Image

പൗരത്വ നിയമഭേദഗതിക്കെതിരെ 17ന് കേരളത്തില്‍ ഹര്‍ത്താല്‍

Published on 12 December, 2019
പൗരത്വ നിയമഭേദഗതിക്കെതിരെ 17ന് കേരളത്തില്‍ ഹര്‍ത്താല്‍
തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നും എന്‍.ആര്‍.സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബര്‍ 17ന് രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ഹര്‍ത്താല്‍ ആചരിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സംയുക്തയോഗം തീരുമാനിച്ചു.

മതജാതി പരിഗണനകള്‍ക്ക് അതീതമായ ഭരണഘടന നിര്‍വചിച്ച ഇന്ത്യന്‍ പൗരത്വം മുസ്‌ലീംകള്‍ക്ക് നിഷേധിക്കുകയെന്ന ആര്‍.എസ്.എസ് പദ്ധതിയാണ് പൗരത്വ ബില്ലിന് പിന്നിലുള്ളത്. രാഷ്ട്രീയസാമൂഹികമതസാംസ്കാരിക പ്രസ്ഥാനങ്ങളും പൗരാവകാശ പ്രവര്‍ത്തകരും ഒരുമിച്ചുനിന്ന് സംഘ്പരിവാര്‍ സര്‍ക്കാറിന്‍െറ ഭരണഘടനാ വിരുദ്ധവും രാജ്യവിരുദ്ധവുമായ നിലപാടുകളെ ചെറുക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു.

കെ. അംബുജാക്ഷന്‍, ഹമീദ് വാണിയമ്പലം (വെല്‍ഫെയര്‍ പാര്‍ട്ടി), മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, തുളസീധരന്‍ പള്ളിക്കല്‍ (എസ്.ഡി.പി.ഐ), ജെ. സുധാകരന്‍ ഐ.എ.എസ്, മുരളി നാഗ (ബി.എസ്.പി), നാസര്‍ ഫൈസി കൂടത്തായി, കെ.എഫ്. മുഹമ്മദ് അസ്!ലം മൗലവി (കെ.എം.വൈ.എഫ്), എന്‍. താജുദ്ദീന്‍ (ജമാഅത്ത് കൗണ്‍സില്‍), സജി കൊല്ലം (ഡി.എച്ച്.ആര്‍.എം പാര്‍ട്ടി), അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി (ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം), ടി. പീറ്റര്‍ (നാഷനല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം), സതീഷ് പാണ്ടനാട് (കെ.ഡി.പി), എം.എന്‍. രാവുണ്ണി (പോരാട്ടം), നഹാസ് മാള (സോളിഡാരിറ്റി), അഡ്വ. ഷാനവാസ് ഖാന്‍ (മൈനോറിറ്റി റൈറ്റ്‌സ് വാച്ച്), അഡ!്വ. എ.എം.കെ. നൗഫല്‍ (ഓള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍), സാലിഹ് കോട്ടപ്പള്ളി (എസ്.ഐ.ഒ), ഷാജി ചെമ്പകശ്ശേരി (ഡി മൂവ്മന്‍െറ്), ഡോ. ജെ. ദേവിക, ഡോ.ടി.ടി. ശ്രീകുമാര്‍, ഗ്രോ വാസു, കെ.കെ. ബാബുരാജ്, എന്‍.പി. ചെക്കുട്ടി, കെ.പി. ശശി, കെ.ജി. ജഗദീഷന്‍, അംബിക, അഡ്വ. പി.എ. പൗരന്‍, ഒ.പി. രവീന്ദ്രന്‍, എ.എസ്. അജിത്കുമാര്‍, ഹാഷിം ചേന്ദമ്പിള്ളി, ബി.എസ്. ബാബുരാജ്, പ്രഫ. ജി ഉഷാകുമാരി, അഡ്വ. നന്ദിനി, ഗോമതി, മുഹമ്മദ് ഉനൈസ്, പ്രശാന്ത് സുബ്രമണ്യം, വിപിന്‍ദാസ് തുടങ്ങിയവരാണ് പിന്തുണയര്‍പ്പിച്ച് പ്രസ്താവനയില്‍  ഒപ്പുവെച്ചത്.

 ഭരണഘടനയുടെയും മതേതര ജനാധിപത്യ സാംസ്കാരിക പാരമ്പര്യത്തിന്‍െറയും അടിസ്ഥാനം തകര്‍ക്കുന്നതും മുസ്‌ലിം സമുദായത്തിന്‍െറ ആത്മാഭിമാനം ചോദ്യം ചെയ്യുന്നതുമാണ് പൗരത്വ ഭേദഗതി ബില്‍ എന്നും ഇതിനെതിരെ വെള്ളിയാഴ്ച കരിദിനം ആചരിക്കുമെന്നും ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക