തിരുവനന്തപുരം : എസ്‌എന്‍ഡിപിക്കു ലഭിക്കുന്ന വരുമാനത്തിന്റെ യഥാര്‍ത്ഥ കണക്ക് സൂക്ഷിക്കാത്തതിനെതിരെ യോഗത്തില്‍ പൊട്ടിത്തെറി. എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം സുബാഷ് വാസുന്റെ നേതൃത്വത്തിലുള്ള സംഘമാണ് യോഗത്തിന്റെ പ്രവര്‍ത്തനത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്.
എസ്‌എന്‍ ട്രസ്റ്റെന്നത് പണം വാങ്ങാനുള്ള സ്ഥാപനം മാത്രമായി മാറി. 50 കോടി രൂപയാണ് ട്രസ്റ്റിന് വരുമാനമായി ലഭിച്ചത്. അതൊന്നും വരവ് വച്ചിട്ടില്ല. ഇതിനെതിരെയാണ് പ്രതിഷേധമെന്നും സുബാഷ് വാസു പറഞ്ഞു. യോഗത്തിലെ പലര്‍ക്കും ഇതിനെതിരെ അമര്‍ഷമുണ്ട്. എന്നാല്‍ ആര്‍ക്കും മുന്നിട്ടിറങ്ങാന്‍ ഭയമാണ്. എനിക്ക് ആരെയും ഭയക്കേണ്ട കാര്യമില്ല. അതിനാലാണ് താന്‍ മുന്നോട്ടു വന്നതെന്നും സുഭാഷ് വാസ് പറഞ്ഞു. ഗുരുധര്‍മ്മത്തെ വിറ്റ് കാശാക്കുന്ന പ്രവര്‍ത്തനങ്ങളാണ് യോഗത്തില്‍ നടക്കുന്നത്. ഭഗവാന്റെ പേരില്‍ പലരും നല്‍കുന്ന പണത്തെ കുടുംബത്തിനു വേണ്ടി ചെലവഴിക്കുന്നു. ഇതൊന്നും ഭഗവാന്‍ പൊറുക്കില്ല. പണം കൊണ്ട് എല്ലാം മറികടക്കാമെന്നാണ് വെള്ളാപ്പള്ളിയുടെയും കുടുംബത്തിന്റെ വിചാരം. അവനവന്‍ ചെയ്യുന്ന കര്‍മത്തിന്റെ ഫലം അവര്‍തന്നെ അനുഭവിക്കും.
തുഷാര്‍ വെള്ളാപ്പള്ളി സമുദായ പദവികള്‍ ഒരു അലങ്കാരത്തിനായി കൊണ്ടുനടക്കുന്നയാളാണ്. യോഗത്തിനകത്ത് എന്താണ് നടക്കുന്നതെന്ന് അദ്ദേഹത്തിനറിയില്ല. പിന്നെന്തിനാണ് യോഗത്തിന്റെ വൈസ് പ്രസിഡന്റെന്ന് പറഞ്ഞു നടക്കുന്നതെന്നും സുബാഷ് വാസു പറഞ്ഞു. ഇതിനൊക്കെ എന്തെങ്കിലും വ്യത്യാസമുണ്ടാകണമെങ്കില്‍ നേതൃമാറ്റം ഉണ്ടാകണം. വെള്ളാപ്പള്ളി നടേശന്‍ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയണം. ഇല്ലെങ്കില്‍ ഇത്തരം തീവെട്ടിക്കൊള്ള തുടരുക തന്നെ ചെയ്യും. പലരും ഇതിനെതിരായി രംഗത്തു വരാന്‍ തയാറായി നില്‍ക്കുകയാണ്. പ്രതിഷേധം കണ്ടില്ലെന്നു നടിക്കാനാണ് തീരുമാനമെങ്കില്‍ സംഗതി വഷളാകുമെന്നും സുബാഷ് വാസു പറഞ്ഞു.
ജനുവരി 15നകം യോഗത്തില്‍ വ്യക്തമായ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കില്‍ ബിഡിജെഎസിനകത്ത് ഇക്കാര്യം ഉയര്‍ത്തിക്കൊണ്ടു വരും. അങ്ങനെ വന്നാല്‍ ഒരുപക്ഷേ ബിഡിജെഎസ് എന്ന പാര്‍ട്ടി തന്നെ ഉണ്ടായെന്നു വരില്ല. ആ പാര്‍ട്ടിയില്‍ കൂടുതലും എസ്‌എന്‍ഡിപി പ്രവര്‍ത്തകരാണുള്ളത്. അവരുടെയൊക്കെ വികാരം വെള്ളാപ്പള്ളി നടേശന്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും ജനുവരി 15നു മുമ്ബ് യോഗത്തിനുള്ളില്‍ ഒരു കൊടുങ്കാറ്റ് തന്നെ ഉണ്ടാകുമെന്നും സുബാഷ് വാസു വ്യക്തമാക്കി.
സുബാഷ് വാസുന്റെ നിലപാടിനോട് മുതിര്‍ന്ന നേതാക്കളില്‍ പലരും പിന്തുണയുമായി മുന്നോട്ടു വന്നിട്ടുണ്ട്. എസ്‌എന്‍ഡിപി യോഗം ഇപ്പോള്‍ വെല്ലപ്പള്ളിയുടെ കുടുംബസ്വത്തായാണ് കരുതുന്നത്. യോഗത്തിലും എസ്‌എന്‍ ട്രസ്റ്റിലും വലിയ അഴിമതിയാണ് നടക്കുന്നത്. എസ്‌എന്‍ ട്രസ്റ്റിന് കീഴിലുള്ള കോളേജുകളിലെ മാനേജുമെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിനും അധ്യാപകരുടെയും ലാസ്റ്റ് ഗ്രേഡ് ജോലിക്കാരുടെയും നിയമനത്തിന് പണം മാത്രമാണ് മാനദണ്ഡം. മറ്റ് നിരവധി മാനേജ്മെന്റുകള്‍ പണം സ്വീകരിക്കുന്നുണ്ടെങ്കിലും, 'സംഭാവന' നിരക്ക് ഉയര്‍ത്തിയ എസ്‌എന്‍ ട്രസ്റ്റിന്റെ കോളേജുകളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ തുക കുറവാണെന്നും വാസു കലാകൗമുദിയോടു പറഞ്ഞു.
136 ഓളം എസ്‌എന്‍ഡിപി യോഗങ്ങളാണുള്ളത്. ഈ യൂണിറ്റുകളില്‍ ഭൂരിഭാഗവും വെല്ലപ്പള്ളിയുടെ പ്രവര്‍ത്തനരീതിക്ക് എതിരാണ്. 90 ലധികം യൂണിറ്റുകള്‍ അദ്ദേഹത്തിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. വെല്ലപ്പള്ളിക്കെതിരായ നീക്കത്തെ മുന്‍ സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാറും പിന്തുണ അറിയിച്ചിട്ടുണ്ട്. ജനുവരി പകുതിയോടെ സംസ്ഥാനത്തൊട്ടാകെയുള്ള എസ്‌എന്‍ഡിപി യൂണിറ്റുകളില്‍ വെള്ളാപ്പള്ളിക്കെതിരായി യോഗം ചേരാനാണ് തീരുമാനം. എസ്‌എന്‍ഡിപി യോഗം, എസ്‌എന്‍ ട്രസ്റ്റ് സ്ഥാപനങ്ങളില്‍ നടന്ന ദുരുപയോഗം സംബന്ധിച്ച് വെല്ലപ്പള്ളിക്കെതിരെ നിരവധി കോടതി കേസുകള്‍ നിലവിലുണ്ട്. ഈ കേസുകളിലെ അന്തിമ വാദം കേള്‍ക്കലും വാദങ്ങളും ഹൈക്കോടതിയില്‍ വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1996 മുതല്‍ വെല്ലപ്പള്ളി നടേശനാണ് എസ്‌എന്‍ഡിപി യോഗത്തിന്റെ അമരക്കാരന്‍. അദ്ദേഹം തന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ എസ്‌എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറിയായി കൊണ്ടുവന്നതും ഇപ്പോള്‍ അദ്ദേഹം ഭാരത് ധര്‍മ്മ ജനസേന (ബിഡിജെഎസ്) സംസ്ഥാന പ്രസിഡന്റാക്കിയതുമെല്ലാം കുടുംബാധിപത്യം ഉറപ്പിക്കാനാണ്. എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായി വെല്ലപ്പള്ളി അധികാരമേറ്റ് കഴിഞ്ഞ 23 വര്‍ഷത്തിനിടയില്‍, സംഘടനയുടെ യഥാര്‍ത്ഥ മുഖം നഷ്ടപ്പെടുകയും അഴിമതിയുടെ കൂമ്ബാരമായി മാറുകയും ചെയ്തു.
അതേസമയം സുഭാഷ് വാസു പറഞ്ഞതിനോട് പ്രതികരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കാര്യങ്ങള്‍ എങ്ങനെ മാറുന്നുവെന്ന് നമുക്ക് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.
സുബാഷ് വാസുനെതിരായ തട്ടിപ്പ് കേസുകള്‍ എസ്‌എന്‍ ട്രസ്റ്റ് കൈയോടെ പൊക്കിയതിനെ മറയ്ക്കാനുള്ള തന്ത്രമാണിതെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം. മൈക്രോ ഫിനാന്‍സിന്റെ പേരില്‍ ഒരു കോടി രൂപ തട്ടിയെടുത്തതിന് കേസ് നിലവിലുണ്ട്. മാത്രമല്ല എസ്‌എന്‍ ട്രസ്റ്റ് നേതാക്കളറിയാതെ ആശുപത്രി പണയം വച്ച് 1.30 കോടി രൂപ വായ്പയെടുത്തിരുന്നു. നോട്ട് ന്ിരോധന സമയത്തും ചില തട്ടിപ്പുകള്‍ സുബാഷ് വാസു നടത്തി. 22 കോടി രൂപ വായ്പയെടുത്തതിന്റൈ പേരില്‍ കോളേജ് തന്നെ ജപ്തിയായിരുന്നു. ആ സമയത്ത് എന്റെ അക്കൗണ്ട് പോലും അന്വേഷണ വിധേയമായി മരവിപ്പിച്ചിരുന്നു. ഈ പ്രശ്‌നങ്ങളെല്ലാം വന്നപ്പോള്‍ സ്വന്തം നിലനില്‍പ്പിനായി യോഗത്തെ കരിവാരി തേയ്ക്കുകയാണ് സുബാഷ് വാസു ചെയ്യുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി കലാകൗമുദിയോടു പറഞ്ഞു.