കാനയിലെ വെള്ളം ദുര്‍ഗന്ധം വമിക്കുന്നെന്നു മാത്രമല്ല, മാലിന്യങ്ങളും നിറഞ്ഞിരിക്കുന്നു. വീടുകളിലേയും ഹോട്ടലുകളിലേയും ബാര്‍ബര്‍ ഷാപ്പുകളിലേയും മാലിന്യങ്ങള്‍ റോഡില്‍ തള്ളിയിരിക്കുന്നതും നമുക്കു കാണാം.

തൃശ്ശൂരില്‍ മാത്രമല്ല, എറണാകുളം, കൊച്ചി, ആലുവ അങ്കമാലി, ചെങ്ങമനാട്‌ തുടങ്ങിയ ഭാഗങ്ങളിലെല്ലാം മാലിന്യം വഴിയരികില്‍ നിക്ഷേപിച്ചിരിക്കുന്നത്‌ നമുക്കു കാണാന്‍ കഴിയും. എറണാകുളം ടൗണ്‍ കൊതുകുകളാണ്‌ കീഴടക്കിയിരിക്കുന്നത്‌. ഡെങ്കിപ്പനി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌ തിരുവനന്തപുരം ജില്ലയിലാണത്രേ.?

ലോകത്തൊരിടത്തും കാണാത്തത്ര മാലിന്യക്കൂമ്പാരങ്ങള്‍?കേരളത്തിന്റെ തെരുവുകളിലും തെരുവോരങ്ങളിലും കുമിഞ്ഞുകൂടിക്കിടക്കുന്ന കാഴ്‌ച നമ്മെ അമ്പരപ്പിക്കും. കൂടാതെ, നിത്യേനയെന്നോണം മാലിന്യങ്ങള്‍ പൊതുവഴികളില്‍ വലിച്ചെറിയുന്ന പ്രവണതയും കൂടി വരുന്നു.?

കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ ദിനംപ്രതി ലക്ഷക്കണക്കിനു ജനങ്ങളാണ്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ വന്നുപോകുന്നത്‌. അതുകൊണ്ടുതന്നെ കേരളത്തിന്റെ ഇതര ഭാഗങ്ങളേക്കാള്‍ മാലിന്യങ്ങളും അവിടെ കുന്നുകൂടുന്നു. തദ്ദേശവാസികളും ടൂറിസ്റ്റുകളും വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ശേഖരിച്ച്‌ സമയബന്ധിതമായി സംസ്‌ക്കരിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ തിരുവനന്തപുരം പകര്‍ച്ചവ്യാധികളുടെ തലസ്ഥാനമായി മാറും.

തിരഞ്ഞെടുപ്പുകളില്‍ കോടികള്‍ മുടക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ സംസ്ഥാനത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ വൈമുഖ്യം കാണിക്കുന്നതുവഴി നാം നമ്മെത്തന്നെ ആക്ഷേപഹാസ്യരാക്കുകയാണെന്ന്‌ അവര്‍ അറിയുന്നില്ല. ഏതു പാര്‍ട്ടി ഭരിച്ചാലും മാലിന്യങ്ങളുടെ നടുവില്‍ മണിമാളികയിലിരുന്നിട്ടെന്തു കാര്യം?

മാലിന്യങ്ങള്‍ക്കിടയില്‍ ജീവിക്കുന്നവര്‍ക്ക്‌ ദുര്‍ഗന്ധം അനുഭപ്പെടുകയില്ല. പക്ഷേ, വിദേശത്തുനിന്നോ അന്യസംസ്ഥാനങ്ങളില്‍ നിന്നോ കേരളത്തിലെത്തുന്നവര്‍ക്ക്‌ പെട്ടെന്നതു മനസ്സിലാകും. ലോകത്തില്‍ അവശ്യം കണ്ടിരിക്കേണ്ടതായ സ്ഥലങ്ങളില്‍ , ദൈവത്തിന്റെ സ്വന്തം നാടായ, സസ്യശ്യാമളകോമളമായ കേരളത്തിന്റെ ഭൂപടമുണ്ടെങ്കിലും, വീട്ടുമുറ്റത്തെ മാലിന്യം റോഡിലേക്ക്‌ തള്ളുന്നവരും, പൊതു സ്ഥലങ്ങളില്‍ വിസര്‍ജ്യങ്ങള്‍ തള്ളുന്നവരുമാണ്‌ കേരളീയര്‍ എന്നറിഞ്ഞാല്‍?ആരാണ്‌ ഉല്ലാസ യാത്രക്ക്‌ കേരളത്തിലേക്ക്‌ വരുന്നത്‌.

ടൂറിസം വികസനത്തിന്റെ പേരില്‍ ലക്ഷങ്ങളും കോടികളും മുടക്കുന്നുണ്ടെങ്കിലും മാലിന്യസംസ്‌ക്കരണത്തിന്റെ കാര്യത്തില്‍ മുഖം തിരിക്കുന്ന ഭരണാധികാരികളാണ്‌ അധികാരക്കസേരകളിലിരിക്കുന്നത്‌. നാടിന്റെ മുക്കിലും മൂലയിലും വസ്‌ത്രവ്യാപാര ശാലകളും സ്വര്‍ണ്ണാഭരണ ശാലകളും ദിനംപ്രതി മുളച്ചു പൊങ്ങുകയും അവിടെ നിന്നെല്ലാം വസ്‌ത്രങ്ങളും ആഭരണങ്ങളും വാങ്ങി ധരിച്ച്‌ മോടിയായി മലയാളികള്‍ നടക്കുന്നുണ്ടെങ്കിലും, യഥാര്‍ത്ഥ വൃത്തിയുടേയും ശുചിത്വത്തിന്റേയും കാര്യത്തില്‍ കേരളീയര്‍ തീര്‍ത്തും പിന്നിലാണ്‌.

ലോകത്തെങ്ങും കേള്‍ക്കാത്ത പകര്‍ച്ചവ്യാധികളും, പുതിയ രോഗങ്ങളും കേരളത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുമ്പോഴും പ്രതിവിധികള്‍ക്കോ പ്രതിരോധത്തിനോ അധികാരികള്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല. ഓരോ മഴക്കാലത്തും പകര്‍ച്ചവ്യാധി പിടിപെട്ട്‌ ജനങ്ങള്‍ മരിച്ചു വീഴുമ്പോള്‍ മാത്രം സടകുടഞ്ഞെഴുന്നേല്‌ക്കുന്ന സര്‍ക്കാര്‍ പേരിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്‌ത്‌ വീണ്ടും അടുത്ത അത്യാഹിതത്തിനു കാത്തു നില്‌ക്കുന്നുവെന്നതും ഒരു തുടര്‍ക്കഥപോലെ അവശേഷിക്കുന്നു.

കേരളീയരെപ്പോലെ പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ തള്ളാന്‍ മടിയില്ലാത്ത മറ്റൊരു സമൂഹമുണ്ടോ എന്നു സംശയമാണ്‌. അമേരിക്കയിലേയോ മറ്റു വിദേശരാജ്യങ്ങളിലെയോ പോലെയുള്ള റോഡുകളും തെരുവീഥികളും കേരളത്തില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, മാലിന്യനിര്‍മ്മാര്‍ജ്ജനം ഒരു ജനത വിചാരിച്ചാല്‍ നടപ്പിലാക്കാവുന്നതേ ഉള്ളൂ. അതിന്‌ ലക്ഷ്യബോധവും ഇച്ഛാശക്തിയുമുള്ള ഭരണാധികാരികളും വേണം.

സംസ്ഥാനം രൂപീകരിച്ച്‌ അര നൂറ്റാണ്ട്‌ പിന്നിട്ടിട്ടും, സാമൂഹിക പുരോഗതിയില്‍ രാജ്യത്തിനുതന്നെ മാതൃകയായി മാറിയിട്ടും നാഗരിക വികസനത്തിന്റെ അടിസ്ഥാന സൂചകമായ മാലിന്യ നിര്‍മ്മാര്‍ജ്ജനം, ശുചിത്വം എന്നീ വിഷയങ്ങളില്‍ നമ്മുടെ സംസ്ഥാനം പരാജയമാണ്‌. സ്വന്തം വിസര്‍ജ്യം സ്വന്തമായി സംസ്‌ക്കരിക്കുകയെന്നത്‌ മാന്യതയുള്ള മുഴുവന്‍ ജനസമൂഹങ്ങളുടേയും ലക്ഷണമാണ്‌. ആരാന്റെ ഉമ്മറത്ത്‌ തന്റെ മാലിന്യം വലിച്ചെറിയുന്നത്‌ ഇന്ന്‌ കേരളത്തിലെ ജനങ്ങളുടെ സ്വഭാവമായി മാറിക്കഴിഞ്ഞു.

ജനങ്ങള്‍ നേരിടുന്ന നടുക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളെ കാണാനുള്ള കണ്ണില്ലാതെ, ശീതീകരിച്ച മുറികളിലിരുന്ന്‌ തടിച്ച നിയമ പുസ്‌തകങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മറിച്ചു നോക്കി, അതിലെ സാങ്കേതിക പദാവലികളില്‍ പിടിച്ചു തൂങ്ങി വിധി പ്രസ്‌താവിക്കുന്ന ന്യായാധിപന്മാരും, അവരെ വിലയ്‌ക്കെടുത്ത്‌ തങ്ങളുടെ ചൊല്‌പടിക്കു നിര്‍ത്തുന്ന ഭരണകര്‍ത്താക്കളും കേരളത്തിന്റെ ഈ ദുര്‍ഗതി കണ്ടില്ലെന്നു നടിച്ചാല്‍ തൃശ്ശൂരിലെ ലാലൂര്‍, കണ്ണൂരിലെ ചേലോറ, തലശ്ശേരിയിലെ പെട്ടിപ്പാലം എറണാകുളത്തെ ബ്രഹ്മപുരം, തിരുവനന്തപുരത്തെ വിളപ്പില്‍ശാല മുതലായ സ്ഥലങ്ങളിലെ മാലിന്യവിരുദ്ധ സമരം പോലെ കേരളത്തിലങ്ങോളമിങ്ങോളം സമരങ്ങള്‍ പൊട്ടിപ്പുറപ്പെടുമെന്ന്‌ തീര്‍ച്ച.

ഓടയിലേക്കും നദികളിലേക്കും തോടുകളിലേക്കും മാലിന്യങ്ങള്‍ തള്ളുന്നതും പൊതുനിരത്തുകളില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട്‌ വൃത്തികേടാക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാക്കുകയും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം. കുറ്റക്കാര്‍ പിടിക്കപ്പെടുമെന്ന ധാരണ ജനങ്ങളിലുണ്ടായാല്‍ കേരളം ഇത്ര വൃത്തിഹീനമാകുകയില്ല.
മാലിന്യം പിടിമുറുക്കിയ കേരളം  (മൊയ്‌തീന്‍ പുത്തന്‍ചിറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക