Image

പന്ത്രണ്ടുവര്‍ഷത്തെ കാത്തിരിപ്പില്‍ ഇരട്ടകുട്ടികള്‍ ജനിച്ചത് ജീവനില്ലാതെ, പിന്നാലെ അമ്മയും വിടപറഞ്ഞു

Published on 11 December, 2019
പന്ത്രണ്ടുവര്‍ഷത്തെ കാത്തിരിപ്പില്‍ ഇരട്ടകുട്ടികള്‍ ജനിച്ചത് ജീവനില്ലാതെ, പിന്നാലെ അമ്മയും വിടപറഞ്ഞു

തലയോലപ്പറമ്പ്: ഒരു കുഞ്ഞിക്കാല് കാണാന്‍ 12 വര്‍ഷം കാത്തിരുന്നു. ഒടുവില്‍ ഇരട്ടകള്‍ പിറക്കാന്‍ പോകുവെന്ന സന്തോഷമായിരുന്നു. പക്ഷേ, ആഹ്ളാദത്തിന് അധികം ആയുസ്സുണ്ടായില്ല. മാസംതികയുംമുമ്പേ അവര്‍ പിറന്നു; ജീവനില്ലാതെ. പിറന്ന് ഏഴുമണിക്കൂറിനകം അമ്മയും കണ്ണടച്ചു


തലയോലപ്പറമ്പ് മണിമന്ദിരത്തില്‍ ഇ.കെ.കൃഷ്ണന്റെ ഭാര്യ വീണയാണ്(41), മാസംതികയാതെ പിറന്ന കുഞ്ഞുങ്ങള്‍ മരിച്ച് അധികം കഴിയുംമുമ്പേ മരണത്തിന് കീഴടങ്ങിയത്. അഞ്ചുമാസം ഗര്‍ഭിണിയായ വീണയ്ക്ക് തിങ്കളാഴ്ച ഉച്ചയോടെയാണ് കഠിനമായ വയറുവേദനയുണ്ടായത്. മൂവാറ്റുപുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


വേദനയ്ക്ക് ശമനമില്ലാതായതോടെ ശസ്ത്രക്രിയ നടത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന്, മരിച്ച കുട്ടികളെ പുറത്തെടുത്തു. രക്തസ്രാവംമൂലം അമ്മയും 
ഗുരുതരനിലയിലായി. ചേരാനെല്ലൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് വീണയും മരിച്ചു. തിരുവനന്തപുരം കൂവക്കരമഠം കുടുംബാംഗമാണ്. ശവസംസ്‌കാരം നടത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക